2024, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ്

ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക്കുന്നു. 

മൈസൂരിലെ ഒരു ടി എം റ്റി കമ്പനിയിലേക്ക് തമിഴ് നാട്ടിൽ നിന്നും ജോലിക്ക് വന്നൊരു രാജ  പിന്നെ മൈസൂരിൽ സ്ഥിരതാമസമാക്കി  ഒരു കുഞ്ഞു കുടുംബം കെട്ടിപ്പടുത്ത കഥയാണിത് . 

 
ഇളയ സഹോദരങ്ങൾ എല്ലാവരും നല്ല രീതിയിൽ പഠിച്ചു തമിഴ്നാട് ഗവൺമെന്റിലെ  ഉദ്യോഗസ്ഥന്മാർ ആയപ്പോഴേക്കും മൂത്തവനായ  രാജ, പഠിപ്പില്ലാത്തവൻ ടി എം റ്റി കമ്പനിയിലെ ഡൈമേക്കറുടെ ഹെൽപ്പറുടെ റോളിൽ  മൂത്ത മേശിരിയുടെ തലയിലെ കൊട്ടു വാങ്ങുകയായിരുന്നു. 

"അറിവില്ലാത്ത മുണ്ടോം.... ,വിളാങ്കാതവൻ...., വെട്ടിച്ചോറ്....." തുടങ്ങിയവ ആയിരുന്നു രാജയുടെ വിശേഷങ്ങൾ. 

കാലം പോക്കിൽ ഇളയ സഹോദരങ്ങളിലൊരാളുടെ കല്യണത്തിന് വന്ന കൂട്ടത്തിൽ നിന്നൊരു ഈർക്കിലി  പെണ്ണ് രാജയുമായി കണ്ണിൽ കണ്ണിൽ കഥ പറഞ്ഞു.  ഒരാളുടെ മുന്നിലും വിലയില്ലാത്ത വിളാങ്കാതവൻ  വെളുത്തു മെലിഞ്ഞ  ശെൽവിക്ക്  കാതൽരാജ ആയി. 

വലിയ  കോളിളക്കങ്ങൾ ഇല്ലാതെ തന്നെ രാജയും ശെൽവിയും വിവാഹിതരായി. ശെൽവിയുടെ വീട്ടുകാർക്ക് ബാധ്യത ഒഴിവാക്കലും,രാജയുടെ വീട്ടുകാർക്ക് കടമ തീർക്കലും ആയപ്പോൾ ജീവിതത്തിന്  രണ്ടു കൂട്ടരിലും നിന്ന് തണലുണ്ടാവില്ലെന്ന തിരിച്ചറിവിൽ നിന്നും മൈസൂരിൽ കിട്ടിയ ഡൈമേക്കറുടെ ഹെൽപ്പറായി കിട്ടിയ ജോലിക്ക് രാജ കയറി. 

ആദ്യം കിട്ടിയ ശമ്പളത്തിൽ നിന്നും ഒറ്റ മുറി വാടകയ്ക്ക് എടുത്തിട്ടു ശെൽവിയെ കൊണ്ട് വന്നു. ആരാരും വിരുന്നു വരാത്ത  വീട്ടിലെ സന്തോഷത്തിലേക്ക്  ആദ്യത്തെ അഥിതിയായി പുത്രൻ വന്നു കയറി. ദുരിതങ്ങളുടെ വരണ്ടകാലത്തിൽ വഴി തെറ്റി വന്ന വസന്തമായിരുന്നു  ആ പുത്രൻ ഹരിയും ഹരനും തുണച്ചതിനാൽ പിറന്തവന് ഹരിഹരൻ എന്നു വിളിച്ചവർ.

രണ്ടു വർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ പുത്രനും എത്തി. ഹരിനാരായണൻ. 

രണ്ടാമത്തെ പ്രസവത്തോടെ ശെൽവിയെ അസുഖങ്ങൾ വിടാതെ പിടികൂടി. ആശുപത്രിയിയും വീടും മക്കളുമായി രാജ ജീവിതം കൈ വിടാതെ അള്ളിപ്പിടിച്ചു വച്ചു. ആദ്യം ഭാര്യയ്ക്ക് വേണ്ടത്ര പരിചരണം നൽകി കൊണ്ട് വീട്ടു ജോലികൾ മുഴുവനും ചെയ്തു  മക്കളേയു ഒരുക്കി ജോലിക്ക് പോയി തുടങ്ങി. 

പിന്നെ മെല്ലെ വീട്ടുജോലികൾ തീർത്ത് മക്കൾക്കും തനിക്കുള്ള ഭക്ഷണവും ഒരുക്കി മക്കളെ സ്കൂളിൽ വിട്ടു രാജ ജോലിക്ക് പോയി. ഹെൽപ്പറിൽ നിന്നും ഡൈമേക്കറിലേക്ക് രാജ വളർന്നു തുടങ്ങി.  വീട്ടിൽ ഒറ്റയ്ക്കിരുന്ന ശെൽവി മക്കളുടെ പഠിത്തത്തിൽ ശ്രദ്ധ ചെലുത്തി. അവർക്ക് വേണ്ടി പണ്ട് സ്കൂളിൽ പഠിച്ച മനപ്പാഠ വിദ്യകൾക്കായി ചാർട്ടുകൾ ഉണ്ടാക്കി. എങ്ങിനെ പഠിക്കണമെന്ന് അവരെ പഠിപ്പിച്ചു കൊണ്ടിരുന്നു. 

കമ്പനിയിലെ തമിഴരുടെ കുടുംബങ്ങൾ താമസിച്ച ഒരു വട്ടാരത്തിലേക്ക് രാജ താമസം മാറി . കവേരി കലാപം പടരുന്നു കാലമായിരുന്നത്. തമിഴർ കന്നട മണ്ണിൽ  നിന്നും കൂട്ടപ്പലായനം നടത്തുന്ന നാളിൽ തൻ്റെ കുടുംബത്തെ കൂട്ടിപ്പിടിച്ചു രാജ കാവലിരുന്നു. മേഘങ്ങൾ പെയ്തൊഴിഞ്ഞപ്പോൾ തൻ്റെ കൊക്കിലൊതുങ്ങില്ലെങ്കിലും മക്കളെ നല്ല സ്കൂളിലേക്ക് മാറ്റി രാജ. പുതുതായി എടുത്ത വാടക വീടിന്റെ ഭാരവും മക്കളുടെ പഠിപ്പും ചേർന്നപ്പോൾ രാജ ശ്വാസം മുട്ടി തുടങ്ങി. വീട്ടോണറുടെ ബന്ധുവിന്റെ കൈയ്യിൽ നിന്നും പലിശയ്ക്ക് എടുത്തായി രാജ രണ്ടറ്റം കൂട്ടിമുട്ടിച്ചത്. ഭർത്താവിന്റെ വേദനയിൽ സഹായിക്കാനാതെ നീറിപ്പിടഞ്ഞത് ശെൽവിയുടെ  മനസ്സിനെ തളർത്തി തുടങ്ങിയപ്പോൾ വേറെന്തിലെങ്കിലും ശ്രദ്ധ  ചെലുത്താൻ ഡോക്റ്റർ നിർദ്ദേശിച്ചു. അത്യാവശ്യം തയ്ക്കുമെങ്കിലും ഏറെ നേരം മിഷ്യന് മുന്നിൽ ഇരിക്കാൻ കഴിയാത്തത് വിനയായി. അതോടെ കൂടുതൽ പരീക്ഷണങ്ങൾക്ക് ശെൽവി തുനിഞ്ഞില്ല.

താൻ മൂലം ഇനിയും ഭാരം  ഭർത്താവ് താങ്ങേണ്ടി വരും  എന്ന് തിരിച്ചറിഞ്ഞ ശെൽവി മനസ്സിനെ വരുതിക്ക് നിർത്താൻ കോലങ്ങൾ വരച്ചു തുടങ്ങി. പെട്ടെന്ന് കോലമിട്ട് തീരാൻ അയൽപക്കത്തെ പെണ്ണുങ്ങൾ നെടുകയും  കുറുകയും  കുറഞ്ഞ വരകൾ കൊണ്ട് കോലം തീർക്കുമ്പോൾ, ജാഗ്രതയോടെ ചെറിയ ചെറിയ അലങ്കാരങ്ങൾ നിറഞ്ഞ ചിത്രമെഴുതി വലിയ കോലങ്ങൾ തീർത്തു.  വീടൊരു ക്ഷേത്രം പോലെ പടിക്കെട്ടുകളിൽ പല നിറങ്ങൾ ചാലിച്ച കോലങ്ങൾ വിടർത്തി.

പഠിക്കുന്ന കാര്യത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും പ്രഗത്ഭരായ മക്കൾ സ്കൂളിന് പുകൾ നൽകിക്കൊണ്ടിരുന്നു. മക്കളുടെ മത്സരങ്ങൾക്ക് അവർ കൂട്ടു പോയി. മക്കൽ രണ്ടു പേരും  മികച്ച ചിത്രകാരന്മാർ ആയിത്തുടങ്ങി. ജില്ലാതലങ്ങളിൽ വിജയികളായി. രാജ മികച്ച ഡൈമേക്കറായി . ശെൽവി മികവുറ്റ കോലങ്ങൾ ചമച്ചു. 

പ്ലസ്ടു നന്നായി പാസ്സായി കോളേജിൽ മെറിറ്റിൽ തന്നെ അഡ്മിഷൻ കിട്ടിയെങ്കിലും ചിലവുകൾ രാജയുടെ കൂട്ടിപ്പിടിക്കലിനുമപ്പുറത്തായിരുന്നു. രണ്ടു മക്കളും മത്സരിച്ചു പഠിക്കുമ്പോൾ രാജ കയററ്റു പോയടുത്തെല്ലാം കാറ്റു കൊണ്ട് കൂട്ടിക്കെട്ടാൻ ശ്രമിക്കുകയായിരുന്നു. 

രണ്ടാം വർഷത്തിലേക്ക്  മൂത്ത മകൻ എത്തിയപ്പോഴേക്കും രാജ റിട്ടയർ ആയി. പേരിന് കിട്ടിയ പി എഫ് കൊണ്ട് അതുവരെ  മക്കൾക്ക് വേണ്ടിയുണ്ടാക്കിയ കടം കൊടുത്തു തീർത്തു. മാനേജ്മെന്റിന് മുന്നിൽ അപേക്ഷയുമായെത്തിയ രാജയെ കൈവിട്ടില്ല. ദിവസവേതനക്കാരനായി രാജ ജോലി വീണ്ടും  ചെയ്തു തുടങ്ങി.  വീട്ടി തീർന്നതിനെക്കാൾ കടവുമായി  മൂത്തമകൻ കോളേജ് മൂന്നാംവർഷത്തിലേക്ക് കടന്നു. 

