2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍.... ഭാഗം 5

              മാമന്‍ ഇരുട്ട് വകഞ്ഞു മാറ്റി, കൈ പിടിച്ചു വലിച്ചു നടക്കുമ്പോള്‍ കൂടെയെത്താന്‍ ഞാനൊരുപാട് ബുദ്ധിമുട്ടി..,. മെയിന്‍ റോഡിലെത്തി കൈ വിട്ട മാമന്‍;ക്രമം തെറ്റിയ ശ്വാസഗതി നിയന്ത്രിക്കുന്നതിനോടൊപ്പം വന്ന തെറി ചുമച്ചു വന്ന കഫത്തിനോടൊപ്പം നീട്ടിതുപ്പി....

        കട്ടക്കറുപ്പ് പുതച്ച രാത്രിയിൽ മിന്നാമിനുങ്ങുകള്‍ ചെറുനന്മ വെളിച്ചം മിന്നിക്കുന്നു.....ദൂരെ കാഴ്ച്ചയവസാനിക്കുന്ന മെയിന്‍ റോഡിലെ ചന്തക്ക് സമീപമുള്ള വഴിവിളക്കില്‍ നിന്നും; ഇവിടെ നിനക്ക് വെളിച്ചമുണ്ടെന്ന്;അതിനപ്പുറത്തുള്ള ഇരുട്ടിനെ സാക്ഷിയാക്കി പറയുന്നു......

       മെല്ലെ ശ്വാസം നിയന്ത്രിച്ച മാമന്‍ നടന്നു തുടങ്ങി വെളിച്ചത്തിനു നേരെ..... അവിടെയാണ് ബസ്സ്റ്റോപ്പ്....... എനിക്കും മാമനുമിടയില്‍ അദൃശ്യനായി മൗനവും കൂടെ നടന്നു.....

         മനസ്സു കാറും കോളും കൊണ്ട കടലുപോലെയലറുന്നുണ്ടായിരുന്നു.... അതുകൊണ്ടാവണം കടല്‍ഛേദം വന്ന കപ്പലുപോലെ വാക്കുകള്‍ മുങ്ങി മരിച്ചത്.....

                          പുറകിൽ നിന്നുമാരോ ഓടിവരുന്ന ശബ്ദം കേട്ടപ്പോള്‍ തന്നെ ശരീരത്തിലാകമാനം വിറ പടര്‍ന്നു കയറി. ഇനിയൊരിക്കല്‍ തീര്‍ക്കാന്‍ ബാക്കി വയ്ക്കാതെ പൂനന്‍ നായരുടെ കണക്ക് ഇപ്പോള്‍ തീര്‍ത്തേക്കാന്‍ മനസ്സും ശരീരവും ഒരു നിമിഷം കൊണ്ട് ഒരുങ്ങി; മാമന് എന്നെ പിടിക്കാന്‍ കിട്ടുന്നതിന്‍റെ ഒഴിവകലം കണക്കാക്കി രണ്ടു ചുവട് മുന്നിലേക്ക് മാറി, കാലകത്തിനിന്ന്, വലതുകരം മുഷ്ടി ചുരുട്ടി മടക്കി അരക്ക് പിന്നിലേക്ക് വലിച്ചൊതുക്കി......
                 
                      ശത്രു ആക്രമിക്കുമെന്നുറപ്പുണ്ടെങ്കില്‍ അടി വാങ്ങി പിന്നെ കൊടുക്കുന്നതിനേക്കാള്‍ നല്ലത് അടിക്കുന്നതാണ് സ്റ്റാലിന്‍റെ വാക്കുകള്‍ അച്ഛൻ പറയാറുണ്ട്.... ഓടിവരുന്ന ശബ്ദം അടുത്തു വരുന്നു വെളിച്ചം തീരെയില്ലാത്തുതുകൊണ്ട് ആളെ തിരിച്ചറിയാന്‍ പറ്റുന്നില്ല...

              പക്ഷേ ഒന്നുറപ്പാണ് മുന്‍വശം മാത്രം സ്ട്രാപ്പുള്ള ചെരിപ്പാണ് ഓടി വരുന്നയാള്‍ ഉപയോഗിക്കുന്നത്.... ചുവടുകൾക്കിടയില്‍ ചെരിപ്പു വലിക്കുന്ന ശബ്ദത്തില്‍ നിന്നു മനസ്സിലായി.... പൂനന്‍ നായരുടെ ചെരിപ്പത്തരത്തിലുള്ളതാണ്... ക്രോധം കൊണ്ട് അബോധാവസ്ഥയിലെത്തിയിരുന്നു....

"മച്ചമ്പി....."

ഓടി വരുന്നയാള്‍ വിളിച്ചു.... മച്ചു ...... മച്ചുവായിരുന്നത്....... എനിക്കു വല്ലാത്ത നിരാശ തോന്നി.....

                         ചിലത് തീര്‍ക്കാന്‍ ബാക്കിയാണെന്ന തോന്നലുണ്ടായത് കൊണ്ടാവണം..... ആ വന്നത് പൂനന്‍ നായരാവണെമെന്ന് ഇനിയൊരിക്കലും ഉണ്ടാവില്ലെന്നറിഞ്ഞിട്ടും വെറുതെ ആഗ്രഹിച്ചു.....

              മച്ചു അടുത്ത് നിന്ന് എന്‍റെ തോളില്‍ ഇടംകൈയ്യിട്ടു കൊണ്ട് നിന്ന് കിതച്ചു..... വലംകൈയ്യില്‍ മച്ചുവിന്‍റെ ബാഗുണ്ടായിരുന്നു..... മച്ചു വീണ്ടും എന്നെ അമ്പരപ്പിക്കുകയായിരുന്നു..... നിമിഷാര്‍ദ്ധം കൊണ്ട് മുങ്ങല്‍ ... ഇതാ ഇപ്പോള്‍ എന്നോടൊപ്പം ഇറങ്ങി വരവ്..... എനിക്കു മനസ്സിലാവുന്നില്ല മച്ചുവിനെ..... മച്ചു മാമന്‍റെ അടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു.....

"കൊച്ചച്ചാ...... ഞാനൂടെ പോവാം മച്ചമ്പീരെ കൂടെ .... തമ്പാനൂര്ന്ന് മച്ചമ്പീനെ കേറ്റി വിട്ടെ പിന്നെ ഞാം ശങ്കുമൊഖത്തിന് പോണ്..... അടുത്ത മാസം വരാം...."

ഠേ!!!!!

രാത്രിയുടെ നിശബ്ദതയില്‍ കരണം പുകയുന്ന ശബ്ദം ജന്മത്ത് പിന്നിതുവരെ കേട്ടിട്ടില്ല.... ചിവീടുകള്‍ വരെ കരച്ചില്‍ നിര്‍ത്തി..... നിശബ്ദതപോലും നിശബ്ദമായി....... അടി കിട്ടിയത് മച്ചുവിനാണെങ്കിലും ചെവിയടച്ചു പോയത് എന്‍റേതായിരുന്നു...... പതിവിലേറേ മുറുക്കത്തില്‍ മാമന്‍ പറഞ്ഞു......

"നീയ്യിനി ഇങ്ങോട്ട് വരണ്ട കേട്ടാടാ..... എന്തിന് വരണത്....."

               മാമന്‍ മക്കളില്‍ ആരെങ്കിലും അടിക്കുന്നത് ആദ്യമായി കാണുകയാണ്.... അതിനേക്കാളുപരി പരുഷമായി മക്കളോട് സംസാരിക്കുന്നതും....

പറയാതെ  എനിക്കു മനസ്സിലായി മാമന്‍റെ ദേഷ്യത്തിനു കാരണം ഞാൻ പോകുന്നതാണെന്ന്.... കുറച്ച് നേരം മൂന്നു പേരും വേരുറച്ച മരപ്പാവകളായിരുന്നു......
എന്നെയൊന്നു നോക്കി ദീര്‍ഘനിശ്വാസം വിട്ട്; മാമന്‍ മച്ചുവിന്‍റെ നേരെ തിരിഞ്ഞു..... താഴേക്ക് നോക്കി നില്‍ക്കുന്ന മച്ചുവിന്റെ താടി പിടിച്ചു ഉയര്‍ത്തി കൊണ്ട് പറഞ്ഞു.....

"അപ്പി .....നീയെന്നെ നോക്ക്..... എടാ....ആണുങ്ങള് താഴോട്ട് നോക്കി കുനിഞ്ഞു നിക്കണതയ്യം കേട്ടാ....."

          സ്വരത്തില്‍ പഴയ മുറുക്കത്തിനു പകരം വാത്സല്യവും.... വഴിക്കാട്ടലിന്‍റെ സ്നേഹവുമുണ്ടായിരുന്നു.....

"മക്കളിനി വരണത് അവളെ പെണ്ണു ചോദിക്കാനായിക്കണം.... എന്തര് കൊറവെടേയ് നിനക്ക്...."

മച്ചുവിന്‍റെ മുഖം മെല്ലെ ഉയരുന്നു..... ഇരുട്ടിലാണെങ്കിലും എനിക്കു കാണാം കാര്‍മേഘം കാറ്റാടിച്ചു മാറ്റി നിലാവു പരന്നെന്ന പോലുള്ള മച്ചുവിന്റെ മുഖത്ത് നക്ഷത്രങ്ങള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍.....

മാമനൊളിപ്പിച്ച കോപം വീണ്ടും ഉണര്‍ന്നപ്പോള്‍ വാക്കുകള്‍ അല്പം മുറുകിയിരുന്നെങ്കിലും വ്യക്തമായും മച്ചുവിന്‍റെ ഇഷ്ടത്തിനോടുള്ള പിന്‍ബലമുണ്ടായിരുന്നു......

"ആയാള്‍ പെണ്ണിനെ തന്നില്ലെങ്കീ തന്നെ..... വിളിച്ചിറക്കി കൊണ്ട് പോവാനുള്ള ചങ്കൂറ്റമൊണ്ടെങ്കീ വന്നാ മതി.... ചുമ്മാ മെനെക്കെടുത്തര് ..... കേട്ടാടേയ് നീ...."

"മാമാ...... ഞാനും പറഞ്ഞതിതാ..... വിളിച്ചാല്‍ വരുമെങ്കില്‍ കൊണ്ട് വാരാന്‍ .... ബാംഗ്ലൂരിൽ വച്ച് കല്യാണം നടത്തി കൊടുക്കാം.... അവിടെ ജീവിക്കട്ടെ.... "

പറയാതിരിക്കാന്‍ എനിക്കായില്ല..... എന്തെറിഞ്ഞാലും മാമനോട് ചോദിച്ചു അതിനൊരുറപ്പും യാഥാർത്ഥ്യവും അറിയാറുള്ളതാണ് ഞാൻ.... ഇത്രയും നാളിനിടയില്‍ സംസാരിക്കാത്ത വിഷയത്തേ കുറിച്ച് പെട്ടെന്ന് അഭിപ്രായം പറഞ്ഞതു കൊണ്ടാവണം തിരിഞ്ഞു നോക്കിയ മുഖത്ത് ചോദ്യഭാവമായിരുന്നു.....

"വൈകിട്ട് ...പൂനന്‍ നായരുമായി.....പ്രശ്നമുണ്ടായതിനു ശേഷം മച്ചമ്പി.... പറഞ്ഞപ്പോഴാണ് അറിഞ്ഞത്...."

ഇളിഭ്യച്ചിരിരിയോടൊപ്പം ഞെരിപിരിയോടെ ഞാനിതു പറയുന്നത് മാമന്‍ സകൂതം നോക്കി നിന്ന ശേഷം .... മച്ചുവിനു നേരെ തിരിഞ്ഞു....

"കേട്ടാടേയ്.... നീ... എന്‍റെ മക്കള് പറഞ്ഞത് കേട്ടാ..... ബാംഗ്ലൂരെങ്കീ അവിടെ..... ഇനി എതു മറയത്ത് പോയാലും അന്തസ്സായിട്ടു ജീവിച്ചു കാണിക്കണം...... എനി നീ വരണത് അവളെ കൊണ്ട് പോവാനായിരിക്കണം കേട്ടാ...."

മച്ചുവിന്റെ കവിളിലെ ഉണങ്ങിയ കണ്ണീര്‍പ്പാടുകളില്‍ വീണ്ടും നനവ് പടര്‍ന്നു..,. നനുത്ത വെളിച്ചത്തിലും ആ നനവ് .....മഴക്കാറു മറച്ച നിലാവത്തേ അരുവിയെ പോലെ നേര്‍ത്ത തെളിമയുണ്ടായിരുന്നു...,.

മാമന്‍റെ മുഖത്ത് നിന്ന് കണ്ണു പറിച്ചു മച്ചു ഉഴറിയ നോട്ടമോടെ ഇരുട്ടിനെ നോക്കി കഴിഞ്ഞ് അവസാനം എന്‍റെ മുഖത്ത് നോക്കി നിന്ന ശേഷം... ഉതിരാന്‍ തുടങ്ങിയ കണ്‍കണിലെ നീര്‍മണികളെ തുടച്ചു കൊണ്ട് കലുങ്കിനു മുകളിലിരുന്നു. നിറകണ്ണുകള്‍ ഇടക്കിടെ തുടച്ചു കൊണ്ട്; ചെരുപ്പിന്‍റെ പിന്നിലെ സ്ട്രാപ്പ് ഇടാന്‍ തുടങ്ങി മച്ചു....

കരഞ്ഞൊതുങ്ങുകായാണെങ്കില്‍ കരഞ്ഞു തീര്‍ത്തോരു ദൃഢ തീരുമാനത്തിലെത്താന്‍ കഴിയുമെങ്കിൽ അതാണ് നല്ലെതെന്നു തോന്നിയതു കൊണ്ടാവണം .... ആശ്വാസിപ്പിക്കാന്‍ തുനിഞ്ഞ എന്നെ മാമന്‍ തോളില്‍ കൈയ്യിട്ടു കൊണ്ട് മുന്നിലേക്ക് നടത്തി.....

ഇരുട്ടില്‍ കുനിഞ്ഞിരിരുന്നു കരയുന്ന, ജീവിത്തിന്‍റെ മുന്നിലെ ഇരുട്ടിനെ കണ്ട് പേടിക്കുന്ന; ഭയം ഇരുട്ടു പോലെ തലക്കു മുകളിൽ ചൂഴ്ന്നു നില്‍ക്കുന്ന ആ ഇരുട്ടിനെ കടന്ന് മാമന്‍റെ കൂടെ നടന്നു.....

കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ മാമന്‍ പറഞ്ഞു....

