2020, മാർച്ച് 25, ബുധനാഴ്‌ച

ഒരിക്കൽ കൂടി

അച്ചുവും, അപ്പുവും,കുഞ്ചുവും


കൺപോളകളിൽ പാടകെട്ടിയ ഉറക്കത്തിന്റെ ഉടുമുണ്ട് വലിച്ചുകീറി സൂര്യന് മുന്നിൽ നഗ്നനായി നിർത്തിയത്  സ്വന്തം  ഭാര്യാവിൻറെ പ്രഭാതഭേരിയായിരുന്നു. രണ്ടുമൂന്നു ദിവസം ഉറക്കമില്ലാത്ത യാത്രയുടെ അവസാനത്തിൽ ക്ഷീണം താരാട്ട് പാടി ഉറക്കിയതായിരുന്നു.കുറഞ്ഞത് ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന തിന്നുക ഉറങ്ങുക, ഉറങ്ങുക തിന്നുക പരിപാടിയിലൂടെ ക്ഷീണം തീർത്തു തടി വെടിപ്പാക്കി എടുക്കാനുള്ള ഭഗീരഥ പ്രയത്നം. ആ ഉറക്കത്തേയാണ് സ്വന്തം ഭാര്യ ഉപ്പൂറ്റി വിണ്ടുകീറിയ ചിരവ നാക്ക് പോലുള്ള കാലാൽ ചവിട്ടിപ്പായിച്ചത്.ഭേരി അടുത്ത വീട്ടിലെ അക്കയോടാണ്. ദൈവത്തിന്റെ മഹത്വമാണ് പ്രഘോഷണ വിഷയം.ബെസ്റ്റ് വിഷയം....

            കണ്ണ് മെല്ലെ തുറന്നു. ജനലൽ തുറന്നിട്ടിരുന്നു.ആ വഴിയാണ് സൂര്യൻ കേറി വിലസുന്നത്.ദിഗംമ്പര വേഷത്തിലുള്ള ഞാനെണീറ്റു മൂരി നിവർത്തി. ഇത്രയും പ്രായമായിട്ടും ഈ ചെക്കന് നാണം വന്നില്ലല്ലോന്നോർത്ത് സൂര്യൻ  മേഘങ്ങളിൽ മുഖം മറച്ചു. ഉടുമുണ്ട്  തപ്പിയെടുത്ത് തട്ടിക്കുടഞ്ഞുടുത്തു.  വയറ് കിടന്ന് പൈക്കീഞ്ചോ അടിക്കുന്നുണ്ട്.പല്ല് തേച്ചാൽ ഇരട്ടിയാവുന്ന വിശപ്പിനെ കുറിച്ച് ആലോചിച്ചപ്പോൾ അവളേയും ദൈവത്തേയും വലിച്ച് വാരി നിലത്തടിക്കാൻ തോന്നി.കാരണം ഭേരി മാത്രമേ കാണൂ. അടുക്കളയിൽ ഒന്നും ഉണ്ടാവില്ല.യാത്ര പോകുന്നതിനു മുമ്പ് സ്റ്റൗ കത്തിച്ചതാണ്. വിശക്കുന്നവന് മുമ്പിൽ അപ്പമായി ദൈവം പ്രത്യക്ഷപ്പെടുമെന്ന ബൈബിൾ വചനം ഞാൻ വെറുതെ ഓർത്തു. ചുമ്മാ.... ഒരു രസത്തിന്... 

