2019 ഡിസംബർ 3, ചൊവ്വാഴ്ച

കൈ തൊഴാം........

ഹൗ ൻറപ്പോ...!!!!

 ന്തായിരുന്നാക്രാന്തം ന്നാ.....????

മൂട്ടില് വെടികൊണ്ട പന്നീൻറെ ചേൽക്കൊരു പാച്ചില്...

സഡൻ ബ്രേക്ക് ചറുപറാന്ന് നാലെഞ്ചെണ്ണം ഇട്ടത്കൊണ്ട് കൗണ്ടറിടിച്ചു പൊളിച്ചതിറപ്പുറമുള്ള ഷെൽഫിൽ പടമാവാതെ കയിച്ചിലായി..... 

കവലയിൽ നിര്യാതനായി എന്ന ഫ്ലെക്സിൽ കേറിയിരുന്നു ചിരിച്ചേനെ......

കൗണ്ടറിൽ കൈത്താങ്ങി തല മുന്നോട്ടാഞ്ഞു നയനമനോഹരമായ നയാഗ്ര വെള്ളച്ചാട്ടം കാണുന്ന ഉന്മാദത്തോടെ നോക്കി നിന്നു..... !!!!

ആ കാഴ്ചയുടെ കൗതുകം, മെല്ലെമെല്ലെ  ഷക്കീലപ്പടം കണ്ട പതിനാറുകാരനെ പോലെ പല പോസിൽ കുനിഞ്ഞും ചരിഞ്ഞും ഷെൽഫിലേക്ക് നോക്കി വികാരതരളിതനായി കോൾമയിർ കൊണ്ടു......

വിവേകം,  വേണ്ടാ.... വേണ്ടെന്ന് പറഞ്ഞെങ്കിലും വികാരത്തിനടിമപ്പെടുകയായിരുന്നു......മനുഷ്യനല്ലേ സഹജം.... സ്വാഭാവികം.....

സുതാര്യതയിൽ കൂടി കാണുന്ന വളവുകൾ നിറയുന്ന അളവുകളുടെ ആഴങ്ങളിലേക്ക് കണ്ണുകൾ ആണ്ടിറങ്ങി.....

 നിർലജ്ജം തുറിച്ചു നോക്കി......

ഇരുണ്ട നിറത്തേക്കാളും തെളിഞ്ഞ കാട്ടുതേനിൻറെ നിറം ആവേശം കോരിനിറച്ചു.......

എഴുപതുകളിലെ ടി.ജി രവിയെ പോലെ ഹൃദയം ചുര മാന്തി.... 

അഴകൊത്ത കഴുത്തിന്  താഴേക്ക്  കണ്ണെത്തുമ്പോൾ ആർത്തി മൂത്ത്  കേറുന്നുണ്ടായിരുന്നു......

ചെറിയ ചെറിയ അളവുകളിൽ നിന്നും കണ്ണുകൾ വലുതിലെത്തുമ്പോൾ  ചുവപ്പ് കണ്ട കാളക്കൂറ്റനെ പോലെ  മുക്രയിട്ട് ആവേശം സിരകളിൽ പടർന്നു. അളവുകൾക്കും നിറങ്ങൾക്കുമപ്പുറം ഓരോരൊ പേരുകളും ഹൃദയത്തിൽ കോരത്തരിപ്പ് പടർത്തി... വരും നിമിഷങ്ങളിൽ പടരുന്ന അനിർവചനീയമായ ആനന്ദത്തിന് കാതോർത്തു ഹൃദയം അതിദ്രുതമിടിച്ചു..... 

"""ഒരു കോട്ടറ്....... സോവനീർ  ബ്രാൻഡി ...."""

വെളുത്ത ടെട്ട്രാപാക്കിലെ അമൃത്,  നീളൻ ചില്ല് ഗ്ലാസ്സിൽ വീത്തുമ്പം തന്നെ പടക്കം പോലെ സോഡ പൊട്ടി.....  സുരയും സോഡയും ചേർന്നൊരുക്കിയ കുമിളയുടെ മായാപ്രപഞ്ചം നോക്കി നിൽക്കുമ്പോൾ, കൈ തൊടാവുന്നകലത്തിൽ സ്വർഗ്ഗകവടത്തിലെത്തി നിൽക്കുന്നതറിയാം....

     തൊണ്ണൂറിൻറെ പതപ്പ് ഒറ്റ വലിക്ക് പിടിപ്പിച്ചു ഗ്ലാസ് താഴ്ത്തിയപ്പോഴെ  അടിവയറ്റിൽ നിന്ന്  കിളി രണ്ടെണ്ണം ചിൽ ചില്ലെന്ന്  ചെന്നി വഴി പറന്നു പോയി.... 

ചെവിയിൽ ചൂളം മുഴക്കി തീവണ്ടി അന്നനാളത്തിലൂടെ പോയി....

എതിലെയോ വന്ന വാളിനെ ഒരു പിടി മിക്ചർ വാരിയിട്ടരച്ചൊതുക്കി..... പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ..... നമ്മളോടാ കളി.... 

നിൽപ്പനാ സുഖം ...... ട്വൻറി ട്വന്റി  ക്രിക്കറ്റ്  പോലെയാണ്. പെട്ടെന്ന്  റിസൾട്ട്  അടിച്ചു  കൈയിൽ  തരും.പിന്നെ  നിൽപ്പനാവുമ്പോൾ ഏതു  പൊസിഷനിലും മാറാം....കളിക്കാം....ഇരുന്നടി  ടെസ്റ്റ് ക്രിക്കറ്റ് പോലെയാണ്.... വെറുതെ  കുറെ നേരം  ഇരുന്നു  അടിക്കും .....അവസാനം  സമനിലയിൽ പിരിയും,ഓവറും തീർന്നു  ജയിക്കാനും പറ്റീലെന്ന മട്ടിൽ. കാശും തീർന്നു ഫിറ്റാവാതെ മാനം നോക്കി  മണ്ടക്കു തല്ലാനേ ഇരുന്നടി  കൊണ്ട്  നടക്കൂ...... 

              സങ്കടങ്ങളെ ശൂന്യാകാശത്തേക്കയക്കാൻ വയറ്റിൽ ഇന്ധനം ശേഖരിക്കുന്ന കന്നഡത്തുകാരന് സ്നേഹത്താൽ പൊതിഞ്ഞൊരു ചിരി കൊടുത്തു കൊണ്ടൊരു സിഗരറ്റിന് തീ കൊളുത്തി...... 

വയറ്റിൽ......ഒരെരിച്ചിൽ....ആഹാ,
പുകച്ചിൽ ...... ആഹഹാ......

ചന്ദ്രയാൻ മെല്ലെ പൊങ്ങാൻ തുടങ്ങി.ചന്ദ്രയാൻ ഇച്ചിരി സ്ലോ മോഷനിലാ പൊങ്ങിയതെങ്കിലും, തേനീച്ച പോലെ മൂളി തലക്ക് രണ്ടു റൗണ്ടും ചുറ്റി ഒറ്റ പോക്കായിരുന്നു......

               പോയിട്ടെന്തോ അത്യാവശ്യം ഉള്ളത് കൊണ്ട് രണ്ടാമത്തെ തൊണ്ണൂറു  ഒഴിച്ചു പിന്നാലെ സോഡയും. ബ്രാൻഡിയും സോഡയുമായി ഇഴുകി ചേർന്ന് കുമിളകൾ വിട്ടു..... വിടും.... കുമിള വിടും ..... എനിക്ക് പണ്ടേ അറിയായിരുന്നു..... സോഡ ആള് ശെരിയല്ലെന്ന്  !!!!

ഈ തൊണ്ണൂറ്.....  

