2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

മേഘങ്ങൾ കാത്തിരുന്നു

(നാൾവഴി താളിൽ പതിനഞ്ച് വർഷം മുമ്പ് കോറിയിട്ടത് ) 

മരണത്തിലേക്കുള്ള ടിക്കറ്റാണ് ജനനം "

അകത്തെ വെള്ളത്തിന്റെ ചൂടിൽ തണുപ്പ് തേടി  സൗപർണ്ണിക നദിയിൽ മുങ്ങി ഞാൻ  നിവർന്നപ്പോൾ ചുറ്റും ശ്രദ്ധയോടെ കേട്ടിരിക്കുന്ന തീർത്ഥാടകരോടായി സന്യാസവേഷധാരി പറയുന്നത്  കേട്ടു

"അപ്പോ പിന്നെ ജീവിതമോ" 

അസ്ഥാനത്തുള്ള എന്റെ ചോദ്യം കേട്ടാവണം   താടിയും മുടിയും നീട്ടി വളർത്തിയ മുഖത്ത് തീക്ഷ്ണമായ കണ്ണുകൾ കൊണ്ട് ചുഴിഞ്ഞു നോക്കി കൊണ്ടാ മനുഷ്യൻ എനിക്ക് നേരെ തിരിഞ്ഞു.കൊല്ലൂർ മൂകാംബികയിൽ സൗപർണ്ണികയുടെ തീരത്ത്  ചുറ്റും ഇരുന്നവരോട് ഭക്തി മാർഗ്ഗം  സംസാരിക്കുകയായിരുന്ന ഒരു യുവാവായ സന്യാസ വേഷധാരിയോടാണ്  എന്റെ ചോദ്യം കുടത്തിലെ ഭൂതം കണക്കെ ഞാൻ തുറന്ന് വിട്ടത്. അകം പുറം വെള്ളത്തിൽ മുങ്ങിയ എന്റെ ഉള്ളിൽ ഭക്തി ഇല്ലെന്ന തിരിച്ചറിവ് അയാൾക്ക് ഉള്ളത് കൊണ്ടാവണം കുറച്ചു കൂടി സൗമ്യനായി അയാൾ ചോദിച്ചത്.

"എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്...?"

അയാളുടെ സൗമ്യമായ ചോദ്യം  എന്നിൽ കോപം നിറച്ചെങ്കിലും ഒരു നിമിഷത്തിന്റെ സമചിത്തതയോടെ തിളച്ചു മറിയുന്ന ഉന്മത്തതയിൽ ഞാനെന്റെ ചോദ്യം ഇങ്ങനെ തൊടുത്തു

"താങ്കൾ പറഞ്ഞത് പോലെ മരണത്തിലേക്കുള്ള ടിക്കറ്റാണ്  ജനനമെങ്കിൽ  ജീവിതം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് "

ഒരു നിമിഷത്തിന് ഇട നൽകാതെ അദ്ദേഹം മറുപടി തന്നു.

"മരണാനന്തര ജീവിതത്തിന്  സ്വർഗ്ഗ, നരകങ്ങളിലേക്കുള്ള യാത്രക്ക് വേണ്ട സ്വരുക്കൂട്ടലാണ് ജീവിതം....' 

"സ്വർഗ്ഗവും, നരകവും മതത്തിന്റെ സൃഷ്ടിയല്ലേ...?
മതം മനുഷ്യന്റെയും .... അപ്പോൾ ഭക്തിയും, വിശ്വാസവും, ദൈവവും  എല്ലാം  മനുഷ്യനെ ചങ്ങലകളിൽ ബന്ധിച്ച് നിർത്താനുള്ള  വെറും തട്ടിപ്പുകളല്ലേ...."

"സ്വാമി എങ്ങോട്ടേക്കാണ്" എന്ന് അദ്ദേഹം

"ഞാൻ സ്വാമിയല്ല...."

"സാരമില്ല.... താങ്കളെങ്ങോട്ടേക്കാണ്"

"പ്രത്യേകിച്ച് ഒരു ലക്ഷ്യമില്ല. ഇവിടെ എത്തണമെന്ന് തോന്നി വന്നു . നാളെ വേറൊരു സ്ഥലം തോന്നുമ്പോൾ അങ്ങോട്ടേക്ക്..."കൈവെള്ളയിൽ വെള്ളം കോരിയെടുത്ത് മുകളിലേക്ക് എറിയുമ്പോൾ തിരികെ വീഴുന്ന വെള്ളത്തിൻറെ സ്ഫടിക ഗോളങ്ങളെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു

"ഒരു ലക്ഷ്യവുമില്ലാത്ത നിങ്ങളെ ഇവിടെ എത്തിച്ചത് ദേവി തന്നെയാണ്.... അതോർത്തോളൂ... " നീണ്ട മുടിയൊതുക്കി കൊണ്ട് അയാളെന്നെ നോക്കി പറഞ്ഞു.

