2020 മാർച്ച് 25, ബുധനാഴ്‌ച

ഒരിക്കൽ കൂടി

അച്ചുവും, അപ്പുവും,കുഞ്ചുവും


കൺപോളകളിൽ പാടകെട്ടിയ ഉറക്കത്തിന്റെ ഉടുമുണ്ട് വലിച്ചുകീറി സൂര്യന് മുന്നിൽ നഗ്നനായി നിർത്തിയത്  സ്വന്തം  ഭാര്യാവിൻറെ പ്രഭാതഭേരിയായിരുന്നു. രണ്ടുമൂന്നു ദിവസം ഉറക്കമില്ലാത്ത യാത്രയുടെ അവസാനത്തിൽ ക്ഷീണം താരാട്ട് പാടി ഉറക്കിയതായിരുന്നു.കുറഞ്ഞത് ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന തിന്നുക ഉറങ്ങുക, ഉറങ്ങുക തിന്നുക പരിപാടിയിലൂടെ ക്ഷീണം തീർത്തു തടി വെടിപ്പാക്കി എടുക്കാനുള്ള ഭഗീരഥ പ്രയത്നം. ആ ഉറക്കത്തേയാണ് സ്വന്തം ഭാര്യ ഉപ്പൂറ്റി വിണ്ടുകീറിയ ചിരവ നാക്ക് പോലുള്ള കാലാൽ ചവിട്ടിപ്പായിച്ചത്.ഭേരി അടുത്ത വീട്ടിലെ അക്കയോടാണ്. ദൈവത്തിന്റെ മഹത്വമാണ് പ്രഘോഷണ വിഷയം.ബെസ്റ്റ് വിഷയം....

            കണ്ണ് മെല്ലെ തുറന്നു. ജനലൽ തുറന്നിട്ടിരുന്നു.ആ വഴിയാണ് സൂര്യൻ കേറി വിലസുന്നത്.ദിഗംമ്പര വേഷത്തിലുള്ള ഞാനെണീറ്റു മൂരി നിവർത്തി. ഇത്രയും പ്രായമായിട്ടും ഈ ചെക്കന് നാണം വന്നില്ലല്ലോന്നോർത്ത് സൂര്യൻ  മേഘങ്ങളിൽ മുഖം മറച്ചു. ഉടുമുണ്ട്  തപ്പിയെടുത്ത് തട്ടിക്കുടഞ്ഞുടുത്തു.  വയറ് കിടന്ന് പൈക്കീഞ്ചോ അടിക്കുന്നുണ്ട്.പല്ല് തേച്ചാൽ ഇരട്ടിയാവുന്ന വിശപ്പിനെ കുറിച്ച് ആലോചിച്ചപ്പോൾ അവളേയും ദൈവത്തേയും വലിച്ച് വാരി നിലത്തടിക്കാൻ തോന്നി.കാരണം ഭേരി മാത്രമേ കാണൂ. അടുക്കളയിൽ ഒന്നും ഉണ്ടാവില്ല.യാത്ര പോകുന്നതിനു മുമ്പ് സ്റ്റൗ കത്തിച്ചതാണ്. വിശക്കുന്നവന് മുമ്പിൽ അപ്പമായി ദൈവം പ്രത്യക്ഷപ്പെടുമെന്ന ബൈബിൾ വചനം ഞാൻ വെറുതെ ഓർത്തു. ചുമ്മാ.... ഒരു രസത്തിന്... 

ജോലി റിസൈൻ ചെയ്തു, ഇനിയെന്ത് എന്ന മട്ടിൽ ഫാനും നോക്കി കിടക്കുമ്പോൾ.  ചിന്തകൾ കാലു വെന്ത നായയെ പോലെ അന്തമില്ലാതെ പായുന്ന നേരം. ഫാൻ കറങ്ങുന്നതിനേക്കാൾ മൂളിച്ചയിൽ തലക്കുള്ളിലൊരു വണ്ട് മുരണ്ടു പറക്കുന്നുണ്ട്. ചിന്തകൾ കാടും കയറി നിബിഡ വനങ്ങളായി.വനത്തിനുള്ളിൽ നിന്നും വാടക,ലോൺ തുടങ്ങിയ സിംഹങ്ങൾ വന്ന് അലറി.അടിവയറ്റിൽ നിന്നും  ഹോമകുണ്ഡത്തിൽ നിന്നും തെള്ളിപ്പൊടി വാരിയെറിഞ്ഞ പോലെ ആളിക്കത്തി.മൂട്ടില് മുള വച്ച് കുത്തിയ പോലെ അറിയാതെ കസേരേന്ന് രണ്ടു പ്രാവശ്യം പൊങ്ങി ചാടി. അത്യാവശ്യം രണ്ടു മൂന്നാസനങ്ങൾ സ്കൂളു വഴി പഠിപ്പിച്ചത് കാണിച്ചു ആസനപ്പായ എന്നെ കൊണ്ട് വാങ്ങിപ്പിച്ച മൂത്ത പുത്രൻ ഞാൻ കസേരയിൽ ഇരുന്നു കാണിച്ച ആസനക്രിയ്യ കണ്ട് സകൂതം നോക്കി.കൊള്ളാമല്ലോ അച്ഛന്റെ  കസേരാസനമെന്ന് അത്ഭുതത്തോടെ വാ പിളർത്തി നിന്നു. 

                         ഇങ്ങനെ ജീവിതം മരുഭൂമിയിലെ ചൂട് പോലെ വളരെ സുഖ സമ്പൂർണ്ണമായി മുന്നോട്ട് പോകുന്ന  കാലത്താണ്, പെണ്ണുമ്പിള്ള വഴി ബന്ധുക്കാരൻറെ ഫാര്യവ് വക ഫോൺ കോളൊന്ന് മിന്നൽ പോലെ പറന്നിറങ്ങിയത്.  ടിയാത്തിയുടെ കത്തിയും കുശലവും കഴിഞ്ഞു ടിയാത്തി അവരുടെ സ്വന്തം ടിയാന്  ബാറ്റൺ കൈമാറി. അപ്പോഴാണ് ഇപ്പോൾ തന്നെ ലവര്  സ്നേഹം മൂത്ത് വിളിച്ചതിന്റെ കാര്യം തിരിഞ്ഞത്. പത്തഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള ക്ഷേത്രദർശനം നടത്താൻ പോകുന്നു. ടിയാനും ടിയാന്റെ സ്വന്തം ഭാര്യയും മക്കളെയുപേക്ഷിച്ച്, മൈസൂരും ചുറ്റുവട്ട ജില്ലകളിലുള്ള സകല ദൈവങ്ങളുമായുള്ള കണക്ഷൻ കട്ടാക്കി അഞ്ഞൂറ് കിലോമീറ്റർ ദൂരത്തുള്ള ദൈവവുമായി പുതിയ കണക്ഷൻ സ്ഥാപിക്കാനുള്ള ആപ്ലിക്കേഷൻ കൊടുക്കാൻ പോകുന്നു,..... കൂടെ വരണം പോലും. അടിപൊളി.... പണിയില്ലാത്തവന്  പുലിപ്പാലിൽ കിട്ടിയ പണി.

കണവനായ എന്റെ എല്ലൊടിഞ്ഞതും,എല്ലൊടിഞ്ഞിട്ടും തീരാത്ത അഹങ്കാരത്തിൻ പുറത്ത് ജോലി രാജിവെച്ച് ഫാനും നോക്കി കിടക്കുന്നതും, പണ്ടേപ്പോലെ വിളിച്ചാൽ വിളിപ്പുറത്തുള്ള, ചുറ്റി നിൽക്കുന്ന അമ്പലങ്ങളിലെ ദൈവങ്ങളുടെ പവറ് കമ്മിയായോ എന്ന്  പ്രതിമ എന്നു പേരുള്ള  എന്റെ സ്വന്തം ഭാര്യ പ്രതി, പ്രതിമ പോലെ  ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്  ഈ ഫോൺ കോൾ ഇടിത്തീയായി വന്നതെന്ന് എനിക്ക് മനസ്സിലായി. ദൈവവിളിയായി ഇതിനെ കാണണമെന്നും ദൈവം തന്നെയാണ് അവരെ കൊണ്ട് വിളിപ്പിച്ചതെന്നും, അല്ലെങ്കിൽ ഇത്രയും കാലം ഇല്ലാതെ അവർ ഇപ്പോൾ തന്നെ അമ്പലത്തിൽ പോകാൻ വിളിക്കേണ്ട കാര്യമില്ലെന്നും, അത് കൊണ്ട് ദൈവം അവരെ കൊണ്ട് വിളിപ്പിച്ചതാണെന്നും  ഫോൺ കട്ട് ചെയ്തു പെണ്ണൊരുത്തി കട്ടായം മൊഴിഞ്ഞു. കാശില്ലാത്തതാവുമ്പോൾ അപ്പോഴപ്പോൾ കരുതൽ ധനമെടുക്കാൻ സ്വന്തം റിസർവ് ബാങ്ക് ഇല്ലാത്തതിനാൽ, കളസം കീറീ നിൽക്കുമ്പോൾ  സ്വന്തം ഭാര്യക്ക് വന്ന ഈ ദൈവവിളി ഞാനും ദൈവവും തമ്മിലുള്ള ശത്രുത വീണ്ടും കൂട്ടി.