വിക്ഷേപണത്തിൻറെ രണ്ടു ഘട്ടങ്ങളിലൂടെ കടന്നു പോയി..... തലയൊന്നു കുടഞ്ഞ് അടുത്ത് നിന്ന കന്നഡത്തുകാരന് ഒരു പുളിച്ച ചിരി കൊടുക്കാൻ വേണ്ടി കഴുത്ത് തിരിച്ചു....

ങ്ഹെ!!!! 

ഞെട്ടിപ്പോയി.... ലാണ്ടവിടെ നിൽക്കുന്നു ഒരു ഹിന്ദിക്കാരൻ..... !!!!!

നിന്ന നിൽപ്പിൽ സംസ്ഥാനം  മാറിപ്പോയതു പോലുമറിഞ്ഞില്ല..... 

അടിപൊളി..... 

വാ പിളർത്തി ബിയറൊഴിച്ച് വിഴുങ്ങി അവനൊരു കാവി ചിരി തന്നു..... അവന് തിരിച്ചു കൊടുക്കാൻ  ഞാനൊരു ചുവപ്പൻ ചിരി തപ്പി... കിട്ടിയില്ല......... ആ ക്ഷീണം മാറ്റാൻ അവനോടായി അലറി

""എനിക്കുമുണ്ട്രാ പിടി ഡൽഹിയിൽ"""

  ഹിന്ദിക്കാരൻറ നോട്ടത്തിൽ  ഇന്ത്യയിൽ മുഴുവനുമുണ്ട് പിടി എന്ന ഭാവം...    

ഞാൻ   പിടി വിട്ടു.....(ഹിന്ദിക്കാരൻ..... പോട്ടെ പുല്ല്.... വെറുതെ  എന്തിനാ  അവൻറെ കൈയിൽ നിന്നും വല്ലതും   വാങ്ങുന്നത് )

ബോജ്പുരി കടിച്ചു കുടഞ്ഞു ബിയറിൽ മൂക്കും കുത്തി വടക്കോട്ട് പോയി അവൻ.....(അതോണ്ടു  നന്നായി.....ഇല്ലെങ്കീ ഇവിടൊരു ലോഡ്  ശവം വീണേനെ....)
 
പെരടിക്കൊന്നമർത്തി തിരുമ്മി;കണ്ണൊന്നു തിരുമ്മി  ഭ്രമണപഥം ലക്ഷ്യമാക്കി ഞാനും  പ്രയാണം തുടങ്ങി..... 

മൊത്തത്തിൽ ഒരു സുഖം.... നല്ല റോഡിൽ ടോപ് ഗിയറിൽ പോകുന്ന ഫീൽ.വണ്ടി നമ്മളേയും കൊണ്ട് പായുന്നു.....മൊത്തത്തിൽ ഒരു  ഗുമ്മുണ്ട്.....

മൂന്നാമത്തെ തൊണ്ണൂറു ഇപ്പോഴത്തെ ജലക്ഷാമം പരിഗണിച്ച് കുറച്ചു സോഡ മാത്രം ചേർത്ത്  തൊണ്ട തൊടാതെ വിഴുങ്ങി..... കണ്ണു തള്ളിച്ചു കൊണ്ട് തീയുണ്ടയൊന്ന്  വയറ്റിൽ കലാപം തീർത്തു.എരിച്ചിൽ, പുകച്ചിൽ.....

ആഹാ... ആഹഹാ.... ലോകത്തോട് മൊത്തം പുച്ഛം തോന്നി...... അടിപൊളി ...... ഇപ്പോഴാണ് ട്രാക്കിൽ വന്നത്.....

 അടുത്ത് നിൽക്കുന്നവൻ മറ്റവനോട് പറയുന്നത് ശരിയല്ല.അവനെ രൂക്ഷമായി ഞാൻ നോക്കി. 
അവനെന്നെ പോടാ എന്ന്  നോക്കി...
ഞാനവനേ വാടാ എന്ന്  നോക്കി......  

സൂപ്പർ... 

ഇപ്പോഴാണ് റങ്കായത്... 

കൗണ്ടർ ഒന്ന് ചരിഞ്ഞോ.... ????
ഇല്ല.!!!

ചുമരൊന്നിളകിയോ .....????
ഏയില്ല...!!!

കണ്ണിനാണോ തലക്കാണോ ഭാരം. 

 തല പൊക്കി നോക്കിയപ്പോഴാണ് അറിയുന്നത് ബാക്കി മൊത്തം ചുറ്റും കറങ്ങികൊണ്ടിരിക്കുകയാണെന്ന്..... 

ഇനിയും ഒരു തൊണ്ണൂറിനപ്പുറമാണ് പഴയ ഭ്രമണപഥം.  

കണ്ണുകളിൽ മൂടൽ മഞ്ഞിറങ്ങി. കറങ്ങുന്ന പ്രപഞ്ചത്തിൽ നിന്നൊരു കസേര പിടിച്ചു വച്ച് അതിലേക്ക് ഞാനെന്നെ പ്രതിഷ്ഠിച്ചു .....

കറങ്ങുന്ന ലോകത്തിൽ കറങ്ങാത്തത് ഞാൻ മാത്രം....
മെല്ലെ മെല്ലെ ഭൂമിയുടെ കറക്കം നിൽക്കുകയും ഞാൻ കറങ്ങാൻ തുടങ്ങുകയും ചെയ്തു.

വളരെ പതുക്കെ ശബ്ദയാനമായ നിശബ്ദതയിലേക്ക് തല ചെരിച്ചു കാലും നീട്ടിയിരുന്നു.

പിരി വെട്ടിയ അടപ്പ് മാതിരി തല കഴുത്തിൽ കിടന്നു കറങ്ങി.
------++++----+++++++++-------++++++-----++++++-----+±+--

""""അപ്പൂ... കുഞ്ചു .....എണീക്കടാ.....ഏഴു മണിയായി""""

സ്വന്തം ഭാര്യയുടെ കളഗർജ്ജനം കേട്ട് ചാടിയെണീറ്റു പോയി....

നല്ലൊരു സ്വപ്നം വീണുടഞ്ഞു നറുനാശമായി. 

യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നെങ്കിലും കുറച്ചു നേരം അങ്ങിനിരിക്കാൻ തോന്നി..... 

         അഞ്ഞൂറ് കോടിയുടെ ലോട്ടറി അടിച്ചിട്ട്, അത് വാങ്ങാൻ പോകുമ്പോൾ ഹെലികോപ്റ്റർ തകർന്നു മരിച്ചവൻറെ അവസ്ഥ.....

 ഞെട്ടിയുണർന്നപ്പോൾ  സങ്കടം തോന്നി.....

വെറുതെ കലണ്ടറിൽ നോക്കിയപ്പോൾ കിളിപോയി. അടിപൊളി..... ജീവിതത്തിൽ നിന്നും മദ്യം വിട പറഞ്ഞിട്ട് പതിനാല് മാസം പൂർത്തിയാക്കിയ ദിവസം......

ഈ നിമിഷവും മനസ്സിൽ നിന്നുള്ള വിറയൽ മാറിയില്ല.... 

ഇനിയൊരു തിരിച്ചു പോക്കില്ലന്ന് ഒരിക്കൽ കൂടി മനസ്സിലെഴുതി ചേർത്തു.....

2019 നവംബർ 1, വെള്ളിയാഴ്‌ച

കണക്കും ഞാനും

കണക്ക് പിഴച്ചതെപ്പോൾ-
ജീവിതമെന്നോട് ചോദിച്ചു......?????

ഉത്തരമില്ലാത്ത ചോദ്യമാണല്ലോ ഞാൻ......!!!!