"മക്കളെ..... അവനവളേം കൊണ്ട് വന്നാ എന്തരെങ്കിലും സഹായം ചെയ്തു കൊടുക്കണേടാ..... അവരും ജീവിക്കട്ട്......"

"മാമന്‍ വിഷമിക്കണ്ടാ.... മച്ചൂ.... അവളെ വിളിച്ചിറക്കിയാല്‍ ബാക്കി കാര്യം ഞാനേറ്റൂ.... വിളിച്ചിറക്കാനുള്ള തന്‍റേടം മച്ചൂ കാണിക്കണം......"

എന്‍റെ വാക്കുകള്‍ മാമന് ആശ്വാസം പകര്‍ന്നെങ്കിലും... കോളൊതുങ്ങാത്ത കടലു പോലെ ചിന്താധീനമായിരുന്നു മാമന്‍റെ മുഖം.... പറയാതെ എനിക്കറിയാം ..... മാമന്‍റെ ചിന്തയുടെ കാരണം മച്ചുവിന്‍റെ അധൈര്യം തന്നെയാണ് ..... ഇല്ലായിരുന്നെങ്കില്‍ അവളെന്നേ മച്ചിവിന്‍റെ വീട്ടിലിരുന്നേനേ..... എന്തോ തീരുമാനിച്ച പോലെ മാമന്‍ മച്ചുവിനെ വിളിച്ചു

"മക്കളെ ബിജൂ...വാടേയ്..."

വിളി കേള്‍ക്കാനിരുന്നെന്ന പോലെ മച്ചു വേഗം ഞങ്ങള്‍ക്കടുത്തെത്തി.....ഇരു വശത്തും ഞങ്ങളെ നിര്‍ത്തി ഞങ്ങളുടെ തോളില്‍ കൈയ്യിട്ടു മാമന്‍ വെളിച്ചത്തിലേക്ക് നടത്തി കൊണ്ട് മച്ചുവിനോടായ് പറഞ്ഞു...

"നീ കേട്ടാടേയ്..... വിനു പറയണത് .... പെണ്ണിനേം വിളിച്ചോണ്ടു ചെല്ലാനാണ്.... നീയെതായാലും ബാംഗ്ലൂരീ തന്നെ പോ..... പിന്നെന്തെരെങ്കിലും പ്രശ്ശനം ഒണ്ടെങ്കില്‍ ഞാന്‍ നോക്കിക്കോളാം.... കേട്ടാ നീ.....എന്തര് ഒണ്ടാവാന്‍ ... പൂനന്‍ കെടന്ന് പള്ള് പറയും.... കൊല്ലൂലല്ല്..... നീ എന്തരന്ന് പേടിക്കണത്.... രണ്ടെണ്ണം കൊണ്ടാലും വേണ്ടൂലാ.... ഒന്നൂല്ലേലും നിന്‍റെ മാമാനല്ലേ...എന്തരായാലും നീ അവളെ വിളിക്ക്...."

പെട്ടെന്നാണ് മച്ചു മറുപടി വന്നത്....

"പേടിച്ചിട്ടൊന്നുംല്ല ഞാനത് ചെയ്യാത്തത്"

ഞെട്ടിപ്പോയി.... അത്രയും ദൃഢമായിരുന്നു മച്ചുവിന്റെ സ്വരം... ഞാനും മാമനും മുഖത്തോടു മുഖം നോക്കി

"പിന്നെന്തര്......"

മാമന്‍റെ ചോദ്യത്തിലും അമ്പരപ്പ് നിറഞ്ഞിരുന്നു.....

"കൊച്ചച്ചന്‍...... വിനൂനെ എത്ര വര്‍ഷത്തിനിപ്പറം കണണത്...."

ഞങ്ങള്‍ രണ്ടു പേരും ഒന്നും മിണ്ടിയില്ല..... കുറച്ച് നേരത്തേ ഇടവേളക്ക് ശേഷം മച്ചൂ വീണ്ടും ചോദിച്ചു.....

"കൊച്ചച്ചന്‍ പറ...... മച്ചമ്പിയെ കണ്ടിട്ട് എത്ര കാലവായി....."

ഇപ്പോളെനിക്ക് മനസ്സിലായി.... ഉച്ച തിരിഞ്ഞ് കല്യാണവീട്ടില്‍ നിന്ന് വരുമ്പോള്‍ വീട്ടിലെ രാത്രിയൂണിനു മുമ്പുള്ള മേമ്പോടിയ്ക്ക് ലേശം കരുതിയിട്ടുണ്ടായിരുന്നു..... . അത് ഞാനും മാമനും മാറി നിന്ന് സംസാരിക്കുന്ന ഗ്യാപ്പില്‍ ഓണ്‍ ദ റോക്സ് ചെലുത്തിയിരിക്കുന്നു .... ദുഷ്ടന്‍.... മാമന് തല ചൂടാവുന്നുണ്ടായിരുന്നു.....

"നീ ..... എന്തരെടേയ് പറേണത്.... ഞാനെന്തര് ചോദിച്ച് .... നീ എന്തെര് പറയണ്...."

"കൊച്ചച്ചന്‍ പറ എത്രകൊല്ലത്തിന് ശേഷം കാണണ്....."

മച്ചു ചോദ്യം വീണ്ടുമാവര്‍ത്തിച്ചതു കൊണ്ടാവണം..... ഗത്യന്തരമില്ലാതെ മാമന്‍ പറഞ്ഞു.......

"പൊടിയിലെ കണ്ടതാണ്...... പത്തിരുപത് കൊല്ലോങ്കിലും ആവും.... അല്ലെടാ മക്കളെ...."

മറുപടിക്കൊപ്പമുണ്ടായിരുന്ന ചോദ്യം എന്നോടായിരുന്നു.....ഞാൻ മാമനെ തിരുത്തി കൊണ്ട് പറഞ്ഞു.....

"ശരിയായി പറഞ്ഞാല്‍ ഇരുപത്തിരണ്ടു വര്‍ഷത്തിനുശേഷം നേരിട്ട് കാണുന്നു....."

"ശരിതന്നെ....ശരിതന്നെ..... മക്കക്ക് എട്ടു വയസ്സുള്ളപ്പ കണ്ടതാണ്......പിന്നിപ്പഴാണ് കാണണത്....."

മാമന്‍ പെട്ടെന്ന് പറഞ്ഞു....

"എന്നിട്ടും മാമന് മച്ചമ്പിയെ കാണുമ്പം.... ഭയങ്കര സ്നേഹം.... ചേഴക്കാരനോടുള്ള സ്നേഹം...... എന്നാ ...എന്‍റെ മാമനോ..... എന്നെ കണ്ടാ ദേഷ്യം.... ഈ അവസ്ഥ എന്‍റെ മക്കള്‍ക്ക് വരരുത്.... നാളെ എന്‍റെ മക്കളെ കണമ്പം.... അവരുടെ മാമന്‍ മിണ്ടാതെ പോവരുത്.....അവരുടെ അപ്പൂപ്പന്‍ അവരെ ശപിക്കരുത്..,. എല്ലാവരും വേണം.... എല്ലാവരും കൂടി കല്യാണം നടത്തിത്തരണം.... അതിനു വേണ്ടിയാണ് കാത്തിരിക്കണത്.... അല്ലായിരുന്നെങ്കീ..... എന്നെ....."

മച്ചു വാക്കുകൾ കടിച്ചു ഞെരിക്കുകയായിരുന്നു..... മുഖം വലിഞ്ഞു മുറുകി വിവര്‍ണ്ണനീയമാവുന്നത് കാണാം..... ആത്മസംയമനത്തിന്‍റെ അങ്ങേത്തലയില്‍ പൊട്ടിത്തെറിക്കു മുന്‍പുള്ള അഗ്നിപർവ്വതമായി മാറുകയായിരുന്നു മച്ചു.......

2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍.... ഭാഗം 4

അയ്യപ്പന്‍റെമ്പലം കഴിഞ്ഞു താഴേക്ക് വീട്ടിലേക്കുള്ള ഒതുക്ക് കല്‍പടവുകളില്‍ പാദത്തിന്‍റെ മുൻവശമൂന്നി ചാടി ചാടി ഇ റങ്ങുമ്പോഴേ കേട്ടു; വീട്ടില്‍ നിന്നാരോ ഉച്ചത്തില്‍ സംസാരിക്കുന്നു.... ഒന്ന് നിന്ന് ചെവി വട്ടം പിടിച്ചു നോക്കി.... മാമാനല്ല ...... മാമന്‍ ഒരിക്കലും ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിക്കാറില്ല.....

                               വീട്ടിലേക്കുള്ള വളവ് തിരഞ്ഞപ്പോള്‍ കണ്ടു . ചുറ്റും ഇരുള്‍ ചൂഴ്ന്ന്,വരാന്തയില്‍ മാത്രം വീഴുന്ന വെളിച്ചത്തില്‍  അവിടം, ഒരു നാടകം നടക്കുന്ന സ്റ്റേജ് കുറച്ച് ദൂരെ.... മൈതാനത്തിന്‍റ അങ്ങേ അറ്റത്ത് നിന്ന് കാണുന്ന കാഴ്ച പോലുണ്ടായിരുന്നു.... ജീവിതനാടത്തിലെ വരാനിരിക്കുന്ന ദുരന്തത്തിലേക്കുള്ള വഴിത്തിരിവായിരുന്നു അതെന്ന്  .... അപ്പോഴെനിക്കറിയില്ലായിരുന്നു....

സോഫയില്‍ ഇരുന്നു സംസാരിക്കുന്ന വ്യക്തി മാമന് അഭിമുഖമായി ഇരിക്കുന്നത് കൊണ്ട് ; അയാളുടെ പിന്‍വശം മാത്രമേ കാണൂ. കുളി കഴിഞ്ഞു ലുങ്കിയുടുത്ത് ഭാവഭേദമില്ലാതെ അയാളെ നോക്കിയിരിക്കുന്ന മാമനേ എനിക്കുകാണാം.... മാമി കട്ടിലപ്പടി ചാരിനിന്ന് ആംഗ്യവിക്ഷേപങ്ങളോടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. കാഴ്ച്ച കാണാമെങ്കിലും .... ശബ്ദം കേള്‍ക്കാമെങ്കിലും; സംഭാഷണം വ്യക്തമല്ല.കാരണം,അമ്പലത്തില്‍ നിന്ന് .....അയ്യപ്പനേ കാട്ടിലേക്ക് പറഞ്ഞയിക്കേണ്ട അനിവാര്യതയേ പറ്റി ....മന്ത്രി രാജ്ഞിക്ക് ബോധവത്കരണം നടത്തുന്ന ഗായകന്‍ പാടി പറയുന്നതാണ് കൂടുതല്‍ തീവ്രതയോടെ കേള്‍ക്കുന്നത്...

" മച്ചൂ....ആരാണ‍ത്...."

ചോദിക്കുന്നതിനൊപ്പം തിരിഞ്ഞു നോക്കി ശൂന്യം .... ഇരുട്ടല്ലാതെ മറ്റാരുമില്ല പുറകിൽ. പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ... നിമിഷനേരം കൊണ്ട് അപ്രത്യക്ഷനാവാന്‍ ഇവനാര് മുതുകാടിന്‍റെ ശിഷ്യനോ...???? അപ്പോഴെനിക്ക് അപകടം മണത്തു.... കൂടെ ആരെങ്കിലും ഉള്ളപ്പോള്‍  അപകടം വന്ന് തലക്കടിച്ചാലേ  അറിയുകയുള്ളൂ.... എന്നാല്‍ ഒറ്റക്കാവുമ്പോള്‍ എത്ര ദൂരത്തുള്ള അപയവും തിരിച്ചറിയും.....ഇനി ഇവിടെ മുതൽ ഞാനൊറ്റക്കാണ് എന്ന തിരിച്ചറിവ് എന്നില്‍ ധൈര്യം വളര്‍ത്തുകയായിരുന്നു.....

ഗേറ്റിങ്കല്‍ എത്തിയപ്പോള്‍ സംഭാഷണം വ്യക്തമായി. എനിക്കു തിരിഞ്ഞ് മാമന് നേരെയിരിക്കുന്ന വ്യക്തി അന്തരീക്ഷത്തിലേക്ക് കൈകളെറിഞ്ഞ് ക്രോധാവേശത്തോടാണ് സംസാരിക്കുന്നത്.....

"എവനാര്... ചൊല്ലുവിളിയില്ലാതെ വളന്നവനേ പറഞ്ഞ് വിടണം "

പടികേറി വരാന്തയില്‍ എത്തിയപ്പോള്‍ ആളെ മനസ്സിലായി പൂനന്‍ നായര്‍.... മച്ചുവിന്‍റെ മാമന്‍.... എന്നെ കണ്ടിട്ട് ഭാവം മാറിയെങ്കിലും നിമിഷനേരം പഴയ ഭാവത്തിലെത്തി തീപിടിച്ച വാക്കുകള്‍ തുപ്പി......

"വളത്തുദോഷം വന്നവന് ബന്ധക്കാരും, സ്വന്തക്കാരും വേണ്ട.....അങ്ങനൊള്ളവന്‍ നല്ല പിള്ളകളെ കൂടെ നശിപ്പിക്കും"

മാമനുള്ളതു കൊണ്ട് സംയമനം പാലിച്ചു കൊണ്ട് റൂമില്‍ പോയി കുളിക്കാന്‍ തോര്‍ത്തുമെടുത്ത് വാരാന്തയിലൂടെ മുറ്റത്തേക്കിറങ്ങവേ അയാളെന്നേ വീണ്ടും വെറി പിടിപ്പിച്ചു.....

"പോണതു കണ്ടാ ... വെട്ടുക്ടാ നോക്കണപോലെ ചെറഞ്ഞോണ്ട്.... മക്കളെ വളത്താനറിയാത്തവന്‍ വളത്തിയാ ഇങ്ങനെയിരിക്കും...."

              അണപൊട്ടാന്‍ കാത്തു        നില്‍ക്കുന്ന രോഷമുണ്ടായിരുന്നെങ്കിലും
മാമന്‍ മുന്നിലുള്ളതു കൊണ്ട് കടുത്ത വാക്കുകള്‍ വീഴാതെ ഞാൻ പറഞ്ഞു.....