ജോലി റിസൈൻ ചെയ്തു, ഇനിയെന്ത് എന്ന മട്ടിൽ ഫാനും നോക്കി കിടക്കുമ്പോൾ.  ചിന്തകൾ കാലു വെന്ത നായയെ പോലെ അന്തമില്ലാതെ പായുന്ന നേരം. ഫാൻ കറങ്ങുന്നതിനേക്കാൾ മൂളിച്ചയിൽ തലക്കുള്ളിലൊരു വണ്ട് മുരണ്ടു പറക്കുന്നുണ്ട്. ചിന്തകൾ കാടും കയറി നിബിഡ വനങ്ങളായി.വനത്തിനുള്ളിൽ നിന്നും വാടക,ലോൺ തുടങ്ങിയ സിംഹങ്ങൾ വന്ന് അലറി.അടിവയറ്റിൽ നിന്നും  ഹോമകുണ്ഡത്തിൽ നിന്നും തെള്ളിപ്പൊടി വാരിയെറിഞ്ഞ പോലെ ആളിക്കത്തി.മൂട്ടില് മുള വച്ച് കുത്തിയ പോലെ അറിയാതെ കസേരേന്ന് രണ്ടു പ്രാവശ്യം പൊങ്ങി ചാടി. അത്യാവശ്യം രണ്ടു മൂന്നാസനങ്ങൾ സ്കൂളു വഴി പഠിപ്പിച്ചത് കാണിച്ചു ആസനപ്പായ എന്നെ കൊണ്ട് വാങ്ങിപ്പിച്ച മൂത്ത പുത്രൻ ഞാൻ കസേരയിൽ ഇരുന്നു കാണിച്ച ആസനക്രിയ്യ കണ്ട് സകൂതം നോക്കി.കൊള്ളാമല്ലോ അച്ഛന്റെ  കസേരാസനമെന്ന് അത്ഭുതത്തോടെ വാ പിളർത്തി നിന്നു. 

                         ഇങ്ങനെ ജീവിതം മരുഭൂമിയിലെ ചൂട് പോലെ വളരെ സുഖ സമ്പൂർണ്ണമായി മുന്നോട്ട് പോകുന്ന  കാലത്താണ്, പെണ്ണുമ്പിള്ള വഴി ബന്ധുക്കാരൻറെ ഫാര്യവ് വക ഫോൺ കോളൊന്ന് മിന്നൽ പോലെ പറന്നിറങ്ങിയത്.  ടിയാത്തിയുടെ കത്തിയും കുശലവും കഴിഞ്ഞു ടിയാത്തി അവരുടെ സ്വന്തം ടിയാന്  ബാറ്റൺ കൈമാറി. അപ്പോഴാണ് ഇപ്പോൾ തന്നെ ലവര്  സ്നേഹം മൂത്ത് വിളിച്ചതിന്റെ കാര്യം തിരിഞ്ഞത്. പത്തഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള ക്ഷേത്രദർശനം നടത്താൻ പോകുന്നു. ടിയാനും ടിയാന്റെ സ്വന്തം ഭാര്യയും മക്കളെയുപേക്ഷിച്ച്, മൈസൂരും ചുറ്റുവട്ട ജില്ലകളിലുള്ള സകല ദൈവങ്ങളുമായുള്ള കണക്ഷൻ കട്ടാക്കി അഞ്ഞൂറ് കിലോമീറ്റർ ദൂരത്തുള്ള ദൈവവുമായി പുതിയ കണക്ഷൻ സ്ഥാപിക്കാനുള്ള ആപ്ലിക്കേഷൻ കൊടുക്കാൻ പോകുന്നു,..... കൂടെ വരണം പോലും. അടിപൊളി.... പണിയില്ലാത്തവന്  പുലിപ്പാലിൽ കിട്ടിയ പണി.