കണക്ക് പിഴച്ചതെപ്പോൾ-
ഞാൻ കണക്കിനോട് ചോദിച്ചു.......?????

ചുണ്ടൊന്ന് കോട്ടി;
ഭൂതത്തിലേക്ക് നോക്കി-
പുച്ഛചിരിയാലൊന്നളന്ന്;
ജീവിതത്തിൻറെ തോളിൽ-
കൈയ്യിട്ട് ;

കണക്കും ജീവിതവും
ഭാവിയിലേക്ക് നടന്നു......

മന്ദിച്ച തലയും;
മന്തുള്ള കാലും വലിച്ചു ഞാന-
വർക്കൊപ്പമെത്താൻ
വലിഞ്ഞു നടക്കുന്നു........

2019 ഒക്‌ടോബർ 30, ബുധനാഴ്‌ച

ജീവിതം

ഉച്ചി തിളക്കുന്ന
ഉച്ചവെയിലില്‍
പച്ചനോട്ടിനായ്
ഇച്ഛയില്ലാതെ
മ്ലേച്ഛനായ്
പച്ചിരിമ്പിനോടു
കൊമ്പുകോര്‍ക്കുന്നു ഞാൻ......,

#   ജീവിതം #
-----------------------------

2019 മാർച്ച് 24, ഞായറാഴ്‌ച

ഭാവങ്ങൾ

മധുരമാണ് ജീവിതം
ചിലപ്പോള്‍ സ്വപ്നം പോലെ.....

കയ്പ്പാണ് ജീവിതം
യാഥാര്‍ദ്ധ്യം പോലെ.......

സ്നേഹമാണ് ജീവിതം
ദൂരം കൂടും പോലെ.....

വിരസമാണ് ജീവിതം
സ്നേഹമനസ്സുകളുടെ ദൂരം പോലെ....

സരസ്സമാണ് ജീവിതം
സൗഹൃദം അരങ്ങിലുയരുന്ന പോലെ....

ആടി തീര്‍ക്കേണ്ട മനുഷ്യജന്മത്തില്‍
നിരവധി ഭാവങ്ങള്‍......

2019 മാർച്ച് 4, തിങ്കളാഴ്‌ച

കുരുതി

മല കയറിയെത്തുന്ന
യക്ഷിക്കു മുന്നില്‍
കുരുതികളത്തില്‍
ചുവപ്പില്‍  മുക്കി
എന്നെ ഇരുത്തിയിരിക്കുന്നു

ഒന്നു കുതറിപ്പിടയുവനാവാതെ
എന്നെ ആമത്തില്‍
ബന്ധിച്ചിരക്കുന്നു

ഇനിയെന്‍റെ ഗളഛേദം

നിന്‍റെ  മധുപാര്‍ക്കം

നീലരാശി പടര്‍ന്ന
കരിഞ്ചുവപ്പധരങ്ങള്‍ക്കിടയിലെ
ക്രൂര ദൃംഷ്ട്രങ്ങളില്‍
നിന്നിറ്റു വീഴുന്നതെന്‍
ജീവ രക്തം........

ഞാനെന്‍റെ ഹൃദയം ചേര്‍ത്തുറക്കുന്ന
എന്‍ സ്വന്തം മഹാവൃക്ഷത്തിന്‍റെ
ജീവ രക്തം.....

അതെന്‍റെ തായ് വേരാണ്......
അതെന്‍റെ സ്വത്വമാണ്.....
അതുതന്നെയാണു ഞാൻ......

2015 ഒക്‌ടോബർ 14, ബുധനാഴ്‌ച

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍.... ഭാഗം 5

              മാമന്‍ ഇരുട്ട് വകഞ്ഞു മാറ്റി, കൈ പിടിച്ചു വലിച്ചു നടക്കുമ്പോള്‍ കൂടെയെത്താന്‍ ഞാനൊരുപാട് ബുദ്ധിമുട്ടി..,. മെയിന്‍ റോഡിലെത്തി കൈ വിട്ട മാമന്‍;ക്രമം തെറ്റിയ ശ്വാസഗതി നിയന്ത്രിക്കുന്നതിനോടൊപ്പം വന്ന തെറി ചുമച്ചു വന്ന കഫത്തിനോടൊപ്പം നീട്ടിതുപ്പി....

        കട്ടക്കറുപ്പ് പുതച്ച രാത്രിയിൽ മിന്നാമിനുങ്ങുകള്‍ ചെറുനന്മ വെളിച്ചം മിന്നിക്കുന്നു.....ദൂരെ കാഴ്ച്ചയവസാനിക്കുന്ന മെയിന്‍ റോഡിലെ ചന്തക്ക് സമീപമുള്ള വഴിവിളക്കില്‍ നിന്നും; ഇവിടെ നിനക്ക് വെളിച്ചമുണ്ടെന്ന്;അതിനപ്പുറത്തുള്ള ഇരുട്ടിനെ സാക്ഷിയാക്കി പറയുന്നു......

       മെല്ലെ ശ്വാസം നിയന്ത്രിച്ച മാമന്‍ നടന്നു തുടങ്ങി വെളിച്ചത്തിനു നേരെ..... അവിടെയാണ് ബസ്സ്റ്റോപ്പ്....... എനിക്കും മാമനുമിടയില്‍ അദൃശ്യനായി മൗനവും കൂടെ നടന്നു.....

         മനസ്സു കാറും കോളും കൊണ്ട കടലുപോലെയലറുന്നുണ്ടായിരുന്നു.... അതുകൊണ്ടാവണം കടല്‍ഛേദം വന്ന കപ്പലുപോലെ വാക്കുകള്‍ മുങ്ങി മരിച്ചത്.....

                          പുറകിൽ നിന്നുമാരോ ഓടിവരുന്ന ശബ്ദം കേട്ടപ്പോള്‍ തന്നെ ശരീരത്തിലാകമാനം വിറ പടര്‍ന്നു കയറി. ഇനിയൊരിക്കല്‍ തീര്‍ക്കാന്‍ ബാക്കി വയ്ക്കാതെ പൂനന്‍ നായരുടെ കണക്ക് ഇപ്പോള്‍ തീര്‍ത്തേക്കാന്‍ മനസ്സും ശരീരവും ഒരു നിമിഷം കൊണ്ട് ഒരുങ്ങി; മാമന് എന്നെ പിടിക്കാന്‍ കിട്ടുന്നതിന്‍റെ ഒഴിവകലം കണക്കാക്കി രണ്ടു ചുവട് മുന്നിലേക്ക് മാറി, കാലകത്തിനിന്ന്, വലതുകരം മുഷ്ടി ചുരുട്ടി മടക്കി അരക്ക് പിന്നിലേക്ക് വലിച്ചൊതുക്കി......
                 
                      ശത്രു ആക്രമിക്കുമെന്നുറപ്പുണ്ടെങ്കില്‍ അടി വാങ്ങി പിന്നെ കൊടുക്കുന്നതിനേക്കാള്‍ നല്ലത് അടിക്കുന്നതാണ് സ്റ്റാലിന്‍റെ വാക്കുകള്‍ അച്ഛൻ പറയാറുണ്ട്.... ഓടിവരുന്ന ശബ്ദം അടുത്തു വരുന്നു വെളിച്ചം തീരെയില്ലാത്തുതുകൊണ്ട് ആളെ തിരിച്ചറിയാന്‍ പറ്റുന്നില്ല...