"എന്നെ എന്തുവേണമെങ്കിലും പറഞ്ഞോ..... പക്ഷേ എന്‍റെ അച്ഛനേയും അമ്മയേയും പറ്റി പറഞ്ഞാല്‍ എന്‍റെ കൈ അറിയാതെ പൊങ്ങും .... അതേത് ദൈവംതമ്പുരാനായാലും ശരി"

ഞാൻ വീട്ടില്‍ കയറിയ ശേഷം; അതുവരെ കട്ടില ചാരി നിശബ്ദയായി നിന്നിരുന്ന മാമി ദേഷ്യത്തോടെ എന്‍റെ നേരെ ചാടി

"നീയെന്തര് വര്‍ത്താനം പറേണത്.... വയസ്സിന് മൂത്തോര്വാട് ഇങ്ങനെയാണാ സംസാരിക്കണത്....."

അതിനിടക്ക് മാമന്‍ ചാടിയെണീറ്റു എന്നോടായി പറഞ്ഞു.....

"അപ്പി .... പ്പോ ..... പോയി കുളീര് .. "
മന്ദഹാസം മൊട്ടിട്ടു നില്‍ക്കുന്ന ആ മുഖത്ത് നിറയെ സ്നേഹമാണ്...... പിന്നൊരക്ഷരം പറയാതെ കുളിമുറിയിലേക്ക് നടന്നു.....

                         തലയില്‍ കൂടി വെള്ളമൊഴിക്കുമ്പോള്‍ ശരീരം തണുക്കുമ്പോഴും; മനസ്സ് ചുട്ടു നീറുകയായിരുന്നു..... ഇന്നത്തേ പകലു തന്ന അനുഭവങ്ങൾ , കഥകൾ എല്ലാം കൂടി എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു..... വെള്ളം എത്ര കോരിയൊഴിച്ചിട്ടും മതിയാവില്ലെന്നു തോന്നി ..... വെള്ളംനിലത്തു വീണുടയുന്ന ഇടവേളകളിൽ വരാന്തയിലെ തകര്‍ക്കലുകള്‍ കാതില്‍ വീഴുന്നുണ്ടായിരുന്നു..... കുളി കഴിഞ്ഞു തോര്‍ത്തുമ്പോഴും, വരുമ്പോഴും തീരുമാനം എടുക്കാന്‍ പറ്റാതെ ഞാൻ വല്ലാതെ വീഷമിക്കുകയായിരുന്നു. മുടി ചീകാന്‍ നേരം കണ്ണാടിയിലേക്കു നോക്കുമ്പോള്‍; മനസാക്ഷി എന്നോട് ചോദിക്കുന്ന പോലെ തോന്നി

"വിനു .... ഇനിയെന്തിനു താമസം "

വരാന്തയില്‍ നിന്ന് ശബ്ദമുണ്ട്.... പക്ഷേ.... സംഭാഷണങ്ങളായി എന്നിലേക്ക് വരുന്നില്ല കാരണം ...... ഞാൻ എന്നിലേക്ക് ചുരുങ്ങി പിന്നെ പറന്ന് വ്യാപിക്കാന്‍ ഒരുങ്ങുകയായിരുന്നു......

"മോനേ......"

കയറി ഇറങ്ങി കയറിയുള്ള അച്ഛന്റെ വിളി കേട്ട് ഞെട്ടിപ്പോയി.... കണ്ണാടിയിലെ പ്രതിബിംബത്തിന് അച്ഛന്റെ രൂപം ..... കള്ള കൊശവാ..... അച്ഛൻ സ്നേഹം കൊണ്ട് ഉപദേശിക്കാന്‍ തുടങ്ങുമ്പോഴോ... വഴക്കു പറയുമ്പോഴോ തുടങ്ങുന്നത് ഈ വാക്കില്‍ നിന്നായിരിക്കും..... അച്ഛൻ കുറഞ്ഞിട നിര്‍ത്തി തുടര്‍ന്നു

"കള്ള കൊശവാ.... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.... നിനക്കു തീരുമാനമെടുക്കാന്‍ കഴിയാത്ത സമയം .... ധൈര്യപൂര്‍വ്വം കണ്ണടച്ച് നീ നിന്‍റെ മനസാക്ഷിയോട് ചോദിക്കുക .... ഉത്തരം നിന്നെ തേടിയെത്തി നിന്‍റെ മുന്നില്‍ ഉത്തരവ് കാത്ത് നില്‍ക്കും.... പിന്നെയാണ് നീ ഭയപ്പെടേണ്ടത് ..... ഒരിക്കലെടുത്ത തീരുമാനത്തില്‍ നിന്ന് പിന്തിരിയുന്നത് ഭീരുവാണ് ..... അതാണ് ഭയപ്പെടേണ്ടത്...... "

ഒന്നല്ല ഒരുപാട് തവണ കേട്ടിട്ടുള്ള ഈ ഉപദേശമാണ് എന്നെ നയിക്കുന്നത്.... ഉത്തരം കിട്ടിയ ഞാൻ ..... തീരുമാനം പെട്ടെെന്നടുത്തു... മച്ചു കൂടെയൊല്ലാത്തതു കൊണ്ടു തന്നെ എന്‍റെ ഭാഗം ന്യായീകരിക്കേണ്ടത് ഞാൻ മാത്രമാണ്; അതുവേണ്ടെന്ന് തോന്നി.... ഇതിനിടക്ക് ന്യായീകരണം കൊണ്ട് പ്രയോജനം ഇല്ല..... ശിക്ഷ വിധിച്ച് നടപ്പിലാക്കാനിരിക്കുന്നവരോട് അപ്പിലിന് പ്രസക്തിയില്ല.... എന്നെ ഇവിടെ തടഞ്ഞ് നിര്‍ത്തുന്ന ഒന്ന് മാമനാണ്..... മാമന് എന്നെ മനസ്സിലാക്കാൻ കഴിയും. ഞാനെണീറ്റ് ബാഗൊരുക്കാന്‍ തുടങ്ങി.....തീരുമാനത്തിന്‍റെ വ്യക്തതയില്‍ ഞാൻ തിരിച്ച് വര്‍ത്തമാനത്തിലേക്കെത്തുകയായിരുന്നു..... പൂനന്‍ നായരുടെ ശബ്ദമാണ് ഉണര്‍ത്തിയത് ....ആദ്യം പറഞ്ഞതൊന്നും എന്‍റെ തലയിൽ കയറില്ലെങ്കിലും അവസാന വാചകം ; വേദനയുണ്ടാക്കി കൊണ്ടാണ് ചെവി തുളച്ചു കയറിയത്....

"എന്തരായാലും അളിയാ അവനെ പറഞ്ഞുവിടണം ..... വച്ചോണ്ടിരുന്നാ പറ്റൂല്ലാ...."

മാമിയുടെ പ്രകടനം പണ്ടും എനിക്കെതിരായിരുന്നെന്ന് മറ്റു പലരും പറഞ്ഞ് എനിക്കറിയാമായിരുന്നെങ്കിലും ഒരിക്കലും നേരെ നേരെ എന്നോടോ, എന്നെ ചൊല്ലി  മാമനോടൊ കാണിച്ചു കണ്ടിട്ടില്ല..... പക്ഷേ ഇന്ന് ആങ്ങളെ ഞാൻ ആക്രമിച്ചു എന്നുള്ളത് കൊണ്ടോ...?,ആങ്ങളയുടെ പിന്‍ബലമുള്ളതുകൊണ്ടോ മാമിയുടെ പ്രകടനം അതിരു വിട്ടു....

" കൂട്ടുകെട്ടിയാ ചൂട്ടുകെട്ടും .... എന്‍റെ മക്കവിടില്ലാത്തത് നന്നായി.... ഇല്ലെങ്കീ... എന്‍റെ മക്കളും ചീത്തയായേനെ...."

"ഛീ... നിര്‍ത്തെടീ...... " മാമനാണ്

കസേര തെറിച്ചുപോയി ചുമരിലടിച്ചു നിലത്തു വീണശബ്ദത്തിനു ഇടവേളക്കു ശേഷം മാമന്‍റെ സ്വരം കൂടുതൽ മുറുക്കത്തോടെ കേട്ടു

"നട്ടെല്ലില്ലാത്താ പെണ്ണാളന്മാരെ പറ്റി വിസ്തരിക്കണ്ടാ.... ചൊല്ലുവിളിയില്ലാതെ വളരാന്‍ വിനൂനെ വളത്തിയത് നീയ്യാ ഞാനാ അല്ല .... എന്‍റെ അളിയനാ അറിയാ നിനക്ക്.... അവനെന്തെരെങ്കിലും ചെയ്തിട്ടോണ്ടേ കാരണോം കാണും..... "

മാമന്‍ കുറെക്കാലം ഗള്‍ഫിലായിരുന്ന കാലത്ത് മക്കളെ രണ്ടുപേരേയും നോക്കി വളര്‍ത്തിയത്  മാമിയും ആങ്ങളയായ പൂനന്‍ നായരും കൂടിയായിരുന്നു.... അതുകൊണ്ട് തന്നെ തന്‍റെ മക്കള്‍ ചുണകെട്ടവന്മാരായി പോയെന്ന് മാമന്‍ രഹസ്യമായി പറയാറുണ്ടെങ്കിലും ഇത്ര പരസ്യമായി പറയുന്നത് ആദ്യമാണ്.....  

കുറച്ച് നേരത്തേക്ക് മണ്ണട്ടകളുടേയും രാചിവീടുകളുടേയും കരച്ചിലും പിന്നെ കലുങ്കിന് താഴെ പറക്കെട്ടിലേക്ക് അരുവി തലക്കുത്തിവീണ് മരിക്കുന്ന ശബ്ദവും കേള്‍ക്കാം........

"ഇപ്പം....എന്തര് വേണം .... ഞാനവനോട് ചോദിക്കാം"

  കലഹം ഒഴിവാക്കാൻ വേണ്ടിയാവണം മാമന്‍ സമനില വീണ്ടെടുത്ത് സമവായത്തിലെത്തി  മക്കളേ എന്നും വിളിച്ച് വാതില്‍ക്കലെത്തിയ മാമന്‍ യാത്രക്കൊരുങ്ങി ഷൂ കെട്ടി കൊണ്ടിരിക്കുന്ന എന്നെ കണ്ട് വല്ലാതെയായി.... ലെയ്സ് കെട്ടി നിവര്‍ന്ന നിന്ന ഞാൻ മാമന്‍റെ മുഖത്ത് നോക്കി ..... സ്വതവേ വെളുത്ത മുഖം കോപത്തിന്‍റെ ചെന്തീനാളങ്ങള്‍ കത്തുന്നതിനാലാവണം വല്ലാതെ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു..... നോക്കി നില്‍ക്കെ ആ മുഖത്ത് സ്നേഹം വന്ന് നിറയുന്നുണ്ടായിരുന്നു.... പിന്നവിടെ സങ്കടക്കാറ് നിറഞ്ഞ് പെയ്യാന്‍ വെമ്പി നിന്നു...... എന്തൊക്കെയോ പറയാൻ വന്ന മാമന്‍റെ ചുണ്ടുകൾ വാക്കുകളുടെ മരണപ്പിടച്ചില്‍ പോലെ വിറക്കുന്നുണ്ടായിരുന്നു.... ഒന്നും പറയാതെ മാമന്‍ തിരിച്ചു പോയി.....

മൂകത തളകെട്ടി കിടക്കുന്ന നിശബ്ദ വിറങ്ങലിച്ച് കിടക്കുന്ന വാന്തയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ പൂനന്‍ നായർ കുനിഞ്ഞിരിക്കുന്നു... എന്നെയൊന്ന് നോക്കിയ ശേഷം പിന്നെ ഇരുള്‍ നോക്കി നില്‍ക്കുന്ന മാമി ...... മാമന്‍ തൊഴിച്ചെറിഞ്ഞ കസേര ടീപ്പോക്ക് സമീപം ചുമരോട് ചേര്‍ന്ന് ചരിഞ്ഞ് കിടക്കുന്നു..... മാമനോട് യാത്ര പറയാന്‍ വാരാന്തയുടെ പടിഞ്ഞാറ് കോണിലെ റൂമിനടുത്തേക്ക് നടക്കാന്‍ തുടങ്ങുമ്പോഴേക്കും മാമന്‍ വാതില്‍ക്കല്‍ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇട്ടു കൊണ്ട് പുറത്ത് വന്നു.....

ചെറിയ കുട്ടിയായിരുന്നപ്പോള്‍ കൈ പിടിച്ച് നടത്തിച്ചപോലെ മാമനെന്‍റെ കൈപിടിച്ചു കൊണ്ട് പറഞ്ഞു

"വാടാ മക്കളെ....."

..........തുടരും..........

2015, ജൂലൈ 2, വ്യാഴാഴ്‌ച

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍ ഭാഗം 3

           മായ കാഴ്ചകള്‍..... കാഴ്ചമറച്ച മനസ്സിന്‍റെ ഇരുട്ടില്‍ നിന്നും യാഥാർത്ഥ്യത്തിന്‍റെ പകല്‍ വെളിച്ചം മനസ്സിന്‍റെ നന്മയെ ഊതിയണര്‍ത്തി.

         തെറ്റും ശരിയും തിരിച്ചറിയുകയും ; തെറ്റു പറ്റിയാല്‍ മറയില്ലാതെ തിരുത്തണമെന്നതും....തെറ്റിന്‍റെ വഴിയിലെ സ്വാര്‍ത്ഥതയേക്കാള്‍ നേരിന്‍റെ വഴിയിലെ വേദനക്ക് സുഖമുണ്ടെന്ന് പഠിച്ചതും; നേര്‍വഴിക്കു നടത്തിയതും  അച്ഛനാണ്....ഒരു പ്രാവശ്യം അതോര്‍ത്താല്‍ മതി.....ഹിമാലയം വീണാലും താങ്ങി നില്‍ക്കും

തലച്ചോറിനുള്ളില്‍ വിസ്ഫോടനം നടത്തുന്ന വീരഭദ്രാധീശ്വരന്മാര്‍ എന്നെ യാഗാശ്വമായി മാറ്റുകയായിരുന്നു......

"മച്ചു ...... അവളെ കെട്ടാന്‍ സമ്മതിക്കാത്ത നിന്‍റെ മാമന്‍ കശ്മലന്‍ കംസനെ നമുക്ക് തട്ടാം...അവളേം കൊണ്ട് നമുക്ക് പോകാം...നിങ്ങളുടെ കല്യാണം ഇന്ത്യയിൽ എവിടെ വച്ചും ഞാൻ നടത്തിതരും .... എനിക്കതിനാളുണ്ട് ....വാ... മച്ചു....ഇപ്പോ തന്നെ വിളിച്ചിറക്കാം"

വയറ്റിനുള്ളിലെ വീരഭദ്രന്‍ വായിലൂടെ നിറയൊഴിച്ചു......... ഗര്‍ജ്ജിച്ചു എന്‍റെ ശബ്ദം കൊണ്ടകെട്ടി മലയുടെ മുകളില്‍ എത്താതിരിക്കാന്‍ മച്ചു എന്‍റെ വായ പൊത്തി.ചേട്ടനെന്നെ പിടിച്ചിരുത്തി

"എടേയ് എന്തര് പാടെടേയ്.....അറുമ്പാതം വരൂലല്ല്(രക്ഷയില്ലല്ലോ).....എന്തര് പൊങ്ങ് പൊങ്ങണത്... കമ്പത്തിന് (വെടിക്കെട്ട്)തീ കൊടുത്താ..."