രാജ തൻ്റെ ജീവിതത്തിലേ മികച്ച ഡൈകളിലൊന്ന് ഉണ്ടാക്കിയ ദിവസം  തന്നെ മൂത്തമകൻ ഹരിഹരൻ ക്യാമ്പസ് ഇൻറർവ്യൂ പാസായി.  മകൻ്റെ കൈയ്യിൽ നിന്നും ഓഫർ ലെറ്റർ വാങ്ങി വായിച്ച രാജ വലിയ വായിൽ മകനെ ചേർത്തു പിടിച്ചു  കരഞ്ഞു. ഇളയ മകൻ്റെ തോളിൽ തലചായ്ച്ചു ശെൽവി ശബ്ദമില്ലാതെ കരഞ്ഞു. ഇളയവൻ അച്ഛൻ്റെ തോളിലൂടെ കൈയ്യിട്ട് അമ്മയെ ചേർത്തു പിടിച്ചു കടലോളം  കണ്ണീർ പെരുകും  ഏട്ടൻ്റെ കണ്ണുകളിലേക്ക് കണ്ണീരിലൂടെ നോക്കി. 

ഇന്ന് മകൻ്റെ ആദ്യത്തെ ശമ്പളം വരുന്ന ദിവസമാണ്. രാജ ഉത്സാഹത്തിലാണ്. ലെയ്ത്തിലേക്ക് ഇടയ്ക്ക് കണ്ണു തിരിക്കുമ്പോഴെല്ലാം വെൽഡിംഗ് ലൈറ്റ് കണ്ണിടലടിച്ച പോലെ വെളിച്ചം വന്ന് കണ്ണടഞ്ഞു പോകുന്നുണ്ട്.  രാജ ഒന്നുമില്ലെന്ന  തോന്നലോടെ  തലയോന്നു വെട്ടിച്ച്  കണ്ണു തിരുമ്മി  ഉത്സാഹത്തെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. ഇന്നു മുതൽ രണ്ടു ശമ്പളം തൻ്റെ വീട്ടിലെത്തുന്നു. താൻ മുപ്പതോളം വർഷം കൊണ്ട് നേടിയെടുത്ത മാസശമ്പളത്തേക്കാൾ കൂടുതൽ തൻ്റെ  മകൻ അദ്യത്തെ മാസത്തിൽ വാങ്ങിക്കുന്നു. ഇന്നലെയും കിടക്കുമ്പോൾ
 ശെൽവി പറഞ്ഞിരുന്നു  മോൻ ആദ്യ മാസത്തെ ശമ്പളം എ ടി എമ്മിൽ നിന്നെടുത്ത് അച്ഛൻ്റെ കൈയ്യിൽ വയ്ക്കുമെന്ന്.  വേണ്ടെന്നു പറയാൻ മനസ്സു വന്നില്ല. എത്രയോ രാത്രികളിൽ തൻ്റെ മകൻ ആദ്യശമ്പളവുമായി വരുന്നത് കണ്ണീരോടെ സ്വപ്നം കണ്ടിരിക്കുന്നു. 

ചിന്തകളുടെ ആധിക്യത്താൽ ശ്രദ്ധ പാളാതിരിക്കാൻ ശ്രമിച്ചു രാജ  കഴുത്തു വെട്ടിക്കുമ്പോളെല്ലാം  പണ്ട് വിളാങ്കാതവൻ എന്ന് വിളിച്ച് കഴുത്തിന് പുറകിലായി തല്ലുമ്പോഴുണ്ടാവുന്ന മിന്നൽപിണർ പഞ്ഞു. 
അവസാനത്തെ ത്രണ്ടിൻ്റെ ലൈൻ ശരിയാക്കി ഡൈ വച്ചപ്പോൾ  ക്ലൈന്റ്  അപ്രൂവർ ഷേക്ക് ഹാൻഡ് കൊടുത്തു കൊണ്ടു രാജയെ ചേർത്തു പിടിച്ചു.  
അത്യാവശ്യം ടെൻഷനിൽ നിന്ന മാനേജ്മെൻറിലെ എല്ലാവരും പ്രശംസിച്ചു കൊണ്ട് ഷേക്ക് ഹാൻഡ് കൊടുത്തു. ഇൻസെന്റീവിൻ്റെ കാര്യം  ജി എം രാജയേ പ്രത്യേകമായി അറിയിച്ചു. 

സന്തോഷം കൊണ്ട് മിഷ്യൻ ഷോപ്പിൻ്റെ പടികളിറങ്ങുമ്പോൾ കണ്ണുകളിലേക്ക് ആരോ ലൈറ്റടിച്ചതായി രാജയ്ക്ക് തോന്നി.  താഴേക്ക് പതിക്കുന്നൊരു തോന്നൽ.എവിടെ തട്ടിയെന്നു തോന്നിയ പോലെ. എന്തോ വീണു തകരുന്നത് പോലെ തോന്നി രാജയ്ക്ക്.

ശമ്പള ദിവസം നേരത്തെ ലീവ് പറഞ്ഞ് ഹരിഹരൻ എ ടി എം  കയറി  പണവുമെടുത്തിറങ്ങി,  അച്ഛൻ വാങ്ങിച്ച നൽകിയ ബൈക്ക് സ്റ്റാർട്ടാക്കുമ്പോഴാണ് ഫോൺ വന്നത് 

വീട്ടിൽ നിന്നാണ്....

ശബ്ദം നഷ്ടപ്പെട്ടു കാറ്റു പിടിച്ച പോലെ, കൂപ്പിച്ചീളുകൾ തമ്മിലുരയുന്ന തേങ്ങലുകൾക്കിടയിലൂടെ ശെൽവി മകനോട് പറഞ്ഞു. 

" അപ്പാവെ ഹോസ്പിറ്റൽ ചേത്തിരുക്ക്  ശീഘ്രം വാടാ... വിക്രാന്ത് ഹോസ്പിറ്റൽ താൻ..... "

ഐ സി യു വിന് മുന്നിൽ വാരിചുറ്റിയ ചേലയുമായി അനിയൻ്റെ കൈയ്യിൽ തളർന്നിരിക്കുന്ന  അമ്മയേയും അനിയനേയും കടന്നു  എ സി യു വിലെ വൃത്താകാരത്തിലെ സ്ഫടിക ജാലകത്തിലൂടെ അകത്തേക്ക് നോക്കി ഹരിഹരൻ.   

തോളിൽ പിടിച്ചു തിരിച്ച ആരോ കണ്ണീർ തുടുച്ചുകൊടുത്തു  തോളിലേക്ക് ചേർത്തു പിടിച്ചു.

രാജയുടെ കൂടെ ജോലി ചെയ്യുന്നവർ  സമയത്ത് എത്തിച്ചത് കൊണ്ട് അത്യാപത്ത്  ഒന്നും  സംഭവിച്ചില്ല .  ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞപ്പോഴാണ്. മൂന്ന് ജോഡി കണ്ണുകളിൽ വെളിച്ചം വിണത്. 

കമ്പനിക്കാർ ബില്ലു തീർത്ത്, ഡിസ്ചാർജ്ജ് ഷീറ്റ് ഹരഹരനെ ഏൽപ്പിച്ചു.
ഒടിഞ്ഞ കൈയ്യും , തലയിയിലെ തുന്നലുകളുമായി രണ്ടു പുത്രന്മാരുടെ തോളിൽ തൂങ്ങി  പടിയിറങ്ങി യൂബർ ടാക്സിയിൽ കയറുമ്പോൾ  രാജ മെല്ലെ തിരിഞ്ഞു  ശെൽവിയോടായി മൊഴിഞ്ഞു 

"ഇനി കൊഞ്ചം നാൾ ഏൻ പയ്യനലെ ശാപ്പ്ട്ടു റെസ്റ്റെടുക്കപ്പോറേൻ....."

ഒന്നു ഞെട്ടിയ ഇളയൻ രാജയോടായി ചോദിച്ചൂ......

"അപ്പോ ശമയ്ക്കിറത് യാര്....."

" ഇവളോ നാൾ  നീ  സാപ്പ്ട്ടതു താനേ.... ഇനി നീ  വേലയ്ക്ക് പോർത്  വരേയ്ക്കും നീ താൻ ശമയൽ....."

"നാൻ ഹെൽപ് പണ്ണേറെടാ കണ്ണാ....." ശെൽവി ചിരിയോടെ മൊഴിഞ്ഞു 

മുന്നു പേരുടേയും ചിരിക്കു മുകളിൽ മുഖം  കൂർപ്പിച്ച് ഹരിനാരായണൻ  മുൻ സീറ്റിൽ കയറി..... 

അല്ലെങ്കിലും അവനാണല്ലോ ഇനി മുന്നിലെത്തേണ്ടവൻ.........

2023, ഫെബ്രുവരി 6, തിങ്കളാഴ്‌ച

മഴയും ഞാനും

""മഴ കാത്തിരിക്കുന്നവർ""
    ****************

മഴ നിവർത്തിയിട്ട പുഴയിലേക്ക്  
ആയത്തിൽ ചാടി,
മുങ്ങാം കുഴിയിട്ടു പൊങ്ങി
ആയാസത്താൽ
ഒത്തിരി ആയത്തിൽ
അക്കരയിക്കരക്ക് 
കൈകൾ നീട്ടി, നീട്ടിത്തുഴഞ്ഞ് 
നീന്താനൊരു മോഹം 
ഉള്ളിലേറെ തിര തല്ലവേ...

കാലടിയളവിൽ തട്ടിത്തടഞ്ഞ്
ഒഴുകാൻ മറന്നൊരു, 
ഖിന്നയാം നീർച്ചാലിൽ 
കാൽനീട്ടി ഞാനിരിക്കേ... 

എരിയ ജീവതന്ത്രിയിൽ 
പാഴ്ശ്രുതി മീട്ടും 
നേർത്തു; നേർത്തൊരീച്ചാൽ 
നിനവൂറും കുളിർമ്മയാലെൻ്റെ
പാദങ്ങളിൽ ചുറ്റവേ....