കണവനായ എന്റെ എല്ലൊടിഞ്ഞതും,എല്ലൊടിഞ്ഞിട്ടും തീരാത്ത അഹങ്കാരത്തിൻ പുറത്ത് ജോലി രാജിവെച്ച് ഫാനും നോക്കി കിടക്കുന്നതും, പണ്ടേപ്പോലെ വിളിച്ചാൽ വിളിപ്പുറത്തുള്ള, ചുറ്റി നിൽക്കുന്ന അമ്പലങ്ങളിലെ ദൈവങ്ങളുടെ പവറ് കമ്മിയായോ എന്ന്  പ്രതിമ എന്നു പേരുള്ള  എന്റെ സ്വന്തം ഭാര്യ പ്രതി, പ്രതിമ പോലെ  ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്  ഈ ഫോൺ കോൾ ഇടിത്തീയായി വന്നതെന്ന് എനിക്ക് മനസ്സിലായി. ദൈവവിളിയായി ഇതിനെ കാണണമെന്നും ദൈവം തന്നെയാണ് അവരെ കൊണ്ട് വിളിപ്പിച്ചതെന്നും, അല്ലെങ്കിൽ ഇത്രയും കാലം ഇല്ലാതെ അവർ ഇപ്പോൾ തന്നെ അമ്പലത്തിൽ പോകാൻ വിളിക്കേണ്ട കാര്യമില്ലെന്നും, അത് കൊണ്ട് ദൈവം അവരെ കൊണ്ട് വിളിപ്പിച്ചതാണെന്നും  ഫോൺ കട്ട് ചെയ്തു പെണ്ണൊരുത്തി കട്ടായം മൊഴിഞ്ഞു. കാശില്ലാത്തതാവുമ്പോൾ അപ്പോഴപ്പോൾ കരുതൽ ധനമെടുക്കാൻ സ്വന്തം റിസർവ് ബാങ്ക് ഇല്ലാത്തതിനാൽ, കളസം കീറീ നിൽക്കുമ്പോൾ  സ്വന്തം ഭാര്യക്ക് വന്ന ഈ ദൈവവിളി ഞാനും ദൈവവും തമ്മിലുള്ള ശത്രുത വീണ്ടും കൂട്ടി.

ദൈവം പോലുമറിയാതെ  ഞാൻ ഭാര്യാവുമായി നയതന്ത്ര ചർച്ച നടത്തി നോക്കി.പത്തഞ്ഞൂറു കിലോമീറ്റർ ചുറ്റി പോയി ആ ദൈവത്തേ കാണുന്നതിനേക്കാൾ നമ്മുടെ ചുറ്റുവട്ടത്തുള്ള ടോപ്പ് ദൈവങ്ങളുമായി ഒരു കൂടികാഴ്ച നടത്തുന്നത് നന്നായിരിക്കും. അത് മാത്രമല്ല ബുധൻ വ്യാഴത്തിന്റെ മേലെ വന്നതിനാലും, ശുക്രനിൽ ശനിയുടെ അപഹാരമുള്ളതിനാലും ശനിയുടെ മൂലസ്ഥാനം പോക്കറ്റിലേക്ക് മാറിയതിനാലും ഇപ്പോൽ മൈസൂരിലെ ദൈവങ്ങളുടെ പവ്വർ കഴിഞ്ഞ മാസത്തേക്കാൾ  ഇരട്ടി ആയതിനാൽ ദർശനം ഇവിടം ഉത്തമം.

കേട്ടതിൽ തത്ക്ഷണം പെമ്പിള ചീറി......

."ഇത്രയൊക്കെ ആയിട്ടും സകല ദൈവങ്ങളേയും  ചീത്ത വിളിക്കുന്ന സ്വഭാവം നിർത്താറായില്ലേ മനുഷ്യാ.... ഈ മനുഷ്യൻ എന്ന് നന്നാവും ദൈവമേ..... "

ഇനി എന്തെങ്കിലും പറയാൻ നിന്നാൽ 'കഥ കന്തലാവും' എന്ന തമിഴ് മൊഴിയോർത്തു കൊണ്ട്  കൂടുതൽ പറയാൻ നിൽക്കാതെ ദൈവത്തെ കാണാനുള്ള ബഡ്ജറ്റും ഇട്ട്  പാസാക്കുകയും ചെയ്തു. ഉടനടി അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുത്രന്മാക്ക് മൂന്നുദിവസം സ്കൂളിൽ പോകുന്നതിന്  അവധി പ്രഖ്യാപിച്ചു.പ്രഖ്യാപനം കേട്ട് സ്കൂൾ വിരോധികളായ എന്റെ രണ്ട് സന്താനങ്ങൾ തുള്ളിച്ചാടി ആർപ്പുവിളിച്ചു. അവധി പ്രഖ്യാപനം നടത്തിയ അമ്മക്ക് നന്ദിയോടെ സ്നേഹത്തോടെ 'കീ ജയ് 'വിളിച്ചു. തന്തയെന്ന പരിഗണനയിലും, സമാധാനമായി കേട്ടു നിന്നതിനാലും രണ്ടു 'കീ ജയ് 'എനിക്കും കിട്ടി.