എന്‍റെ കാഴ്ചകള്‍ക്ക് ഇരുളിമ പടര്‍ന്നിരുന്നെങ്കിലും;ഉള്ളില്‍ തിളച്ചു മറിയുന്ന വീരഭദ്രന്‍റെ കുതിരശക്തിയെ പിടിച്ചമര്‍ത്താന്‍ മച്ചുവും കന്നാസ് ചേട്ടനും വല്ലാതെ ശ്രമിച്ചു കൊണ്ടിരുന്നു.... എനിക്കു ബോധമനസ്സിനു മനസ്സിലാവാത്ത കാരണത്താലുളവായ ദേഷ്യം എന്നോട് കലഹിച്ചു കൊണ്ടിരുന്നു....

"അപ്പീ അടങ്ങ്....മക്കള് ഷെമീര്..."

ചേട്ടനെന്നെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് തുടര്‍ന്നു........

"അപ്പി ....യെവനോടുള്ള ദ്യാഷ്യം കൊണ്ടല്ല അയ്യാള് പെണ്ണിനെ കൊടുക്കൂലന്ന് പറേണത്....."

തെല്ല് നിര്‍ത്തി കൈയ്യിലിരുന്ന കന്നാസില്‍ ഒരു ഗ്ലാസ് നിറയെ ഒഴിച്ച് ഒറ്റപ്പിടി..... ആന വലിയൊരു പഴക്കുല വിഴുങ്ങിയ ലാഘത്തോടെ.... കീഴ്ത്താടികോട്ടി അര ടണ്‍ വായു വലിച്ചെടുത്ത് നല്ല അച്ചാര്‍ തൊട്ടു നക്കിയ പോലെ ഒരു ഞൊട്ടയും വിട്ടു.....അടുത്തു നിന്ന മത്തന്‍റെ ചെടിയിൽ നിന്നും ഒരു തൂമ്പ് കടിച്ചു കൊണ്ട് ആത്മാവില്‍ നിന്ന് വാക്കുകള്‍ ഇറങ്ങി വരാൻ വേണ്ടിയെന്നോണംബീഢിക്ക് തീ കൊളുത്തി ഇരുത്തി യൊരു പുക വിട്ടു കൊണ്ട് തുടര്‍ന്നു......

"വിനാദേ നീ കേള്....."

ഈ മാങ്ങാമോറന്‍ കരിഭൂതം കശ്മലന് എന്‍റെ പേരറിയാമായിരുന്നു എന്നിട്ടാണ് എന്നെ അപ്പി ചപ്പിന്നും ...എടേയ് കിടേയ്ന്നും മറ്റും വിളിച്ചത്.....ആ കന്നാസുകാരന്‍റെ ചെളുക്ക നോക്കി ഒന്നു പളുങ്കാനാണ് തോന്നിയത്....എന്‍റെ മനസ്സുവായിച്ചന്നോണം മച്ചു എന്‍റെ കൈ കടന്നു പിടിച്ചു....കന്നാസ് മെല്ലെ വിരിഞ്ഞു തുടങ്ങി.....മച്ചുവിനെ ചൂണ്ടി അയാൾ പറഞ്ഞു.....

"കൂടെയിരുത്തി കൊണ്ട് പറയണതല്ല കേട്ടാ.....യെവന്‍ നിന്‍റെ മച്ചമ്പി ഇന്നു വരെ ഒരുത്തനേ ഇച്ചിപ്പോ എന്നു പറഞ്ഞിട്ടുമില്ല ; ഇന്നുവരെ പറയിപ്പിച്ചിട്ടുമില്ല..... നല്ല തങ്കപ്പെട്ട സുബായിതം(സ്വഭാവം).... എന്തര് പറഞ്ഞാലും വെളുക്കേ ചിരിച്ചോണ്ടിരിക്കും...... നല്ല ജ്വാലിയുണ്ട് (ജോലി)....രണ്ടു പൈസയുണ്ടാക്കുന്നുമുണ്ട് ..... പിന്നേം അയാള് യെവന് പെണ്ണിനെ കൊടുക്കാതിരിക്കാന്‍ കാരണവുണ്ട്.....അതൊരു കഥയാണ്....."

എന്‍റെ കൈയ്യില്‍ തെരുപ്പിടിച്ചു കൊണ്ടിരിക്കയാണെങ്കിലും; മച്ചുവിന്‍റെ നോട്ടം നിലത്തായിരുന്നു ......ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച തന്നെ കുറിച്ചല്ല വേറെയാരെയൊ..... സംബന്ധിച്ചുള്ളതാണ് എന്ന ഭാവം വീണ്ടും അരിശം കയറ്റി . എന്തെക്കൊയൊ പറയാൻ നാവു തരിച്ച എന്നെ കന്നാസുചേട്ടന്‍റെ മൂക്കടഞ്ഞ ശബ്ദം തരിപ്പ് ഇറക്കി..... വീരഭദ്രന്‍റെ വീര്യം കെട്ടുപൊട്ടിച്ച് നിലത്തിറങ്ങുകയായിരുന്നു..... അതുകൊണ്ട് തന്നെ പറയുന്നതിനേക്കാള്‍ സുഖം കേള്‍ക്കാനായിരുന്നു.....

"എടേയ് അപ്പീ..... യെവന്‍റെ അച്ഛനും മാമനും പയങ്കര കൂട്ടുകാറായിരുന്ന് കേട്ടാ.... രണ്ടാളായിരുന്നെങ്കിലും ഒരുയിരാരുന്ന്.... എന്തര് പ്രശ്നങ്ങള് വന്നാലും രണ്ടുപേരും മീശത്തിന് മാറൂല്ല...ഇവരുടെ അടുത്തൂന്ന് എത്ര നാടാന്മാര് അടി വാങ്ങിച്ച് കെട്ടിയിട്ടുണ്ടെന്നറിയാമോ....... ഒന്നുപറഞ്ഞ് രണ്ടിന് ചവിട്ടികേറ്റി കൊടുക്കും..... ഇതൊക്കെ കണ്ട് പൊറുതിമുട്ടി കാളിപ്പന്‍നാടാരും പിന്നെ കൊറേ നാടാപ്പയ്യന്മരു ചേന്ന്... ചന്ത ദെവസം ആറുകാണീ ചന്തേല് വച്ച് അടിയൊണ്ടാക്കി....രണ്ടുപേരും ചേന്ന് മൂന്നെണ്ണത്തിനെയാ വെട്ടിമലത്തിയത് ....."

"ആഹാ!! മൂന്നും ചത്തോ????"

ഞാൻ പരിഹാസശരം തൊടുത്തു.... കാരണം ഒറ്റ പിടിക്ക് താഴെ പോയ ഒരാളോട് പരിഹാസമല്ലാതെ മറ്റെന്താണ് തോന്നുക.....അയാൾ  നേരത്തെ ആ പറഞ്ഞ ഒറ്റവാക്ക് അതെന്നില്‍ കോപം പടര്‍ത്തികൊണ്ടിരുന്നു..... എന്‍റെ പരിഹാസം കന്നാസിനു ശുണ്ഡി വരുത്തുന്നതായിരുന്നു... വല്ലാത്ത ഭാവത്തോടെ എന്നെ നോക്കിയ ശേഷം അര ഗ്ലാസ് വീരഭദ്രനെ വിഴുങ്ങി വായു വലിച്ച് ഞൊട്ട വിട്ടു....അതിലും വലിയ പരിഹാസത്തോടെ വര്‍ദ്ദിത വീര്യത്തോടെ എന്നെ ആക്രമിച്ചു.....

                                                                       "എടേയ് നിനക്കെന്തരറിയാം..നീയല്ലാം കൊച്ച്...... അതിനു ശേഷവാണ് നായന്മാര് പെണ്ണുങ്ങക്ക് മരിയാദിക്ക് വഴി നടക്കാനായത്... അതുവരെ നാടാന്മാര് എന്തര് പൊളപ്പ് പൊളച്ചത് ....അറിയാമോ... കൂക്കുവിളിയും.... അര്‍ത്ഥം വച്ചു പറച്ചിലും.....അതുകൊണ്ടന്തര് ഇപ്പഴായാലും... ഒരലോഗിയവും(ഒരലോഹ്യവും) ഇല്ല കേട്ടാ...."

ബീഢിയൊരണ്ണം എടുത്ത് ചുണ്ടിന്‍റെ വലതു കോണില്‍ വച്ച് കലാപരമായി തീകൊടുത്ത് ഇരുത്തി നാലഞ്ചു പുകയെടുത്ത് കഥ പറഞ്ഞ് തുടങ്ങുമ്പോള്‍ വായില്‍ നിന്ന് നീരാവി പോലെ പുക വരുന്നുണ്ടായിരുന്നു കറ പിടിച്ച വായിലൂടെ വരുന്ന വാക്കുകളില്‍ കറയേതുമില്ലെന്ന് അയാളുടെ മുഖം പറയുന്നുണ്ടായിരുന്നു..... ഈ കഥകളെല്ലാം കേട്ടു തഴമ്പിച്ചതു കൊണ്ടാവണം നിസ്സംഗതാ മനോഭാവമായിരുന്നു മച്ചുവിന്‍റെ മുഖത്ത്....എങ്കിലും... എന്തോ പറയുവന്‍ വെമ്പുന്ന ചുണ്ടില്‍ വാക്കുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് എനിക്കു കാണാം....വീരഭദ്രേശ്വരന്‍റെ ശബ്ദമാണ് ഉണര്‍ത്തിയത്.... ആക്രമണത്തിന്‍റെ മൂര്‍ച്ച കുറഞ്ഞിരുന്നു.....

"ചേഴക്കാരാ കേട്ടാടേയ്.....ജയിലീന്ന് പുഷ്പം പോലെ എറങ്ങി വന്നപ്പ നാട്ടുകര്‍ക്ക് എന്തര് ബഹുമാനങ്ങള് അറിയാമോ??... നാട്ടിലാണെങ്കീ...പയങ്കര സമാധാനങ്ങളും.....പിന്നെ നീ കേട്ട പോലെ മൂന്നും ചത്തില്ല കേട്ട ജീവനോടെ ഒണ്ടായിര്ന്ന്... കഴിഞ്ഞ കൊല്ലം ഒരെണ്ണത്തിനെ കാലന്‍ കൊണ്ട് പോയികളഞ്ഞ്...."

തെല്ലിട നിര്‍ത്തി ബീഢിയുടെ അവസാനപുക ആസ്വദിച്ചെടുത്ത് കുറ്റി തെറ്റിയെറിഞ്ഞ് തുടര്‍ന്നു

" രണ്ടുപേരും വേറെയാവണ വരെ ആറുകാണീല് നല്ല ജീവനുള്ളവനാരും കുഴിതുരുമ്പ്  (തരികിട)കാണിച്ചിട്ടില്ല....."

കാര്യം പറയാതെ കാടു കേറിപോകുന്ന പടുപിശാചിന്‍റെ തലക്കൊരെണ്ണം കൊടുത്താലോന്നു പലവട്ടം ആലോചിച്ചതാ..... പിന്നെ കൈയ്യിലിരിക്കുന്ന കന്നാസ്സിലാണ് നമ്മുടെ ഹൃദയം എന്നുള്ളതു കൊണ്ടാണ്‌ ക്ഷമിച്ചത്....പക്ഷേ അതിനേക്കള്‍ ശക്തമായ രീതിയിൽ ഒരു ചോദ്യം എന്നെ മദിച്ചു കൊണ്ടിരുന്നു....സഹജമായ സംശയത്തോടെ അത് പുറത്ത് ചാടി....

"വേറെയായെന്നോ....എന്തിന്"

"അതുതന്നെടേയ് അപ്പി പറഞ്ഞോണ്ടു വരണത്....ആ കാരണം തന്നെയാണ് ഇവനെ കൊണ്ട് ആ പെണ്ണിനെ കെട്ടിക്കാന്‍ പൂനന്നായര് സമ്മദിക്കത്തേന്‍റെ കാരണോം...."

കഥനിര്‍ത്തി കന്നാസു പൊക്കിയപ്പോഴേ ഞാൻ പറഞ്ഞു ......

"ഒഴിക്ക് ചേട്ടാ മുപ്പതിനെനിക്കും...ഈ കഥയൊക്കെ കേട്ടിട്ട് എന്‍റെ തലയാ ചൂടാവുന്നത്....."

ഒരു ചെറു ചിരിയോടെ ഗ്ലാസ്സിലേക്ക് കന്നാസ്സു കമ്ഴത്തുമ്പോള്‍....ലോകം നിന്നെക്കാളേറെ കണ്ടവനാ ഞാൻ എന്നൊരു ഭാവം മുഖത്തുണ്ടായിരുന്നു..... എനിക്കൊഴിച്ച സാധനം എനിക്ക് മുമ്പ് മച്ചു വാങ്ങി വിഴുങ്ങി ......... വീരന്‍ അന്നനാളംവഴി ചെറു കുടലിലേക്ക് റൂട്ട് മാര്‍ച്ച് നടത്തുന്നതിന്‍റെ തത്സമയ സംപ്രേഷണം മുഖം തന്നു കൊണ്ടിരിന്നതു കൊണ്ട് സാധനം മുന്നത്തേതിലും സ്വയമ്പനാണെന്ന അറിവില്‍ പുളകിതനായി..... ഞാനും ഒന്ന് പുളകിതനായി.... കന്നാസ്സുകാരന്‍ സ്വയം ഒന്നു പുളകിതനാക്കിയ ശേഷം ..... കീഴ്ത്താടി കോട്ടി ..... വായു വലിച്ചു......ഞൊട്ടവിട്ടു.,.