              പക്ഷേ ഒന്നുറപ്പാണ് മുന്‍വശം മാത്രം സ്ട്രാപ്പുള്ള ചെരിപ്പാണ് ഓടി വരുന്നയാള്‍ ഉപയോഗിക്കുന്നത്.... ചുവടുകൾക്കിടയില്‍ ചെരിപ്പു വലിക്കുന്ന ശബ്ദത്തില്‍ നിന്നു മനസ്സിലായി.... പൂനന്‍ നായരുടെ ചെരിപ്പത്തരത്തിലുള്ളതാണ്... ക്രോധം കൊണ്ട് അബോധാവസ്ഥയിലെത്തിയിരുന്നു....

"മച്ചമ്പി....."

ഓടി വരുന്നയാള്‍ വിളിച്ചു.... മച്ചു ...... മച്ചുവായിരുന്നത്....... എനിക്കു വല്ലാത്ത നിരാശ തോന്നി.....

                         ചിലത് തീര്‍ക്കാന്‍ ബാക്കിയാണെന്ന തോന്നലുണ്ടായത് കൊണ്ടാവണം..... ആ വന്നത് പൂനന്‍ നായരാവണെമെന്ന് ഇനിയൊരിക്കലും ഉണ്ടാവില്ലെന്നറിഞ്ഞിട്ടും വെറുതെ ആഗ്രഹിച്ചു.....

              മച്ചു അടുത്ത് നിന്ന് എന്‍റെ തോളില്‍ ഇടംകൈയ്യിട്ടു കൊണ്ട് നിന്ന് കിതച്ചു..... വലംകൈയ്യില്‍ മച്ചുവിന്‍റെ ബാഗുണ്ടായിരുന്നു..... മച്ചു വീണ്ടും എന്നെ അമ്പരപ്പിക്കുകയായിരുന്നു..... നിമിഷാര്‍ദ്ധം കൊണ്ട് മുങ്ങല്‍ ... ഇതാ ഇപ്പോള്‍ എന്നോടൊപ്പം ഇറങ്ങി വരവ്..... എനിക്കു മനസ്സിലാവുന്നില്ല മച്ചുവിനെ..... മച്ചു മാമന്‍റെ അടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു.....

"കൊച്ചച്ചാ...... ഞാനൂടെ പോവാം മച്ചമ്പീരെ കൂടെ .... തമ്പാനൂര്ന്ന് മച്ചമ്പീനെ കേറ്റി വിട്ടെ പിന്നെ ഞാം ശങ്കുമൊഖത്തിന് പോണ്..... അടുത്ത മാസം വരാം...."

ഠേ!!!!!

രാത്രിയുടെ നിശബ്ദതയില്‍ കരണം പുകയുന്ന ശബ്ദം ജന്മത്ത് പിന്നിതുവരെ കേട്ടിട്ടില്ല.... ചിവീടുകള്‍ വരെ കരച്ചില്‍ നിര്‍ത്തി..... നിശബ്ദതപോലും നിശബ്ദമായി....... അടി കിട്ടിയത് മച്ചുവിനാണെങ്കിലും ചെവിയടച്ചു പോയത് എന്‍റേതായിരുന്നു...... പതിവിലേറേ മുറുക്കത്തില്‍ മാമന്‍ പറഞ്ഞു......

"നീയ്യിനി ഇങ്ങോട്ട് വരണ്ട കേട്ടാടാ..... എന്തിന് വരണത്....."

               മാമന്‍ മക്കളില്‍ ആരെങ്കിലും അടിക്കുന്നത് ആദ്യമായി കാണുകയാണ്.... അതിനേക്കാളുപരി പരുഷമായി മക്കളോട് സംസാരിക്കുന്നതും....

പറയാതെ  എനിക്കു മനസ്സിലായി മാമന്‍റെ ദേഷ്യത്തിനു കാരണം ഞാൻ പോകുന്നതാണെന്ന്.... കുറച്ച് നേരം മൂന്നു പേരും വേരുറച്ച മരപ്പാവകളായിരുന്നു......
എന്നെയൊന്നു നോക്കി ദീര്‍ഘനിശ്വാസം വിട്ട്; മാമന്‍ മച്ചുവിന്‍റെ നേരെ തിരിഞ്ഞു..... താഴേക്ക് നോക്കി നില്‍ക്കുന്ന മച്ചുവിന്റെ താടി പിടിച്ചു ഉയര്‍ത്തി കൊണ്ട് പറഞ്ഞു.....

"അപ്പി .....നീയെന്നെ നോക്ക്..... എടാ....ആണുങ്ങള് താഴോട്ട് നോക്കി കുനിഞ്ഞു നിക്കണതയ്യം കേട്ടാ....."

          സ്വരത്തില്‍ പഴയ മുറുക്കത്തിനു പകരം വാത്സല്യവും.... വഴിക്കാട്ടലിന്‍റെ സ്നേഹവുമുണ്ടായിരുന്നു.....

"മക്കളിനി വരണത് അവളെ പെണ്ണു ചോദിക്കാനായിക്കണം.... എന്തര് കൊറവെടേയ് നിനക്ക്...."

മച്ചുവിന്‍റെ മുഖം മെല്ലെ ഉയരുന്നു..... ഇരുട്ടിലാണെങ്കിലും എനിക്കു കാണാം കാര്‍മേഘം കാറ്റാടിച്ചു മാറ്റി നിലാവു പരന്നെന്ന പോലുള്ള മച്ചുവിന്റെ മുഖത്ത് നക്ഷത്രങ്ങള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍.....

മാമനൊളിപ്പിച്ച കോപം വീണ്ടും ഉണര്‍ന്നപ്പോള്‍ വാക്കുകള്‍ അല്പം മുറുകിയിരുന്നെങ്കിലും വ്യക്തമായും മച്ചുവിന്‍റെ ഇഷ്ടത്തിനോടുള്ള പിന്‍ബലമുണ്ടായിരുന്നു......

"ആയാള്‍ പെണ്ണിനെ തന്നില്ലെങ്കീ തന്നെ..... വിളിച്ചിറക്കി കൊണ്ട് പോവാനുള്ള ചങ്കൂറ്റമൊണ്ടെങ്കീ വന്നാ മതി.... ചുമ്മാ മെനെക്കെടുത്തര് ..... കേട്ടാടേയ് നീ...."

"മാമാ...... ഞാനും പറഞ്ഞതിതാ..... വിളിച്ചാല്‍ വരുമെങ്കില്‍ കൊണ്ട് വാരാന്‍ .... ബാംഗ്ലൂരിൽ വച്ച് കല്യാണം നടത്തി കൊടുക്കാം.... അവിടെ ജീവിക്കട്ടെ.... "

പറയാതിരിക്കാന്‍ എനിക്കായില്ല..... എന്തെറിഞ്ഞാലും മാമനോട് ചോദിച്ചു അതിനൊരുറപ്പും യാഥാർത്ഥ്യവും അറിയാറുള്ളതാണ് ഞാൻ.... ഇത്രയും നാളിനിടയില്‍ സംസാരിക്കാത്ത വിഷയത്തേ കുറിച്ച് പെട്ടെന്ന് അഭിപ്രായം പറഞ്ഞതു കൊണ്ടാവണം തിരിഞ്ഞു നോക്കിയ മുഖത്ത് ചോദ്യഭാവമായിരുന്നു.....

"വൈകിട്ട് ...പൂനന്‍ നായരുമായി.....പ്രശ്നമുണ്ടായതിനു ശേഷം മച്ചമ്പി.... പറഞ്ഞപ്പോഴാണ് അറിഞ്ഞത്...."

ഇളിഭ്യച്ചിരിരിയോടൊപ്പം ഞെരിപിരിയോടെ ഞാനിതു പറയുന്നത് മാമന്‍ സകൂതം നോക്കി നിന്ന ശേഷം .... മച്ചുവിനു നേരെ തിരിഞ്ഞു....