      ഭാണ്ഡം മുറുക്കി പുറപ്പെടാൻ നിൽക്കുമ്പോൾ  ദാണ്ടേ വരുന്നു വേറൊരു കുരിശ്. അമ്മായിയപ്പനും അമ്മായി അമ്മയും കൂടെ വരുന്നെന്ന്. അടുത്ത ജംഗ്ഷനിൽ മുറുക്കാൻ വാങ്ങാൻ പോകണമെങ്കിലും ഓട്ടോ വിളിക്കാൻ പറയുന്ന അമ്മായിയമ്മയും അമ്മായിയപ്പനും. ഒരോട്ടോയിൽ അമ്മായിയമ്മ കയറിയാൽ പാവം തോട്ടി പോലുള്ള അമ്മായിയച്ചൻ ചുരുണ്ടു മടങ്ങി കയറിയിരുന്നാൽ പിന്നാർക്കുമില്ല സ്ഥലം,അതാണവരുടെ ഭൂമിശാസ്ത്രം. ഇവരുടെ വരവ് തീരുമാനമായതോടെ നൂറിൽ പിടിക്കാൻ ഉറപ്പിച്ചിരുന്ന സ്പീഡ് പൂജ്യം വെട്ടിക്കുറച്ചു പത്തിലേക്ക് മാറ്റി.ഇട്ട ബഡ്ജറ്റ് കമ്മി ബഡ്ജറ്റായി. മൊത്തത്തിൽ വെരി ഹാപ്പിയായി. അടിയന്തരമായി  ഞാനും പെണ്ണുമ്പിള്ളേം മീറ്റിങ്ങ് കൂടി രണ്ടു മൂന്ന് കാര്യങ്ങൾ പാസാക്കി.ഒന്ന്,ഒന്നോ രണ്ടോ ദിവസത്തേക്കുള്ള  പഴം, പച്ചക്കറി, ചപ്പാത്തി  തുടങ്ങിയവ കരുതുക. 

 യാത്ര പുറപ്പെടുന്നതിൻറെ തലേദിവസം രാത്രിയാണ് അടുത്ത ബോംബ് പൊട്ടിയത്. ശ്രീമതിയുടെ അനിയത്തിയുടെ മൂത്ത പുത്രനും കൂടെ വരുന്നുണ്ടെന്ന്. പേര് അച്ചു. ഓൾറെഡി രണ്ട് ന്യൂക്ലിയർ ബോംബ് കൊണ്ടു നടക്കുന്നവന് ഒരു ഹൈഡ്രജൻ ബോംബ് ഫ്രീ കിട്ടിയ അവസ്ഥയായി എന്റേത്.

എന്തായാലും വലിയ കുഴപ്പമില്ലാതെ സിഗന്ദൂരെത്തി കുളി കഴിഞ്ഞ് ദൈവത്തേ കാണാനുള്ള ക്യൂവിൽ എന്റെ രണ്ടേണ്ണത്തിനെ അണ്ടർ കസ്റ്റഡിയിലൊതുക്കി നിൽക്കുമ്പോഴാണ് ചില സംശയങ്ങൾ മുള പൊട്ടിയത്.അതേറയും  ഈ ദൈവത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാനുള്ള അടക്കാനാവാത്ത അഭിവാജ്ഞയുടെ പുറത്താണെങ്കിൽ എന്റെ പെണ്ണുമ്പിള്ളക്ക് ശുദ്ധ പോക്രിത്തരമായാണ്  തോന്നിയത്. അവളെന്നോട് പലപ്പോഴും കണ്ണുരുട്ടി കാണിച്ചു.എന്നിട്ടും അനിർഗ്ഗളം പ്രവഹിച്ച സംശയസരണി അവൾ നുള്ളി നിർത്തി.