"യെവന്‍റെ അച്ഛൻ ജപ്പാനായിരുന്നു... പെണ്ണു വിഷയത്തില്‍ ....ഏത് ..ജാതി കുലം.... അങ്ങനെ ഒന്നുമില്ല....കണ്ട കാണിക്കറടത്തൊക്കെ കേറിയെറങ്ങും.... വളക്കാന്‍ ഇന്നതൊന്നുമില്ല ..... കാശെങ്കീകാശ്.....പ്രേമൊങ്കീ പ്രേമം...ബാലല്‍ കാര്യം നേടണോങ്കീ അതും......ആരും ചോദിക്കാന്‍ ചെല്ലൂല്ല....ഒന്ന് വലിയ ജമ്മികള്.... കുടുമ്മക്കാര്(കുടുംബം).... പിന്നെ അതും പോരാതെ ആറുകാണീലെ ചട്ടമ്പികള്..... അങ്ങേരും പൂനന്‍ നായരും കശപിശ ഒണ്ടാവുന്നതിന്‍റെ കാരണം ഇതായിരുന്ന്......പൂനന്‍ നായര്‍ക്ക് ഈ ഏര്‍പ്പാട് ഇഷ്ടമല്ല.... അതുകൊണ്ടാണ് വക്കാണം ഒണ്ടായതും.... ആ അങ്ങേരൊപ്പമാണ് സ്വന്തം ഒടപ്രന്നോള് (കൂടെ പിറന്നവള്‍,സഹോദരി) യെവന്‍റെ അമ്മ ....യെവന്‍റെ അച്ഛന്‍റെ കൂടെ എറങ്ങിപ്പോയത്."

കഥ ഇത്രയും ആയപ്പോഴെ മച്ചു എണീറ്റു.... ബാക്കി കഥ ഞാൻ പറയാം ചേട്ടാ....കാശും കൊടുത്ത് റോഡിലിറങ്ങി പതിവിനെതിര്‍ ഭാഗത്തേക്ക് കാളി മല ഭാഗത്തേക്ക് മച്ചു നടന്നു..... മച്ചുവിന്‍റെ അച്ഛനും മാമനും കൂടി ഭരിച്ചിരുന്ന ആറുകാണി ചന്ത കഴിഞ്ഞു കാളി മല കയറ്റം വരെയും മച്ചു മൗനമായിരുന്നു.... നടത്തം നിര്‍ത്തി മച്ചു എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു..

"മച്ചമ്പിക്കെന്നോട് .....ദേഷ്യമുണ്ടോ"

"എന്തിന്" ഞാൻ "

എന്‍റെ അച്ഛന്‍റെ കഥകള് കേട്ടിട്ട്"

"ഒരിക്കലുമില്ല.... കാരണം നിന്‍റെ അച്ഛനിലെ ആ പഴയ മനുഷ്യൻ എന്നേ മരിച്ചു പോയിരിക്കുന്നു.... അതിലെ ഏറ്റവും വലിയ തെളിവാണ് നീ മച്ചു... നിന്‍റെ ജോലി ....ജീവിതം ...സ്വഭാവം.... ഇതൊക്കെ ശരിയായ ദിശയിൽ ക്രിയാത്മകമായി അദ്ദേഹം നയിച്ചതിന്‍റേതാണ്...."

മച്ചുവിന്‍റെ മുഖത്ത് ഉരുണ്ടു കൂടിയ കാര്‍മേഘം മാറി ...ചെറു പുഞ്ചിരി എത്തി.....തലയാട്ടി കൊണ്ട് മച്ചമ്പി പറഞ്ഞു....

"വെറുതെയല്ല കൊച്ചച്ചന്‍ പറേണത്..... മച്ചമ്പിക്ക് മര്‍മ്മം നോക്കി അടിക്കാനറിയുമെന്ന്..."

"മാമനങ്ങനെ പറഞ്ഞോ....."

"മച്ചമ്പീരാ അച്ഛന്‍റെ സ്വഭാവമാണ് മച്ചമ്പിക്ക് കിട്ടിയതെന്ന്.....നാക്കും കൈയ്യും ഒരുപോലെയാണെന്ന്"

"ഏയ് അങ്ങനൊന്നുമില്ല..... നേരത്തെ മുന്‍കൂട്ടി കണ്ട് ഒന്നും ചെയ്യാറില്ല....പെട്ടെന്ന് തോന്നുന്നത് ചെയ്യും അത്രതന്നെ ..."ഞാൻ പറഞ്ഞു

"എന്നിട്ടാണോ എന്‍റെ മാമനേ തട്ടിയിട്ടത്..... അങ്ങേരുടെ മുമ്പില്‍ നിന്ന് ഇന്നു വരെയാരും ഛീ പ്പോ എന്ന് പറഞ്ഞിട്ടില്ല"

എന്‍റെ തല ചൂടായി

"അതിന്‍റെ കുറവാണ് ഞാൻ തീര്‍ത്തത്....മച്ചു അതു വിട് നമ്മുടെ പ്രശ്നം പിന്നെ പറയാം ...ഇപ്പോള്‍ ബാക്കി പറയൂ....അതറിഞ്ഞാലേ മുന്നോട്ടുള്ള വഴി കാണാനാവുകയുള്ളു"

മച്ചു ഒതുങ്ങി...സഹായത്തിന് ഞാനുണ്ടാവുമെന്ന ഉറപ്പുള്ളതു കൊണ്ടാവണം...... കുറച്ച് സമയം ആലോചിച്ചു പറഞ്ഞു തുടങ്ങി.....

"മച്ചു ഈ സാഹസങ്ങളൊക്കെ കാണിക്കുമ്പോഴും അച്ഛന് ഒരു പെണ്ണിനെ ഇഷ്ടമായിരുന്നു.... ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു.... വളക്കാന്‍ ആവുന്നത്ര നോക്കി ചരിത്രം അറിയാവുന്ന പെണ്ണ് വളഞ്ഞില്ല......പലപ്പോഴും തലനരിഴക്കാണ് പെണ്ണ് രക്ഷപെട്ടത്...."

കുറച്ച് നിര്‍ത്തി പറഞ്ഞ് കേട്ട ഓര്‍മ്മയില്‍ നിന്ന് മറന്നു പോയ ചിലത് ഓര്‍ത്തെടുക്കാനെന്നോണം ദീര്‍ഘ നിശ്വാസം വിട്ട് മച്ചു തുടര്‍ന്നു.....

"ഒരു ദിവസം ചുള്ളിയൊടിക്കാന്‍ കൊണ്ടകെട്ടി മലയുടെ ചെറിയ പാറയിലെത്തിയ പെണ്‍കുട്ടി ചെന്ന് പെട്ടത് അച്ഛന്‍റെ മുന്നില്‍..ഏറെ നാള്‍ കൊണ്ട് നടന്ന ആഗ്രഹത്തിന്‍മേലാവണം. പുള്ളി കേറി ബലമായിട്ടു പിടിച്ചു....പല്ലും നഖവും ഉപയോഗിച്ച് പിടിച്ചു നില്‍ക്കാന്‍ പെണ്ണു പരമാവധി നോക്കി...രക്ഷയില്ലാതെ വന്നപ്പോള്‍ പെണ്ണ് വെട്ടുകത്തിയെടുത്ത് വെട്ടി.... അപ്രതീക്ഷിതമായതിനാല്‍ അച്ഛൻ വീണു പോയി....പെണ്ണു വിട്ടില്ല....അരിശം തീരാത്തതിനാല്‍ ഒന്നുകൂടെ വെട്ടിയിട്ടേ ഓടിപോയുള്ളൂ..... നിലവിളി കേട്ട് ഓടിവന്നവരാണ് ആശുപത്രിയില്‍ കൊണ്ട് പോയത്....ഇവിടെയങ്ങും എടുക്കാത്തതു കൊണ്ട് മെഡിക്കൽ കോളേജിലാണ് കൊണ്ട് പോയത്..... പെണ്ണ് വെട്ടിയ വിവരം നാട്ടില്‍ പലരും അറിഞ്ഞതുകൊണ്ട് മാമന്‍ കാണാൻ പോയില്ല..പക്ഷേ മാമന്‍റെ സഹോദരി ....എന്‍റെ അമ്മ പോയി....മാമനും വീട്ടുകാരും എതിര്‍ത്തിട്ടും അമ്മ പോയി.... മെഡിക്കൽ കോളേജിന്‍റെ മുന്നിലിട്ട് മാമന്‍ അമ്മയെ മുടി ചുറ്റിപ്പിടിച്ചു തല്ലിയപ്പോള്‍  അമ്മ മാമന്‍റെ    മുഖത്ത് തുപ്പികൊണ്ടാണ് മാമനെ ആട്ടിയത്....മൂന്നു മാസം കിടന്നതിനു ശേഷമാണ് അച്ഛന്‍ എണീറ്റിരുന്നത്.....എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട് അമ്മയാണ് അച്ഛന് ജീവനും ജീവിതവും കൊടുത്തതെന്ന്.....പക്ഷേ അമ്മക്കിന്നും അച്ഛന്റെ വാക്കാണ് വലുത്....ആശുപത്രി വിട്ടതിനു ശേഷമാണ്... അമ്മയെ അച്ഛൻ വിവാഹം കഴിക്കുന്നത്....ഇവിടുള്ളതെല്ലാം വിറ്റാണ് ശംഖുമുഖത്തേക്ക് മാറിയത്...."

കുറഞ്ഞ വാക്കുകളില്‍ വലിയ സംഭവങ്ങൾ ചുരുക്കുകയായിരുന്നു മച്ചു....വളരെ അനായാസമായി പറഞ്ഞുവെങ്കിലും മച്ചുവിന്‍റെ മുഖം ചുവന്നിരുന്നു..... ഞങ്ങള്‍ തിരിച്ച് നടന്നു തുടങ്ങി.... മലയുടെ മുകളിൽ ഇരുട്ട് വീണു.... കഥയില്‍ നിന്നിറങ്ങി വരാത്തതു കൊണ്ടാവണം മച്ചു മിണ്ടാതെ നടക്കുന്നു......

ഇരുള്‍ കൂടൊരുക്കി തുടങ്ങിയ ഈ ഭൂമികയില്‍ ഞാനും കഥയിലായതു കൊണ്ടാവണം എന്‍റെ കണ്‍ മുമ്പില്‍ കഥാപാത്രങ്ങൾ ...ആളിപ്പടരുന്ന അഗ്നിക്കുമപ്പുറം തെളിവാര്‍ന്ന കാഴ്ച്ചയൊരുക്കി ആടിതുടങ്ങി.....

എനിക്കു കാണാം.... ബലിഷ്ഠനായ ഇരുപത്തിരണ്ടുകാരന്‍ ഒരിളം പെണ്ണിനെ ചുട്ടുപ്പഴുത്ത പാറയില്‍ ചേര്‍ത്തമര്‍ത്തി കാമം ഇറക്കി വയ്ക്കാന്‍ ശ്രമിക്കുന്നത്..... ഞാൻ കാണുന്നു മല്‍പ്പിടുത്തത്തിനയില്‍ അവിടെവിടെ കീറിയ പാവാടയും ബ്ലൗസ്സുമായി മാനംരക്ഷിക്കാന്‍ അങ്കം നടത്തി പരാജയപ്പെട്ടു ആയുധമെടുക്കുന്ന പെണ്ണിനേയും....

എനിക്കെത്ര തെളിമയോടെ കണ്ടിട്ടും മനസ്സിലാവുന്നില്ല....എതോ ഒരു പെണ്ണ് വെട്ടിക്കീറിയ ശരീരവുമായി ആശുപത്രിയിൽ കിടക്കുന്ന ഒരാളെ നാലഞ്ചു മാസം കൂട്ടിരിരുന്നു പരിപാലിച്ച് .....പണത്തിനാവശ്യം വന്നപ്പോള്‍ തന്‍റെ ആഭരണങ്ങൾ അഴിച്ച് വിറ്റും ശുശ്രൂഷിച്ച്.... സാധാരണ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്ന് അയാളെ വിവാഹം കഴിച്ച് ....അയാളുടെ മക്കളെ പ്രസവിച്ച് വളര്‍ത്തിയ.....സ്ത്രീയെ പകല്‍ വെളിച്ചത്തിലെന്ന പോല്‍ കണ്ടിട്ടും.....ഇഴ പിരിച്ചെടുക്കുവാനാത്ത വല പോലെ മായിക കാഴ്ചയാവുന്നു....    

..........................തുടരും............,

2015, മേയ് 29, വെള്ളിയാഴ്‌ച

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍......ഭാഗം 2

മല കയറി ,മുകില്‍ തൊട്ടു,അലറിപ്പൊളിച്ച് ...മലയിറങ്ങുമ്പോള്‍ സൂര്യനും ചൂടായിരുന്നു എനിക്കും ചൂടായിരുന്നു ...സൂര്യനും ദേഷ്യമായിരുന്നു.........       എനിക്കും ദേഷ്യമായിരുന്നു......

                   മൂന്നടി വീതിയോളം വരുന്ന ;ഈ വരണ്ട വേനലിലും നല്ല ഒഴുക്കുള്ള നീര്‍ച്ചോല...... കുറച്ച് താഴെ നിന്ന് നോക്കുമ്പോള്‍....നീര്‍ച്ചോലയുടെ കുസൃതി കാണാം ഒരു സ്ഥലത്ത് കൊച്ചു ജലപാതം സൃഷ്ടിച്ചു മുങ്ങുന്ന ചങ്ങാതി ഇനിയൊരു പാറക്ക് മറവിലൂടെ മുങ്ങാം കുഴിയിട്ടുവന്ന് ....ഉയര്‍ന്ന് പൊങ്ങി മറ്റൊരു വെള്ളച്ചാട്ടമുണ്ടാക്കി നുരഞ്ഞ് പൊങ്ങി കളകളാരവം മുഴക്കി താഴേയ്ക്ക് കുത്തിയൊഴുകി ഇടതുവശം മുങ്ങി കാണാതായി പിന്നെ നേര്‍രേഖയില്‍ വന്ന് പിന്നീട് വലതു വശം ചേര്‍ന്ന് കാണാതാവുകയും ചെയ്യുന്ന കുസൃതി കുടുക്ക.....

                       അരുവിക്ക് ഇരുവശത്തും രണ്ടരയടി വീതിയുള്ള ഉരുളൻ കല്ലുകളാല്‍ പടികളൊരുക്കിയ നടപ്പാത ....പാത കയ്യാലയില്‍ അവസാനിക്കുമ്പോള്‍ ....കയ്യാലയുടെ മുകളില്‍ നിന്ന് മുറ്റം ആരംഭിക്കുന്നു.....മുറ്റത്തിന്‍റെ അങ്ങേ വശം ഒതുക്കമുള്ള ആഢംഭരമില്ലാത്ത കൊച്ചു വീടുകൾ....ചില വീടുകൾ പാറക്ക് മുകളിൽ എടുത്തു വച്ച കളി വീടുകൾ പോലെയായിരുന്നു......