"കേട്ടാടേയ്.... നീ... എന്‍റെ മക്കള് പറഞ്ഞത് കേട്ടാ..... ബാംഗ്ലൂരെങ്കീ അവിടെ..... ഇനി എതു മറയത്ത് പോയാലും അന്തസ്സായിട്ടു ജീവിച്ചു കാണിക്കണം...... എനി നീ വരണത് അവളെ കൊണ്ട് പോവാനായിരിക്കണം കേട്ടാ...."

മച്ചുവിന്റെ കവിളിലെ ഉണങ്ങിയ കണ്ണീര്‍പ്പാടുകളില്‍ വീണ്ടും നനവ് പടര്‍ന്നു..,. നനുത്ത വെളിച്ചത്തിലും ആ നനവ് .....മഴക്കാറു മറച്ച നിലാവത്തേ അരുവിയെ പോലെ നേര്‍ത്ത തെളിമയുണ്ടായിരുന്നു...,.

മാമന്‍റെ മുഖത്ത് നിന്ന് കണ്ണു പറിച്ചു മച്ചു ഉഴറിയ നോട്ടമോടെ ഇരുട്ടിനെ നോക്കി കഴിഞ്ഞ് അവസാനം എന്‍റെ മുഖത്ത് നോക്കി നിന്ന ശേഷം... ഉതിരാന്‍ തുടങ്ങിയ കണ്‍കണിലെ നീര്‍മണികളെ തുടച്ചു കൊണ്ട് കലുങ്കിനു മുകളിലിരുന്നു. നിറകണ്ണുകള്‍ ഇടക്കിടെ തുടച്ചു കൊണ്ട്; ചെരുപ്പിന്‍റെ പിന്നിലെ സ്ട്രാപ്പ് ഇടാന്‍ തുടങ്ങി മച്ചു....

കരഞ്ഞൊതുങ്ങുകായാണെങ്കില്‍ കരഞ്ഞു തീര്‍ത്തോരു ദൃഢ തീരുമാനത്തിലെത്താന്‍ കഴിയുമെങ്കിൽ അതാണ് നല്ലെതെന്നു തോന്നിയതു കൊണ്ടാവണം .... ആശ്വാസിപ്പിക്കാന്‍ തുനിഞ്ഞ എന്നെ മാമന്‍ തോളില്‍ കൈയ്യിട്ടു കൊണ്ട് മുന്നിലേക്ക് നടത്തി.....

ഇരുട്ടില്‍ കുനിഞ്ഞിരിരുന്നു കരയുന്ന, ജീവിത്തിന്‍റെ മുന്നിലെ ഇരുട്ടിനെ കണ്ട് പേടിക്കുന്ന; ഭയം ഇരുട്ടു പോലെ തലക്കു മുകളിൽ ചൂഴ്ന്നു നില്‍ക്കുന്ന ആ ഇരുട്ടിനെ കടന്ന് മാമന്‍റെ കൂടെ നടന്നു.....

കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ മാമന്‍ പറഞ്ഞു....

"മക്കളെ..... അവനവളേം കൊണ്ട് വന്നാ എന്തരെങ്കിലും സഹായം ചെയ്തു കൊടുക്കണേടാ..... അവരും ജീവിക്കട്ട്......"

"മാമന്‍ വിഷമിക്കണ്ടാ.... മച്ചൂ.... അവളെ വിളിച്ചിറക്കിയാല്‍ ബാക്കി കാര്യം ഞാനേറ്റൂ.... വിളിച്ചിറക്കാനുള്ള തന്‍റേടം മച്ചൂ കാണിക്കണം......"

എന്‍റെ വാക്കുകള്‍ മാമന് ആശ്വാസം പകര്‍ന്നെങ്കിലും... കോളൊതുങ്ങാത്ത കടലു പോലെ ചിന്താധീനമായിരുന്നു മാമന്‍റെ മുഖം.... പറയാതെ എനിക്കറിയാം ..... മാമന്‍റെ ചിന്തയുടെ കാരണം മച്ചുവിന്‍റെ അധൈര്യം തന്നെയാണ് ..... ഇല്ലായിരുന്നെങ്കില്‍ അവളെന്നേ മച്ചിവിന്‍റെ വീട്ടിലിരുന്നേനേ..... എന്തോ തീരുമാനിച്ച പോലെ മാമന്‍ മച്ചുവിനെ വിളിച്ചു

"മക്കളെ ബിജൂ...വാടേയ്..."

വിളി കേള്‍ക്കാനിരുന്നെന്ന പോലെ മച്ചു വേഗം ഞങ്ങള്‍ക്കടുത്തെത്തി.....ഇരു വശത്തും ഞങ്ങളെ നിര്‍ത്തി ഞങ്ങളുടെ തോളില്‍ കൈയ്യിട്ടു മാമന്‍ വെളിച്ചത്തിലേക്ക് നടത്തി കൊണ്ട് മച്ചുവിനോടായ് പറഞ്ഞു...

"നീ കേട്ടാടേയ്..... വിനു പറയണത് .... പെണ്ണിനേം വിളിച്ചോണ്ടു ചെല്ലാനാണ്.... നീയെതായാലും ബാംഗ്ലൂരീ തന്നെ പോ..... പിന്നെന്തെരെങ്കിലും പ്രശ്ശനം ഒണ്ടെങ്കില്‍ ഞാന്‍ നോക്കിക്കോളാം.... കേട്ടാ നീ.....എന്തര് ഒണ്ടാവാന്‍ ... പൂനന്‍ കെടന്ന് പള്ള് പറയും.... കൊല്ലൂലല്ല്..... നീ എന്തരന്ന് പേടിക്കണത്.... രണ്ടെണ്ണം കൊണ്ടാലും വേണ്ടൂലാ.... ഒന്നൂല്ലേലും നിന്‍റെ മാമാനല്ലേ...എന്തരായാലും നീ അവളെ വിളിക്ക്...."

പെട്ടെന്നാണ് മച്ചു മറുപടി വന്നത്....

"പേടിച്ചിട്ടൊന്നുംല്ല ഞാനത് ചെയ്യാത്തത്"

ഞെട്ടിപ്പോയി.... അത്രയും ദൃഢമായിരുന്നു മച്ചുവിന്റെ സ്വരം... ഞാനും മാമനും മുഖത്തോടു മുഖം നോക്കി

"പിന്നെന്തര്......"

മാമന്‍റെ ചോദ്യത്തിലും അമ്പരപ്പ് നിറഞ്ഞിരുന്നു.....

"കൊച്ചച്ചന്‍...... വിനൂനെ എത്ര വര്‍ഷത്തിനിപ്പറം കണണത്...."

ഞങ്ങള്‍ രണ്ടു പേരും ഒന്നും മിണ്ടിയില്ല..... കുറച്ച് നേരത്തേ ഇടവേളക്ക് ശേഷം മച്ചൂ വീണ്ടും ചോദിച്ചു.....

"കൊച്ചച്ചന്‍ പറ...... മച്ചമ്പിയെ കണ്ടിട്ട് എത്ര കാലവായി....."

ഇപ്പോളെനിക്ക് മനസ്സിലായി.... ഉച്ച തിരിഞ്ഞ് കല്യാണവീട്ടില്‍ നിന്ന് വരുമ്പോള്‍ വീട്ടിലെ രാത്രിയൂണിനു മുമ്പുള്ള മേമ്പോടിയ്ക്ക് ലേശം കരുതിയിട്ടുണ്ടായിരുന്നു..... . അത് ഞാനും മാമനും മാറി നിന്ന് സംസാരിക്കുന്ന ഗ്യാപ്പില്‍ ഓണ്‍ ദ റോക്സ് ചെലുത്തിയിരിക്കുന്നു .... ദുഷ്ടന്‍.... മാമന് തല ചൂടാവുന്നുണ്ടായിരുന്നു.....