ദൈവം പോലുമറിയാതെ  ഞാൻ ഭാര്യാവുമായി നയതന്ത്ര ചർച്ച നടത്തി നോക്കി.പത്തഞ്ഞൂറു കിലോമീറ്റർ ചുറ്റി പോയി ആ ദൈവത്തേ കാണുന്നതിനേക്കാൾ നമ്മുടെ ചുറ്റുവട്ടത്തുള്ള ടോപ്പ് ദൈവങ്ങളുമായി ഒരു കൂടികാഴ്ച നടത്തുന്നത് നന്നായിരിക്കും. അത് മാത്രമല്ല ബുധൻ വ്യാഴത്തിന്റെ മേലെ വന്നതിനാലും, ശുക്രനിൽ ശനിയുടെ അപഹാരമുള്ളതിനാലും ശനിയുടെ മൂലസ്ഥാനം പോക്കറ്റിലേക്ക് മാറിയതിനാലും ഇപ്പോൽ മൈസൂരിലെ ദൈവങ്ങളുടെ പവ്വർ കഴിഞ്ഞ മാസത്തേക്കാൾ  ഇരട്ടി ആയതിനാൽ ദർശനം ഇവിടം ഉത്തമം.

കേട്ടതിൽ തത്ക്ഷണം പെമ്പിള ചീറി......

."ഇത്രയൊക്കെ ആയിട്ടും സകല ദൈവങ്ങളേയും  ചീത്ത വിളിക്കുന്ന സ്വഭാവം നിർത്താറായില്ലേ മനുഷ്യാ.... ഈ മനുഷ്യൻ എന്ന് നന്നാവും ദൈവമേ..... "

ഇനി എന്തെങ്കിലും പറയാൻ നിന്നാൽ 'കഥ കന്തലാവും' എന്ന തമിഴ് മൊഴിയോർത്തു കൊണ്ട്  കൂടുതൽ പറയാൻ നിൽക്കാതെ ദൈവത്തെ കാണാനുള്ള ബഡ്ജറ്റും ഇട്ട്  പാസാക്കുകയും ചെയ്തു. ഉടനടി അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുത്രന്മാക്ക് മൂന്നുദിവസം സ്കൂളിൽ പോകുന്നതിന്  അവധി പ്രഖ്യാപിച്ചു.പ്രഖ്യാപനം കേട്ട് സ്കൂൾ വിരോധികളായ എന്റെ രണ്ട് സന്താനങ്ങൾ തുള്ളിച്ചാടി ആർപ്പുവിളിച്ചു. അവധി പ്രഖ്യാപനം നടത്തിയ അമ്മക്ക് നന്ദിയോടെ സ്നേഹത്തോടെ 'കീ ജയ് 'വിളിച്ചു. തന്തയെന്ന പരിഗണനയിലും, സമാധാനമായി കേട്ടു നിന്നതിനാലും രണ്ടു 'കീ ജയ് 'എനിക്കും കിട്ടി.

      ഭാണ്ഡം മുറുക്കി പുറപ്പെടാൻ നിൽക്കുമ്പോൾ  ദാണ്ടേ വരുന്നു വേറൊരു കുരിശ്. അമ്മായിയപ്പനും അമ്മായി അമ്മയും കൂടെ വരുന്നെന്ന്. അടുത്ത ജംഗ്ഷനിൽ മുറുക്കാൻ വാങ്ങാൻ പോകണമെങ്കിലും ഓട്ടോ വിളിക്കാൻ പറയുന്ന അമ്മായിയമ്മയും അമ്മായിയപ്പനും. ഒരോട്ടോയിൽ അമ്മായിയമ്മ കയറിയാൽ പാവം തോട്ടി പോലുള്ള അമ്മായിയച്ചൻ ചുരുണ്ടു മടങ്ങി കയറിയിരുന്നാൽ പിന്നാർക്കുമില്ല സ്ഥലം,അതാണവരുടെ ഭൂമിശാസ്ത്രം. ഇവരുടെ വരവ് തീരുമാനമായതോടെ നൂറിൽ പിടിക്കാൻ ഉറപ്പിച്ചിരുന്ന സ്പീഡ് പൂജ്യം വെട്ടിക്കുറച്ചു പത്തിലേക്ക് മാറ്റി.ഇട്ട ബഡ്ജറ്റ് കമ്മി ബഡ്ജറ്റായി. മൊത്തത്തിൽ വെരി ഹാപ്പിയായി. അടിയന്തരമായി  ഞാനും പെണ്ണുമ്പിള്ളേം മീറ്റിങ്ങ് കൂടി രണ്ടു മൂന്ന് കാര്യങ്ങൾ പാസാക്കി.ഒന്ന്,ഒന്നോ രണ്ടോ ദിവസത്തേക്കുള്ള  പഴം, പച്ചക്കറി, ചപ്പാത്തി  തുടങ്ങിയവ കരുതുക. 

 യാത്ര പുറപ്പെടുന്നതിൻറെ തലേദിവസം രാത്രിയാണ് അടുത്ത ബോംബ് പൊട്ടിയത്. ശ്രീമതിയുടെ അനിയത്തിയുടെ മൂത്ത പുത്രനും കൂടെ വരുന്നുണ്ടെന്ന്. പേര് അച്ചു. ഓൾറെഡി രണ്ട് ന്യൂക്ലിയർ ബോംബ് കൊണ്ടു നടക്കുന്നവന് ഒരു ഹൈഡ്രജൻ ബോംബ് ഫ്രീ കിട്ടിയ അവസ്ഥയായി എന്റേത്.

എന്തായാലും വലിയ കുഴപ്പമില്ലാതെ സിഗന്ദൂരെത്തി കുളി കഴിഞ്ഞ് ദൈവത്തേ കാണാനുള്ള ക്യൂവിൽ എന്റെ രണ്ടേണ്ണത്തിനെ അണ്ടർ കസ്റ്റഡിയിലൊതുക്കി നിൽക്കുമ്പോഴാണ് ചില സംശയങ്ങൾ മുള പൊട്ടിയത്.അതേറയും  ഈ ദൈവത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാനുള്ള അടക്കാനാവാത്ത അഭിവാജ്ഞയുടെ പുറത്താണെങ്കിൽ എന്റെ പെണ്ണുമ്പിള്ളക്ക് ശുദ്ധ പോക്രിത്തരമായാണ്  തോന്നിയത്. അവളെന്നോട് പലപ്പോഴും കണ്ണുരുട്ടി കാണിച്ചു.എന്നിട്ടും അനിർഗ്ഗളം പ്രവഹിച്ച സംശയസരണി അവൾ നുള്ളി നിർത്തി.

      അവസാനം ദൈവത്തിന് മുന്നിൽ പെണ്ണുമ്പിള്ള കണ്ണടച്ച് പ്രാർത്ഥിക്കുന്നതിന് കാവലായി കവചമായി നിന്ന് കൊണ്ട് മുന്നിൽ നിന്ന രണ്ട് കൊച്ചു സൂര്യന്മാരെ  വായുവിൽ നിർത്തി ദൈവത്തിന് അവരെ കാണാൻ അവസരമുണ്ടാക്കി കൊടുത്തു.അതിനിടക്ക് കിട്ടിയ ഗ്യാപ്പിൽ ഞങ്ങൾക്ക് മുന്നിൽ  ദൈവവുമായിട്ട് ഡയറക്റ്റ് കോൺടാക്റ്റ് വരത്തക്കവണ്ണം എന്റെ രണ്ടു സൂര്യന്മാരേ ഞാൻ  നിർത്തി. അതിന് ശേഷം ദൈവത്തിന്റെ കാന്തിയെ പറ്റി പോക്കറ്റിൽ രണ്ടു കൈയ്യുമിട്ട് ഒരു വിഹക വീക്ഷണം നടത്തവേ, തൊഴുതു നിന്ന ശ്രീമതി ഇടങ്കണ്ണിട്ട് എന്നെയൊന്നു നോക്കി. ഇവിടെ വന്നിട്ടെങ്കിലും കൈകൂപ്പി പ്രാർത്ഥിക്ക് മനുഷ്യാന്നും പറഞ്ഞു ആറടി ഉയരത്തിലുള്ള  എന്നെ നാലരയടി ഉയരത്തിലുള്ള ലവള് മുട്ടുകൈ വച്ച് പൊക്കിളിന് താഴെ ഒറ്റത്തട്ട്....

നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു.... കണ്ണിൽ
നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു...... മുന്നിൽ 
നവരാത്രി കൽമണ്ഡപമൊരുങ്ങി.....

ദൈവമേ....... ദൈവത്തിന് നല്ല ബുദ്ധി വരണേന്ന് അപ്പോ തന്നെ പ്രാർത്ഥിച്ചു..... ആരായാലും പ്രാർത്ഥിക്കും, അതായിരുന്നു പ്രയോഗം.

  ക്ഷേത്രദർശനം കഴിഞ്ഞ് കഴിഞ്ഞ തിരിച്ചു പുറപ്പെടാൻ നിൽക്കുമ്പോഴാണ് വേറൊരു ബോർഡ് പെണ്ണുമ്പിള്ള യുടെ ശ്രദ്ധയിൽപ്പെട്ടത് മൂകാംബിക 55 കിലോമീറ്റർ മീറ്റർ. ഉടനേ ബന്ധുക്കളെല്ലാം ചേർന്നു അടിയന്തര യോഗം കൂടി തീരുമാനമെടുക്കുകയും റൂട്ട് മാപ്പ് തിരുത്തി യാത്ര മൂകാംബിക വഴി കൂടി ആക്കുകയും ചെയ്തു. മോങ്ങാനിരുന്ന പട്ടിയുടെ  തലയിൽ തേങ്ങാ വീണ സ്ഥിതിയായി. മൂകാംബികയോട് എനിക്കുള്ള സോഫ്റ്റ്‌ കോർണർ കൂടി മനസ്സിലാക്കിയാണ് സ്വന്തം ഭാര്യാവ് ഈ പദ്ധതി ആവിഷ്കരിച്ചത്.( ആ കഥ പിന്നെ പറയാം)

സൗപർണികയിലെ കുളിയും മൂകാംബിക ദർശനം കഴിഞ്ഞു യാത്ര ഹട്ടിയങ്കഡി  വഴി പോകണം എന്ന് കരുതിയെങ്കിലും സമയക്കുറവുമൂലം വെട്ടിക്കുറച്ചു. ട്രെയിൻ സമയത്തിന് തൊട്ടു മുമ്പാണ് കുന്താപുരം  റെയിൽവേ സ്റ്റേഷനിൽ എത്തിയത്.  മൈസൂരിലേക്കുള്ള ടിക്കറ്റെടുക്കുമ്പോൾ കശപിശ തന്നെ നടന്നൂ.  ഒരു കൺഫ്യൂഷനിലാൽ ഉണ്ടായ  വാക്ക് തർക്കത്തേ കുറിച്ച് സംസാരിച്ചു കൊണ്ട് ഞാനും ഭാര്യയും ലഗേജുമായി മുന്നോട്ടു നടന്നു. ഞങ്ങൾക്ക് മുന്നേ കൈകോർത്തു പിടിച്ചു കൊണ്ട് അപ്പുവും കുഞ്ചുവും. ഞങ്ങൾക്ക് പിന്നിലായി പ്രതിയുടെ ബന്ധുക്കളായ ദമ്പതികളും. അവർക്ക് പിന്നിലായി പ്രതിയുടെ അച്ഛനുമമ്മയും നടന്നുവരുന്നുണ്ട്. അനാവശ്യമായി റെയിൽവേ ഉദ്യോഗസ്ഥരുമായി ഉണ്ടായ കശപിശ ഒരുതരം മരവിപ്പാണ് മനസ്സിൽ ഉണ്ടാക്കിയത് അതുകൊണ്ടുതന്നെ ഞാനും പ്രതിയും സംഭവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട്  റെയിൽവേ സ്റ്റേഷൻ അങ്ങേയറ്റത്തെക്ക് ഞങ്ങൾ നടന്നെത്തി. ഞങ്ങൾക്ക് പിന്നിൽ മറ്റുള്ളവരും.ട്രെയിൻ ഏതാനും നിമിഷങ്ങൾക്കുള്ളിൽ വരുമെന്ന് എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ കേട്ടൂ.

എല്ലാവരുടെയും ബാഗ് ഒരിടത്തേക്ക് ഒതുക്കിവെച്ച്  മക്കളോട് രണ്ടാളും ട്രെയിനിലേക്ക് വളരെ പെട്ടെന്ന് കയറാനും, കൂടെ തന്നെ നിൽക്കണം എന്ന് പറയുകയും ചെയ്തു. അതിനുശേഷമാണ് ആണ് ഞാൻ അച്ചുവിനോട് ഇതുതന്നെ പറയാൻ വേണ്ടി തിരിഞ്ഞത്.
ഒറ്റ നോട്ടത്തിൽ കാണാത്തതിനാൽ കുറച്ചു മാറി നിൽക്കുന്ന അമ്മായിയപ്പനും അമ്മായിയപ്പനുമടുത്തേക്കും നോക്കി  കണ്ടില്ല. കണ്ണെത്തുന്ന ദൂരേയ്ക്ക് അച്ചുവിനെ കണ്ടില്ല. ഒരാന്തലോടെ ഞാൻ എല്ലാവരോടുമായി ഉറക്കെ ചോദിച്ചു  '"അച്ചു എവിടേന്ന്"'......   ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു ഇപ്രാവശ്യം മിസ്സിംഗ്  എന്റെ കൈക്കുമ്പിളിൽ നിന്നാണെന്ന്.

ബാഗവിടെയിട്ട് അപ്പോൾതന്നെ ഞാൻ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് ഓടാൻ തുടങ്ങി. ഓട്ടോയിൽ നിന്നും അവന്റെ കൈ പിടിച്ചിറക്കിയത് ഞാനാണ്. എനിക്ക് നല്ല ഓർമ്മയുണ്ട്.  പിന്നെ കൗണ്ടറിന് അടുത്തേക്ക്  നടന്നുവന്ന  അവനെ അമ്മായിയമ്മ  പിടിച്ചു മാറ്റുന്നതും നല്ല ഓർമ്മയുണ്ട്.  അതിനുശേഷം കൗണ്ടറിൽ നടന്ന കശപിശക്ക് ശേഷം ഞങ്ങൾ  അതേപ്പറ്റി സംസാരിച്ചു നടന്നു വരികയാണുണ്ടായത്. ഞാൻ കരുതിയത് എപ്പോഴും പോലെ അമ്മൂമ്മയും അപ്പൂപ്പനും അവനെ നോക്കുന്നുണ്ടെന്നാണ്. പിന്നീട് അവനെ ഞാൻ  അന്വേഷിക്കുന്നത് പ്ലാറ്റ്ഫോമിന് അങ്ങേത്തലയിൽ ചെന്നാണ്.

 കാരണങ്ങൾ പലതുണ്ട്. ഒന്ന് എന്റെ മക്കൾ ആയതു കൊണ്ടാവണം എന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലും എന്റെ മക്കൾ രണ്ടാം സ്ഥാനക്കാരായിരുന്നു. പലപ്പോഴും അത് നേരിട്ട് കാണുമ്പോഴും കഴിയുന്നത്ര ക്ഷമിച്ചിരിക്കുന്നു അതുകൊണ്ട് തന്നെയാണ് ആരുടെ കൂടെയും എൻറെ മക്കളെ ഞാനെവിടേയും വിടാത്തത്. 
ഈ യാത്രയിലും പലവുരു ഇതുണ്ടായെങ്കിലും  സൗപർണികയിൽ വച്ച് നടന്ന സംഭവത്തോട്  ഞാൻ പൂർണ്ണമായും കുറച്ചു ദൂരത്തേക്ക് മാറി. അതുകൊണ്ട് തന്നെയാണ് കൂടുതൽ അച്ചുവിനെ ശ്രദ്ധിക്കാതിരുന്നതിനുള്ള കാരണം. വേണ്ടതിൽ കൂടുതൽ അളവിൽ അപ്പൂപ്പനും അമ്മൂമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ ഈ സമയത്ത്  എൻറെ മനസ്സിൽ അതൊന്നും അല്ലായിരുന്നു. എന്റെ കുഞ്ഞിനെ കാണാതായ  വേവലാതിയോടെ  ഞാനോടിയത്. തീവണ്ടി വളവു തിരിഞ്ഞു വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. എൻറെ മനസ്സ് വല്ലാതെ നിലവിളിക്കുണ്ടായിരുന്നു.അവനെ ശ്രദ്ധിക്കാതിരുന്ന നിമിഷത്തെ ശപിച്ചു. എന്റെ ചിറകിനടിയിൽ നിന്നും  ഞാനറിയാതെ അവൻ   ഉതിർന്നു വീണത് എന്നെ ചുട്ടു നീറ്റി. എന്റെ ദേഹമാസകലം പുകയുന്നത് പോലെ,എന്നെ നാലുപാടും നിന്ന് എന്തോ കൂർത്ത നഖങ്ങൾ കൊണ്ട് മാന്തിപ്പൊളിക്കുന്നത് പോലെ തോന്നി.