നനുത്ത മർമ്മരം
കൊണ്ടെൻ്റെ ഹൃദയത്തിലേക്ക്  
അരുവി മെല്ലെയോതി... 

"മഴ നിവർത്തുന്ന 
സ്നേഹത്തിലേക്ക് 
ഇരുകരകളും മുട്ടിയുരുമ്മി
ഇടയ്ക്ക് ആഹ്ളാദത്തിൽ
കര കവിഞ്ഞൊഴുകിയൊരു
പുഴയായ് മാറാൻ 
കൊതിയോടെ
കാത്തിരിക്കുന്നു ഞാനും...."

                     വിനോദ് കുട്ടത്ത്

2022, നവംബർ 15, ചൊവ്വാഴ്ച

മൗനത്തിന്റെ വാത്മീകത്തിൽ 
തണുത്തുറഞ്ഞിരിരുന്നത്,
ചിന്തകൾക്ക് ചിതൽ -
പുറ്റൊരുക്കാനല്ല.....

കേട്ടിട്ടില്ലേ !!! പരുന്തിൻറെ-
ജീവിത മദ്ധ്യഹ്നത്തിലെത്തുന്ന-
ആസന്നമായ മരണത്തെക്കുറിച്ച്.....

നഖം പറിച്ചും;
തൂവൽ കൊത്തിപ്പറിച്ചും;
കൊക്ക് പിഴുത് കളഞ്ഞും-
വീണ്ടുമെത്തുന്ന നിറ യൗവനത്തിന്
പരുന്ത് തപം കൊള്ളും.....

പിന്നീട് വന്നെത്തുന്ന കൂർത്ത,
 നഖവും .... കൊക്കും,
തൂവൽ മുളച്ച കരുത്തുറ്റ ചിറകുമായ്-
ഇരക്കു മേൽ; 
പത്രി  അസ്ത്രമായ് -
ആഴ്ന്നിറങ്ങും..... 

വാത്മീകമുടഞ്ഞു.....
മൗഢ്യം മുകിലായ്-
പെയ്തൊഴിഞ്ഞു.....

ഇനി ഇരമ്പിയാർന്നെത്തട്ടെ-
കാട്ടു കുതിര കരുത്തിൻറെ താളം......

നായ

                   പുറംചട്ട          

തല, ഉടൽ, വാൽ 
ഇവ ചേർന്നതത്രേ....
         "നായ"




                മുഖവുര

മാന്യതയുള്ള നായ
മടിയേതുമില്ലാതെ നന്ദിയോർക്കും.
നായക്ക്  തലകുനിക്കാതെ
നന്ദിയുരച്ചീടാൻ വാലാട്ടാം
കൂടുതലായി ഒത്തിരി സ്നേഹിക്കാൻ
മുൻകാലുകൾ മുന്നിലേക്ക് നീട്ടി
അമർത്തിയ ഓളിലോടെ
യജമാനന്റെ പാദങ്ങളിൽ നക്കാം.
പിന്നേയും പിന്നേയും വാലാട്ടാം....


അപ്പോൾ യജമാനൻ ഇല്ലാത്ത നായയോ..????



                     ഉടൽ

യജമാനൻ  നായയോട്
ആജ്ഞാപിച്ചു.
നായ തലകുടഞ്ഞ്
വാലിനോട്  കൽപ്പിച്ചു
കൽപ്പനയേൽക്കാതെ,
കാറ്റു പിടിക്കാതെ നിൽക്കുന്ന
വാലിനെ നോക്കി
നീട്ടിയൊന്നു മുരണ്ടതിന്
ശേഷം നായ കുരച്ചു
കഴുത്താവോളം നീട്ടി
തല വശത്തേക്ക് തിരിച്ചു കൊണ്ട്
നായ അരിശത്തോടെ,
വാലു കുടിക്കാനായി
തിരിഞ്ഞു തുടങ്ങി.
വഴങ്ങാത്ത വാലിനെ കടിക്കാൻ
നായ മുരണ്ടു കൊണ്ട് തിരിഞ്ഞു
തലയ്ക്കും വാലിനുമിടയിൽ
ഒരു അച്ചുതണ്ടിലെന്നോണം
ഉടൽ വെറുതെ തിരിഞ്ഞു കൊണ്ടിരുന്നു


തലയ്ക്കും വാലിനുമിടയിലെ
കടിപിടിക്ക്  കൈയ്യും കാലുമുള്ള
ഉടലെന്തിന് തിരിയണം....????



                                   സമാപ്തി

നായ കടി കൊണ്ടപ്പോഴാണ്
നാട്ടാര് പറഞ്ഞത്
യജമാനന്  മനസ്സിലായത്.
വന്നും പോയുമിരുന്ന
പ്രജ്ഞയുടെ നേർത്ത
നിലാവിടുവിൽ,
മനുഷ്യന് നടുവിൽ
നിൽക്കാൻ ആഗ്രഹിച്ചു കൊണ്ട്
യജമാനൻ അനന്തതയിലേക്ക്
മുഖമുയർത്തി പേപ്പതയൊലിപ്പിച്ചു നിന്നു.


യജമാനനും, നായയ്ക്കും,
കൽപ്പനയ്ക്കും പേയിളകി
ഇനി പേയിളകാൻ
ബാക്കി ചങ്ങലയ്ക് മാത്രം....!!!!!



(ആരെങ്കിലും കുറിച്ചോ എന്തിനേയെങ്കിലും കുറിച്ച് സാദൃശ്യം തോന്നിയാൽ വായനക്കാരൻ്റെ മാത്രം ഉത്തരവാദിത്വം ആണ്....)

2021, ജൂൺ 27, ഞായറാഴ്‌ച

ഉത്തരം തേടുന്നവർ

             സ്ഥിരവരുമാനമില്ലാതെ  ജീവിതം തള്ളിനീക്കുന്ന സലീം വിവാഹിതനായി. സ്വന്തം നാട്ടിൽ നിന്നും കുറച്ചു ദൂരത്തായാണ് വധുവിനെ കണ്ടെത്തിയത്. അത്യാവശ്യം സ്ത്രീധനം വാങ്ങി ആഡംബരത്തോടെയാണ് വിവാഹം നടത്തിയത്.  മുന്ന് പെൺകുട്ടികൾകളുടെ കൂടെ പിതാവായ സലീമിന്റെ ബാപ്പക്ക്, മൂത്തവനായ സലീമിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു.  സലീമിനെ കുറിച്ചുള്ള മറ്റൊരു പ്രതീക്ഷയിലാണ് മകന് വിവാഹം നടത്താനുള്ള തീരുമാനത്തിൽ സലീമിന്റെ ബാപ്പ എത്തിയത്. അങ്ങനെയെങ്കിലും കല്യാണ പ്രായമായ പെൺമക്കളുടെ വിവാഹത്തിന് നീക്കുപോക്കുണ്ടാക്കാനും, സലീമിൻ്റെ ജീവിതത്തിന് ലക്ഷ്യമുണ്ടാക്കാനുമായി വിവാഹം നടത്തിച്ചത്. പക്ഷേ കാലം കാത്തു വച്ചത് മറ്റൊരു വിധി ആയിരുന്നു. മധുവിധു നാളുകളിൽ തന്നെ പെണ്ണിന്റെ സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞു വന്നു. വീട്ടുകാർ തന്ന സ്വർണ്ണത്തിൽ പലപ്പോഴായി   കൈ വയ്ക്കുമ്പോഴെല്ലാം സലീമിനോട് ഭാര്യ പ്രതിഷേധിച്ചു.  ഭാര്യയുടെ പ്രതിഷേധത്തെ  യാതൊരു മടിയും കൂടാതെ തല്ലിയൊതുക്കാറുണ്ടായിരുന്നു.  വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ മകളുടെ ജീവിതത്തിന്റെ  അവസ്ഥ മോശപ്പെട്ടു എന്നു കണ്ട മാതാപിതാക്കൾ അവളെ തിരിച്ചു വിളിച്ചു കൊണ്ട് പോയി.   സലീം എടുത്ത് ധാരാളി കളിച്ച സ്ത്രീധനമായി  നൽകിയ സ്വർണ്ണത്തിനും പണത്തിനുമായി പലതവണ വഴക്കുകൾ നടന്നു.  അത്യാവശ്യത്തിന് കൈയൂക്കും കാര്യപ്രാപ്തിയുമുള്ള പെൺവീട്ടുകാരുടെ കൈയ്യിൽ പെടാതെ വയനാട്ടിലെ പുൽപ്പള്ളിയിലേക്ക്  സലീം കടന്നു കളഞ്ഞു. സലീം മുങ്ങിയതോടെ  നാട്ടിൽ വച്ച് നടന്ന മുഴുവൻ വഴക്കുകൾക്കും മധ്യസ്ഥതയ്ക്കും സലീമിന്റെ പിതാവിനെയാണ് പെൺവീട്ടുകാർ വിസ്താരം നടത്തിയിരുന്നത്. കെട്ടു പ്രായത്തിലുള്ള മുന്ന് പെൺമക്കളുടെ പിതാവിന്  മൂത്ത പുത്രൻ്റെ തെറ്റിന് കണ്ണീരു  കൊണ്ട് കൈമലർത്താനെ കഴിയുമായിരുന്നുള്ളൂ.