ഇന്ന് ഈ വാക്ക് രണ്ടാമത്തെ ആളാണ് പറയുന്നതെന്ന് പുച്ഛത്തോടെ ചിരിച്ചു കൊണ്ടോർത്തു....എന്നിലെ ചിരി കണ്ടാവണം മടിയിൽ വച്ചിരുന്ന തോൾസഞ്ചി  തോളിലേക്ക്   തൂക്കി കൊണ്ടയാൾ തട്ടി കുടഞ്ഞു എണീറ്റു.അരയോളം വെള്ളത്തിൽ നിന്നിരുന്ന എന്നോടയാൾ ഒരു രഹസ്യമെന്നോണം  മെല്ലെ പറഞ്ഞു.

""ഇത് സൗപർണികയാണ് ഔഷധഗുണമുള്ള വെള്ളമാണ്."

അയാളോട് തെല്ലുറക്കെ തന്നെ  ഞാൻ പറഞ്ഞു

"ഉള്ളിലുള്ളതും ഔഷധമൂല്യം നിറഞ്ഞതാണ്"പിന്നെ ഞാൻ കൂട്ടിച്ചേർത്തു

"താങ്കൾക്ക് സമയമുണ്ടെങ്കിൽ വന്നോളൂ.... ഈ കാട്ടിലൂടെ മുകളിലേക്ക് നടന്നു ഹർഷണ കുണ്ട് വരെ പോകാൻ  ഞാൻ റെഡിയാണ്"

ചിരിച്ചു കൊണ്ട് തിരിഞ്ഞ അയാളുടെ മുഖത്തും ആശ്ചര്യം നിറഞ്ഞിരുന്നു ...

"ഇവിടെ ഉള്ളവർക്ക് അറിയാത്ത കാര്യമാണിത് .... ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടല്ലേ...."ചിരി മായാതെ അയാൾ ചോദിച്ചു .

"ഇല്ല... ആദ്യമായാണ് വരുന്നത്...."

വിശ്വാസം വരാത്ത കണ്ണുകൾ കൊണ്ടയാൾ  എന്നെ വീണ്ടുമുഴിഞ്ഞ്  "സന്ധ്യ ദർശനത്തിന് കാണാം..." എന്നും പറഞ്ഞയാൾ നടന്നു....

ദർശനവും  പ്രാർത്ഥനയും അജണ്ടയിൽ ഇല്ലാത്തതിനാൽ സൗപർണ്ണികയിലേക്ക് മലർന്നൊന്ന് മലക്കം മറിഞ്ഞു.ഒരു തയ്യാറെടുപ്പുകൾ ഇല്ലാത്ത യാത്രയിൽ ഇവിടെ എത്തിച്ചേരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ഇനിയെന്ത് എന്ന ചോദ്യം  മുന്നിലിങ്ങനെ തല ചൊറിഞ്ഞു ആജ്ഞ കാത്ത് നിൽക്കുന്നു.സൗപർണ്ണികക്ക് കുറുകെയും വിലങ്ങനേയും നീന്തി ശരീരവും മനസ്സും തണുത്തപ്പോൾ മെല്ലെ കരക്ക് കയറി.സൗപർണ്ണിക നദിക്ക് മരങ്ങൾ തണൽ വിരിച്ചിരിക്കുന്നു. തെളിനീരൊഴുകുന്നു. നവരാത്രി കാലമായതിനാൽ തിരക്ക് കൂടുതലാണ്. ജനങ്ങൾ ഒരുപാട് ചുറ്റുമുണ്ടായിരുന്നെങ്കിലും ഞാൻ ഒറ്റയ്ക്കായിരുന്നു.കളിപ്പാട്ടം എവിടെയോ കൈമോശം വന്ന കുട്ടിയുടെ  വൃഥ എന്നെ ബാധിച്ചിരുന്നു. തല തുവർത്തി അപ്പോൾ വാങ്ങിയൊരു മുണ്ടും ഉടുത്ത്, ഒരു കവറിൽ ഷർട്ടും പാന്റ്സും മടക്കി വച്ച് നടന്നപ്പോൾ പ്രത്യേകിച്ച് ലക്ഷ്യമുണ്ടായിരുന്നില്ല. 