എൻട്രൻസിനടുത്തേക്ക്  ഞനോടി എത്തുമ്പോൾ അച്ചുവിന്റെ   കൈപിടിച്ച്  ആരോ ഒരാൾ പുറത്തേക്ക് നടക്കുന്നു. യാതൊരു ഭാവഭേദവുമില്ലാതെ,കരച്ചിലില്ലാതെ അങ്കലാപ്പില്ലാതെ അവൻ അയാളോടൊപ്പം പോകുന്നു.  ആ പോക്ക് കണ്ടതും അന്നേരം വരെ എന്റെ മനസ്സിൽ തോന്നിയതിന് നേരെ എതിരാണ് തോന്നിയത്. സങ്കടത്തിനു പകരം കോപമാണ് ഇരച്ചുകയറിയത്. കൈ നിവർത്തി ചെക്കന്റെ ചന്തിക്ക് ഒറ്റ പെട കൊടുത്തു. ഇടതുകൈകൊണ്ട് ചന്തി തടവി നിൽക്കുന്ന അവനെ ചെവിയിൽ പിടിച്ചു എന്നിലേക്ക്  അടുപ്പിച്ചു. ഈ സമയം കൊണ്ട് തന്നെ അവനെ പുറത്തേക്ക് കൊണ്ടു പോയ ആൾ അപ്രത്യക്ഷമായി. തീവണ്ടി എൻഞ്ചിൻ ഞങ്ങളെ കടന്നു പോയി.ഒരു നിമിഷം കൂടി തിരിഞ്ഞു നോക്കി ഞാനവനെ തിരഞ്ഞു. കണ്ടില്ല.അച്ചുവിനെ എടുത്തു തോളത്തിട്ട് വീണ്ടും ഞാന് മെല്ലെ ഓടിത്തുടങ്ങി.ഈ ട്രെയിൻ തന്നെ പോകണം . അടുത്ത ട്രെയിൻ നാളെയാണ്.പ്ലാറ്റ്ഫോമിന് പകുതിയിൽ വച്ച് കണ്ടു. വയസ്സായ അമ്മായിയപ്പൻ ഓടിയെത്താൻ കഷ്ടപ്പെടുന്നു. 

ലഗേജ് എല്ലാം കയറ്റി എല്ലാവരെയും സീറ്റിൽ ഇരുത്തി ദീർഘനിശ്വാസം വിടുമ്പോഴും എന്റെ മനസ്സില് നടുക്കം വിട്ടു പോയിരുന്നില്ല. ഒരിക്കൽ പോലും മറ്റാരും അറിയരുത് എന്ന് ആഗ്രഹിച്ചിരുന്ന പഴയ  കെങ്കേരി റെയിൽവേ സ്റ്റേഷനിലെ സംഭവം പ്രതി എല്ലാവരോടുമായി പറഞ്ഞു.  തീവണ്ടി പായാൻ തുടങ്ങി. പ്രതി മെല്ലെ എന്നിലേക്ക് ചാഞ്ഞു കൊണ്ട് എന്റെ ഓപ്പറേഷൻ ചെയ്ത പാടിൽ തടവി കൊണ്ട് ചോദിച്ചു "വേദനയുണ്ടോ..."  ഇല്ലെന്ന് തലയാട്ടി കൊണ്ടവളെ  ഞാൻ ചേർത്ത് പിടിച്ചു. മറ്റാരും കേൾക്കാതെ ഞാനവളോട് പറഞ്ഞു. കുറഞ്ഞത് ഒരു പത്ത് സെക്കന്റ് താമസിച്ചിരുന്നെങ്കിൽ അച്ചുവിന്റെ നമുക്ക് തിരിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല. അവൾ ഞെട്ടിയത്  എന്റെ നെഞ്ചിലറിഞ്ഞു. ഞാനവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു മക്കളെ നോക്കി. പുറംകാഴ്ചകളുടെ  വിസ്മയങ്ങൾ കാണുന്ന രണ്ട് സൂര്യന്മാർ. ഞാൻ അച്ചുവിന്റെ നോക്കി അപ്പൂപ്പന്റെ മടിയിൽ തലയും അമ്മൂമ്മയുടെ മടിയിൽ കാലും വച്ചു ഉറങ്ങുന്നവൻ.  മനസ്സിനുള്ളിൽ ഒരു ആശ്വാസം  തോന്നുന്നുണ്ടെങ്കിലും വല്ലാത്ത ഒരു നടുക്കം എന്നിലിപ്പോഴും ബാക്കിയുണ്ട്.

      
       


2020 ഫെബ്രുവരി 22, ശനിയാഴ്‌ച

....കുറുമ്പന്മാർ....

ഓരോ ഞായറാഴ്ചയും ഇപ്പോൾ ഓട്ടപ്പാച്ചിലാണ്....

രണ്ടു മണിക്ക് ഡ്യൂട്ടി തീർന്നാൽ നാലുമണിയുടെ ട്രെയിനിൽ വീട്ടിലെത്താനുള്ള മരണപ്പാച്ചിൽ.

അപ്പുവിനെ അടുത്തു കിടത്തിയിട്ട് അവന്റെ തലയിൽ തലോടാൻ, കുഞ്ചൂനെ നെഞ്ചിൽ കിടത്തി കളിപ്പിക്കാൻ അവരറിയാതെ അവരുടെ കുസൃതികൾ കാണാൻ, അവരെപ്പറ്റിയുള്ള കുറ്റപത്രം അവരുടമ്മ പറയുമ്പോൾ ചെറുചിരിയോടെ കേട്ടിരിക്കാൻ, എന്തിനേറെ എവിടെയോ വച്ച് മറന്നു പോയ എന്റെ കുട്ടിക്കാലത്തിൻറെ ഓർമ്മപൊതി തേടാനായിട്ടുള്ള ഓട്ടപ്പാച്ചിൽ.അത്യാവശ്യം പരുക്കനായ അച്ഛനാകാൻ ഞാൻ ശ്രമിക്കാറെങ്കിലും മക്കളുടെ കാര്യത്തിൽ ഭീരുവായ അച്ഛനാണ് ഞാനെന്ന് എനിക്കറിയാം. ചില കാര്യങ്ങളിൽ മക്കളുടെ കാര്യത്തിൽ കൂടുതൽ ധൈര്യം അവരുടെയമ്മക്കാണ്.

കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ അപ്പുവിനെ അവൻറമ്മ വിട്ടാൽ എനിക്ക് ശ്വാസം മുട്ടൽ തുടങ്ങും. കണ്ണിൽ നിന്ന് മറയുന്നത് വരെ അവനറിയാതെ ഞാൻ നോക്കി നിൽക്കും. പിന്നൊരു തരം എരിപൊരി സഞ്ചാരമാണ് ഇടക്കിടെ പെണ്ണുമ്പിള്ള കാക്ക കണ്ണിട്ടു നോക്കി എന്നെ എരിവ് കേറ്റും. ഇത് കാണുമ്പോൾ എനിക്ക് കണ്ട്രോൾ തെറ്റും. (ഇതിന് വേണ്ടി തന്നെയാണോ അവളീപ്പണി കാണിക്കുന്നത് എന്നൊരു സംശയം ഇപ്പോൾ ഇല്ലാതില്ല)

"നിനക്ക് കടയിൽ പോയിക്കൂടേ ....."

എന്നൊരു ചോദ്യം എന്റെ വായീന്ന് പുറത്തോട്ടിറങ്ങേണ്ട താമസം അവളിലെ പെൺപുലി പുറത്തിറങ്ങി ചീറും....