"നീ ..... എന്തരെടേയ് പറേണത്.... ഞാനെന്തര് ചോദിച്ച് .... നീ എന്തെര് പറയണ്...."

"കൊച്ചച്ചന്‍ പറ എത്രകൊല്ലത്തിന് ശേഷം കാണണ്....."

മച്ചു ചോദ്യം വീണ്ടുമാവര്‍ത്തിച്ചതു കൊണ്ടാവണം..... ഗത്യന്തരമില്ലാതെ മാമന്‍ പറഞ്ഞു.......

"പൊടിയിലെ കണ്ടതാണ്...... പത്തിരുപത് കൊല്ലോങ്കിലും ആവും.... അല്ലെടാ മക്കളെ...."

മറുപടിക്കൊപ്പമുണ്ടായിരുന്ന ചോദ്യം എന്നോടായിരുന്നു.....ഞാൻ മാമനെ തിരുത്തി കൊണ്ട് പറഞ്ഞു.....

"ശരിയായി പറഞ്ഞാല്‍ ഇരുപത്തിരണ്ടു വര്‍ഷത്തിനുശേഷം നേരിട്ട് കാണുന്നു....."

"ശരിതന്നെ....ശരിതന്നെ..... മക്കക്ക് എട്ടു വയസ്സുള്ളപ്പ കണ്ടതാണ്......പിന്നിപ്പഴാണ് കാണണത്....."

മാമന്‍ പെട്ടെന്ന് പറഞ്ഞു....

"എന്നിട്ടും മാമന് മച്ചമ്പിയെ കാണുമ്പം.... ഭയങ്കര സ്നേഹം.... ചേഴക്കാരനോടുള്ള സ്നേഹം...... എന്നാ ...എന്‍റെ മാമനോ..... എന്നെ കണ്ടാ ദേഷ്യം.... ഈ അവസ്ഥ എന്‍റെ മക്കള്‍ക്ക് വരരുത്.... നാളെ എന്‍റെ മക്കളെ കണമ്പം.... അവരുടെ മാമന്‍ മിണ്ടാതെ പോവരുത്.....അവരുടെ അപ്പൂപ്പന്‍ അവരെ ശപിക്കരുത്..,. എല്ലാവരും വേണം.... എല്ലാവരും കൂടി കല്യാണം നടത്തിത്തരണം.... അതിനു വേണ്ടിയാണ് കാത്തിരിക്കണത്.... അല്ലായിരുന്നെങ്കീ..... എന്നെ....."

മച്ചു വാക്കുകൾ കടിച്ചു ഞെരിക്കുകയായിരുന്നു..... മുഖം വലിഞ്ഞു മുറുകി വിവര്‍ണ്ണനീയമാവുന്നത് കാണാം..... ആത്മസംയമനത്തിന്‍റെ അങ്ങേത്തലയില്‍ പൊട്ടിത്തെറിക്കു മുന്‍പുള്ള അഗ്നിപർവ്വതമായി മാറുകയായിരുന്നു മച്ചു.......

2015 ഓഗസ്റ്റ് 5, ബുധനാഴ്‌ച

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍.... ഭാഗം 4

അയ്യപ്പന്‍റെമ്പലം കഴിഞ്ഞു താഴേക്ക് വീട്ടിലേക്കുള്ള ഒതുക്ക് കല്‍പടവുകളില്‍ പാദത്തിന്‍റെ മുൻവശമൂന്നി ചാടി ചാടി ഇ റങ്ങുമ്പോഴേ കേട്ടു; വീട്ടില്‍ നിന്നാരോ ഉച്ചത്തില്‍ സംസാരിക്കുന്നു.... ഒന്ന് നിന്ന് ചെവി വട്ടം പിടിച്ചു നോക്കി.... മാമാനല്ല ...... മാമന്‍ ഒരിക്കലും ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിക്കാറില്ല.....

                               വീട്ടിലേക്കുള്ള വളവ് തിരഞ്ഞപ്പോള്‍ കണ്ടു . ചുറ്റും ഇരുള്‍ ചൂഴ്ന്ന്,വരാന്തയില്‍ മാത്രം വീഴുന്ന വെളിച്ചത്തില്‍  അവിടം, ഒരു നാടകം നടക്കുന്ന സ്റ്റേജ് കുറച്ച് ദൂരെ.... മൈതാനത്തിന്‍റ അങ്ങേ അറ്റത്ത് നിന്ന് കാണുന്ന കാഴ്ച പോലുണ്ടായിരുന്നു.... ജീവിതനാടത്തിലെ വരാനിരിക്കുന്ന ദുരന്തത്തിലേക്കുള്ള വഴിത്തിരിവായിരുന്നു അതെന്ന്  .... അപ്പോഴെനിക്കറിയില്ലായിരുന്നു....

സോഫയില്‍ ഇരുന്നു സംസാരിക്കുന്ന വ്യക്തി മാമന് അഭിമുഖമായി ഇരിക്കുന്നത് കൊണ്ട് ; അയാളുടെ പിന്‍വശം മാത്രമേ കാണൂ. കുളി കഴിഞ്ഞു ലുങ്കിയുടുത്ത് ഭാവഭേദമില്ലാതെ അയാളെ നോക്കിയിരിക്കുന്ന മാമനേ എനിക്കുകാണാം.... മാമി കട്ടിലപ്പടി ചാരിനിന്ന് ആംഗ്യവിക്ഷേപങ്ങളോടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. കാഴ്ച്ച കാണാമെങ്കിലും .... ശബ്ദം കേള്‍ക്കാമെങ്കിലും; സംഭാഷണം വ്യക്തമല്ല.കാരണം,അമ്പലത്തില്‍ നിന്ന് .....അയ്യപ്പനേ കാട്ടിലേക്ക് പറഞ്ഞയിക്കേണ്ട അനിവാര്യതയേ പറ്റി ....മന്ത്രി രാജ്ഞിക്ക് ബോധവത്കരണം നടത്തുന്ന ഗായകന്‍ പാടി പറയുന്നതാണ് കൂടുതല്‍ തീവ്രതയോടെ കേള്‍ക്കുന്നത്...

" മച്ചൂ....ആരാണ‍ത്...."

ചോദിക്കുന്നതിനൊപ്പം തിരിഞ്ഞു നോക്കി ശൂന്യം .... ഇരുട്ടല്ലാതെ മറ്റാരുമില്ല പുറകിൽ. പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ... നിമിഷനേരം കൊണ്ട് അപ്രത്യക്ഷനാവാന്‍ ഇവനാര് മുതുകാടിന്‍റെ ശിഷ്യനോ...???? അപ്പോഴെനിക്ക് അപകടം മണത്തു.... കൂടെ ആരെങ്കിലും ഉള്ളപ്പോള്‍  അപകടം വന്ന് തലക്കടിച്ചാലേ  അറിയുകയുള്ളൂ.... എന്നാല്‍ ഒറ്റക്കാവുമ്പോള്‍ എത്ര ദൂരത്തുള്ള അപയവും തിരിച്ചറിയും.....ഇനി ഇവിടെ മുതൽ ഞാനൊറ്റക്കാണ് എന്ന തിരിച്ചറിവ് എന്നില്‍ ധൈര്യം വളര്‍ത്തുകയായിരുന്നു.....

ഗേറ്റിങ്കല്‍ എത്തിയപ്പോള്‍ സംഭാഷണം വ്യക്തമായി. എനിക്കു തിരിഞ്ഞ് മാമന് നേരെയിരിക്കുന്ന വ്യക്തി അന്തരീക്ഷത്തിലേക്ക് കൈകളെറിഞ്ഞ് ക്രോധാവേശത്തോടാണ് സംസാരിക്കുന്നത്.....