              മണിക്കൂറുകൾ നീണ്ട ക്യൂ നിൽക്കുമ്പോഴും അകത്തെതെന്ത് എന്ന   കൗതുകത്തിനപ്പുറം വേറൊന്നുമില്ലായിരുന്നു.ഏറെ മണിക്കൂറിലെ കാത്തിരിപ്പിനൊടുവിൽ കൊടിമരത്തിനടുത്ത് വരെ എത്തിയപ്പോഴേക്കും ക്ഷമ എന്നെയും കൊണ്ട് ഹിമാലയം കയറിയിരുന്നു.പിന്നെയും കാത്തിരിപ്പ്. ഏതാണ്ട് ഈ   സമയം വാദ്യമേളത്തോടെ ഒരു വിഗ്രഹവും പരികർമ്മികളും ആ ഭയങ്കരമായ തിരക്കിനെ വകഞ്ഞുമാറ്റി കടന്നുപോയപ്പോൾ അമ്മേ.... ദേവി... വിളികളാൽ അന്തരീക്ഷം മുഖരിതമായി. ഒന്ന് കാലുറപ്പിച്ച് നിർത്താൻ പണിപ്പെട്ടു. എന്റെ അപാരമായ ശ്രദ്ധ ഉടുത്തിരുന്ന മുണ്ടിലും പിന്നെ എന്റെ സ്ഥാപനജംഗമ വസ്തുക്കൾ അടങ്ങിയ പേഴ്സിലുമായിരുന്നു. അതെങ്ങാനും ആൾക്കൂട്ടം ചവിട്ടി പറിച്ചാൽ എന്റെ ജന്മം പാഴായി പോകും. അത് കൊണ്ട് തന്നെ വിഗ്രഹ പ്രദിക്ഷണം കഴിഞ്ഞു ജനത്തിരമാല ഒതുങ്ങിയപ്പോൾ മുണ്ടിനെ വരുതിയിൽ നിർത്തി, പേഴ്സിന് സംരക്ഷണം ഒരുക്കി  ആരോടെന്നില്ലാതെ ഞാൻ ചോദിച്ചു 

"എന്താണത്......?????"

"മൂകാംബിക ദേവിയാണ് ആ പോയത്...." പിറകിൽ നിന്നും ആരോ പറഞ്ഞു

"ദേവിയുടെ ഏത് ഭാവമാണ് പ്രതിഷ്ഠ...." മുഖം തിരിക്കാതെ എന്റെ അടുത്ത ചോദ്യം തൊടുത്തു

"ഏത് ദേവിയേ ആണോ തേടി വന്നത് ആ ദേവിയെ ഇവിടെ കിട്ടും...."

ഉത്തരം പെട്ടെന്ന് തന്നെ പിറകിൽ നിന്നും വന്നു . ഇത്തവണ തിരിഞ്ഞു നോക്കാതിരിക്കാൻ ആയില്ല. രാവിലെ സൗപർണ്ണികയിൽ കണ്ട ആ മനുഷ്യൻ എന്നെ നോക്കി ചിരിക്കുന്നു. നിരയൊത്ത തിളങ്ങുന്ന  പല്ലുകൾ ആ മങ്ങിയ വെളിച്ചത്തിലും  ആ ചിരിക്ക് സൗന്ദര്യം പകർന്നിരുന്നു..

"ദർശനം കഴിഞ്ഞോ.....??" അയാളെന്നോട് ചോദിച്ചു....

ഇല്ലെന്ന് പറഞ്ഞപ്പോൾ അയാളെന്നേയും കൂട്ടി നടന്ന്  ക്യൂവിൽ എത്തിച്ചു.ദർശനം കഴിഞ്ഞു. വീണ്ടും കൊടിമര ചുവട്ടിൽ എത്തിയപ്പോൾ അയാളെന്നോട് ചോദിച്ചു 

"എന്താണ് പ്രാർത്ഥിച്ചത്....?"

"ഒന്നും പ്രാർത്ഥിക്കാനില്ലായിരുന്നു...." 

ആ ഉത്തരം പ്രതീക്ഷിച്ച പോലെ അയാൾ പറഞ്ഞു 

"സാരമില്ല.... നാളെ നിർമ്മാല്യം തൊഴുമ്പോൾ പ്രാർത്ഥിച്ചോളൂ.... അമ്മ വിളിച്ചു വരുത്തിയ ആളല്ലേ.... ഏതോ ആവശ്യം നിവർത്തിച്ചു തരാനാവും...."

"നിർമ്മാല്യത്തിനൊന്നും ഞാനുണ്ടാവില്ല.... ഇപ്പോ തന്നെ തിരിക്കാനാണ് തീരുമാനം ...."

"ശാന്തതയുടേയും ഭകതിയുടേയും സംഗമമാണ് നിർമ്മാല്യം.....  പിന്നെ അമ്മയുടെ സവിധം ഒരുക്കുന്ന  സമാധാനം അറിയാൻ നിർമ്മാല്യം തൊഴുതോളൂ...." 

ഏറേ പറയാൻ നിൽക്കാതെ നടന്നു നീങ്ങിയ എന്നോടയാൾ വീണ്ടും പറഞ്ഞു 

"നാളെ നിർമ്മാല്യത്തിന് കാണാം...."