      അവസാനം ദൈവത്തിന് മുന്നിൽ പെണ്ണുമ്പിള്ള കണ്ണടച്ച് പ്രാർത്ഥിക്കുന്നതിന് കാവലായി കവചമായി നിന്ന് കൊണ്ട് മുന്നിൽ നിന്ന രണ്ട് കൊച്ചു സൂര്യന്മാരെ  വായുവിൽ നിർത്തി ദൈവത്തിന് അവരെ കാണാൻ അവസരമുണ്ടാക്കി കൊടുത്തു.അതിനിടക്ക് കിട്ടിയ ഗ്യാപ്പിൽ ഞങ്ങൾക്ക് മുന്നിൽ  ദൈവവുമായിട്ട് ഡയറക്റ്റ് കോൺടാക്റ്റ് വരത്തക്കവണ്ണം എന്റെ രണ്ടു സൂര്യന്മാരേ ഞാൻ  നിർത്തി. അതിന് ശേഷം ദൈവത്തിന്റെ കാന്തിയെ പറ്റി പോക്കറ്റിൽ രണ്ടു കൈയ്യുമിട്ട് ഒരു വിഹക വീക്ഷണം നടത്തവേ, തൊഴുതു നിന്ന ശ്രീമതി ഇടങ്കണ്ണിട്ട് എന്നെയൊന്നു നോക്കി. ഇവിടെ വന്നിട്ടെങ്കിലും കൈകൂപ്പി പ്രാർത്ഥിക്ക് മനുഷ്യാന്നും പറഞ്ഞു ആറടി ഉയരത്തിലുള്ള  എന്നെ നാലരയടി ഉയരത്തിലുള്ള ലവള് മുട്ടുകൈ വച്ച് പൊക്കിളിന് താഴെ ഒറ്റത്തട്ട്....

നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു.... കണ്ണിൽ
നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു...... മുന്നിൽ 
നവരാത്രി കൽമണ്ഡപമൊരുങ്ങി.....

ദൈവമേ....... ദൈവത്തിന് നല്ല ബുദ്ധി വരണേന്ന് അപ്പോ തന്നെ പ്രാർത്ഥിച്ചു..... ആരായാലും പ്രാർത്ഥിക്കും, അതായിരുന്നു പ്രയോഗം.

  ക്ഷേത്രദർശനം കഴിഞ്ഞ് കഴിഞ്ഞ തിരിച്ചു പുറപ്പെടാൻ നിൽക്കുമ്പോഴാണ് വേറൊരു ബോർഡ് പെണ്ണുമ്പിള്ള യുടെ ശ്രദ്ധയിൽപ്പെട്ടത് മൂകാംബിക 55 കിലോമീറ്റർ മീറ്റർ. ഉടനേ ബന്ധുക്കളെല്ലാം ചേർന്നു അടിയന്തര യോഗം കൂടി തീരുമാനമെടുക്കുകയും റൂട്ട് മാപ്പ് തിരുത്തി യാത്ര മൂകാംബിക വഴി കൂടി ആക്കുകയും ചെയ്തു. മോങ്ങാനിരുന്ന പട്ടിയുടെ  തലയിൽ തേങ്ങാ വീണ സ്ഥിതിയായി. മൂകാംബികയോട് എനിക്കുള്ള സോഫ്റ്റ്‌ കോർണർ കൂടി മനസ്സിലാക്കിയാണ് സ്വന്തം ഭാര്യാവ് ഈ പദ്ധതി ആവിഷ്കരിച്ചത്.( ആ കഥ പിന്നെ പറയാം)