"എവനാര്... ചൊല്ലുവിളിയില്ലാതെ വളന്നവനേ പറഞ്ഞ് വിടണം "

പടികേറി വരാന്തയില്‍ എത്തിയപ്പോള്‍ ആളെ മനസ്സിലായി പൂനന്‍ നായര്‍.... മച്ചുവിന്‍റെ മാമന്‍.... എന്നെ കണ്ടിട്ട് ഭാവം മാറിയെങ്കിലും നിമിഷനേരം പഴയ ഭാവത്തിലെത്തി തീപിടിച്ച വാക്കുകള്‍ തുപ്പി......

"വളത്തുദോഷം വന്നവന് ബന്ധക്കാരും, സ്വന്തക്കാരും വേണ്ട.....അങ്ങനൊള്ളവന്‍ നല്ല പിള്ളകളെ കൂടെ നശിപ്പിക്കും"

മാമനുള്ളതു കൊണ്ട് സംയമനം പാലിച്ചു കൊണ്ട് റൂമില്‍ പോയി കുളിക്കാന്‍ തോര്‍ത്തുമെടുത്ത് വാരാന്തയിലൂടെ മുറ്റത്തേക്കിറങ്ങവേ അയാളെന്നേ വീണ്ടും വെറി പിടിപ്പിച്ചു.....

"പോണതു കണ്ടാ ... വെട്ടുക്ടാ നോക്കണപോലെ ചെറഞ്ഞോണ്ട്.... മക്കളെ വളത്താനറിയാത്തവന്‍ വളത്തിയാ ഇങ്ങനെയിരിക്കും...."

              അണപൊട്ടാന്‍ കാത്തു        നില്‍ക്കുന്ന രോഷമുണ്ടായിരുന്നെങ്കിലും
മാമന്‍ മുന്നിലുള്ളതു കൊണ്ട് കടുത്ത വാക്കുകള്‍ വീഴാതെ ഞാൻ പറഞ്ഞു.....

"എന്നെ എന്തുവേണമെങ്കിലും പറഞ്ഞോ..... പക്ഷേ എന്‍റെ അച്ഛനേയും അമ്മയേയും പറ്റി പറഞ്ഞാല്‍ എന്‍റെ കൈ അറിയാതെ പൊങ്ങും .... അതേത് ദൈവംതമ്പുരാനായാലും ശരി"

ഞാൻ വീട്ടില്‍ കയറിയ ശേഷം; അതുവരെ കട്ടില ചാരി നിശബ്ദയായി നിന്നിരുന്ന മാമി ദേഷ്യത്തോടെ എന്‍റെ നേരെ ചാടി

"നീയെന്തര് വര്‍ത്താനം പറേണത്.... വയസ്സിന് മൂത്തോര്വാട് ഇങ്ങനെയാണാ സംസാരിക്കണത്....."

അതിനിടക്ക് മാമന്‍ ചാടിയെണീറ്റു എന്നോടായി പറഞ്ഞു.....

"അപ്പി .... പ്പോ ..... പോയി കുളീര് .. "
മന്ദഹാസം മൊട്ടിട്ടു നില്‍ക്കുന്ന ആ മുഖത്ത് നിറയെ സ്നേഹമാണ്...... പിന്നൊരക്ഷരം പറയാതെ കുളിമുറിയിലേക്ക് നടന്നു.....

                         തലയില്‍ കൂടി വെള്ളമൊഴിക്കുമ്പോള്‍ ശരീരം തണുക്കുമ്പോഴും; മനസ്സ് ചുട്ടു നീറുകയായിരുന്നു..... ഇന്നത്തേ പകലു തന്ന അനുഭവങ്ങൾ , കഥകൾ എല്ലാം കൂടി എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു..... വെള്ളം എത്ര കോരിയൊഴിച്ചിട്ടും മതിയാവില്ലെന്നു തോന്നി ..... വെള്ളംനിലത്തു വീണുടയുന്ന ഇടവേളകളിൽ വരാന്തയിലെ തകര്‍ക്കലുകള്‍ കാതില്‍ വീഴുന്നുണ്ടായിരുന്നു..... കുളി കഴിഞ്ഞു തോര്‍ത്തുമ്പോഴും, വരുമ്പോഴും തീരുമാനം എടുക്കാന്‍ പറ്റാതെ ഞാൻ വല്ലാതെ വീഷമിക്കുകയായിരുന്നു. മുടി ചീകാന്‍ നേരം കണ്ണാടിയിലേക്കു നോക്കുമ്പോള്‍; മനസാക്ഷി എന്നോട് ചോദിക്കുന്ന പോലെ തോന്നി

"വിനു .... ഇനിയെന്തിനു താമസം "

വരാന്തയില്‍ നിന്ന് ശബ്ദമുണ്ട്.... പക്ഷേ.... സംഭാഷണങ്ങളായി എന്നിലേക്ക് വരുന്നില്ല കാരണം ...... ഞാൻ എന്നിലേക്ക് ചുരുങ്ങി പിന്നെ പറന്ന് വ്യാപിക്കാന്‍ ഒരുങ്ങുകയായിരുന്നു......

"മോനേ......"

കയറി ഇറങ്ങി കയറിയുള്ള അച്ഛന്റെ വിളി കേട്ട് ഞെട്ടിപ്പോയി.... കണ്ണാടിയിലെ പ്രതിബിംബത്തിന് അച്ഛന്റെ രൂപം ..... കള്ള കൊശവാ..... അച്ഛൻ സ്നേഹം കൊണ്ട് ഉപദേശിക്കാന്‍ തുടങ്ങുമ്പോഴോ... വഴക്കു പറയുമ്പോഴോ തുടങ്ങുന്നത് ഈ വാക്കില്‍ നിന്നായിരിക്കും..... അച്ഛൻ കുറഞ്ഞിട നിര്‍ത്തി തുടര്‍ന്നു

"കള്ള കൊശവാ.... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.... നിനക്കു തീരുമാനമെടുക്കാന്‍ കഴിയാത്ത സമയം .... ധൈര്യപൂര്‍വ്വം കണ്ണടച്ച് നീ നിന്‍റെ മനസാക്ഷിയോട് ചോദിക്കുക .... ഉത്തരം നിന്നെ തേടിയെത്തി നിന്‍റെ മുന്നില്‍ ഉത്തരവ് കാത്ത് നില്‍ക്കും.... പിന്നെയാണ് നീ ഭയപ്പെടേണ്ടത് ..... ഒരിക്കലെടുത്ത തീരുമാനത്തില്‍ നിന്ന് പിന്തിരിയുന്നത് ഭീരുവാണ് ..... അതാണ് ഭയപ്പെടേണ്ടത്...... "

ഒന്നല്ല ഒരുപാട് തവണ കേട്ടിട്ടുള്ള ഈ ഉപദേശമാണ് എന്നെ നയിക്കുന്നത്.... ഉത്തരം കിട്ടിയ ഞാൻ ..... തീരുമാനം പെട്ടെെന്നടുത്തു... മച്ചു കൂടെയൊല്ലാത്തതു കൊണ്ടു തന്നെ എന്‍റെ ഭാഗം ന്യായീകരിക്കേണ്ടത് ഞാൻ മാത്രമാണ്; അതുവേണ്ടെന്ന് തോന്നി.... ഇതിനിടക്ക് ന്യായീകരണം കൊണ്ട് പ്രയോജനം ഇല്ല..... ശിക്ഷ വിധിച്ച് നടപ്പിലാക്കാനിരിക്കുന്നവരോട് അപ്പിലിന് പ്രസക്തിയില്ല.... എന്നെ ഇവിടെ തടഞ്ഞ് നിര്‍ത്തുന്ന ഒന്ന് മാമനാണ്..... മാമന് എന്നെ മനസ്സിലാക്കാൻ കഴിയും. ഞാനെണീറ്റ് ബാഗൊരുക്കാന്‍ തുടങ്ങി.....തീരുമാനത്തിന്‍റെ വ്യക്തതയില്‍ ഞാൻ തിരിച്ച് വര്‍ത്തമാനത്തിലേക്കെത്തുകയായിരുന്നു..... പൂനന്‍ നായരുടെ ശബ്ദമാണ് ഉണര്‍ത്തിയത് ....ആദ്യം പറഞ്ഞതൊന്നും എന്‍റെ തലയിൽ കയറില്ലെങ്കിലും അവസാന വാചകം ; വേദനയുണ്ടാക്കി കൊണ്ടാണ് ചെവി തുളച്ചു കയറിയത്....