സ്ഫടിക കുപ്പി കാലിയാവുന്നത് വരെ ഒറ്റ മുഖമുള്ളൊരു ഗുഹയ്ക്കുള്ളിലായിരുന്നു ഞാൻ. ലഹരി നുരയുന്ന അരണ്ട വെളിച്ചത്തിൽ നിന്നും ഇറങ്ങി വരുമ്പോഴേക്കും ഇരുട്ട് കരിമ്പടം കൊണ്ട് കുടജാദ്രി മലകളെ പുതച്ചിരുന്നു. അകം പുറം നിശബ്ദതക്ക് കൂടൊരുക്കിയ  രാത്രി, ഒരു പക്ഷിയെ പോലെ ഇരുട്ടിനെ തുറിച്ച് നോക്കിയിരുന്നു. എനിക്കു പോകേണ്ട വഴിയിൽ അരണ്ട വെളിച്ചം വീഴ്ത്തുന്ന വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നുണ്ട്.ഞാൻ വന്നിറങ്ങിയ ബസ്സ്റ്റാൻഡും ഇരുട്ടിൽ ഉറക്കം തൂങ്ങുന്നുണ്ട്.ഒരു സിഗരറ്റിന് തീ കൊളുത്തി പുക വലിച്ചു വിട്ടു നടക്കുമ്പോൾ ഞാൻ ജീവിതത്തിന്റെ ആകസ്മികമികതയെ കുറിച്ച് ചിന്തിച്ചു. പ്രതീക്ഷിക്കാതെ ഇവിടെ എത്തിയ എന്റെ യാത്രയെ മനസ്സിലാവാതെ ഞാൻ സത്രത്തിലെ എന്റെ മുറിയുടെ വാതിൽ വലിച്ചടച്ച് മനസ്സിനെ ഇരുട്ടറയിൽ ബന്ധിച്ചു ഉറക്കത്തെ വിളിച്ചു വരുത്താൻ ശ്രമിച്ചു.എന്നിൽ നിന്നും കുടഞ്ഞു മാറി എനിക്ക് ചുറ്റും ഉണർന്നിരിക്കുന്ന നിദ്രയേ പ്രാപിക്കാനാവാതെ ഞാൻ കിതച്ചു.

  നന്നെ വെളുപ്പിന് എണീറ്റു കുളി കഴിഞ്ഞ് നിർമ്മാല്യത്തിന് വരി നിൽക്കുമ്പോഴും ഇന്നലത്തെ അയാളെ തേടുന്നതിനൊപ്പം അയാൾ പറഞ്ഞ ശാന്തതയും തേടുകയായിരുന്നു. നിർമ്മാല്യം കഴിഞ്ഞു ശ്രീ കോവിലിന് പിന്നിൽ കുടജാദ്രി മലയുടെ ഭാഗത്തേക്ക് നോക്കി നിൽക്കുമ്പോൾ അർക്കദേവൻറെ പ്രഭാത രശ്മികളാൽ അലംകൃതമായ മനോഹരമായ ആകാശ കാഴ്ച മനസ്സിനെ തണുപ്പിച്ചു. കുറച്ചിടക്ക് ശേഷം അവിടം വിട്ടു പോരുമ്പോൾ ബസ്സിന്റെ ജാലകത്തിനപ്പുറം മേഘങ്ങൾ കൈ തൊടാവുന്ന അകലത്തിൽ വന്ന് ഓർമ്മിപ്പിച്ചു 

"നീ ഇപ്പോഴും ഒന്നും പ്രാർത്ഥിക്കാതെയാണ് പോകുന്നതെന്ന്...."

കാടിന്റെ കാളിമയിലേക്ക്  മേഘം വീണിറങ്ങി അലിഞ്ഞു ചേരുമ്പോൾ തുടർച്ചയെന്നോണം പറഞ്ഞു

"ഇനിയും നീ വരേണ്ടി വരും ..... "  അത് അയാളുടെ ശബ്ദം ആയിരുന്നു....

2 അഭിപ്രായങ്ങൾ:

  1. പലപ്പോഴും വരച്ച് തിരാത്ത ചിത്രങ്ങൾ പോലെയാണ് യാത്രകൾ.....

    മറുപടിഇല്ലാതാക്കൂ
  2. ഇത് യാത്രകൾ മാത്രമല്ല ...
    പിന്നിട്ടതും തീഷ്ണമായതുമായ അനുഭവങ്ങൾ കൂടിയാണ് ...

    വിനോദ് ഭായിയുടെ വരികൾക്ക് പണ്ടത്തേക്കാൾ ഇപ്പോൾ മനോഹാരിതകൾ കൂടിവരുന്നത് തിരിച്ചറിയുന്നു...!

    മറുപടിഇല്ലാതാക്കൂ

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...