           ഉമ്മയുടെ മരണവുമറിഞ്ഞ് നാട്ടിലെത്തിയ  സലീമിനെ പെൺവീട്ടുകർ പിടികൂടി. മധ്യസ്ഥതക്ക് ശ്രമിച്ചവരുടെ വാക്കുകൾ കേൾക്കാതെ അവർ അപ്പോൾ തന്നെ പോലീസിൽ ഏൽപ്പിച്ചു. സ്റ്റേഷനിൽ വച്ച് നടന്ന ഒത്തുതീർപ്പ് പ്രകാരം പണവും സ്വർണവും തിരിച്ചു നൽകാൻ ഒരു വർഷത്തെ സമയം സലീം ചോദിച്ചു. ന്യായമായ ആവശ്യം ആയതിനാൽ തന്നെ പെൺവീട്ടുകാർക്കും അംഗീകരിക്കേണ്ടി വന്നു. അവിടെ വച്ച് തന്നെ വിവാഹ മോചനത്തിന് വേണ്ട പേപ്പറുകളിൽ ഒപ്പ് ഇടുവിച്ചതിന്  ശേഷമാണ്  സലീമിനെ വിട്ടത്. വിവാഹ മോചനത്തിന് വേണ്ട പേപ്പറുകളിൽ ഒപ്പ് ഇടുവിച്ചെങ്കിലും അതുമായവർ മുന്നോട്ട് പോയിരുന്നില്ല.നാട്ടിൽ നിന്നും കുറച്ചു നാളുകൾക്ക് ശേഷം വയനാട്ടിലെത്തിയ  സലിം ജോലിക്ക് പോയി തുടങ്ങി. സലീം താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള   വിധവയായ ആയിഷാത്തയുടെ മകൾ  റംലയെ വിവാഹം കഴിച്ചു. ആൺതുണയില്ലാത്ത വീട്ടിൽ നിന്നും  സലീം കെട്ടിയത്  ആയിഷാത്തയുടെ പത്തു സെൻ്റിൽ കണ്ണും വച്ചായിരുന്നു. ബാവലി  പുഴയ്ക്കക്കരയുള്ള  കർണ്ണാടകത്തിൽ  കൂടുതൽ സ്ഥലം കിട്ടുമെന്ന് പറഞ്ഞ് പലപ്പോഴും ഈ പത്ത് സെന്റ് വിൽക്കാൻ പ്രേരിപ്പിക്കാറുണ്ടായിരുന്നു. 

         ഒരു വർഷം  പെട്ടെന്ന് കടന്ന് പോയി. റംല ഇതിനകം തന്നെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.സലീം അന്ന് വന്നതിന് ശേഷം നാട്ടിലേക്ക് പോയിട്ടില്ല.നാട്ടിലെ ഒത്തുതീർപ്പിൻ പ്രകാരം ഒരു വർഷമായിട്ടും സ്ത്രീധനമായി നൽകിയ തുകകിട്ടാത്തതിനാൽ ആദ്യത്തെ പെൺവീട്ടുകാർ  സലീമിന്റെ വീട്ടിൽ ചെന്ന് ബഹളമുണ്ടാക്കി. സലീം നൽകിയ മേൽവിലാസം സലീമിന്റെ ബാപ്പ അവർക്ക് നൽകി. വയനാട്ടിൽ വന്നെങ്കിലും മേൽവിലാസം വ്യാജമായതിനാൽ കണ്ടെത്താൻ കഴിയാതെ മടങ്ങിപ്പോയി. പിന്നെയും പലവട്ടം നടത്തിയ അന്വേഷണത്തിന് അവസാനം സലീമിനെ കണ്ടെത്തി. വീണ്ടും  വിവാഹിതനാണെന്നറിഞ്ഞ് കുപിതരായ അവർ വന്ന  വാഹനത്തിൽ സലീമുമായി നാട്ടിലേക്ക് തിരിച്ചു. സ്റ്റേഷനിൽ എത്തുന്നതിന് മുമ്പും പിമ്പുമായി അത്യാവശ്യം ദേഹോപദ്രവം ഏറ്റിരുന്നു സലീമിന്. ഇത്തവണ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒരു അവധി കൂടീ നൽകാൻ തീരുമാനിച്ചു. ആറുമാസത്തിനപ്പുറമുള്ള  ഡിസംബർ ഇരുപത്താറിന് ആണ് അവസാന തീയതിയായി തീരുമാനിച്ചു. മഹല്ല് കമ്മിറ്റിയുടെ മുമ്പിൽ വച്ച് സ്ത്രീധനമായി വാങ്ങിയ പണവും പിന്നെ വാങ്ങിയ അത്രയും സ്വർണ്ണത്തിന്റെ  തുകയും ചേർത്ത്  നൽകണം അഥവാ അതിന് കഴിയാത്ത പക്ഷം സലീമിന്റെ പിതാവിന്റെ പേരിലുള്ള വീടും സ്ഥലവും  എഴുതി നൽകേണ്ടി വരും. അതായിരുന്നു വ്യവസ്ഥ. അതിന് സമ്മതമാണെന്ന്  സലീം സമ്മതമാണെന്ന് ഒപ്പിട്ടു കൊടുത്തു.  മകൻ ചെയ്തു കൂട്ടിയതിൻ്റെ പേരിൽ ആരും തന്റെ പക്ഷം പറയാനില്ലാതെ വന്നപ്പോൾ സലീമിന്റെ ബാപ്പക്കും ഒപ്പിട്ടു നൽകേണ്ടി വന്നു. ആ വ്യവസ്ഥ പോലീസ് സ്റ്റേഷനിൽ വച്ചും ആവർത്തിക്കപ്പെടുകയും സലീമിനും ബാപ്പക്കും സമ്മതിക്കേണ്ടി വരികയും ചെയ്തു.

പിറ്റേദിവസം വയനാട്ടിലേക്ക് പോകാനിറങ്ങിയ സലീമിനോട് ബാപ്പ പറഞ്ഞു.   "....യ്യ് നശിപ്പിച്ചത് ഇയ്യന്നെ തിരിച്ചു കൊടുത്താളാ..... ഞാൻ നയിച്ചുണ്ടാക്കിയ മണ്ണിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ ഞാനെൻ്റെ പെൺമക്കളേയും കൊന്ന് ഈ പുരക്ക് തീ വയ്ക്കും...." ഒന്നും മിണ്ടാതെ സലീം അവിടുന്നിറങ്ങി.  വയനാട്ടിലെ ഭാര്യയുടെ മാതാവിന്റെ സ്ഥലം വിറ്റു കടം വീടാനെത്തിയ സലീമിനെ റംലയും  മാതാവും സുഖകരമായല്ല സ്വീകരിച്ചത്. മുമ്പ് വിവാഹിതനാണെന്ന് മറച്ചു വച്ചതിൻ്റെ ദേഷ്യം വന്നപ്പോൾ തന്നെ സലീമിന് വേണ്ടുവോളം രണ്ടുപേരും നൽകി.തനിക്കും മകൾക്കും തുണയാകുമെന്ന് കരുതിയവൻ മറ്റൊരു തട്ടിപ്പുകാരനാണെന്നറിഞ്ഞപ്പോൾ ആയിഷാത്ത തകർന്നു പോയി. അതിൻ്റെ കൂടെ സ്ഥലം വിറ്റു പണം നൽകണമെന്ന് ആവശ്യപ്പെട്ടതും  കേട്ടപ്പോൾ ആയിഷാത്തക്ക് കലികയറി.ആയിഷാത്ത നിർദ്ദാക്ഷിണ്യം  സലീമിനോട് വീട്ടിൽ നിന്നും ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു . അവസാനകാലത്ത് കേറിക്കിടക്കാൻ വേണ്ടി ഭർത്താവ് ബാക്കി വച്ച മണ്ണും വീടും വിൽക്കില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. വഴക്കുകൾ അതിരു കടന്നപ്പോൾ നാട്ടുകാർ പലരും ഇടപെട്ടു.അവർ ആയിഷാത്തയുടെ ഒപ്പം നിന്നു.  സലീമിന് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. സലീമിനൊപ്പം റംലയും കുഞ്ഞും ആയിഷാത്തായെ വിട്ടു സലീമിന്റെ കൂടെ പോകാൻ തയ്യാറായി. എൻ്റെ കുഞ്ഞിന്റെ ബാപ്പയല്ലേ എന്ന ന്യായമാണ് സ്വന്തം മാതാവിനോട് റംല പറഞ്ഞത്. അതിനെ ചൊല്ലിയും വഴക്കുണ്ടായി. റംല തന്റെ ഭർത്താവിനൊപ്പം പോകാൻ തന്നെ തീരുമാനിച്ചു. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ താൻ വളർത്തിയ മകളും പേരക്കുട്ടിയും പോകുന്നത് ആയിഷാത്ത നോക്കിനിന്നു.

   ബാംഗ്ലൂരിലെ ബൊമ്മനഹള്ളിയിലെ സുഹൃത്തിനടുത്താണ്  സലീം കുടുംബത്തേയും കൂട്ടി എത്തിയത്.സുഹൃത്തിൻ്റേയും കൂട്ടുകരുടേയും കൊണ്ട് പിടിച്ച ശ്രമത്തിൻ്റെ ഫലമായി അവർക്കൊരു ജീവിതോപാധി രണ്ടു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്തു.  റംലയുടെ കഴുത്തിലെ ആയിഷാത്ത ഉണ്ടാക്കി കൊടുത്ത  മാല വിറ്റു കൂടൽഗേറ്റിൽ ഒരു ചെറിയ ഒറ്റമുറി ഹോട്ടലിന് അഡ്വാൻസ് കൊടുത്തു.തൊട്ടു പിറകിൽ താമസിക്കാനായൊരു ഷീറ്റ് മേഞ്ഞ റൂം പിന്നീട് അഡ്വാൻസ് കൊടുത്താൽ മതി എന്ന വ്യവസ്ഥയിലും എടുത്തു. റംലയുടെ അധ്വാനവും സലീം വാക്ചാതുര്യവും കൂടി ആയപ്പോൾ അത്യാവശ്യം ജീവിക്കാനുള്ള വക ഹോട്ടലിൽ നിന്ന് കിട്ടിത്തുടങ്ങി. ഒരു വയസ്സിനടുത്ത് പ്രായമുള്ള ആ കുട്ടി ബെഞ്ചിൽ പിടിച്ചു എണീക്കാനും,പിച്ചവയ്ക്കാനും തുടങ്ങിയത് റംലയെ സന്തോഷവതിയാക്കിയിരുന്നു. ജീവിതത്തിന്റെ നിറമുള്ള നാളുകൾക്ക് വേണ്ടി അധ്വാനിക്കാനുള്ള അവളുടെ മനസ്സാണ്  സലീമിൻ്റെ ജീവിതത്തിന്  കാരണമായത്.

