2025 ഡിസംബർ 6, ശനിയാഴ്‌ച

കവിമോക്ഷം....

നാലുവരിക്കവിത തന്നാൽ 
അച്ചടിമഷിയിൽ പുരട്ടി,
മനോജ്ഞമാംത്താളാൽ
ചേർത്തൊരുപുസ്തകത്തിൻ
രണ്ടു കോപ്പി തന്നേക്കാം.

വാഗ്ദാനപ്പെരുമഴയിൽ
നനഞ്ഞൊട്ടു പുളകിതനായി 
മനോരഥത്തിലേറവേ...
ഓർമ്മവച്ചിത്രനാളും 
കപിയായിരുന്നവനൊറ്റ
നാളിൽ കവിയായി
തീർന്നതിലദ്ഭുതം വിടർന്നു 

നരജന്മം പെടാപ്പാടിൽ
കെട്ടിയാടും നാളൊന്നിൽ 
പൊടുന്നനെ കവിയായി
അവരോധിച്ചീടവേ,
കപിചേഷ്ടകളാകെ മറച്ചിട്ടാടീടാം
നവ കവിജന്മക്കോലമാലോലം

കവിയാകനെന്തേ വേണ്ടു
ന്നോർത്തുള്ള വേപുഥയിൽ,
വാക്കുകൾ വെന്തു ചുട്ടു-
പൊള്ളുന്ന മൂശയെ നോക്കി
നെടുവീർപ്പിട്ടു നിന്നീടിൽ.

ആളുമഗ്നിയിൽ നിന്നും 
മാറ്റേറും വാക്കുകൾ
ശോണിതാഭയിൽ
വരമായി ലഭിക്കാൻ
അഞ്ജലിബദ്ധൻ
ഹൃദയമുരുകി തേങ്ങിയിട്ടും
അക്ഷരങ്ങൾ അലക്ഷ്യ
താളബോധത്തിൻ്റെ ലഹരിയിൽ 
അലസമാം ചുവടുമായി
വിചിത്രനൃത്തം ചവിട്ടുന്നു.

വരണ്ട പുഴയുടെ 
മാർത്തടത്തിൽ
കുഴികളിലൊട്ടു വറ്റിയ 
നീർരാശി പോലെ;
തളം കെട്ടിയ,നിർജ്ജീവ
വാക്കുകൾ അർത്ഥമില്ലാതെ
കെട്ടിക്കിടക്കുന്നു.


വളയത്തിലൂടെ ചാടി-
പ്പഠിച്ചൊരു വാനരൻ
ഒട്ടുമമാന്തമില്ലാതെ
ചമയ്ക്കുന്നു
നാലല്ല,എട്ടല്ല
നാൽപതോളം വരി
വൃത്ത താളനിബദ്ധത്തിൽ

അർത്ഥമൊത്തു
വരുംവണ്ണത്തിലൊരു
വരിയെഴുതാനാവാതെ
വാക്കുകൾ കൂട്ടിയിട്ടൊരു
മുറിയൻ കവിതയുടെ 
ഈറ്റുനോവാൽ ഒത്തിരി 
ഉലാത്തിയത് കൊണ്ട് 
കാൽനോവിനുണ്ട് 
ഇത്തിരി ശമനം.

കവികൾ സാഗരംപോൽ
ചമയ്ക്കുന്നു കവിതകൾ 
പ്രണയം ഇഷ്ടവിഷയം
ചിലർക്ക് ,കടൽ,
വേറൊൾക്ക്, സ്ത്രീ 
മറ്റൊരാൾക്ക്, എഴുതന്നവനും
വായിക്കുന്നവനും
മനസ്സിലാവാത്തത് 
ചിലർക്ക് പഥ്യം.

കരളാൽ കവിത 
എഴുതാൻ കഴിയാത്ത
മർക്കടൻ
കവിക്കുപ്പായമൂരി
അടിക്കുപ്പായത്തിൽ 
തിരുകി നടക്കുന്നു.
നടക്കും വഴിയിൽ 
ഇങ്ങനെ പിറുപിറുക്കും.

നാലുവരിക്കവിതയ്ക്ക്
നാലുവാക്കിണങ്ങിവരേണം
നാലുപേർക്ക് രുചിയേറ്റും
നാലു നല്ലവാക്ക്തന്നെ വേണം.

2025 നവംബർ 1, ശനിയാഴ്‌ച

ഒരു പുഴ

വിനോദയനം  3

.......എന്നെ പോലെ തിരിച്ചു  നടന്ന എല്ലാ  ഉടലുകൾക്കും... 
....... ഞാൻ തിരിഞ്ഞടുത്തു  നിന്നും നേരെ നടന്നു പോയ ആത്മാക്കൾക്കും......

ഒരു പുഴ, 

ഒരുപാടുറവകൾ,
പല അരുവികൾ 
ചേർന്നതാണ്.

പലയിടങ്ങളിലൂടെ 
ഒഴുകിയെത്തി
പുഴയായൊഴുകുമ്പോൾ
പേരായി,ആൾക്കാരായി.