                        ഓരോ വീടിനു മുന്നിലും അരുവിയിലേക്കിറങ്ങുവാന്‍ ചെറിയ കടവുകള്‍.....

 പ്രകൃതി ഒരുക്കിയ ഇന്ദ്രജാലം... 

വീടുകൾക്ക് മുന്നില്‍  പലരും നിന്ന് സംസാരിക്കുന്നു...ചിലർ ഞങ്ങളെ കാണുമ്പോള്‍ അടക്കം പറയുന്നു....പലരേയും കണ്ടെങ്കിലും ......മനസ്സില്‍ പ്രണയത്തിന്‍റെ മഴവില്ല് വിരിയിച്ച പേരറിയാത്ത എന്‍റെ സ്വപ്നസുന്ദരിയെ മാത്രം കാണാനായില്ലല്ലോ.....എന്നത് ഒരു ദേഷ്യമായി എന്നി ഒരുക്കൂടുകയായിരുന്നു ....വല്ലാത്തൊരു വെറുപ്പ് എനിക്കു തോന്നി.....

                  താഴെ നിന്നാരോ കയറി വരുന്നു.....വളരെ അനായാസം കയറി വരുന്നു .........പകുതിയിൽ മേലെ ഇറങ്ങി കഴിഞ്ഞു  ഞങ്ങള്‍. ....ഇനി അടിപ്പിച്ചു വീടുകൾ ആണ്....

                             കയറി വരുന്നയാള്‍ അടുത്തെത്തി ...ചെന്നിനരച്ച് കഷണ്ടി കയറിയ വെയിലേറ്റ് കരുവാളിച്ച മുഖം...... ..ഞനൊതുങ്ങി നിന്നു മുന്‍വൈരാഗ്യമുള്ളതുപോലെ അയാളുടെ ചുമല്‍ കൊണ്ട് എന്‍റെ ചുമലില്‍ ഒറ്റയിടി ....സമനില വീണ്ടെടുത്ത് തിരിഞ്ഞു നിന്നപ്പോള്‍ മച്ചു എന്നെ പിടിച്ചു വലിക്കുകയായിരുന്നു....


"നില്ലടാ അവിടെ" ......ഒരലര്‍ച്ച .....   

     അതുവരെ   ആ  നാട്ടില്‍  എനിക്കൊരിക്കലും മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കേണ്ടി വന്നിട്ടില്ല.... 


"നീയ്യൊക്കെ ദെവസോം മല കയറുന്നണ്ടല്ലോ.... ആരെ പെഴപ്പിക്കാനാടാ തായോളി"

              വള്ളുവനാടന്‍ ശൈലിയിൽ നിന്നും മദ്ധ്യ കേരളത്തിലെ മലയാളത്തിൽ നിന്നും വേണ്ടത് എടുത്ത് പെരുപ്പിച്ച എന്‍റെ സ്വന്തം ശൈലിയിൽ ആ പദം എന്നും കെട്ടതായിരുന്നു....അതുവരെ എനിക്കുള്ളില്‍ ഒളിപ്പിച്ച തെമ്മാടി പുറത്ത് ചാടി..... 


"പെഴപ്പിക്കാന്‍ നിന്‍റെ മകളെ ഇറക്കി വിടടാ നാറീ....." 

                      ഞാനയാളുടെ കോളറിനു പിടിച്ചു വലിച്ചു ....  ആക്രമണം  തീരെ പ്രതീക്ഷിക്കാത്ത അയാള്‍ വീണു പോയി... ശരിക്കും ഭയന്നിരുന്നു..... ..... ഭയന്നു നില്‍ക്കുന്ന അയാളെ തള്ളി മാറ്റുന്ന ചില സ്ത്രീ നിഴലുകൾ.... തിരിഞ്ഞു നടന്നു തുടങ്ങിയ എന്നെ അയാൾ വീണ്ടും ചൊടിപ്പിച്ചു.... 


"നീ കിഷങ്കുട്ടീരാ ചേഴക്കാരനല്ലേ...." 

                                           അമ്മ വീടിന്റെ ബലത്തേക്കാള്‍....അച്ഛൻ വീടിന്റെ പെരുമ രക്തത്തിൽ കുടിയിരിക്കുന്ന അഹങ്കാരത്തിലാണ്...അയാള് കേറി കൊട്ടിയത്...അതെന്‍റെ നിയന്ത്രണം തകര്‍ത്തു അല്ലെടാ ഞാൻ മണിനായരുടെ മകനാണ് എന്നലറി കൊണ്ട് അയാളുടെ കഴുത്തിന് പിടിക്കുമ്പോഴേക്കും...ഒരു പെണ്‍കുട്ടി ഞങ്ങള്‍ക്കിടയില്‍ കയറി.....എനിക്ക് പിന്‍തിരിഞ്ഞു നില്‍ക്കു പെണ്‍കുട്ടിയുടെ വശത്തിലൂടെ അയാളെ പിടിക്കാന്‍ ശ്രമിച്ച എനിക്കു നേരെ പെണ്‍ക്കുട്ടി തിരിഞ്ഞു....

                        അതവളായിരുന്നു ..... എന്‍റെ കൈക്ക് ബലം കുറഞ്ഞ പോലെ തോന്നി ....അയാളെ വിട്ട് നടന്ന് തുടങ്ങിയ എന്നെ അയാൾ പ്രകോപിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളെ വേണ്ടച്ഛാ .....എന്നും പറഞ്ഞ് അയാളെ തടയുന്നത് കേട്ടിട്ടും തിരിഞ്ഞു നടക്കാനാണ് തോന്നിയത്.....

          കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ കണ്ടു മച്ചു തലക്ക് കൈയ്യും കൊടുത്തിരിക്കുന്നു...എനിക്ക് മുന്നില്‍ നടക്കുന്ന മച്ചുവിനോട്.... എനിക്കെന്തോ ദേഷ്യമാണ് തോന്നിയത്....
                        ഒരു സ്വപ്നമാണ് വീണുടഞ്ഞത്.....നേരെചൊവ്വേ...മാമനോട് പറഞ്ഞ് അച്ഛനേയും അമ്മയേയും വിളിച്ചു വരുത്തി പെണ്ണു ചോദിച്ച്...അവളേയും കൂട്ടി ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കാമെന്ന സ്വപ്നമാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്.... ഭയമല്ല ഒരു തരം മരവിപ്പാണ് തോന്നിയത്.....

                       രണ്ടെണ്ണം വിട്ട് മൂരി നിവര്‍ത്തിയപ്പോഴാണ് പ്രമോദണ്ണന്‍റെ വാക്കുകളോര്‍ത്തത് ...

".ആറു പെഗ്ഗിന് തീരാത്തതിനപ്പുറമുള്ള ടെന്‍ഷനുകള്‍ നമ്മളെടുക്കുന്നില്ല അല്ലെടോ....വിനോദ്...."

                           മൂന്നാമത്തേതിന് കൈകൊടുത്ത് കുറച്ച് കഴിഞ്ഞു മച്ചുവിന്‍റെ നാവിന് ബലം കിട്ടി അണ്ണാക്കിലിറങ്ങിയ നാവിന്റെ പുറത്തേക്ക് വരവിന് പാതയൊരുക്കാനെന്ന വണ്ണം മച്ചു മുരടനക്കി....ഞാൻ നോക്കി മച്ചു താമര പോല്‍ വിരിഞ്ഞിരിക്കുന്നു.....

 "മച്ചമ്പി അയാക്ക് നിന്നോടല്ല ദ്യാഷ്യം.....മച്ചമ്പി അത് പ്രശ്ശനവാക്കണ്ടാ കേട്ടാ....."


"എടേയ് കിഷങ്കുട്ടീര ചേഴക്കാരാ (ശേഷക്കാരന്‍ ....അനന്തരവന്‍)നീ പൂനന്‍ നായരെ തല്ലിയാ....."

കള്ളുകാരന്‍ കന്നാസിനേക്കാള്‍ വലിയ വായ തുറന്നു..... അവന്‍റെ ചപ്പടാച്ചി മോന്തക്ക് ഒരു തേമ്പ് കൊടുക്കാനാണ് തോന്നിയത്.....അതടക്കി ഞാൻ ചോദിച്ചു..... 


"ആരെ തല്ലിയെന്ന്" 


"പൂനന്‍ നായരെ.....(ഭുവനന്‍ നായര്‍)യെവന്‍റെ ഒറ്റ മാമന്‍" 

മച്ചുവിനെ ചൂണ്ടി അയാളത് പറഞ്ഞപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു..... 


"ഓ.... നിനക്കറിയൂലെ നിങ്ങള് സ്വന്തക്കാര് തന്നെടേയ്.... യെവന്‍റെ ഒറ്റ മാമനാണ് പൂനന്‍ നായര്...."


തെല്ലിട നിര്‍ത്തി അയാൾ തുടര്‍ന്നു ....ഞാൻ അമ്പരപ്പിലായിരുന്നു ....ഇതൊന്നും എന്നോട് പറയാത്തതെന്തേ എന്ന ചോദ്യത്തോടെ മച്ചമ്പിയെ നോക്കി... കള്ള്കാരന്‍ എന്നോടായി പറഞ്ഞു.....


"അപ്പീ ......നീ കേട്ടാ....യെവനെ പൂനന്‍നായര്ക്കാണേ കണ്ണെടുത്താ കണ്ടൂടാ.....യെവന്‍ അയാളെ മോളെ സ്നേഹിക്കണ്....ലവളും യെവനെന്നു വച്ചാ ജീവനാണ്... കൊച്ച് ...യെവനെപ്പം വിളിച്ചാലും എറങ്ങിവരും ...അത്രയും ജീവനാണ് കേട്ടാ...." 


               എന്‍റെ തലയ്ക്കാരോ കൂടം കൊണ്ട് അടിച്ചമാതിരി തോന്നി...ചുറ്റുമുള്ള കാഴ്ചകൾ മങ്ങി.....പ്രപഞ്ചം കീഴ്മേല്‍ മറിഞ്ഞപോലെ.....മഞ്ഞു പാളികള്‍ക്കപ്പുറം നിഴലുകൾ ചലിക്കുന്ന പോലെ ....എന്‍റെ ഇന്ദ്രീയ ബന്ധങ്ങറ്റു.....(തുടരും)

2015, മേയ് 14, വ്യാഴാഴ്‌ച

മലമുകളിലെ തെളിനീര്‍ ചാലുകൾ

രാവിലെ ഹോട്ടല്‍റൂമില്‍ നിന്നിറങ്ങുമ്പോഴെ ഉറപ്പിച്ചതാണ് സിഗരറ്റ് വാങ്ങിവച്ചില്ലെങ്കില്‍ വലിമുട്ടും.... ബുദ്ധിയുടേതും സമയത്തിന്‍റേതും...
               ഇന്നലെ സൈറ്റില്‍ ടൂള്‍സ് ഇറക്കാന്‍ പോകുമ്പോഴെ കണ്ടതാണ് അവസാനത്തെ പെട്ടിക്കട കഴിഞ്ഞാല്‍ പിന്നെ കാട് തുടങ്ങുകയായ് .പിന്നെ രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ 1928 -ല്‍ ബ്രിട്ടീഷുകാർ നിര്‍മ്മിച്ച ബംഗ്ലാവ് അവിടെയാണ്  നമ്മുടെ യുദ്ധം...
വാഹനമില്ല...മനുഷ്യനില്ല..

                                   പെട്ടിക്കടക്ക് മുന്നിലെത്തിയപ്പോഴെ മറന്നുപോയ പരിചിതമായ ഒരു ഗന്ധം മൂക്കിനു മുന്നിലൂടെ പറന്നു പോയി...മൂന്നാം ദിവസമാണ് ഗന്ധത്തിന്‍റെ ഉറവിടം കണ്ണ് കണ്ടുപിടിച്ച ഉടനെ നാവു ചിലച്ചു
"ഇത് വാസന പുകയില അല്ലേ?..."
"അത്ന്നേ സാതനം"വയസ്സനപ്പൂപ്പന്‍ കടക്കാരന്‍റെ ആടുന്ന പല്ലിനിടയിലൂടെ വന്നതും വാസന പുകയിലയുടെ മണം....
ഹോ!!! പെരുത്തു കയറി മേലാകെ...അന്‍മ്പത് രൂപക്ക് മുറുക്കാനും വാങ്ങി കാട്ടിലൂടെ ഒറ്റക്ക് നടക്കുമ്പോള്‍ കാലടിന്‍റെ വന്യതയേക്കാള്‍ എന്നെ മത്തുപിടിപ്പിച്ചത് വാസന പുകയിലയുടെ മണമായിരുന്നു....

                      എന്‍റെ ജീവിതയാത്രയിലെ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ തുടങ്ങുത് തിരുവനന്തപുരത്ത് വച്ചാണ്.... എല്ലാ സ്കൂളവധി ദിവസവും വൈകുന്നേരം അച്ഛൻ ഞങ്ങളെ എവിടെയെങ്കിലും കൊണ്ട് പോകുമായിന്നു.... കോവളം, ശംഖുമുഖം,കാഴ്ച ബംഗ്ലാവ്,സര്‍ക്കസ്സ്,സിനിമ,മ്യൂസിയം..... അങ്ങനെയുള്ള യാത്രയിൽ കൂടുതലും പോയിരുന്നത് ശംഖുമുഖത്തായിരുന്നു....അവിടെ ഒരു വീടുണ്ടായിരുന്നു.....ആ വീടുമായുള്ള ബന്ധം മനസ്സിലായത് ഇരുപത്തിരണ്ട് വര്‍ഷത്തിനു ശേഷം മുപ്പതാമത്തെ വയസ്സിലാണ്....ആ വീടിനുമുന്നില്‍ ഒരു പെട്ടിക്കടയുണ്ടായിരുന്നു....മുന്നിലേക്ക് ചെറിയൊരു ചായ്പ് ... വെളുത്ത മണല്‍വിരിപ്പിനപ്പുറം കടൽ.... അലയൊതുങ്ങാത്ത കടൽ.....ആ കടയും വാസന പുകയിലയുടെ ഗന്ധവും ഒഴിച്ച് വേറൊന്നും എന്‍റെ ഒര്‍മ്മയില്‍ ഇല്ല....വാസന പുകയിലയുടെ ഗന്ധമാസ്വദിച്ച് പഞ്ചാര മണല്‍ വാരിക്കളിക്കുന്ന കുറുമ്പന്‍ എന്‍റെയുള്ളിലുണ്ട്.....