***************       *****************       ***************      **********     **********
************""""""""""*****†********"""”""*"***********""""""""********""""""*******"""""
**********""*‡*******‡****‡*******†*******†*****†****†**†*****†*****†*****†*****†

     കുറച്ചു കാലത്തെ അമ്പാലയിലെ  ജോലിക്ക് ശേഷം ബാംഗ്ലൂരിലേക്ക് ഞാൻ തിരിച്ചെത്തിയ കാലം. താമസം കൂടൽ ഗേറ്റിൽ. ബാച്ചിലർ ലൈഫിൻ്റെ സുവർണ്ണ ദിനങ്ങൾ.മധുവും സുദർശനൻ ചേട്ടനും, മനോജും അടങ്ങുന്ന സംഘം. ഗന്ധർവനും, മന്ത്രവാവാദിയും, രാജവെമ്പാലയുമായി മാറുന്ന അസാമാന്യ കഴിവുള്ള സഹമുറിയന്മാർ. രാത്രിയിലെ  മദ്യപാനത്തിന് ശേഷം ആഹാരത്തിനായി പുതിയതായി തുറന്ന സലീമിൻ്റെ ഹോട്ടലിലേക്ക് പോകും. അത്യാവശ്യം നല്ല രീതിയിൽ ആഹാരം കിട്ടുമിയിരുന്നു.    സലീമിൻ്റെ കേരള ഭക്ഷണം കിട്ടുന്ന കടയിലെ പറ്റുകാരാണ് ഞങ്ങൾ.മലയാളി എന്ന നിലയിൽ ഹോട്ടലിന് ഞങ്ങളും പ്രചാരണം കൊടുത്തു. വയനാട്ടിൽ നിന്നും വന്ന് മാന്യമായി ആധ്വാനിച്ചു ജീവിക്കുന്ന കുടുംബത്തിന് നമ്മളാൽ കഴിയുന്ന പിന്തുണ നൽകുക. അത്രയേ ഞങ്ങളും കരുതിയുള്ളൂ. സലീമിന്റെ  കടയിലേക്ക് ഞങ്ങളു കാരണം  ഞങ്ങളുടെ ബാർമേറ്റ്സായ മലയാളികൾ പലരും വന്ന് തുടങ്ങി.ആ കൂട്ടത്തിൽ അച്ചായനും എത്തി. രാവിലെ ഇൻഷേർട്ട് ചെയ്തു ബുൾഗാൻ താടിയിൽ വിരിയുന്ന അച്ചായൻ വൈകുന്നേരം മദ്യത്തിൽ വാടി അവസാനിപ്പിക്കും. അച്ചായൻ വൈകുന്നേരം ആഹാരം കഴിക്കാൻ തുടങ്ങിയത് സലീമിന്റെ കടയിലേക്ക് ഞങ്ങൾ കൂട്ടി കൊണ്ട് പോയ ശേഷമാണ്. ബുധനാഴ്ചകളിലെ ബീഫുള്ള ചില ആഴ്ചകൾ ഷട്ടർ താഴ്ത്തി അച്ചായനും ഞങ്ങളും സലീമിൻ്റെ കടയിൽ  കൂടും. ആ സമയം ഒരു ബിയറടിക്കാൻ സലീമും ഉണ്ടാവും.

       ആഘോഷങ്ങൾക്ക് കാരണം വേണ്ടാത്ത ബാച്ചിലർ ലൈഫിൽ ക്രിസ്മസ് കൂടി വന്നാലോ.... സലാമിൻ്റെ കടയിലെ ബിഫും മദ്യവുമായി ക്രിസ്മസ് ഭൂമിയിലേക്ക് ഇറങ്ങി വന്നു. ആഘോഷത്തിൻ്റെ അവസാനത്തെ പടക്കത്തിന് തിരി കൊളുത്തി ബാറിൽ നിന്നിറങ്ങുമ്പോൾ അച്ചായൻ പെട്ടെന്ന് ഭൂമിയിലേക്ക് അവതരിച്ചു. ബാർ അടയ്ക്കുന്ന സമയം ആയതിനാൽ പാഴ്സലായി ഫുൾ ബോട്ടിൽ ഒരെണ്ണം വാങ്ങി. അച്ചായൻ വാങ്ങിയ ഫുൾ ബോട്ടിൽ പൊട്ടിച്ച് ഒഴിച്ചത് സലീമിന്റെ വീടിന്  മുമ്പിൽ റോഡ് സൈഡിൽ വച്ചാണ്. സലീമിൻ്റെ വീട്ടിലെ അച്ചാറും തൊട്ടു നക്കി കുപ്പി കാലിയാക്കി ഉപചാരം ചൊല്ലി പിരിയുമ്പോൾ ഒരുമണി കഴിഞ്ഞിരുന്നു. നക്ഷത്രങ്ങൾ ഉറങ്ങാതെ കാവൽ നിൽക്കുകയായിരുന്നു. റൂമിൽ ചെന്ന് ഊണു കഴിഞ്ഞ് ഉറക്കത്തിലേക്ക്  മൂക്കും കുത്തി വീഴുമ്പോഴാണ് റംല നിലവിളിയോടെ ഞങ്ങളുടെ വാതിലിൽ ഇടിക്കുന്ന ശബ്ദം കേട്ടത്. വാതിൽ തുറന്നപ്പോൾ നിലവിളിച്ച് കൊണ്ട് റംല പറഞ്ഞു.

സലീംക്ക എന്തോ കാട്ടീക്കണ് വീട് മൊത്തം കുലുങ്ങണുന്ന്.

കള്ള് മൂത്തതിൻ്റെ ആവും കുറച്ചു മോരെടത്ത് കൊടുക്കാൻ പറഞ്ഞു

ഞാൻ. അതല്ല ചേട്ടാ.... എന്നെ അടിച്ച് പുറത്താക്കീട്ട് കുഞ്ഞിനേം കൊണ്ട് സലീംക്കാ ഉള്ളിൽ കേറി കതകടച്ച് എന്തോ കാട്ടീക്കണ് വീട് മൊത്തം കുലുങ്ങണണ്ട്.....

പെട്ടെന്ന് തന്നെ എന്തോ അപകടം മണത്തു. ഞാനോടി എനിക്ക് പിന്നിൽ മധു അതിന് പിന്നിൽ സുദർശനൻ പിന്നെ മനോജും . ഓടിയെത്തിയ ഞാൻ വാതിൽ ശക്തിയായ തള്ളി നോക്കി.  തുറക്കാൻ കഴിഞ്ഞില്ല.ഉള്ളിൽ ലൈറ്റ് കത്തുന്നുണ്ട്. വെയിലേറ്റ് വളഞ്ഞ വാതിലിനിടയിൽ കൂടി വെളിച്ചം വരുന്നുണ്ട്. പക്ഷേ അതിലൂടെ നോക്കിയാൽ ഒന്നും കാണാനാവുന്നില്ല.പലതവണ ഞാൻ തള്ളി വാതിലിൽ തള്ളി നോക്കി. മധു വാതിലിന് കുറച്ചുമാറി ഭയന്ന് നിൽക്കുന്നു. സുദർശനനും, മനോജും,റംലയും റോഡിൽ നിൽക്കുന്നു. മറ്റൊരു വഴിയും കാണാതെ താക്കോൽ ദ്വാരത്തിലൂടെ നോക്കിയ ഞാൻ ഞെട്ടി പോയി. കുറച്ചു മുമ്പ് വരെ ഞങ്ങളോടൊപ്പം ആഘോഷിച്ചിരുന്ന സലീം ചലനമറ്റ് തൂങ്ങി നിൽക്കുന്നു.

എനിക്ക് പിന്നാലെ മധുവും താക്കോൽ പഴുതിലൂടെ ആ കാഴ്ച നോക്കികണ്ടു. വിറച്ച് കൊണ്ട് നിൽക്കുന്ന മധുവിന്റെ കൈയ്യിൽ ഞാൻ പിടിച്ചു.മധു തളർന്ന് നിലത്തിരുന്നു.  മനോജിനോട് റംലയെ മാറ്റി നിർത്താൻ പറഞ്ഞു.  സുധർശനൻ ചേട്ടൻ  വാതിൽ ചവിട്ടി പൊളിക്കാൻ പറഞ്ഞപ്പോൾ  ഞാനെതിർത്തു. രക്ഷപ്പെടുത്താൻ ചെറിയൊരു സാദ്ധ്യത പോലുമില്ലത്ത വിധം അനക്കമറ്റ് തൂങ്ങി നിൽക്കുകയായിരുന്നു. പിന്നൊരു കാര്യം കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കുന്നുണ്ട്. പക്ഷേ മുറിയുടെ ഏത് ഭാഗത്ത് നിന്നാണെന്ന് അറിയാൻ കഴിയില്ലായിരുന്നു. അളവിനധികം കഴിച്ചിരുന്ന മദ്യം ആവിയായി പോയിരുന്നു.  കാഴ്ചക്കാരായി അയൽവാസികൾ പലരും എത്തി നോക്കി തുടങ്ങി.പെട്ടെന്ന്  പോലീസിന് ഫോൺ ചെയ്തു. ഹോയ്സാല അഞ്ചു മിനിറ്റിനുള്ളിൽ എത്തി. ഞങ്ങളോടും റംലയോടും കാര്യങ്ങൾ ചോദിച്ചു. റംല മലയത്തിൽ പറഞ്ഞത് ഞാനവർക്ക് കന്നഡയിൽ പറഞ്ഞു കൊടുത്തു . വാതിൽ തുറക്കാൻ വേണ്ടി അവരും അഞ്ഞുതള്ളി പരിശ്രമിച്ചു നോക്കി. പെട്ടെന്നാണ് അജാനബഹു ആയ മനുഷ്യൻ കൈയ്യിലോരു അഗ്രം പരന്ന കമ്പനിയുമായി  പോലീസ് ജീപ്പിൻ്റെ മുൻവശത്ത് നിന്നിറങ്ങി വന്നത്. കട്ടിളയുടേയും വാതിലിൻ്റേയും വിടവിലേക്ക് പരന്ന അഗ്രഭാഗം തിരുകി കയറ്റി വേറൊരു പോലീസുകാരനെ കൊണ്ട് പിടിപ്പിച്ചിട്ട് വാതിലിൽ ആഞ്ഞ് ചവിട്ടി.

"അള്ളോ.... എൻ്റെ മോൾ...." എന്നോരു അലർച്ച ഞാൻ കേട്ടു.

മധുവും,, സുദർശനനും 'അയ്യോന്ന് ' നിലവിളിച്ചു.മനോജും ഞാനും നടുങ്ങി നിന്നു.