സൗപർണികയിലെ കുളിയും മൂകാംബിക ദർശനം കഴിഞ്ഞു യാത്ര ഹട്ടിയങ്കഡി  വഴി പോകണം എന്ന് കരുതിയെങ്കിലും സമയക്കുറവുമൂലം വെട്ടിക്കുറച്ചു. ട്രെയിൻ സമയത്തിന് തൊട്ടു മുമ്പാണ് കുന്താപുരം  റെയിൽവേ സ്റ്റേഷനിൽ എത്തിയത്.  മൈസൂരിലേക്കുള്ള ടിക്കറ്റെടുക്കുമ്പോൾ കശപിശ തന്നെ നടന്നൂ.  ഒരു കൺഫ്യൂഷനിലാൽ ഉണ്ടായ  വാക്ക് തർക്കത്തേ കുറിച്ച് സംസാരിച്ചു കൊണ്ട് ഞാനും ഭാര്യയും ലഗേജുമായി മുന്നോട്ടു നടന്നു. ഞങ്ങൾക്ക് മുന്നേ കൈകോർത്തു പിടിച്ചു കൊണ്ട് അപ്പുവും കുഞ്ചുവും. ഞങ്ങൾക്ക് പിന്നിലായി പ്രതിയുടെ ബന്ധുക്കളായ ദമ്പതികളും. അവർക്ക് പിന്നിലായി പ്രതിയുടെ അച്ഛനുമമ്മയും നടന്നുവരുന്നുണ്ട്. അനാവശ്യമായി റെയിൽവേ ഉദ്യോഗസ്ഥരുമായി ഉണ്ടായ കശപിശ ഒരുതരം മരവിപ്പാണ് മനസ്സിൽ ഉണ്ടാക്കിയത് അതുകൊണ്ടുതന്നെ ഞാനും പ്രതിയും സംഭവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട്  റെയിൽവേ സ്റ്റേഷൻ അങ്ങേയറ്റത്തെക്ക് ഞങ്ങൾ നടന്നെത്തി. ഞങ്ങൾക്ക് പിന്നിൽ മറ്റുള്ളവരും.ട്രെയിൻ ഏതാനും നിമിഷങ്ങൾക്കുള്ളിൽ വരുമെന്ന് എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ കേട്ടൂ.

എല്ലാവരുടെയും ബാഗ് ഒരിടത്തേക്ക് ഒതുക്കിവെച്ച്  മക്കളോട് രണ്ടാളും ട്രെയിനിലേക്ക് വളരെ പെട്ടെന്ന് കയറാനും, കൂടെ തന്നെ നിൽക്കണം എന്ന് പറയുകയും ചെയ്തു. അതിനുശേഷമാണ് ആണ് ഞാൻ അച്ചുവിനോട് ഇതുതന്നെ പറയാൻ വേണ്ടി തിരിഞ്ഞത്.
ഒറ്റ നോട്ടത്തിൽ കാണാത്തതിനാൽ കുറച്ചു മാറി നിൽക്കുന്ന അമ്മായിയപ്പനും അമ്മായിയപ്പനുമടുത്തേക്കും നോക്കി  കണ്ടില്ല. കണ്ണെത്തുന്ന ദൂരേയ്ക്ക് അച്ചുവിനെ കണ്ടില്ല. ഒരാന്തലോടെ ഞാൻ എല്ലാവരോടുമായി ഉറക്കെ ചോദിച്ചു  '"അച്ചു എവിടേന്ന്"'......   ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു ഇപ്രാവശ്യം മിസ്സിംഗ്  എന്റെ കൈക്കുമ്പിളിൽ നിന്നാണെന്ന്.