""കുട്ടികളായാൽ പുറത്തിറങ്ങി കടയിൽ പോയി സാധനങ്ങൾ വാങ്ങിച്ചും മറ്റു കുട്ടികളുടെ കൂടെ കളിച്ചും ഒക്കെ തന്നെയാണ് വളരേണ്ടത്.അതല്ലാതെ വീട്ടിലടച്ചിട്ടല്ല.ഞങ്ങളൊക്കെ അങ്ങനെയാണ് വളർന്നത്""

ശരിയാണ്.... എനിക്ക് മക്കളെ പുറത്ത് ഒറ്റയ്ക്ക് വിടാൻ ഭയമാണ്. അവർക്ക് ഫുട്ബോൾ കളിക്കാനും,സൈക്കിളോടിക്കാനും, ക്രിക്കറ്റ് കളിക്കാനും കൂടെ ഞാനും പോകും. എന്തെങ്കിലും പറ്റിയാൽ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതെന്റെ ഭയം . എന്നാൽ അവന്മാരുടമ്മ അവന്മാരെ കളിക്കാൻ വിട്ട് മുകളിൽ നിന്നും നോക്കി നിൽക്കും.അവനമാര് വിണാലും,ഇടിച്ചാലും,മുറിഞ്ഞാലും സാധാരണമാണ് എന്നാണ് ഭാവം.നീ ശ്രദ്ധിക്കാത്തത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നുപറഞ്ഞ് കലമ്പിയാൽ

"മക്കളായാൽ കളിക്കുകയും, വീഴുകയും,മുറിയുകയും ഒക്കെ ചെയ്യുന്നത് പതിവാണ്....."തുടർച്ച പിന്നാലെ വരും

"ഇല്ലെങ്കിൽ ഒരു കാര്യം ചെയ്യൂ.... നാളെ മുതൽ മക്കളുടെ കൂടെ നിന്നോ.... " അത്രയും ക്ഷമ എനിക്കില്ലെന്നറിയാവുന്ന എന്റെ സ്വന്തം ഭാര്യാവ് വജ്രായുധം പുറത്തെടുക്കും.

ഞാനൊതുങ്ങും, ചുമ്മാ ഇവളോട് പറഞ്ഞിട്ട് കാര്യമുണ്ടോ...
മിണ്ടാതിരിക്കാം... അതാ നല്ലത്.... നമ്മളുടെ പഴേ തരികിട കേട്ടാൽ ഇവരൊക്കെ ഓടിയവഴിക്ക് പുല്ല് മുളക്കില്ല. ഇങ്ങനെയൊരുത്തനെയാണല്ലോ കെട്ടിയത് എന്നറിഞ്ഞ് ഡൈവേഴ്സ് വല്ലതും തന്നാൽ അടുത്തൊരു കുരിശിനെ തേടേണ്ടത് പങ്കപ്പാടാണെന്നത് കൊണ്ട് നമ്മുടെ ഡയലോഗ് കടിച്ചമർത്തി ചെക്കന് പോയ ദിക്ക് നോക്കി ലക്ക് കെട്ട് നിൽക്കുമ്പോൾ ...

"അവനല്ലെങ്കിലും പേടിയാണ്. ഞാം പോയി നോക്കട്ടെ അച്ഛാ..."

അടിപൊളി....!!!

ഇത് ലവനാണ്...

ലവന്റെ അനിയനാണ്....
കുശനാണ്....

എന്റെ കുഞ്ചുവാണ്...

സംഭവം കടുകിൻറത്രേ ഉള്ളെങ്കിലും വായിൽ നിന്നും വരുന്നത് കുറഞ്ഞത് കടുവടത്രേം മാത്രേ പുറത്തു വരത്തൊള്ളൂ..... കൈയ്യിലിരിപ്പും അതുപോലെതന്നെ ,ലോകത്താരേം മൈൻഡ് ചെയ്യാത്ത തെരുവ് പട്ടികൾ കുഞ്ചപ്പനെ ഒന്ന് നോക്കിയേ പോകാറുള്ളൂ. ചോദ്യചിഹ്നം പോലുള്ള വാലോ, കൂർത്ത പല്ലോ അവന് വിഷയമല്ല കൈയിൽ കിട്ടിയത് വച്ച് വീക്കും കുഞ്ചു.

നാലാം വയസ്സിലെ നട്ടഭ്രാന്തിൻറെ നടപ്പിലാണ് കുഞ്ചു. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വരുന്ന വഴി ഷൂ കാലിലിട്ട് ബോറടിച്ച കുഞ്ചപ്പൻ ഒരു ചെയ്ഞ്ചിന് വേണ്ടി ഷൂ അഴിച്ച് കൈയിൽ പിടിച്ച് വെറും സോക്സ് വോക്ക് നടത്തി.

അടിപൊളി.......

ഷൂ കൈയിൽ കേറിയതിൻറെ ആവേശത്തിൽ അഞ്ചാറ് പഞ്ച് ചളുക്കോ പളുക്കോന്ന് വായുവിൽ പഞ്ചി ഹാപ്പിയായി. ഇതെല്ലാം കണ്ട് റോഡരികിൽ നിൽക്കുകയായിരുന്ന കുറുമ്പത്തി പെണ്ണ് അവളുടെ ബോറടി മാറ്റാൻ വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

"അമ്മേ.... ഒരു ചെക്കനെന്നേ ഷൂ ഊരി തല്ലാൻ വരുന്നു,....."

കേൾക്കണ്ട താമസം കുറുമ്പത്തിയുടെ മാതാശ്രീ ശൂർപ്പണഖ ഒന്ന് പ്രത്യക്ഷപ്പെട്ടു. പ്രതിയോഗി ഒരു ശിശുവായതിനാൽ ഉടൻ തന്നെ "കെട്ടിപ്പോട്ടിടുവേൻ..." എന്നലറി....
അലർച്ച കേട്ട് താടക വേറോന്ന് പുറത്തു ചാടി ഗ്വാ.. ഗ്വാ ... തുടങ്ങി... ഇതെല്ലാം കണ്ട് എന്താണ് സംഭവിച്ചതെന്ന് പിടകിട്ടാതെ കിളിപോയി വാ പൊളിച്ചു നിൽക്കുന്ന കുഞ്ചപ്പനേം പൊക്കിയെടുത്ത് എന്റെ പാവം ഭാര്യ ഓടി തടി കയിച്ചിലാക്കി. അവസാനം ഇപ്പോൾ എളുപ്പവഴി വിട്ട് കിലോമീറ്ററു ചുറ്റി പോകാൻ തുടങ്ങി.

വെറുതെ പോകുന്ന മാരണം ഏണി വച്ചു പിടിച്ചോണ്ടു വരുന്ന കുഞ്ചൂവിനെ അപ്പൂനേ തേടാൻ വിട്ടാൽ മിക്കവാറും ഒരു പഞ്ചായത്ത് മുഴുവൻ പരാതിയുമായെത്തും എന്ന് ചിന്തിച്ചു കൊണ്ടിരിക്കേ, അപ്പു റോഡിന്റെ വളവിൽ നിന്ന് പ്രത്യക്ഷപ്പെടും.ഭയന്ന് ഭയന്നാണ് വരവ്, റോഡിന് വലത് വശം നിൽക്കുന്ന പശുവിന് നൂറ് മീറ്റർ മുമ്പേ വച്ചേ അപ്പൂട്ടൻ ഇടത് വശം ചേർന്ന് നടക്കാൻ തുടങ്ങും.ഒരു വയസ്സുള്ള കൊച്ച് ഉറക്കെ തുമ്മിയാൽ നാല് കാലും പറിച്ചോടുന്ന ഉണക്കപശു പുരികമുയർത്തി അപ്പുവിനെ നോക്കും.എന്നിട്ട് വേണോങ്കിൽ കണ്ടോടാ ലോകത്തിൽ എന്നെ പേടിക്കാനും ഒരുത്തനുണ്ടെടാ എന്ന് ഭാവത്തോടെ ചുറ്റും നോക്കും.അപ്പു പ്രാണനും കൊണ്ടോടി വീട്ടിലെത്തും.അതല്ല പശുവിന് പകരം പട്ടിയാണെങ്കിൽ അപ്പൂം പട്ടിയും മുഖത്തോട് മുഖം നോക്കി കുറച്ചു നേരം നിൽക്കും. പട്ടിക്ക് കൺഫ്യൂഷൻ എന്താണെന്നാൽ തിരിഞ്ഞോടിയാൽ എറിയുമോ നേരെ ഓടിയാൽ എറിയുമോന്നാണ്.അപ്പൂന് കൺഫ്യൂഷൻറെ പ്രശ്നമില്ല ,പട്ടി നോട്ടം മാറ്റിയാൽ തന്നെ ഓടി വീട്ടിലെത്താന്നാണ് തീരുമാനം .ഏറെ നേരത്തെ നിൽപ്പിന് ശേഷം ധൈര്യവാനായ പട്ടി ഒരു സ്റ്റെപ്പ് മുന്നോട്ട് വച്ച് അലസമായി അങ്ങോട്ടുമിങ്ങോട്ടും നോക്കും. അപ്പു അപ്പോഴേക്കും ഓൺ യുവർ മാർക്സ് പറഞ്ഞിട്ടുണ്ടാവും. ഒരു ചുവട് മുന്നോട്ട് വച്ചിട്ടും കല്ലിന് കാറ്റു പിടിച്ച പോലെ ധൈര്യവാനേ കണ്ട പട്ടിയുടെ കിളി കൂടടക്കം പറന്നു പോയതോടെ ഒരു ചുവട് കൂടി വച്ച് ഏത് വഴി ഓടാമെന്ന് ചുറ്റും നോക്കി.അപ്പു കണ്ണൊന്നു കൂർപ്പിച്ചു ചെരുപ്പിൽ കാലൊന്ന് തള്ളി തിരുകി 'സെറ്റ് ' പറഞ്ഞു കഴിഞ്ഞു.ഇനി നിന്നാൽ പന്തികേടാണെന്ന് തോന്നിയ പട്ടി ഒന്ന് മോങ്ങി കൊണ്ട് വാല് കാലിന്നടിയിലേക്ക് താഴ്ത്തി റോഡിനു വലത് വശത്ത് കൂടേ പ്രാണനും കൊണ്ട് പാഞ്ഞു. ഏതാണ്ടാ സമയം തന്നെ അപ്പു അലറി കൊണ്ട് ഇടത് വശം വഴി ഓട്ടം തുടങ്ങി കഴിഞ്ഞു. അലർച്ച കേട്ട് നല്ല ജീവൻ പോയ പട്ടി റോക്കറ്റ് വേഗത്തിൽ പൊടി പറത്തി വളവ് തിരിഞ്ഞ് കാണാതാവും.ഗേറ്റടച്ച് കിതാപ്പാറ്റി കൊണ്ട് വരുന്ന അപ്പൂട്ടനെ ഉള്ളിലെ കോപം മറച്ച് ഞാൻ നോക്കും. ബീഫ് സ്റ്റാളിൽ വച്ച ഐസ്ക്രീം പോലെ ,എനിക്കുണ്ടായ കന്നി സന്താനത്തിന് ധൈര്യം പകരാൻ എന്താ ചെയ്യേണ്ടതെന്നറിയാതെ ഞാനവന്റെ തലമുടിയിലുടെ തലോടി ചേർത്ത് പിടിക്കും.