        ഒറ്റചവിട്ടിന് തുറന്ന വാതിൽ ഭിത്തിയിൽ പോയിടിച്ച് പിന്നെയും അടഞ്ഞപ്പോൾ ആ പോലീസുകാർ വീണ്ടും ചവിട്ടി തുറന്നു. പാൻ്റസും ബനിയനുമിട്ട് റംലയുടെ ഷാളിൽ തുങ്ങി നിന്നാടുന്ന സലീം.കഴുത്തൊടിഞ്ഞ് നെഞ്ചിലേക്ക് തൂങ്ങിയിരിക്കുന്നു.
സലീമിൻ്റെ കാലിൽ കെട്ടിപ്പിടിച്ച് നിന്ന് കരയുന്ന കുഞ്ഞ്. രക്തം മരവിപ്പിക്കുന്ന കാഴ്ച. കുഞ്ഞിനെ ഓടി ചെന്നെടുത്ത പോലീസുകാരൻ റംല റംലക്ക് കൈ മാറി. കുഞ്ഞിനെ വാരിയെടുത്ത റംല അലറി കരഞ്ഞു. സുദർശനൻ ചേട്ടൻ റംലയെ കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി. സുദർശനൻ ചേട്ടൻ റംലയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.സലീമിൻ്റെ പോക്കറ്റിൽ നിന്നെടുത്ത നമ്പറിൽ നിന്നും ബൊമ്മനഹള്ളിയിലെ സുഹൃത്തുക്കളെ വിളിച്ചു. അവരും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എത്തി. അവരുടെ കൂട്ടത്തിലെ സ്ത്രീകൾ റംലയേയും കുഞ്ഞിനേയും കൊണ്ട് പ്പോയി.


ഇരുട്ടിലേക്ക് നോക്കി കരഞ്ഞു കൊണ്ട്, കരയുന്ന തൻ്റെ മകൾക്ക് മുലയൂട്ടുന്ന റംല. കളിപ്പാവയെ വലിച്ചെറിഞ്ഞു ഷാളിൽ തൂങ്ങിയാടുന്ന സലീമിന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് നിൽക്കുന്ന ആ പിഞ്ച് കുഞ്ഞ്. കണ്ണിന് മുന്നിൽ മാറി മാറി തെളിയുന്ന  മായാത്ത കാഴ്ചയായി നിൽക്കുന്നു. എൻ്റെ കാഴ്ചകൾ കണ്ണീരു മറച്ചു. ഞാൻ ആ റൂമിന് പുറത്തേക്കിറങ്ങി.നക്ഷത്രങ്ങൾ  കരഞ്ഞലിഞ്ഞില്ലാതായ ആകാശത്തിൽ ഇരുട്ടിൻ്റെ ജഡം തൂങ്ങിയാടുന്നുണ്ടായിരുന്നു. ബോഡി അഴിച്ചിറക്കാൻ സഹായത്തിനു പോലീസുകാർ വിളിച്ചു. കണ്ണോന്നു അടച്ചു തുറക്കുമ്പോൾ റംലയുടെ ചുവന്ന ഷാളിൽ തൂങ്ങി കഴുത്തൊടിഞ്ഞു തല നെഞ്ചിലേക്ക് തൂങ്ങിയ സലീമും. കളിപ്പാവയെ കളഞ്ഞ് സലീമിന്റെ കാലിൽ കെട്ടിപ്പിടിച്ച്  നിന്ന് കരയുന്ന കുഞ്ഞിനെയാണ് കാണുന്നത്.  തലയൊന്ന് കുടഞ്ഞു കാഴ്ചകളിൽ നിന്ന് രക്ഷപ്പെടുവാൻ ശ്രമിച്ചു. ഹൃദയത്തിൽ ഒരു തീക്കൊള്ളി വച്ചു വരഞ്ഞ പോലെ ആ കുട്ടിയുടെ കരച്ചിൽ ചെവിയിൽ നീറിപൊള്ളിച്ചു കൊണ്ട് വീണ്ടും വീണ്ടും കേട്ടു. എനിക്ക് സലീമിനോട് വെറുപ്പാണ് തോന്നിയത്.മധുവും സുദർശനനും മനോജും പിന്നിൽ നിന്നും വിളിച്ചു. വിളിച്ചത് കേൾക്കാത്തത് പോലെ ഇരുട്ടിലൂടെ ഞാൻ റൂമിലേക്ക് നടന്നു. നെഞ്ച് നീറി ഇറങ്ങി വരുന്ന എന്നെ ഇരുട്ട് കെട്ടിപ്പിടിച്ചു

2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

മേഘങ്ങൾ കാത്തിരുന്നു

(നാൾവഴി താളിൽ പതിനഞ്ച് വർഷം മുമ്പ് കോറിയിട്ടത് ) 

മരണത്തിലേക്കുള്ള ടിക്കറ്റാണ് ജനനം "

അകത്തെ വെള്ളത്തിന്റെ ചൂടിൽ തണുപ്പ് തേടി  സൗപർണ്ണിക നദിയിൽ മുങ്ങി ഞാൻ  നിവർന്നപ്പോൾ ചുറ്റും ശ്രദ്ധയോടെ കേട്ടിരിക്കുന്ന തീർത്ഥാടകരോടായി സന്യാസവേഷധാരി പറയുന്നത്  കേട്ടു

"അപ്പോ പിന്നെ ജീവിതമോ" 

അസ്ഥാനത്തുള്ള എന്റെ ചോദ്യം കേട്ടാവണം   താടിയും മുടിയും നീട്ടി വളർത്തിയ മുഖത്ത് തീക്ഷ്ണമായ കണ്ണുകൾ കൊണ്ട് ചുഴിഞ്ഞു നോക്കി കൊണ്ടാ മനുഷ്യൻ എനിക്ക് നേരെ തിരിഞ്ഞു.കൊല്ലൂർ മൂകാംബികയിൽ സൗപർണ്ണികയുടെ തീരത്ത്  ചുറ്റും ഇരുന്നവരോട് ഭക്തി മാർഗ്ഗം  സംസാരിക്കുകയായിരുന്ന ഒരു യുവാവായ സന്യാസ വേഷധാരിയോടാണ്  എന്റെ ചോദ്യം കുടത്തിലെ ഭൂതം കണക്കെ ഞാൻ തുറന്ന് വിട്ടത്. അകം പുറം വെള്ളത്തിൽ മുങ്ങിയ എന്റെ ഉള്ളിൽ ഭക്തി ഇല്ലെന്ന തിരിച്ചറിവ് അയാൾക്ക് ഉള്ളത് കൊണ്ടാവണം കുറച്ചു കൂടി സൗമ്യനായി അയാൾ ചോദിച്ചത്.

"എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്...?"

അയാളുടെ സൗമ്യമായ ചോദ്യം  എന്നിൽ കോപം നിറച്ചെങ്കിലും ഒരു നിമിഷത്തിന്റെ സമചിത്തതയോടെ തിളച്ചു മറിയുന്ന ഉന്മത്തതയിൽ ഞാനെന്റെ ചോദ്യം ഇങ്ങനെ തൊടുത്തു

"താങ്കൾ പറഞ്ഞത് പോലെ മരണത്തിലേക്കുള്ള ടിക്കറ്റാണ്  ജനനമെങ്കിൽ  ജീവിതം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് "

ഒരു നിമിഷത്തിന് ഇട നൽകാതെ അദ്ദേഹം മറുപടി തന്നു.

"മരണാനന്തര ജീവിതത്തിന്  സ്വർഗ്ഗ, നരകങ്ങളിലേക്കുള്ള യാത്രക്ക് വേണ്ട സ്വരുക്കൂട്ടലാണ് ജീവിതം....' 

"സ്വർഗ്ഗവും, നരകവും മതത്തിന്റെ സൃഷ്ടിയല്ലേ...?
മതം മനുഷ്യന്റെയും .... അപ്പോൾ ഭക്തിയും, വിശ്വാസവും, ദൈവവും  എല്ലാം  മനുഷ്യനെ ചങ്ങലകളിൽ ബന്ധിച്ച് നിർത്താനുള്ള  വെറും തട്ടിപ്പുകളല്ലേ...."

"സ്വാമി എങ്ങോട്ടേക്കാണ്" എന്ന് അദ്ദേഹം

"ഞാൻ സ്വാമിയല്ല...."

"സാരമില്ല.... താങ്കളെങ്ങോട്ടേക്കാണ്"

"പ്രത്യേകിച്ച് ഒരു ലക്ഷ്യമില്ല. ഇവിടെ എത്തണമെന്ന് തോന്നി വന്നു . നാളെ വേറൊരു സ്ഥലം തോന്നുമ്പോൾ അങ്ങോട്ടേക്ക്..."കൈവെള്ളയിൽ വെള്ളം കോരിയെടുത്ത് മുകളിലേക്ക് എറിയുമ്പോൾ തിരികെ വീഴുന്ന വെള്ളത്തിൻറെ സ്ഫടിക ഗോളങ്ങളെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു

"ഒരു ലക്ഷ്യവുമില്ലാത്ത നിങ്ങളെ ഇവിടെ എത്തിച്ചത് ദേവി തന്നെയാണ്.... അതോർത്തോളൂ... " നീണ്ട മുടിയൊതുക്കി കൊണ്ട് അയാളെന്നെ നോക്കി പറഞ്ഞു.

ഇന്ന് ഈ വാക്ക് രണ്ടാമത്തെ ആളാണ് പറയുന്നതെന്ന് പുച്ഛത്തോടെ ചിരിച്ചു കൊണ്ടോർത്തു....എന്നിലെ ചിരി കണ്ടാവണം മടിയിൽ വച്ചിരുന്ന തോൾസഞ്ചി  തോളിലേക്ക്   തൂക്കി കൊണ്ടയാൾ തട്ടി കുടഞ്ഞു എണീറ്റു.അരയോളം വെള്ളത്തിൽ നിന്നിരുന്ന എന്നോടയാൾ ഒരു രഹസ്യമെന്നോണം  മെല്ലെ പറഞ്ഞു.

""ഇത് സൗപർണികയാണ് ഔഷധഗുണമുള്ള വെള്ളമാണ്."

അയാളോട് തെല്ലുറക്കെ തന്നെ  ഞാൻ പറഞ്ഞു

"ഉള്ളിലുള്ളതും ഔഷധമൂല്യം നിറഞ്ഞതാണ്"പിന്നെ ഞാൻ കൂട്ടിച്ചേർത്തു

"താങ്കൾക്ക് സമയമുണ്ടെങ്കിൽ വന്നോളൂ.... ഈ കാട്ടിലൂടെ മുകളിലേക്ക് നടന്നു ഹർഷണ കുണ്ട് വരെ പോകാൻ  ഞാൻ റെഡിയാണ്"

ചിരിച്ചു കൊണ്ട് തിരിഞ്ഞ അയാളുടെ മുഖത്തും ആശ്ചര്യം നിറഞ്ഞിരുന്നു ...