ബാഗവിടെയിട്ട് അപ്പോൾതന്നെ ഞാൻ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് ഓടാൻ തുടങ്ങി. ഓട്ടോയിൽ നിന്നും അവന്റെ കൈ പിടിച്ചിറക്കിയത് ഞാനാണ്. എനിക്ക് നല്ല ഓർമ്മയുണ്ട്.  പിന്നെ കൗണ്ടറിന് അടുത്തേക്ക്  നടന്നുവന്ന  അവനെ അമ്മായിയമ്മ  പിടിച്ചു മാറ്റുന്നതും നല്ല ഓർമ്മയുണ്ട്.  അതിനുശേഷം കൗണ്ടറിൽ നടന്ന കശപിശക്ക് ശേഷം ഞങ്ങൾ  അതേപ്പറ്റി സംസാരിച്ചു നടന്നു വരികയാണുണ്ടായത്. ഞാൻ കരുതിയത് എപ്പോഴും പോലെ അമ്മൂമ്മയും അപ്പൂപ്പനും അവനെ നോക്കുന്നുണ്ടെന്നാണ്. പിന്നീട് അവനെ ഞാൻ  അന്വേഷിക്കുന്നത് പ്ലാറ്റ്ഫോമിന് അങ്ങേത്തലയിൽ ചെന്നാണ്.

 കാരണങ്ങൾ പലതുണ്ട്. ഒന്ന് എന്റെ മക്കൾ ആയതു കൊണ്ടാവണം എന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലും എന്റെ മക്കൾ രണ്ടാം സ്ഥാനക്കാരായിരുന്നു. പലപ്പോഴും അത് നേരിട്ട് കാണുമ്പോഴും കഴിയുന്നത്ര ക്ഷമിച്ചിരിക്കുന്നു അതുകൊണ്ട് തന്നെയാണ് ആരുടെ കൂടെയും എൻറെ മക്കളെ ഞാനെവിടേയും വിടാത്തത്. 
ഈ യാത്രയിലും പലവുരു ഇതുണ്ടായെങ്കിലും  സൗപർണികയിൽ വച്ച് നടന്ന സംഭവത്തോട്  ഞാൻ പൂർണ്ണമായും കുറച്ചു ദൂരത്തേക്ക് മാറി. അതുകൊണ്ട് തന്നെയാണ് കൂടുതൽ അച്ചുവിനെ ശ്രദ്ധിക്കാതിരുന്നതിനുള്ള കാരണം. വേണ്ടതിൽ കൂടുതൽ അളവിൽ അപ്പൂപ്പനും അമ്മൂമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ ഈ സമയത്ത്  എൻറെ മനസ്സിൽ അതൊന്നും അല്ലായിരുന്നു. എന്റെ കുഞ്ഞിനെ കാണാതായ  വേവലാതിയോടെ  ഞാനോടിയത്. തീവണ്ടി വളവു തിരിഞ്ഞു വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. എൻറെ മനസ്സ് വല്ലാതെ നിലവിളിക്കുണ്ടായിരുന്നു.അവനെ ശ്രദ്ധിക്കാതിരുന്ന നിമിഷത്തെ ശപിച്ചു. എന്റെ ചിറകിനടിയിൽ നിന്നും  ഞാനറിയാതെ അവൻ   ഉതിർന്നു വീണത് എന്നെ ചുട്ടു നീറ്റി. എന്റെ ദേഹമാസകലം പുകയുന്നത് പോലെ,എന്നെ നാലുപാടും നിന്ന് എന്തോ കൂർത്ത നഖങ്ങൾ കൊണ്ട് മാന്തിപ്പൊളിക്കുന്നത് പോലെ തോന്നി.