തിളച്ചു മറിയുന്ന ദേഷ്യത്തോടെ ഭാര്യാവിനോട് ഞാൻ തട്ടിക്കയറും.
"ഇപ്പോ തന്നെ ആ പട്ടി കടിച്ചിട്ടുണ്ടാവും",
അല്ലെങ്കിൽ
"പശു കുത്തിയിട്ടുണ്ടാവുമായിരുന്നു" എന്നു പറഞ്ഞാൽ
ഉദാസീനത ഭാവത്തോടെ മറുപടി അടുക്കളയിൽ നിന്ന് പൊഴിയും
"ആ കറുത്ത പട്ടിയല്ലേ..... അതിനെ ആരും കടിക്കല്ലേന്നും പറഞ്ഞാ അത് നടക്കണത്..... അവനാ പട്ടിയെ കണ്ട് ഓടിയിട്ടുണ്ടാവും....."
അല്ലെങ്കിൽ
"ആ ചാവാലിപശുവല്ലേ..... താഴത്തെ ചെറിയ കൊച്ച് ... വാ..വാ... എന്ന് വിളിച്ചാലേ അപ്പുറം വഴി ഓടി പോകണതാ അത്, അതിനെ പേടിച്ചോടാൻ അവനോട് ഞാൻ പറഞ്ഞോ....."

വളരെ നിസ്സാരമായി ഇവളിത് പറയുന്നത് കേൾക്കുമ്പോൾ പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. ഇവൾക്കുള്ള പാതി ധൈര്യം എനിക്കില്ലേ.... ഒരു സംശയം. പലപ്പോഴും ഫോൺ ചെയ്യുമ്പോൾ ചോദിക്കും

"മക്കളെന്തിയേ...?"

"അവരവിടെ കളിക്കുന്നു...."

എന്നുത്തരം എന്നെ വല്ലാതെ അരിശം പിടിപ്പിക്കും. വീണ്ടും ഞാൻ നിർത്തി നിർത്തി ചോദിക്കും എന്താണ് ചെയ്യുന്നത് എന്ന്.... അത് നോക്കിയിട്ട് പറയാം എന്നാവും അപ്പോഴാണ് മക്കൾസ് കളിക്കുക എന്നപേരിൽ നടത്തുന്ന വിക്രസുകൾ ആളുടെ ശ്രദ്ധയിൽ പെടുക.പിന്നവിടെ ലാത്തിച്ചാർജ്, കണ്ണീർ വാതകം, ജലപീരങ്കി ...മൊത്തത്തിൽ എല്ലാരും ബിസിയാകും...

ഇതൊക്കെയാണ് മിക്കവാറും കലാപരിപാടികൾ.ഇതെല്ലാം കാണാനും, കേൾക്കാനും, അനുഭവിക്കാനും, പിന്നെ ഒറ്റക്ക് കിടക്കുമ്പോൾ ഓർത്തോർത്തു ചിരിക്കാനും,ജീവിക്കാനുള്ള കൈമുതലുകളാണ്. ഇതൊക്കെ അനുഭവിക്കാനുള്ള. ഓട്ടപ്പാച്ചിലാണ് ഞാറാഴ്ചയിലേത് .

അപ്പോൾ പറഞ്ഞു വന്നത് പറയാം.....

ഏറ്റവും ഉറക്കെ വോളിയത്തിൽ പാട്ടും വച്ച് ഇയർസെറ്റും തിരുകി, തോളിൽ ബാഗും തട്ടിക്കയറ്റി,ഇടംവലം നോക്കാതെ പരാമാധി സ്പീഡിൽ വച്ച് പിടിക്കും. മിക്കവാറും ടൈം ഷെഡ്യൂൾ വച്ചാണ് പോകുന്നതും വരുന്നതും.ഏതെങ്കിലും ഒരിടത്തും മിസ്സായാൽ എല്ലാം പാളം തെറ്റും.വിചാരിച്ച സമയത്ത് എത്താൻ കഴിയില്ല. ആയത് കൊണ്ട് തന്നെ ശ്രദ്ധ തിരിയുന്നിടത്ത് നിന്ന് കഴിവതും നോട്ടമെത്തിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്.പിന്നെ ഞാനെവിടെ പോയാലും എന്നെ തേടി എന്തെങ്കിലും ഒരു മാരണം എട്ടിന്റെ പണിയുടെ രൂപത്തിൽ എന്നെ കാത്തിരിക്കുന്നുണ്ടാവും.

നൈസ് റോഡ് വഴി കെങ്കേരി ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴേ മൂന്നേമുക്കാൽ. ബാക്ക്ഗേറ്റ് വഴി നടന്നെത്തിയാൽ തന്നെ പത്ത് മിനിറ്റ് സമയമുണ്ട് ട്രെയിൻ വരാൻ.തോളിലെ ബാഗ് ശരിയാക്കി ലിബർട്ടി ഷോറൂമിന്റെ ഇടത് വശം വഴിയുള്ള റോഡിലേക്ക് തിരിയുന്നതിനിടക്കാണ് വലത് വശത്തുള്ള ഓട്ടോ സ്റ്റാൻഡിനടുത്ത് ഒരു പയ്യൻ കരഞ്ഞോണ്ട് നിൽക്കുന്നത് കണ്ടത് ഏകദേശം അപ്പുൻറെത്രയുണ്ട് പയ്യൻ.കൈയിൽ ഒരു കവറ് പിടിച്ചിട്ടുണ്ട്. മനസ്സിലൊരു മുള്ള് കോറിയെങ്കിലും ഒറ്റ നോട്ടത്തിനപ്പുറം നിന്നാൽ പണിപാളുമെന്നുറപ്പുള്ളതിനാൽ കാൽ വലിച്ച് വച്ച് തന്നെ നടന്നു.ആ പയ്യനടുത്ത് ആരേയും കണ്ടില്ലല്ലോ ഞാനോർത്തു കൊണ്ടൊരിക്കൽ തിരിഞ്ഞു നോക്കി. ഇല്ല ... ആരുമില്ല.....