പുഴയുടെ നോവറിയാത്തവർ
ഇരുകരകളിലും നിന്നിരുന്നവർ
പുകഴ്ത്തി, ഇകഴ്ത്തി, 
അത്ഭുതാഹ്ളദാരവങ്ങളൊഴുക്കി

തുടിപ്പുകളിലുടലുകളിൽ
വേരുകളിലാഴങ്ങളിൽ
നോവിൻ മഴുവേറവേ
ലോകം നേർത്തു നേർത്തു
തന്നിലേക്ക് ചുരുങ്ങി ചുരുങ്ങി 
നിസ്സഹായതയുടെ 
നെരിപ്പോടിൽ 
നീറിയമർന്നൂർന്നൊരു
നൊടിയിടന്നേരത്താൽ
പുഴയപ്രത്യക്ഷമാകേ.
ആന്തലായുർന്ന നിലവിളി
ചുട്ടുപൊള്ളിച്ചിരുകരകളും
വീണ്ടു കീറുന്നു
ശൂന്യത, പുഴയില്ലെന്നറിവ്
ഇരുകരകളിലും നനവറ്റ് പോകെ
വറ്റിയ ഉറകളുടെ 
ഊഷരഹൃദയങ്ങളിൽ 
ഉറവയടച്ച കരിങ്കൽ 
പാളികൾ നാവാടുന്നത് 
കാണാതിരിക്കാൻ കാലം 
കണ്ണു പൊത്തും

പുഴയോർമ്മകൾ മാത്രമായി
നാളെകളിൽ പൊഴിഞ്ഞടരും
പുഴ നാളെ പ്രത്യക്ഷമാകുമെന്ന് 
ഇരു കരകൾ കരുതും.

കരുതും പോലല്ല കാലമെന്ന
തിരിച്ചറിവിൽ കരകളിൽ 
കാടുകയറും
പിന്നെ.. പിന്നെ 
പുഴയിലേക്ക് കാടിറങ്ങും....
മെല്ലെമെല്ലെ 
പുഴയൊരു കാടു പിടിച്ച 
ഓർമ്മകൾ മാത്രമാകും....

2025 ജൂലൈ 27, ഞായറാഴ്‌ച

തൂണു പോലൊരിടം

ബാല്യത്തിലൊരുപാടു കളിവീടു
കെട്ടി കളിച്ചതിനാലാവണം
പെരുത്തു  മൂപ്പെത്തിയപ്പോൾ
സ്വന്തമെന്നൂറ്റത്തിനൊരു തുണ്ടു
ഭൂമിയ്ക്കുടയോനല്ലാതെ പോയ്

കരവാരമുടയോനില്ലാത്ത നായക്ക്
എന്തിനു തോൽവാർ
എന്തിനു ചങ്ങല

തറവാട്ടു മഹിമയുടെ കടുങ്കെട്ടഴിച്ചു
കുടഞ്ഞൊരുഞ്ഞൊടിയിട കൊണ്ടു 
ഭാരമൊഴിഞ്ഞു,ദുഃഖമൊഴിഞ്ഞു.

പേരിനപ്പുറം ചേർത്ത
ചില്ലക്ഷരത്തിലെൻ കാലുടക്കി
കാൽ വലിച്ചെടുക്കുകിൽ 
എരിയ ദുർഗന്ധം വമിക്കുമോ-
ർമ്മകൾ നുരയ്ക്കുന്നു
പുഴുക്കളരിക്കുന്നു.

ഭാഗം കിട്ടിയ ശനിദശ
നിന്തിക്കയറാനാഞ്ഞു ശ്രമിക്കേ
അന്ധൻ ദൈവം ആർത്തു
ചിരിച്ചു മലവെള്ളത്തിനു
മട വെട്ടുന്നു.

തോറ്റവൻ്റെ പുച്ഛചിരിയിൽ 
ദൈവം  മാനം കെട്ടു നിൽക്കെ,
ഉത്തരദിക്കിലെ നക്ഷത്രം 
മിന്നി മിന്നി കത്തി 
കണ്ണു തുറക്കുന്നു.
മുട്ടവിളിക്കിലെ  പടുതിരിയായി 
കിനിഞ്ഞിറങ്ങിയ  വെട്ട-
മതെങ്കിലും ദിശയില്ലത്തവനുറ്റം 
കൊള്ളാനത് ധാരാളം 

എന്നെങ്കിലുമൊരുനാൾ
ഭൂമിയിൽ നിന്നും ആകാശത്തിലേക്ക് 
തൂണു പോലിരിടം നാട്ടണം.
അവിടെയെൻ്റെ പേരെഴുതി വയ്ക്കണം 
ചില്ലക്ഷരങ്ങളിൽ വീണു 
ഹൃദയരക്തം വാർന്നിടാത്ത
മധുരമുള്ളൊരു പേര് 

കവിമോക്ഷം....

നാലുവരിക്കവിത തന്നാൽ  അച്ചടിമഷിയിൽ പുരട്ടി, മനോജ്ഞമാംത്താളാൽ ചേർത്തൊരുപുസ്തകത്തിൻ രണ്ടു കോപ്പി തന്നേക്കാം. വാഗ്ദാനപ്പെരുമഴയിൽ നനഞ്ഞൊട്ടു പുള...