എൻട്രൻസിനടുത്തേക്ക്  ഞനോടി എത്തുമ്പോൾ അച്ചുവിന്റെ   കൈപിടിച്ച്  ആരോ ഒരാൾ പുറത്തേക്ക് നടക്കുന്നു. യാതൊരു ഭാവഭേദവുമില്ലാതെ,കരച്ചിലില്ലാതെ അങ്കലാപ്പില്ലാതെ അവൻ അയാളോടൊപ്പം പോകുന്നു.  ആ പോക്ക് കണ്ടതും അന്നേരം വരെ എന്റെ മനസ്സിൽ തോന്നിയതിന് നേരെ എതിരാണ് തോന്നിയത്. സങ്കടത്തിനു പകരം കോപമാണ് ഇരച്ചുകയറിയത്. കൈ നിവർത്തി ചെക്കന്റെ ചന്തിക്ക് ഒറ്റ പെട കൊടുത്തു. ഇടതുകൈകൊണ്ട് ചന്തി തടവി നിൽക്കുന്ന അവനെ ചെവിയിൽ പിടിച്ചു എന്നിലേക്ക്  അടുപ്പിച്ചു. ഈ സമയം കൊണ്ട് തന്നെ അവനെ പുറത്തേക്ക് കൊണ്ടു പോയ ആൾ അപ്രത്യക്ഷമായി. തീവണ്ടി എൻഞ്ചിൻ ഞങ്ങളെ കടന്നു പോയി.ഒരു നിമിഷം കൂടി തിരിഞ്ഞു നോക്കി ഞാനവനെ തിരഞ്ഞു. കണ്ടില്ല.അച്ചുവിനെ എടുത്തു തോളത്തിട്ട് വീണ്ടും ഞാന് മെല്ലെ ഓടിത്തുടങ്ങി.ഈ ട്രെയിൻ തന്നെ പോകണം . അടുത്ത ട്രെയിൻ നാളെയാണ്.പ്ലാറ്റ്ഫോമിന് പകുതിയിൽ വച്ച് കണ്ടു. വയസ്സായ അമ്മായിയപ്പൻ ഓടിയെത്താൻ കഷ്ടപ്പെടുന്നു. 

ലഗേജ് എല്ലാം കയറ്റി എല്ലാവരെയും സീറ്റിൽ ഇരുത്തി ദീർഘനിശ്വാസം വിടുമ്പോഴും എന്റെ മനസ്സില് നടുക്കം വിട്ടു പോയിരുന്നില്ല. ഒരിക്കൽ പോലും മറ്റാരും അറിയരുത് എന്ന് ആഗ്രഹിച്ചിരുന്ന പഴയ  കെങ്കേരി റെയിൽവേ സ്റ്റേഷനിലെ സംഭവം പ്രതി എല്ലാവരോടുമായി പറഞ്ഞു.  തീവണ്ടി പായാൻ തുടങ്ങി. പ്രതി മെല്ലെ എന്നിലേക്ക് ചാഞ്ഞു കൊണ്ട് എന്റെ ഓപ്പറേഷൻ ചെയ്ത പാടിൽ തടവി കൊണ്ട് ചോദിച്ചു "വേദനയുണ്ടോ..."  ഇല്ലെന്ന് തലയാട്ടി കൊണ്ടവളെ  ഞാൻ ചേർത്ത് പിടിച്ചു. മറ്റാരും കേൾക്കാതെ ഞാനവളോട് പറഞ്ഞു. കുറഞ്ഞത് ഒരു പത്ത് സെക്കന്റ് താമസിച്ചിരുന്നെങ്കിൽ അച്ചുവിന്റെ നമുക്ക് തിരിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല. അവൾ ഞെട്ടിയത്  എന്റെ നെഞ്ചിലറിഞ്ഞു. ഞാനവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു മക്കളെ നോക്കി. പുറംകാഴ്ചകളുടെ  വിസ്മയങ്ങൾ കാണുന്ന രണ്ട് സൂര്യന്മാർ. ഞാൻ അച്ചുവിന്റെ നോക്കി അപ്പൂപ്പന്റെ മടിയിൽ തലയും അമ്മൂമ്മയുടെ മടിയിൽ കാലും വച്ചു ഉറങ്ങുന്നവൻ.  മനസ്സിനുള്ളിൽ ഒരു ആശ്വാസം  തോന്നുന്നുണ്ടെങ്കിലും വല്ലാത്ത ഒരു നടുക്കം എന്നിലിപ്പോഴും ബാക്കിയുണ്ട്.

      
       


രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...