ആദ്യത്തെ വളവ് തിരിഞ്ഞപ്പോൾ തന്നെ ഫോൺ റിംഗ് ചെയ്തു . ഭാര്യയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയോ എന്നറിയാൻ വിളിച്ചതാണ്.സംസാരിച്ചു കൊണ്ട് തന്നെ സ്റ്റേഷനടുത്തെത്തി.കോൾ കട്ട് ചെയ്തു റെയിൽവേ സ്റ്റേഷൻ ബാക്ക് ഗെയിറ്റിൻറെ ബാരിക്കേഡുകൾ കടക്കുമ്പോഴേ കണ്ടും നാലാമത്തെ പ്ലാറ്റ് ഫോമിൽ നിന്നും ഒന്നുരണ്ട് പേർ രണ്ടും മൂന്നും ഒന്നിച്ചുള്ള പ്ലാറ്റ്ഫോം നോക്കി സ്റ്റേഷൻറെ അങ്ങേത്തലയിലേക്ക് കൈചൂണ്ടി ഉച്ചത്തിൽ സംസാരിക്കുന്നു.ഞാനാദ്യം കരുതിയത് ആരോ ഇപ്പോൾ പോയ ട്രൈനിന് തല വച്ചെന്നാണ്.ഒറ്റ നോട്ടത്തിൽ പാളത്തിൽ ബോഡി ഒന്നും കാണാത്തത് കൊണ്ടും, പിന്നെ മരണമാണ് നടന്നെതെന്നാൽ സാധാരണ കന്നഡികരുടെ ശബ്ദം താഴുകയാണ് ചെയ്യാറ് എന്നുള്ളത് കൊണ്ടും സംഭവം തല വച്ച കേസല്ലെന്നുറപ്പായി. ഇനി കൈ വച്ച കേസാണോ.സ്ത്രീകൾ ആരുംതന്നെ വളരെ ശബ്ദത്തിൽ സംസാരിച്ചു കൊണ്ട് നിൽക്കാത്തത് കൊണ്ട് ഉണ്ട് അതല്ല ഉറപ്പായി.

പ്ലാറ്റ്ഫോമിൻറെ അവസാനത്തിൽ പേരക്കയും മറ്റും വിൽക്കുന്ന ഒരു വയസ്സായ സ്ത്രീയുണ്ട്.അവരുടെ സ്ഥിരം കസ്റ്റമർ ആണ് ഞാൻ. ആ സ്ത്രീയും കാര്യഗൗരവമായ എന്തോ ചർച്ചയിൽ മുഴുകിയതിനാൽ ഞാൻ എത്രയും പെട്ടെന്ന് ഇന്ന് പ്ലാറ്റ്ഫോമിൽ നടു ഭാഗത്തേക്ക് നടന്നു. കെങ്കേരി എന്നെഴുതിയ ബോർഡും കടന്ന് മുന്നോട്ടു പോകുമ്പോൾ ഒരു ഒരു ഗർഭിണിയായ സ്ത്രീ നിൽക്കുന്നു. തൊട്ടടുത്തുതന്നെ വേറൊരു പയ്യനും ഏകദേശം പത്തു വയസ്സിനു മുകളിൽ പ്രായമുള്ള ഒരു പയ്യൻ കയ്യിൽ ഒരു കവറും പിടിച്ചിട്ടുണ്ട്. ചുറ്റും ഒരുപാട് പേർ ഉണ്ടെങ്കിൽ തന്നെയും അവരെല്ലാം അവരവരുടേതായ ലോകത്താണ്. കുറച്ചുപേർ വട്ടം കൂടിയിരുന്നു അവരുടെ കുടുംബവിശേഷങ്ങൾ മറ്റു കൈമാറുന്നു.കുറച്ചുപേർ ഉദാസീനമാരി കടല കൊറിച്ച് ചെവിയിൽ ഹെഡ് സെറ്റും തിരുകി അവരുടെ ലോകത്താണ്. വേറെ ചിലർ പേരക്കയും തിന്നു ട്രൈനോളം ക്ഷമയറ്റ് ട്രൈനിനായ് കാത്തിരിക്കുന്നു. ഈ ലോകത്ത് തന്നെയാണ് നിറഞ്ഞ അങ്കലാപ്പുമായി ഒരു ഗർഭിണിയുംകരഞ്ഞു കൊണ്ട് ഒരു പയ്യനും നിൽക്കുന്നത്. ഒന്നോ രണ്ടോ പേർ മാത്രമാണ് അവരിൽ നിന്നും കുറെ ദൂരം വിട്ടു നിന്നു കൊണ്ട് അവരോടായി സംസാരിക്കുന്നത്.എന്തോ സംഭവിച്ചിട്ടുണ്ട്. പയ്യനേ ചൂണ്ടിക്കാട്ടി ഗർഭിണി മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ട്.കരച്ചിലിനിടക്കും ആ പയ്യൻ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഏങ്ങലോടെ മറുപടി പറയുന്നത് കണ്ടു.

യതൊന്നും ശ്രദ്ധിക്കാതെ കടന്ന് പോകാൻ വിവേകം പറഞ്ഞെങ്കിലും പ്രശ്നങ്ങളെ അങ്ങോട്ട് തേടി ചെല്ലാനുള്ള സഹജമായ സ്വഭാവം എന്നെ അവരുടെ അടുത്തേക്കാണ് കൂട്ടികൊണ്ട് പോയത്. ചെവിയിൽ നിന്നും ഹെഡ്സെറ്റ് എടുത്തു മാറ്റി. കരയുന്ന പയ്യൻ ഏതോ അദൃശ്യ കരം കൊണ്ട് എന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. ഒരുപക്ഷേ കുഞ്ഞുങ്ങളിൽ എല്ലാം തന്നെ എന്റെ മക്കളെ കാണാൻ കഴിയുന്നത് കൊണ്ടാവണം.എവിടെയോ എന്തോ ഒന്ന് ഹൃദയത്തിൽ കൊളുത്തി വലിക്കുന്നുണ്ട്.പക്ഷേ അതെന്താണെന്ന് തിരിച്ചറിയാൻ കഴിയാതെ ഒരു ഭാരമായി എന്നിൽ വീർപ്പുമുട്ടുന്നുണ്ട്.വേണമെങ്കിൽ എനിക്ക് ഇതെന്നെ ബാധിക്കുന്നതല്ലെന്ന് കരുതി മുന്നോട്ട് പോകാം, പക്ഷേ കഴിയുന്നില്ല. കഴിയാവുന്ന രീതിയിൽ സൗമ്യതയോടെ ഞാൻ ഗർഭിണിയോടായി കാര്യങ്ങൾ ചോദിച്ചു.

മണ്ഡ്യയിൽ നിന്നും കയറിയ രണ്ടാൺമക്കളും അമ്മയും.
തൊട്ടയൽ ഗ്രാമക്കാരായ ഗർഭിണിയും ഭർത്താവും.ട്രൈയിൻ യാത്രയുടെ വിരസച്ചൂടിനെ കൊച്ചു കുസൃതികൾ കൊണ്ട് രസകരമാക്കുന്ന രണ്ടാൺമക്കളും അവരുടെ അമ്മയുമായി ഗർഭിണിയും ഭർത്താവും സ്നേഹാത്മകമായ ആത്മബന്ധം ഉടലെടുക്കുന്നു.അങ്ങനെ മനോഹരമായ യാത്രക്ക് അവസാനം കെങ്കേരിയിൽ എല്ലാവരും ഇറങ്ങുന്നു. ഇപ്പോഴിവിടെ കരഞ്ഞ് കൊണ്ട് നിൽക്കുന്ന ഏട്ടനരികിൽ തന്നെയാണ് അനിയനും ട്രൈനിറങ്ങി നിന്നതും, ഒന്നിച്ചു പ്ലാറ്റ്ഫോമിലൂടെ നടക്കാൻ തുടങ്ങിയതും.ഏകദേശം പ്ലാറ്റ്ഫോമിൻറെ അവസാനത്തിൽ എത്തിയപ്പോഴാണ് അനിയൻ കൂടെയില്ലെന്ന് ഏട്ടൻ തിരിച്ചറിയുന്നതും, എല്ലാവരേയും അറിയിക്കുന്നതും.ഒരു നിമിഷത്തേ അന്ധാളിപ്പിനു ശേഷം എല്ലാവരും കുഞ്ഞിനേ പ്ലാറ്റ്ഫോമിൽ അങ്ങോളമിങ്ങോളം തേടിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ തകർന്ന മനസ്സോടെ മൂത്തമകനെ കെട്ടിപ്പിടിച്ചു വലിയ വായിൽ നിലവിളിച്ച് കരയുന്ന ആ പാവം അമ്മ കാണികളിൽ ആരുടെയോ വാക്കും കേട്ട് മുത്തമകനേ ഗർഭിണിയേ ഏൽപ്പിച്ചു റെയിൽവേ പോലീസിൽ പരാതിപ്പെടാൻ പോയിരിക്കുന്നു കൂടെ ഗർഭിണിയുടെ ഭർത്താവും.