                   നാലും കൂട്ടി മുറുക്കി നിലമ്പൂര്‍ കാട്ടില്‍ ബ്രിട്ടീഷുകാർ നിര്‍മ്മിച്ച ഈ പ്രേതബംഗ്ലാവിന്‍റെ വാരന്തയില്‍  അലറി പെയ്യുന്ന മഴയിൽ കാടുനോക്കി കിടക്കുമ്പോള്‍.... വാസന പുകയിലയുടെ മന്ദാരം ഞാനസ്വദിക്കുകയായിരുന്നു......
"മച്ചമ്പി എന്തര്  വിശേഷങ്ങള്"വട്ടമുഖത്ത് നിറഞ്ഞ ചിരിയും അലസനടപ്പുമായ് ബിജു മച്ചു ഹൃദയത്തില്‍ നിന്നിറങ്ങി വന്നു...പൊട്ടിച്ചിരിച്ചു കൊണ്ടാണല്ലോ മച്ചു ഹൃദയത്തിലേക്ക് കയറി പോയതും
"എന്തര് കെടപ്പ് ഇത്..... വാ മച്ചമ്പി നമ്മക്ക് ലവിടെ വരെ പോവാം....."ബിജു ഇറങ്ങി നടന്നു കഴിഞ്ഞു...കൂടെയെത്താന്‍ ഞാനും ഇറങ്ങി നടന്നു....മച്ചു ഇപ്പോള്‍ അലസതയില്ലാതെ ഭംഗിയായി നടക്കുന്നു....ഞാൻ ധൃതിയില്‍ നടന്നാണ് മച്ചുവിനൊപ്പം എത്തിയത്

               ഇപ്പോള്‍ മഴയില്ല....
"ഞാനെവിടെയാ??" ഞാൻ മച്ചുവിനെ നോക്കി.....
"മറന്നു പോയ മച്ചമ്പി നമ്മള് ആറുകാണി എത്തി"മച്ചു മനം മയക്കുന്ന ചിരിയോടെ പറഞ്ഞു
           ആറുകാണി....കേരള-തമിഴ്‌നാട് അതിര്‍ത്തി ഒരു കൈത്തോട് രണ്ടു സംസ്ഥാനങ്ങളെ നിര്‍വചിക്കുന്ന സ്ഥലം .....എന്‍റെ അമ്മവീട്..... കാട്ടാക്കട,കൂട്ടപ്പൂ,ചെമ്പകപ്പാറ(ആറുകാണി കേരളത്തിലെ ചെമ്പകപ്പാറയാണ്)വലിയ മാമന്‍റെ മരണമറിഞ്ഞ് അമ്മൂമ്മയേയും കൂട്ടി ബസ്സുകയറുമ്പോള്‍ അച്ഛൻ വഴി പറഞ്ഞുതന്നതാണ്.......
        ചെമ്പകപ്പാറ ....നെയ്യാര്ഡാമിന്‍റെ കിഴക്കനതിരുപ്പറ്റി തമിഴ്നാട്ടില്‍ ലയിക്കുന്ന സ്ഥലം വടക്കനതിര് ഭീകരനായ കൊണ്ടകെട്ടിമല... മലയുടെ താഴ്വാരം ജനവാസം കൂടുതല്‍ .....മലമുകളിലും താമസമുണ്ട്.ആറാം വയസ്സിലെ അവ്യക്ത ബാല്യത്തിന്‍റെ ഒര്‍മ്മകളുമായി പതിനേഴാം വയസ്സില്‍‍ മൂത്ത മാമന്‍റെ മരണമറിഞ്ഞു വന്നതാണ്.....രണ്ടാമത്തെ ഓര്‍മ്മ...
             പിന്നീട് പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ഒരു നീണ്ടയാത്രയുടെ അവസാനം ചെന്നെത്തിയത് ആറുകാണിയിലാണ്....അന്ന്  വെളുക്കെ ചിരിച്ചു കൊണ്ട് കൈ പിടിച്ച് ഹൃദയത്തിലേക്ക് ഇടിച്ചു കയറിയതാണ് മച്ചമ്പി(മച്ചുനന്‍,മാമന്‍റെ മകന്‍)ബിജു .....മാമന്‍റെ ചേച്ചിയുടെ മകന്‍....ഞങ്ങള്‍  സംസാരിച്ച് അടുക്കുകയായിരുന്നു ....ഒരേ ചിന്തകള്‍....ഒരേ ഇഷ്ടങ്ങള്‍....കൊണ്ടകെട്ടി മലയുടെ താഴെ ഒരു വീട്ടില്‍ നിന്നും കേറ്റിയിരുന്ന നാടന്‍വാറ്റിന്‍റെ ചൂടില്‍ വീണുരുകിയൊലിച്ച വാക്കുകളില്‍ കണ്ണീരുപ്പുണ്ടായിരുന്നു....ജീവിതത്തോടുള്ള അമര്‍ഷമുണ്ടായിരുന്നു.....
              അപ്പോഴാണ് ഞാനറിഞ്ഞത്...ബിജുവിന്‍റെ കുടുംബം ഇവിടെ നിന്നും ശംഖുമുഖത്തേക്ക് പറിച്ചു നട്ടതാണെന്നും
               പണ്ട് ഞാറാഴ്ചകളില്‍ വീട്ടിലേക്ക് വന്നിരുന്ന ആറുവയസ്സുകാരന്‍ കുറുമ്പന്‍ ഞാനാണെന്നറിഞ്ഞപ്പോള്‍....
"മച്ചമ്പി അത് നീയ്യാടേയ്...."എന്നെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചപ്പോള്‍ മച്ചുവിന്‍റെ ഹൃദയസ്പന്ദനം ഞാനെന്‍റെ ഹൃദയം കൊണ്ട് തൊട്ടറിയുകയായിരുന്നു....എന്തൊക്കെയൊ തിരിച്ച് കിട്ടുകയായിരുന്നു എനിക്ക്......
         വൈകുന്നേരം രണ്ടെണ്ണം വീശി ഞങ്ങള്‍ മലകയറും.... മുകളിൽ ഇരുന്ന് ഞങ്ങള്‍ സംസാരിക്കും....കഥകൾ  പറയും .....സ്വപ്നം പങ്കുവക്കും

ഒറ്റപ്പെടലിന്‍റ കയത്തില്‍ നിന്നും
ഇഷ്ടപ്പെടലിന്‍റെ പച്ചതുരുത്തു കയറുകയായിരുന്നു ഞങ്ങള്‍

       തിരിച്ചിറങ്ങി രണ്ടെണ്ണം കൂടി വീശി ഞങ്ങള്‍ റോഡിലൂടെ നടക്കും...പരിചയക്കാരും ബന്ധുക്കളൊ ആരെങ്കിലും കണ്ടാല്‍ മച്ചുവിനോടു ചോദിക്കും
"ആര് മക്കളെ ഇത്"
"ഇത് കിഷന്‍ കുട്ടി കൊച്ചച്ഛന്‍റെ സവോരിരെ(സഹോദരി) മോന്‍....ബാംഗ്ലൂരിലെ...."മച്ചു
"ഓ തന്നെ.....നീ രാധേരാ മോനാ!!??.......മക്കളെ നീയെന്നെ അറിയാമോ.....എന്‍റെ കൈ പിടിക്കുമ്പൊഴെ ഞാൻ ചൂളാൻ തുടങ്ങും....മച്ചു അപ്പോള്‍ വിദഗ്ദ്ധമായ് രക്ഷിക്കും കാരണം നാടന്‍ മണം കിട്ടിയാല്‍ പണിപാളും.....

            രാവിലെ ഞാനും മച്ചുവും ഒരു സര്‍ക്കീട്ട് പതിവാണ്... അപ്പോള്‍ കൊണ്ടകെട്ടി മലയില്‍ നിന്നും വലതു വശത്തെ വഴിയിലൂടെ ഒരു പെണ്‍കുട്ടി ഇറങ്ങി വരും... ഒതുക്കവും ഭംഗിയും ഒന്നിച്ചു കൂടുന്നത് ജീവിതത്തില്‍ ഒരിക്കല്‍ കണ്ടതവിടെയാണ്.....ഇടക്കെപ്പൊഴൊക്കെ ഒരു നോട്ടം കിട്ടും......

എനിക്കു കല്യാണം കഴിക്കാനായി എന്നു തോന്നി തുടങ്ങിയ കാലം.....

         എന്നും മല കേറുമ്പോള്‍ എന്‍റെ വലതു വശത്തു വഴി കേറാനുള്ള  ശ്രമം മച്ചു സുന്ദരമായി പൊളിച്ചടുക്കും.....പിന്നെ ഇടതു വശം വഴി കൊണ്ട് പോകും....അങ്ങനെ ആ കൈകളിൽ നീല ഞരമ്പുകൾ ഉള്ള സുന്ദരിയുടെ വീട് എനിക്കു ബാലി കേറാ മലയായി തുടര്‍ന്ന് വന്നു......

              ഒരു ദിവസം ബന്ധുവീട്ടിലെ കല്യാണപ്പരിപാടി കഴിഞ്ഞു കുറച്ചു വിദേശികളെ അകത്തു കടത്തിയാണ് ഞങ്ങള്‍ വന്നത്.... എന്നിട്ടും സ്വദേശിയെ കൈവിടരുത് മഹാത്മജിയുടെ ആഹ്വാനം കൈവിടാത്ത ഞങ്ങൾ വീരഭദ്രനേയും സേവിച്ചു...പിന്നെ നടന്നത് വയറില്‍ നടന്നത് ക്വിറ്റ് ഇന്ത്യ സംഭവമായി ചരിത്രത്തിൽ രേഖപ്പെടുത്തി മച്ചു.... മച്ചുവിന്‍റെ തൊണ്ടയുടെ വാഷര്‍ പോയതാണൊ....മച്ചുവിന്‍റെ വായില്‍ നിന്ന് പൂക്കുറ്റി കത്തിയാതാണോ എന്നും മറ്റും ഇന്നും സി .ബി.ഐ അന്വേഷണം നടത്തികൊണ്ടിരിക്കുന്നു.... എന്തായാലും മച്ചു രണ്ടു വീരഭദ്രനെ കൂടെ വിസ്തരിച്ച് വിഴുങ്ങി ഭൂമിയിലേക്ക് ഇറങ്ങി വന്നു.... വന്ന വഴി കൈയോടെ ഞാൻ മലമുകളിലേക്ക് ആനയിച്ചു .....ഇടതുവശം വിട്ട് വലതുവശത്ത് കൂടെ  മച്ചു ആട്ടിന്‍കുട്ടിയായ് കൂടെ കയറി.. ഗ്രഹണിപ്പിള്ളേര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയ ആവേശത്തില്‍ ഞാനും................(തുടരും)

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

വെറും കഥകളാവുന്ന ജീവിതങ്ങള്‍.....

"ഏയ് വിനോദേ.......

 വിളി സുപരിചിതമാണ്;ഏറേകാലത്തെ ഇടവേളയ്ക്കു ശേഷം കെ.ആര്‍ പുരം റെയിൽവേ സ്റ്റേഷനില്‍ വന്നതാണ് ഞാൻ...

എട്ടൊമ്പതു വര്‍ഷത്തേ ഇടവേള....

 ബാംഗ്ലൂരിൽ ഇടക്കിടെ വരാറുണ്ടെങ്കിലും ഇവിടെ വരാറില്ല.....ആ പതിവ്  തെറ്റിച്ചുകൊണ്ടാണ് ഇന്നെത്തിയത്..

                                  പഴയവര്‍ ആരുമില്ല.... ചന്ദ്രേട്ടനില്ല, അശോകേട്ടനില്ല, ഹോതാറു തോമയില്ല, ലമ്പു മണിയില്ല...ITI മണിയേട്ടന്‍ മരിച്ചു....സുഭാഷിനെ, ബിജുവിനെ കണ്ടു.....ചിലര്‍ കാലത്തിനെ അതിജീവിക്കുന്നു.... ചിലര്‍ തോറ്റ് പിന്‍വാങ്ങി ചുമര്‍ ചിത്രമാകുന്നു.....


                   വിളിച്ചയാളെ കണ്ടു.....

 ഉണ്ണി...!!!!!കൊച്ചുണ്ണി......

  ഉണ്ണി...കൊച്ചുണ്ണിയായത് അവന്‍റെ നീളം കൊണ്ടാണ്. ഉണ്ണിമാര്‍ കൂടുതലയപ്പോള്‍ ഈ ഉണ്ണി ഞങ്ങള്‍ മലയാളീസിന് കൊച്ചുണ്ണിയായി .... ഇവന്‍ കൊച്ചുണ്ണിയണെങ്കിലും കൈയ്യിലിരുപ്പ് വലിയ  ഉണ്ണിയുടേതാണ്.... സ്ത്രീകൾ ഒരു ദൗര്‍ഭല്യമായിരുന്നു.....

                            സത്യത്തിൽ ആ ചിരിയും നടത്തവുമാണ് അത് കൊച്ചുണ്ണിയാണ് എന്ന് പറഞ്ഞുതന്നത്.അതിനുകൂടെ വല്ല കോട്ടം പറ്റിയിരുന്നെങ്കില്‍ അവന് സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തേണ്ടി വന്നേനെ......  മീന്‍ചെതുമ്പല്‍ പോലെ തൊലി പൊളിഞ്ഞിളകുന്ന ശരീരം.നടന്നു തളര്‍ന്ന നടത്തം. മുള്ളന്‍പന്നിയെ പോലെയുള്ള മുടി കൊഴിഞ്ഞിരിക്കുന്നു....വരണ്ട ചിരി....ചുണ്ടുകള്‍ വിണ്ടുകീറി ചോര കിനിയുന്നു....

ഹൃദയത്തില്‍ ആഴത്തിലൊരു മുള്ള് വരഞ്ഞു  കിറിയ നോവു കിനിയുന്ന കാഴ്ച്ചയായിരുന്നത്.....

 അടുത്തു വന്നു എന്‍റെ കൈപിടിച്ചപ്പോള്‍, എപ്പോഴോ തോന്നിയ വെറുപ്പിന്‍റെ മഞ്ഞുമാറാല ഉരുകി

"സുഖമാണോ....ഉണ്ണി...."

എന്നത്തേയും പോലെ,ആ ചോദ്യത്തിന്‍റെ മറുപടി ,ചെറുചിരി മൂടിവച്ച മുഖം മെല്ലെ വലത്തോട്ട് വെട്ടിച്ചു.....