"ഇവിടെ ഉള്ളവർക്ക് അറിയാത്ത കാര്യമാണിത് .... ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടല്ലേ...."ചിരി മായാതെ അയാൾ ചോദിച്ചു .

"ഇല്ല... ആദ്യമായാണ് വരുന്നത്...."

വിശ്വാസം വരാത്ത കണ്ണുകൾ കൊണ്ടയാൾ  എന്നെ വീണ്ടുമുഴിഞ്ഞ്  "സന്ധ്യ ദർശനത്തിന് കാണാം..." എന്നും പറഞ്ഞയാൾ നടന്നു....

ദർശനവും  പ്രാർത്ഥനയും അജണ്ടയിൽ ഇല്ലാത്തതിനാൽ സൗപർണ്ണികയിലേക്ക് മലർന്നൊന്ന് മലക്കം മറിഞ്ഞു.ഒരു തയ്യാറെടുപ്പുകൾ ഇല്ലാത്ത യാത്രയിൽ ഇവിടെ എത്തിച്ചേരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ഇനിയെന്ത് എന്ന ചോദ്യം  മുന്നിലിങ്ങനെ തല ചൊറിഞ്ഞു ആജ്ഞ കാത്ത് നിൽക്കുന്നു.സൗപർണ്ണികക്ക് കുറുകെയും വിലങ്ങനേയും നീന്തി ശരീരവും മനസ്സും തണുത്തപ്പോൾ മെല്ലെ കരക്ക് കയറി.സൗപർണ്ണിക നദിക്ക് മരങ്ങൾ തണൽ വിരിച്ചിരിക്കുന്നു. തെളിനീരൊഴുകുന്നു. നവരാത്രി കാലമായതിനാൽ തിരക്ക് കൂടുതലാണ്. ജനങ്ങൾ ഒരുപാട് ചുറ്റുമുണ്ടായിരുന്നെങ്കിലും ഞാൻ ഒറ്റയ്ക്കായിരുന്നു.കളിപ്പാട്ടം എവിടെയോ കൈമോശം വന്ന കുട്ടിയുടെ  വൃഥ എന്നെ ബാധിച്ചിരുന്നു. തല തുവർത്തി അപ്പോൾ വാങ്ങിയൊരു മുണ്ടും ഉടുത്ത്, ഒരു കവറിൽ ഷർട്ടും പാന്റ്സും മടക്കി വച്ച് നടന്നപ്പോൾ പ്രത്യേകിച്ച് ലക്ഷ്യമുണ്ടായിരുന്നില്ല. 

              മണിക്കൂറുകൾ നീണ്ട ക്യൂ നിൽക്കുമ്പോഴും അകത്തെതെന്ത് എന്ന   കൗതുകത്തിനപ്പുറം വേറൊന്നുമില്ലായിരുന്നു.ഏറെ മണിക്കൂറിലെ കാത്തിരിപ്പിനൊടുവിൽ കൊടിമരത്തിനടുത്ത് വരെ എത്തിയപ്പോഴേക്കും ക്ഷമ എന്നെയും കൊണ്ട് ഹിമാലയം കയറിയിരുന്നു.പിന്നെയും കാത്തിരിപ്പ്. ഏതാണ്ട് ഈ   സമയം വാദ്യമേളത്തോടെ ഒരു വിഗ്രഹവും പരികർമ്മികളും ആ ഭയങ്കരമായ തിരക്കിനെ വകഞ്ഞുമാറ്റി കടന്നുപോയപ്പോൾ അമ്മേ.... ദേവി... വിളികളാൽ അന്തരീക്ഷം മുഖരിതമായി. ഒന്ന് കാലുറപ്പിച്ച് നിർത്താൻ പണിപ്പെട്ടു. എന്റെ അപാരമായ ശ്രദ്ധ ഉടുത്തിരുന്ന മുണ്ടിലും പിന്നെ എന്റെ സ്ഥാപനജംഗമ വസ്തുക്കൾ അടങ്ങിയ പേഴ്സിലുമായിരുന്നു. അതെങ്ങാനും ആൾക്കൂട്ടം ചവിട്ടി പറിച്ചാൽ എന്റെ ജന്മം പാഴായി പോകും. അത് കൊണ്ട് തന്നെ വിഗ്രഹ പ്രദിക്ഷണം കഴിഞ്ഞു ജനത്തിരമാല ഒതുങ്ങിയപ്പോൾ മുണ്ടിനെ വരുതിയിൽ നിർത്തി, പേഴ്സിന് സംരക്ഷണം ഒരുക്കി  ആരോടെന്നില്ലാതെ ഞാൻ ചോദിച്ചു 

"എന്താണത്......?????"

"മൂകാംബിക ദേവിയാണ് ആ പോയത്...." പിറകിൽ നിന്നും ആരോ പറഞ്ഞു

"ദേവിയുടെ ഏത് ഭാവമാണ് പ്രതിഷ്ഠ...." മുഖം തിരിക്കാതെ എന്റെ അടുത്ത ചോദ്യം തൊടുത്തു

"ഏത് ദേവിയേ ആണോ തേടി വന്നത് ആ ദേവിയെ ഇവിടെ കിട്ടും...."

ഉത്തരം പെട്ടെന്ന് തന്നെ പിറകിൽ നിന്നും വന്നു . ഇത്തവണ തിരിഞ്ഞു നോക്കാതിരിക്കാൻ ആയില്ല. രാവിലെ സൗപർണ്ണികയിൽ കണ്ട ആ മനുഷ്യൻ എന്നെ നോക്കി ചിരിക്കുന്നു. നിരയൊത്ത തിളങ്ങുന്ന  പല്ലുകൾ ആ മങ്ങിയ വെളിച്ചത്തിലും  ആ ചിരിക്ക് സൗന്ദര്യം പകർന്നിരുന്നു..

"ദർശനം കഴിഞ്ഞോ.....??" അയാളെന്നോട് ചോദിച്ചു....

ഇല്ലെന്ന് പറഞ്ഞപ്പോൾ അയാളെന്നേയും കൂട്ടി നടന്ന്  ക്യൂവിൽ എത്തിച്ചു.ദർശനം കഴിഞ്ഞു. വീണ്ടും കൊടിമര ചുവട്ടിൽ എത്തിയപ്പോൾ അയാളെന്നോട് ചോദിച്ചു 

"എന്താണ് പ്രാർത്ഥിച്ചത്....?"

"ഒന്നും പ്രാർത്ഥിക്കാനില്ലായിരുന്നു...." 

ആ ഉത്തരം പ്രതീക്ഷിച്ച പോലെ അയാൾ പറഞ്ഞു 

"സാരമില്ല.... നാളെ നിർമ്മാല്യം തൊഴുമ്പോൾ പ്രാർത്ഥിച്ചോളൂ.... അമ്മ വിളിച്ചു വരുത്തിയ ആളല്ലേ.... ഏതോ ആവശ്യം നിവർത്തിച്ചു തരാനാവും...."

"നിർമ്മാല്യത്തിനൊന്നും ഞാനുണ്ടാവില്ല.... ഇപ്പോ തന്നെ തിരിക്കാനാണ് തീരുമാനം ...."

"ശാന്തതയുടേയും ഭകതിയുടേയും സംഗമമാണ് നിർമ്മാല്യം.....  പിന്നെ അമ്മയുടെ സവിധം ഒരുക്കുന്ന  സമാധാനം അറിയാൻ നിർമ്മാല്യം തൊഴുതോളൂ...." 

ഏറേ പറയാൻ നിൽക്കാതെ നടന്നു നീങ്ങിയ എന്നോടയാൾ വീണ്ടും പറഞ്ഞു 

"നാളെ നിർമ്മാല്യത്തിന് കാണാം...."

സ്ഫടിക കുപ്പി കാലിയാവുന്നത് വരെ ഒറ്റ മുഖമുള്ളൊരു ഗുഹയ്ക്കുള്ളിലായിരുന്നു ഞാൻ. ലഹരി നുരയുന്ന അരണ്ട വെളിച്ചത്തിൽ നിന്നും ഇറങ്ങി വരുമ്പോഴേക്കും ഇരുട്ട് കരിമ്പടം കൊണ്ട് കുടജാദ്രി മലകളെ പുതച്ചിരുന്നു. അകം പുറം നിശബ്ദതക്ക് കൂടൊരുക്കിയ  രാത്രി, ഒരു പക്ഷിയെ പോലെ ഇരുട്ടിനെ തുറിച്ച് നോക്കിയിരുന്നു. എനിക്കു പോകേണ്ട വഴിയിൽ അരണ്ട വെളിച്ചം വീഴ്ത്തുന്ന വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നുണ്ട്.ഞാൻ വന്നിറങ്ങിയ ബസ്സ്റ്റാൻഡും ഇരുട്ടിൽ ഉറക്കം തൂങ്ങുന്നുണ്ട്.ഒരു സിഗരറ്റിന് തീ കൊളുത്തി പുക വലിച്ചു വിട്ടു നടക്കുമ്പോൾ ഞാൻ ജീവിതത്തിന്റെ ആകസ്മികമികതയെ കുറിച്ച് ചിന്തിച്ചു. പ്രതീക്ഷിക്കാതെ ഇവിടെ എത്തിയ എന്റെ യാത്രയെ മനസ്സിലാവാതെ ഞാൻ സത്രത്തിലെ എന്റെ മുറിയുടെ വാതിൽ വലിച്ചടച്ച് മനസ്സിനെ ഇരുട്ടറയിൽ ബന്ധിച്ചു ഉറക്കത്തെ വിളിച്ചു വരുത്താൻ ശ്രമിച്ചു.എന്നിൽ നിന്നും കുടഞ്ഞു മാറി എനിക്ക് ചുറ്റും ഉണർന്നിരിക്കുന്ന നിദ്രയേ പ്രാപിക്കാനാവാതെ ഞാൻ കിതച്ചു.