"എന്തരായാലും അളിയാ അവനെ പറഞ്ഞുവിടണം ..... വച്ചോണ്ടിരുന്നാ പറ്റൂല്ലാ...."

മാമിയുടെ പ്രകടനം പണ്ടും എനിക്കെതിരായിരുന്നെന്ന് മറ്റു പലരും പറഞ്ഞ് എനിക്കറിയാമായിരുന്നെങ്കിലും ഒരിക്കലും നേരെ നേരെ എന്നോടോ, എന്നെ ചൊല്ലി  മാമനോടൊ കാണിച്ചു കണ്ടിട്ടില്ല..... പക്ഷേ ഇന്ന് ആങ്ങളെ ഞാൻ ആക്രമിച്ചു എന്നുള്ളത് കൊണ്ടോ...?,ആങ്ങളയുടെ പിന്‍ബലമുള്ളതുകൊണ്ടോ മാമിയുടെ പ്രകടനം അതിരു വിട്ടു....

" കൂട്ടുകെട്ടിയാ ചൂട്ടുകെട്ടും .... എന്‍റെ മക്കവിടില്ലാത്തത് നന്നായി.... ഇല്ലെങ്കീ... എന്‍റെ മക്കളും ചീത്തയായേനെ...."

"ഛീ... നിര്‍ത്തെടീ...... " മാമനാണ്

കസേര തെറിച്ചുപോയി ചുമരിലടിച്ചു നിലത്തു വീണശബ്ദത്തിനു ഇടവേളക്കു ശേഷം മാമന്‍റെ സ്വരം കൂടുതൽ മുറുക്കത്തോടെ കേട്ടു

"നട്ടെല്ലില്ലാത്താ പെണ്ണാളന്മാരെ പറ്റി വിസ്തരിക്കണ്ടാ.... ചൊല്ലുവിളിയില്ലാതെ വളരാന്‍ വിനൂനെ വളത്തിയത് നീയ്യാ ഞാനാ അല്ല .... എന്‍റെ അളിയനാ അറിയാ നിനക്ക്.... അവനെന്തെരെങ്കിലും ചെയ്തിട്ടോണ്ടേ കാരണോം കാണും..... "

മാമന്‍ കുറെക്കാലം ഗള്‍ഫിലായിരുന്ന കാലത്ത് മക്കളെ രണ്ടുപേരേയും നോക്കി വളര്‍ത്തിയത്  മാമിയും ആങ്ങളയായ പൂനന്‍ നായരും കൂടിയായിരുന്നു.... അതുകൊണ്ട് തന്നെ തന്‍റെ മക്കള്‍ ചുണകെട്ടവന്മാരായി പോയെന്ന് മാമന്‍ രഹസ്യമായി പറയാറുണ്ടെങ്കിലും ഇത്ര പരസ്യമായി പറയുന്നത് ആദ്യമാണ്.....  

കുറച്ച് നേരത്തേക്ക് മണ്ണട്ടകളുടേയും രാചിവീടുകളുടേയും കരച്ചിലും പിന്നെ കലുങ്കിന് താഴെ പറക്കെട്ടിലേക്ക് അരുവി തലക്കുത്തിവീണ് മരിക്കുന്ന ശബ്ദവും കേള്‍ക്കാം........

"ഇപ്പം....എന്തര് വേണം .... ഞാനവനോട് ചോദിക്കാം"

  കലഹം ഒഴിവാക്കാൻ വേണ്ടിയാവണം മാമന്‍ സമനില വീണ്ടെടുത്ത് സമവായത്തിലെത്തി  മക്കളേ എന്നും വിളിച്ച് വാതില്‍ക്കലെത്തിയ മാമന്‍ യാത്രക്കൊരുങ്ങി ഷൂ കെട്ടി കൊണ്ടിരിക്കുന്ന എന്നെ കണ്ട് വല്ലാതെയായി.... ലെയ്സ് കെട്ടി നിവര്‍ന്ന നിന്ന ഞാൻ മാമന്‍റെ മുഖത്ത് നോക്കി ..... സ്വതവേ വെളുത്ത മുഖം കോപത്തിന്‍റെ ചെന്തീനാളങ്ങള്‍ കത്തുന്നതിനാലാവണം വല്ലാതെ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു..... നോക്കി നില്‍ക്കെ ആ മുഖത്ത് സ്നേഹം വന്ന് നിറയുന്നുണ്ടായിരുന്നു.... പിന്നവിടെ സങ്കടക്കാറ് നിറഞ്ഞ് പെയ്യാന്‍ വെമ്പി നിന്നു...... എന്തൊക്കെയോ പറയാൻ വന്ന മാമന്‍റെ ചുണ്ടുകൾ വാക്കുകളുടെ മരണപ്പിടച്ചില്‍ പോലെ വിറക്കുന്നുണ്ടായിരുന്നു.... ഒന്നും പറയാതെ മാമന്‍ തിരിച്ചു പോയി.....

മൂകത തളകെട്ടി കിടക്കുന്ന നിശബ്ദ വിറങ്ങലിച്ച് കിടക്കുന്ന വാന്തയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ പൂനന്‍ നായർ കുനിഞ്ഞിരിക്കുന്നു... എന്നെയൊന്ന് നോക്കിയ ശേഷം പിന്നെ ഇരുള്‍ നോക്കി നില്‍ക്കുന്ന മാമി ...... മാമന്‍ തൊഴിച്ചെറിഞ്ഞ കസേര ടീപ്പോക്ക് സമീപം ചുമരോട് ചേര്‍ന്ന് ചരിഞ്ഞ് കിടക്കുന്നു..... മാമനോട് യാത്ര പറയാന്‍ വാരാന്തയുടെ പടിഞ്ഞാറ് കോണിലെ റൂമിനടുത്തേക്ക് നടക്കാന്‍ തുടങ്ങുമ്പോഴേക്കും മാമന്‍ വാതില്‍ക്കല്‍ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇട്ടു കൊണ്ട് പുറത്ത് വന്നു.....

ചെറിയ കുട്ടിയായിരുന്നപ്പോള്‍ കൈ പിടിച്ച് നടത്തിച്ചപോലെ മാമനെന്‍റെ കൈപിടിച്ചു കൊണ്ട് പറഞ്ഞു

"വാടാ മക്കളെ....."

..........തുടരും..........

കവിമോക്ഷം....

നാലുവരിക്കവിത തന്നാൽ  അച്ചടിമഷിയിൽ പുരട്ടി, മനോജ്ഞമാംത്താളാൽ ചേർത്തൊരുപുസ്തകത്തിൻ രണ്ടു കോപ്പി തന്നേക്കാം. വാഗ്ദാനപ്പെരുമഴയിൽ നനഞ്ഞൊട്ടു പുള...