ഉണ്ണിയുടെ തോളില്‍ കൈവച്ച്  അച്ചായന്‍റെ കടയുടെ സൈഡിലേക്ക് മാറി നിന്നപ്പോള്‍   ഉണ്ണി പറഞ്ഞുതുടങ്ങി.... 

അവനെ കുറിച്ചല്ല, മറ്റുള്ളവരെ കുറിച്ച്....രഞ്ജിത്തിന്‍റെ മരണം ....മണിയേട്ടന്‍റെ ആത്മഹത്യ... അങ്ങനെ ഓരോന്നും.... 

ചിലതിലൂടെ  പഴയ കാലത്തിന്റെ ഓര്‍മ്മകളിലേക്ക് അവന്‍ കൈ പിടിച്ച് നടത്തിക്കുകയായിരുന്നു

                    വെങ്കിടേഷ് വന്ന് ജോലിക്ക് വിളിച്ചു.. പോകുമ്പോള്‍ അവന്‍ പറഞ്ഞു 

"എടോ...വൈകിട്ട് കാണണം കൂടണം നമുക്ക്....ഒത്തിരി നാളായില്ലേ..."

അവന്‍ നടന്നകലുമ്പോള്‍;അവന്‍റെ രൂപം എന്നെ   വേദനിപ്പിച്ചു....അത്യാവശ്യം വണ്ണമുണ്ടായിരുന്ന   ഉണ്ണിയിന്ന് ഈര്‍ക്കില്‍ പരുവം....തൊലി പൊളിഞ്ഞിളകുന്ന ശരീരം.... രക്തഛവിയില്ലാതെ വിളറിയിരിക്കുന്നു.....


      "വെറും വെള്ളമാ വിനോദേ.....   പിന്നേ പെണ്ണും......  "

അച്ചായന്‍റെ സ്വരമാണ് എന്നെ ഉണര്‍ത്തിയത്....

പണ്ടേ ഇയാളെ എനിക്കിഷ്ടമല്ല    കാരണം ഞാന്‍ മാത്രം കേമന്‍ മറ്റുള്ളവര്‍ മന്ദബുദ്ധികളെന്നാണ് വിചാരം....ആ മാതിരി വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഒരെണ്ണം പൊട്ടിച്ചാലോ എന്ന് പലവട്ടം തോന്നിയിട്ടുണ്ട്.....ചെയ്യാത്തത് അച്ഛനെ പേടിച്ചായിരുന്നു.. ..അച്ഛന്‍റെ കൂട്ടുകാരനായിരുന്നു..ഈ അച്ചായന്‍


"ഈച്ചയെപ്പൊലെയാ അവന്‍ നല്ലതും കെട്ടതും അറിയില്ല....ഏതോ പെണ്ണിന്‍റടുത്തു നിന്ന് കിട്ടിയതാ അവനീ രോഗം.....ഒരു ചായ ചോദിച്ചാ കൊടുക്കാന്‍  അറപ്പാവും...."

 അച്ചായന്‍ തുടര്‍ന്ന് പറഞ്ഞു


                          എന്തോ പിന്നെവിടെ നില്‍ക്കാന്‍ തോന്നിയില്ല  യാത്ര പറയാതെ ഇറങ്ങി നടന്നു....ചായ കടക്കാരന്‍റെ....ചാരിത്യശുദ്ധി.... പിറകിലെ   മുറിയിലെ ചുമരുകള്‍ക്കറിയാം


" പറഞ്ഞത് പിടിച്ചില്ല...പോകുന്ന പോക്കു കണ്ടോ....ഭയങ്കര  കൂട്ടായിരുന്നല്ലോ....." 

   അച്ചായന്‍റെ ഞൊടിച്ചില്‍ ചെ വിയിലെത്തി.....സാധരണത്തേ പോലെ തിരിഞ്ഞു നിന്ന് ഒന്നും പറയാൻ തോന്നിയില്ല....മനസ്സു ചത്തിരുന്നു......... 

ഉണ്ണിയെ കുറിച്ചു,അവനോട് ചോദിച്ചാലുംഒന്നും വിട്ടുപറയില്ല.... ആരൊടായാലും....പിന്നെയും അവനെന്തങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതെന്നോടാണ്.....ഏട്ടന്‍റെ ഭാര്യയും ആയിട്ടുള്ള അരുതാത്ത ബന്ധമാണ്..... ഉണ്ണിയെ കുടുബത്തില്‍ നിന്നകത്തിയത്...  കള്ളം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ തള്ളികളഞ്ഞ പതിനാറുകാരന്‍....ഇന്നു മുപ്പത്താറാം വയസ്സില്‍....ഗതിയില്ലാതലയുന്നു.....

കള്ള്തലക്കു മുകളിൽ പൊങ്ങി....അവനതില്‍ ഒഴുകിപ്പോവാത്ത ചുരുക്കം ചില അവസരത്തിൽ.... വല്ലപ്പോഴും ചിതറി വീണുഞ്ഞ വാക്കുകകളുടെ രത്നചുരുക്കം ....ഇതാണ്.ഇതാണവന്‍റെ ചരിത്രവും.... 

വല്ലപ്പോഴും അവന്‍  അവന്‍റെ കഥ പറഞ്ഞു തുടങ്ങുന്ന സമയത്ത് മുഖം വഴിതെറ്റിപ്പോയ അനാഥന്‍റേതായിരുന്നു..........

  ഉണ്ണിയുമായി നല്ലൊരടുപ്പം ഉണ്ടായിരുന്നു....അവന്‍റെ പ്രത്യേകത എന്താണെന്നാല്‍ എന്തിനും റെഡിയാണ്...... "പോകാമോടാ ഉണ്ണി".   എന്നു ചോദിച്ചാല്‍ വസ്ത്രം മാറേണ്ട താമസം ഉണ്ണി റെഢി....എവിടേക്ക് എന്നൊരു ചോദ്യമില്ല.....

                     ഹരിയാനയില്‍;ഉത്തര്‍പ്രദേശില്‍;പഞ്ചാപില്‍;ഡല്‍ഹിയിലും അവനെന്‍റെ കൂടെയുണ്ടായിരുന്നു .....അനഘ എന്‍ജിനിറിംഗ്സിന്‍റെ വര്‍ക്കായിരുന്നു ....IAF നു വേണ്ടി.....


                 യു .പി യിലെ ഗോരഖ് പൂരിലായിരുന്നു ആദ്യം. മറക്കാനാവാത്ത സംഭവങ്ങളുടെ തുടര്‍ച്ചകളായിരുന്നു ഗോരഖ് നാഥിന്‍റെ മണ്ണില്‍ കാത്തിരുന്നത്......


             ഖുശി നഗറിലെ ക്യാപ്പില്‍ ഹോട്ടലില്‍ ഡ്രിഗ്സ് ഓവറായി  ഹാള്‍ തൊട്ട് ബാത്ത്റൂം വരെ തുടര്‍ച്ചയായി ചര്‍ദ്ദിച്ച് തളര്‍ന്ന് കിടക്കുന്ന ഉണ്ണിയുടെ രൂപം ദയനീയമായിരുന്നു...

 
          ഹരിയാനയില്‍ വച്ച് അടുപ്പിച്ച് നാലു ലീവ് കിട്ടിയപ്പോള്‍...... പോകാം നമുക്ക് കുരുക്ഷേത്രയിലേക്ക് എന്ന് പറഞ്ഞപ്പോഴേ ഉണ്ണി റെഢി......

പണ്ടത്തേ കൗരവ പാണ്ടവ യുദ്ധഭ്ഭൂമി...കുരുക്ഷേത്ര..... 

.കഥകളുറങ്ങുന്ന സോനിപാത്തും കടന്ന് ചരിത്ര പ്രസിദ്ധമായ യുദ്ധങ്ങള്‍ നടന്ന പാനിപാത്തും കഴിഞ്ഞ് കുരുക്ഷേത്രയിലെത്തുമ്പോള്‍ സൂരന്‍ ശോണിമ പടര്‍ന്നിരുന്നു.....

     അന്വേഷണകുതുകിയായിരുന്ന ഞാന്‍  വലുതായതെന്തോ  തേടുന്ന ഭാവത്തില്‍ കുരു ക്ഷേത്രയില്‍ അലഞ്ഞപ്പോള്‍ ഒരു മടുപ്പും പറയാതെ എന്നെ അനുഗമിച്ചിരുന്നു... ഉണ്ണി.... 

  സൈക്കിള്‍ റിക്ഷ കണ്ടപ്പോള്‍ എന്നാലിവനെ ഓടിച്ചിട്ടേയുള്ളു എന്നായി ഞാന്‍....സംഭവം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു പിന്‍ വാങ്ങുമ്പോള്‍  ഉണ്ണിയുടെ അമര്‍ത്തിയ ചിരി  എന്നും ഓര്‍മ്മയിലുണ്ടാവും........

മുന്നാം ദിവസം കുരുക്ഷേത്ര വിടുമ്പോള്‍....ഞാന്‍ തേടിവന്ന കുരുക്ഷേത്ര  ഇതല്ല എന്ന ബോധമാണ് ബാക്കിയായത്.......

                  കുറച്ച് നാളുകള്‍ക്ക് ശേഷം ഡല്‍ഹില്‍ എത്തിയപ്പോള്‍ ഉണ്ണിയിലെ ഉണ്ണി പുറത്ത് ചാടി ......ഞാനറിയാതെ ആ വിഷയത്തിലേക്കെത്താനുള്ള  അവന്‍റെ  അന്വേഷണം വിജയിപ്പിച്ചെടുത്തു 

....ഹോട്ടലിലെ റൂബോയിമായി ചര്‍ച്ച ചെയ്ത് പദ്ധതി പ്രകാരം പുറപ്പെടുന്ന സമയത്താണ് ഞാന്‍ കണ്ടത്......മുകള്‍ നിലയിറങ്ങി താഴെ എത്തുമ്പോഴേക്കും സൈക്കിള്‍ റിക്ഷ വളവ് തിരിഞ്ഞ് പ്രധാന പാതയിലേക്കു കയറുന്നു...


                  പിന്നാലെ വന്ന  സൈക്കിള്‍ റിക്ഷയില്‍ ഞാനും കയറി ...ആ  റിക്ഷയെ പിന്‍തുടരാന്‍ പറഞ്ഞു,...ചെങ്കോട്ട ചുറ്റി...അജ്മീരി ഗേറ്റ്താണ്ടി.... ചെന്നെത്തിയത് ജി .ബി റോഢില്‍......

ജി.ബി റോഢ്..... 

ഡല്‍ഹിലെ ചുവന്ന തെരുവ്,......

ഉച്ചവെയിലിന്‍റെ തീക്ഷണതപ്പോലെ കാമം കത്തിയെരിയുന്ന സ്ഥലം....

ചുണ്ടില്‍ ചായം തേച്ച് അമിതമായ മേക്കപ്പില്‍; വിലകുറഞ്ഞ കടുംവര്‍ണ്ണ കുപ്പായങ്ങള്‍ക്കുള്ളില്‍ സ്വയം വില്പനക്ക് വച്ച മനുഷ്യജന്മങ്ങള്‍....... 

മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു   അവിടമാകെ ....

എന്‍റെ നെഞ്ചിടിപ്പ് എനിക്കു കേള്‍ക്കാം..... പെട്ടൊന്നൊരുത്തി എന്‍റെ നേരെ തിരിഞ്ഞു വിളിച്ചു...

"ഹേ മദ്രാസി  ഇധര്‍ ആവോയാര്‍....."

 അടുത്ത നിമിഷം ചാടി റിക്ഷയില്‍ കയറി.  തിരിച്ചുപോകാമെന്നു പറഞ്ഞരിക്കണമെന്നു തോന്നുന്നു ....ഭയന്നു പോയിരുന്നു ഞാന്‍.....

റിക്ഷ ചവിട്ടികൊണ്ട് ഇടക്കിടെ തിരിഞ്ഞു നോക്കിയിരുന്ന അയാളോട് കാരണം അന്വേഷിച്ചപ്പോള്‍ പറഞ്ഞു....  ജീവിതത്തി ആദ്യമായാണ് ഒരാള്‍ ജി. ബി റോഢില്‍ പോയിട്ട് അകത്ത് പോകാതെ വരുന്നതെന്ന്....

ഞാനാദ്യം നന്ദി പ റഞ്ഞത്  അച്ഛനോടായിരുന്നു മനസ്സുകൊണ്ട്.....

എന്‍റെ ഭയം മാറിത്തുടങ്ങിയിരുന്നു 

പിന്നെ ഞാന്‍ ചിരിച്ചു ...ആചിരിയില്‍ ഇത്തിരി അഹങ്കരമുണ്ടായിരുന്നു......


                        ആ വര്‍ക്കിനുശേഷം ഉണ്ണിയുമായി ഞാനകന്നു....പിന്നെ ഞങ്ങളൊരുമിച്ച് ഒരു സൈറ്റിലും ജോലി ചെയ്തില്ല..... കണ്ടിട്ടില്ല .....കാണാന്‍ ശ്രമിച്ചിട്ടില്ല,..അതാണ് സത്യം....

പക്ഷേ ഇന്ന് ഉണ്ണിയെ കണ്ടപ്പോള്‍.....   ഒരു നോവ്....

വികൃതിക്കാരനായ ദൈവത്തിന്‍റെ ഇഷ്ടകളിപ്പാട്ടമായിരിക്കണം ഉണ്ണി......


          ഇനിയും ഞാനിവിടെ വരുമായിരിക്കും....വരണം.....ഈ നഗരം ....എന്‍റെ ജന്മ നഗരം  തിരിച്ചു വിളിച്ചു കൊണ്ടിരിക്കും.... ഞാന്‍ വരും...വര്‍ഷങ്ങള്‍ക്ക് ശേഷം.....


                ഞാനിനി വരുമ്പോള്‍  ഉണ്ണിയുണ്ടാവുമോ....

വൈകിട്ടു കാണണം കൂടണം എന്നു പ റയുവാന്‍  ഉണ്ണിയുണ്ടാവുമോ... 

ആ.....വിളറി വെളുത്ത ചെതുമ്പലുകള്‍ പൊഴിയുന്ന ശരീരവും....വെടിച്ചു കീറിയ ചുണ്ടില്‍ കിനിയുന്ന രക്തവുമുള്ള ....ആ മുഖവും എന്‍റെ നിദ്രയില്ലാ രാത്രികള്‍ക്ക്  പേടിസ്വപ്നമേകും....

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...