  നന്നെ വെളുപ്പിന് എണീറ്റു കുളി കഴിഞ്ഞ് നിർമ്മാല്യത്തിന് വരി നിൽക്കുമ്പോഴും ഇന്നലത്തെ അയാളെ തേടുന്നതിനൊപ്പം അയാൾ പറഞ്ഞ ശാന്തതയും തേടുകയായിരുന്നു. നിർമ്മാല്യം കഴിഞ്ഞു ശ്രീ കോവിലിന് പിന്നിൽ കുടജാദ്രി മലയുടെ ഭാഗത്തേക്ക് നോക്കി നിൽക്കുമ്പോൾ അർക്കദേവൻറെ പ്രഭാത രശ്മികളാൽ അലംകൃതമായ മനോഹരമായ ആകാശ കാഴ്ച മനസ്സിനെ തണുപ്പിച്ചു. കുറച്ചിടക്ക് ശേഷം അവിടം വിട്ടു പോരുമ്പോൾ ബസ്സിന്റെ ജാലകത്തിനപ്പുറം മേഘങ്ങൾ കൈ തൊടാവുന്ന അകലത്തിൽ വന്ന് ഓർമ്മിപ്പിച്ചു 

"നീ ഇപ്പോഴും ഒന്നും പ്രാർത്ഥിക്കാതെയാണ് പോകുന്നതെന്ന്...."

കാടിന്റെ കാളിമയിലേക്ക്  മേഘം വീണിറങ്ങി അലിഞ്ഞു ചേരുമ്പോൾ തുടർച്ചയെന്നോണം പറഞ്ഞു

"ഇനിയും നീ വരേണ്ടി വരും ..... "  അത് അയാളുടെ ശബ്ദം ആയിരുന്നു....

2020, മേയ് 28, വ്യാഴാഴ്‌ച

തണ്ടൊടിഞ്ഞ താമര.....

ഞാനിങ്ങനെ മേല്പോട്ട് നോക്കി നിൽക്കുമ്പോൾ നിങ്ങൾ വിചാരിക്കും അടുത്ത വ്യോമാക്രമണത്തിന് റഡാറിനെ പറ്റിക്കാൻ മേഘങ്ങളെ നിരീക്ഷിക്കുകയാണെന്ന്......

അല്ലാന്ന് പറഞ്ഞാൽ പിന്നെ നിങ്ങളു പറയും  തലയിൽ വീഴാൻ പാകത്തിന്  ഇടിത്തീ വരുന്നോന്ന് നോക്കുകയാണോന്ന്....

നോ..... നെവർ...... ( ചുമ്മാ പറഞ്ഞതാ..... വല്ല ഇടിത്തീം വന്നാലോ)

മൈ ഡിയേഴ്സ് ആന്റ് ഡിയറീസ്, ഇറ്റീസ് എ സ്റ്റോറി......

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏപ്രിൽ, മെയ്, ജൂൺ മാസങ്ങൾ എന്റെ ജീവിതത്തിന്റെ ഗതി അടിപടലെ മാറ്റും വിധത്തിൽ എന്തെങ്കിലും സംഭവങ്ങൾ സ്പോൺസർ ചെയ്യും.....  സംഭവം ഉൽക്കപോലെ വന്നു പതിച്ചാൽ,  നാടൻ പട്ടിക്ക് ഏറു കൊണ്ട കണക്കാണ്....  മോങ്ങിക്കൊണ്ടൊന്നു കറങ്ങി, കിളിപോയി ഒരു പോക്കാണ് ....  റുട്ട് മാപ്പോ, ഗൂഗിൾ മാപ്പോ ഇല്ലാത്തതിനാൽ കുറച്ചൊരു പാച്ചിൽ നടത്തിയിട്ടേ ....... ആക്ച്വലി എന്താണ് സംഭവിച്ചത് എന്നാലോചിക്കാറുള്ളൂ......

നിനച്ചിരിക്കാത്ത നേരത്ത് ചിലത് വന്നെത്തുന്നത് പല രൂപത്തിൽ ആണ്...
കഴിഞ്ഞ വർഷം രണ്ടു വിമാനയാത്രേം കഴിഞ്ഞ്  ജീവിതത്തിൽ പെണ്ണുമ്പിള്ളയും  പണവുമായുള്ള അന്തർധാര സജീവമാക്കിയില്ലെങ്കിൽ വചനവും, സുവിശേഷവുമല്ല  നല്ല കീർത്തനങ്ങൾ കേൾക്കാൻ സാദ്ധ്യതയുണ്ടെന്ന്  നിരീക്ഷണങ്ങളിൽ നിന്നും കണ്ടുപിടിച്ച സമയം.....

ഞാനുമൊരു ശാസ്ത്രഞ്ജനാണ് ..... നാസയിൽ വിളിച്ചതാ പോയില്ല....
കാരണം....

"അറിയാത്തവരുടെ നാട്ടിൽ 
പെരുമാളാകുന്നതിലും നല്ലത്
സ്വന്തം നാട്ടിൽ ,തെണ്ടിക്കൂട്ടത്തിൽ
ഒരാളാവുകയല്ലേ നല്ലൂ"

കവിവചനം..... കവിവചനം......അദ്ദാണ്.....

അപ്പോൾ പറഞ്ഞു വന്നത്.....

മേലോട്ട് നോക്കി നിക്കണത് ചുമ്മാതല്ല..... മുകളിൽ കുറച്ചു കശ്മലന്മാർ ജോലി ചെയ്യുന്നുണ്ട്.....  
ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്ന തൊഴിലാണിത് , പ്രത്യേകിച്ച് മുകളിൽ വർക്ക് ചെയ്യുമ്പോൾ..... ആ സമയത്ത് ജോലി പറഞ്ഞു ചെയ്യിപ്പിക്കുന്നതിനൊപ്പം അപകടം ഇല്ലാതെ ചെയ്യിക്കുക എന്നൊരു ഉത്തരവാദിത്വം കൂടിയുണ്ട്....

ഈ ഗുരുത്വാകർഷണ ബലം എന്ന് പറയുന്നത് , മുകളിൽ നിന്ന് താഴേക്ക് വീഴ്ത്തുന്നതാണെന്ന്, മേലെ ജോലി ചെയ്യുമ്പോൾ ആൾക്കാർ മറന്നു പോകും....
അത് ആത്മവിശ്വാസം ആണ്..... പക്ഷേ ചില നേരങ്ങളിൽ കഴുകനേ പോലെ അപകടം നമ്മേ കൊത്തിപ്പറിക്കും..... അപകടം എത്തുന്നവരേക്കും നമുക്ക്  നമ്മേ വിശ്വാസം ആയിരിക്കും

കഴിഞ്ഞ വർഷം ഇതേ ദിവസമാണ്  എന്നിലേക്കൊരു അഗ്നി പാശം പോലെ 
ദുർവിധി എത്തിയത്....

2018 മെയ് 28.....

ഒരുപൈപ്പ് ലൈൻ വാൽവ് തേടിപൊയ ഞാൻ മുകളിൽ നിന്ന്  താഴേക്ക് വീണു.....

നട്ടെല്ലിന്റെ രണ്ടു കശേരുക്കളും , വലത്തെ ഇടുപ്പെല്ലും  തകർന്നു.....
അന്ന് വരെയുണ്ടായിരുന്ന ജീവിതം തകർന്നു... സ്വപ്നം തകർന്നു....

ഇപ്പോഴും എന്റെ ഉറക്കത്തെ ആ വീഴ്ച, ഞെട്ടി ഉണർത്താറുണ്ട്.....

കാലുകളിലൂടെ ഒരു വിറയൽ നട്ടെല്ലിലൂടെ കയറി തലച്ചോറിലെത്തും .....
തൊണ്ടയിൽ ഒരു തീകമ്പും കൊണ്ട് കരച്ചിലെത്തും 
കണ്ണിൽ നിന്നാദ്യത്തേ നീരുറവ  ചാലു കീറുമ്പോഴേക്കും  ഞെട്ടിയുണരും....
ഇന്നും വേദന പടർത്തുന്ന ഇടുപ്പെല്ലിലൂടെ ഒരു തീനാമ്പ് നട്ടെല്ലിലേക്ക് ഉരുണ്ടു കയറി, തകർന്ന കശേരുക്കളിൽ നോവിൻറെ വിഷപല്ലാഴ്ത്തുന്നതറിയും ..... 
ഒന്നു തൊട്ടാൽ തിരിച്ചറിയാതെയുള്ള ഇടുപ്പെല്ലിൻറെ തുടക്കത്തിലേ മരവിപ്പ് മനസ്സിലേക്ക് മെല്ലെ ഇരുളു പരത്തും.....
വേദന ഒരു നെടുവീർപ്പായ് തീരുന്നതു വരെ ശ്വാസം പിടിച്ചു നിർത്താൻ ശ്രമിക്കും.....
ചിലപ്പോൾ മാത്രം ഒരിറ്റു കണ്ണീർ വികൃതശബ്ദത്തിനൊപ്പം പുറത്ത് വന്നു പോകും......

നട്ടെല്ലിനെ തകർത്ത് കൊണ്ടരപകടം ജീവിതത്തിൽ പ്രതീക്ഷിച്ചിരുന്നില്ല ഞാൻ..... അതുകൊണ്ട് തന്നെയാവണം കുറച്ചേറെ തളർന്നു പോയതും....

ചേർത്ത് പിടിച്ചു എന്നെ സ്വന്തം കാലിൽ നിൽക്കാൻ സഹായിച്ചവർ ഏറെയാണ്......
സ്വന്തം വിയർപ്പ് കൊണ്ടുണ്ടാക്കിയ സമ്പാദ്യത്തിൽ നിന്ന് ഒരു മടിയും കൂടാതെ ഒരു പങ്കെനിക്ക് തന്നവർ.....
പകരം വയ്കാനില്ലാത്ത സ്നേഹത്തിന് എന്തു വിളിക്കണമെന്നറിയില്ല....
ഇനിയും നേരിൽ കാണാൻ കഴിയാത്ത സ്നേഹസൗധങ്ങൾ......

കുട്ടത്തിനാവുമെന്ന് കൂടെ ചേർത്ത് പിടിച്ചവർ......
വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞവൻ.....

ഇന്നും മെസ്സേജിനും, ഫോൺ കോളിനുപ്പുറത്ത് സ്നേഹംകൊണ്ട് കാത്തിരിക്കുന്ന കുറച്ചു പേർ........ 
എന്റെ മനസ്സിന്റെ വേറാരും എത്താത്ത ചില്ല് കൂട്ടിലാണ് നിങ്ങളുടെ സ്ഥാനം

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...