ജീവിതത്തിൽ ആദ്യമായി റെയിൽവെയുടെ മൈക്കിൽ നിന്നും തീവണ്ടിയുടെ അറിയിപ്പല്ലാതെ വേറൊരു അറിയിപ്പു കേട്ടു.മണ്ഡ്യയിൽ നിന്നുള്ള എട്ടുവയസ്സുകാരൻ ഗിരിയപ്പനേ കാത്ത് അമ്മ ടിക്കറ്റ് കൗണ്ടറിനടുത്ത് നിൽക്കുന്നു എന്നായിരുന്നു അറിയിപ്പ്. വല്ലാത്തൊരു നീറ്റലോടെയാണ് അറിയിപ്പ് കേട്ടത്.അതിലെ എട്ടുവയസുകാരൻ എന്നുള്ള എന്റെ കാതിൽ വല്ലാത്തൊരു മുഴക്കത്തോടെയാണ് കേട്ടത്.
ഞാൻ കരഞ്ഞ് കൊണ്ട് നിന്ന ആ പയ്യനോട് അനിയൻ ഏത് ഡ്രസ്സാണ് ഇട്ടിരിക്കുന്നത് എന്ന് ചോദിച്ചു.നീല ജീന്സും വെള്ള ടീഷർട്ടും, എട്ട് വയസ്സ്..... സത്യത്തിൽ എന്റെ തലയിൽ ഒരു ഇടിമിന്നൽ പതിച്ചത് പോലെ തോന്നി .ആ കുട്ടി നിന്നെ മാതിരിയാണോ, കൈയ്യിൽ കവറുണ്ടോ എന്ന ചോദ്യത്തിന് അവൻ അതെയെന്നുത്തരം നൽകി. ഗർഭിണിയായ ആ സ്ത്രീയോട് ഞാനിപ്പോൾ വരാം എന്ന് പറഞ്ഞു ബാക്ക്ഗേറ്റ് ബാരിക്കേഷനടുത്തേക്ക് ഓടീ...

ബാരിക്കേഡ് താണ്ടി റോഡിറങ്ങി ഞാനോടുമ്പോൾ എന്റെ മനസ്സിൽ ഇനി വരുന്ന ട്രെയിനിൽ ഞാൻ പോകേണ്ടതാണെന്നോ, ഇത് കഴിഞ്ഞാൽ ഇനി രണ്ടു മണിക്കൂർ കഴിഞ്ഞാലെ അടുത്ത ട്രെയിൻ ഉള്ളൂ എന്നോ, എന്റെ കുടുംബം കാത്തിരുന്നു എന്നോ ഓർത്തില്ല.
എന്റെ കൺമുന്നിൽ എന്റെ അപ്പൂട്ടൻ വഴിയറിയാതെ ആരോരുമില്ലാതെ നിന്ന് കരയുന്നതായാണ് കൺമുന്നിൽ തെളിയുന്നത്. അല്ലാതെ ആ പയ്യനേ അല്ല...

ആ നിമിഷത്തെ ഞാൻ ശപിച്ചു.....

റോഡ് തിരിയുമ്പോൾ. കരഞ്ഞ് നിൽക്കുന്ന ആ ബാലനേ കണ്ടിട്ടും എന്താണെന്ന് അന്വേഷിക്കാതെ പോന്ന ആ നിമിഷത്തേ ശപിച്ചു.......

ഏകദേശം ഒരു കിലോമീറ്റർ മീറ്റർ ദൂരം തോളിലേ ബാഗിന്റെ ഭാരം, നട്ടെല്ലിൽ കൊരുത്തുച്ചേർത്ത റാഡിൻറെ കിരുകിരുപ്പ് പിൽവീസിലെ പൊട്ടിചിതറിയ എല്ലുകളിലെ വേദന ഒന്നും ഞാനറിയുന്നുണ്ടായിരുന്നില്ല.ഓടാവുന്ന അവസ്ഥയിലേക്ക് ഇനിയും എത്താനുണ്ടെന്ന് മറന്ന് പോയി അമ്പത് മീറ്ററിൽ കൂടുതൽ ഓടിയ കാലം മറന്നു. ഇതൊന്നും എനിക്ക് ഓർമ്മ വന്നില്ല വന്നത് ഒന്ന് മാത്രം ഒന്ന് എന്റെ മക്കളുടെ മുഖവും, പിന്നെ കരയുന്ന ആ പയ്യന്റെ മുഖവും.അറിയാതെയെങ്കിലും ദൈവത്തെ വിളിച്ചിരിക്കും .ആ കുട്ടി അവിടെ തന്നെ ഉണ്ടാവാൻ പ്രാർത്ഥിച്ചിട്ടുണ്ടാവാം. എന്റെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ട്.

ഓട്ടോ സ്റ്റാൻഡിന് കാണാവുന്ന ദൂരത്തിൽ എത്തിയപ്പോഴേ നെഞ്ചിൻ എന്തോ കുത്തിയിറക്കിയ പോലെ ഭാരം തോന്നി.ആ കുഞ്ഞിനെ അവിടെ കാണാനില്ല. സ്റ്റാന്റിനടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും എന്റെ ഞാൻ മനസ്സും കൊണ്ടും തളർന്നിരുന്നു. ഒരടി വയ്ക്കാൻ ഭൂമിയില്ലാത്ത അവസ്ഥ. കെങ്കേരിയിലെ ഹെവി ട്രാഫിക് എന്നെ ഏശിയില്ല. കാറ്റും പോലെ റോഡ് മുറിച്ച് കടന്നു ഡിവൈഡറിൻറെ ഉയരത്തിൽ നിന്ന് ചുറ്റും നോക്കി . ഓരോ കുഞ്ഞുമുഖങ്ങളിലും ഞാൻ ആ കരഞ്ഞു നിന്നിരുന്ന വട്ടമുഖം കാണാൻ ശ്രമിച്ചു.ഒരു നിമിഷം കൈ വിട്ടു പോയാൽ എന്തായാലും തിരിച്ചു കിട്ടാത്ത കടലാണ് ബാംഗ്ലൂർ.എന്താണ് ചെയ്യേണ്ടത് എന്നൊരു തീരുമാനം എടുക്കാനാവാതെ മനസ്സ് ഉഴറി.ഞാനൊന്നു കൂടി ചുറ്റിലും നോക്കി. പ്രതീക്ഷയുടെ കിരണം പോലെ ഒരാളുടെ കൈയിൽ ഇടതു കൈ കൊണ്ട് പിടിച്ച്, വലത് കൈയ്യിൽ ഒരു കവറും പിടിച്ചു ഒരു പയ്യൻ ഇലക്ട്രോണിക് സിറ്റിയിൽ പോകാനുള്ള വഴിയിലേക്കു തിരിഞ്ഞു റോഡ് ക്രോസ് ചെയ്യുന്നു.ഞാനും അവരുമായുള്ള ദൂരം വാഹനങ്ങൾ ഒരേ സ്പീഡിൽ ഒഴുകി കൊണ്ടിരിക്കുന്ന രണ്ടു റോഡുകളാണ്.

ആ കുട്ടി തന്നെയാണുന്ന് ഉറപ്പ് പറയാൻ കഴിയാത്തത് എന്നെ കുഴക്കി. ഒരിക്കലെങ്കിലും അവൻ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ഞാനോടിയെത്തിയേനേ.ാ ആത്മാർത്ഥമായി അവനൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ മനസ്സിൽ വിചാരിക്കുന്ന സമയത്ത് കവറും പിടിച്ചിരിക്കുന്ന വലം കൈയുടെ പുറം ഭാഗം കൊണ്ട് കണ്ണ് തുടച്ചു. മതി..... അത് മതിയായിരുന്നു എനിക്ക്. അടുത്ത നിമിഷം റോഡ് ക്രോസ് ചെയ്തു . പിന്നിൽ ആരെക്കെയൊ വണ്ടിക്കാർ ചീത്തവിളിക്കുന്നുണ്ടായിരുന്നു.അതൊന്നിനും ചെവി കൊടുക്കാതെ ഞാനോടി രണ്ടാമത്തെ റോഡും ക്രോസ് ചെയ്തു. കുട്ടിയേയും വലിച്ച് കൊണ്ട് ധൃതിയിൽ നടന്നു പോകുന്ന അയാളുടെ ചുമലിൽ പിടിച്ചു നിർത്തി. അയാൾക്കൊപ്പം ആ കുഞ്ഞും എനിക്കഭിമുഖമായി തിരിഞ്ഞപ്പോഴാണ് ഞാനവന്റെ മുഖം കണ്ടത്. അതവനായിരുന്നു കരഞ്ഞകലങ്ങിയ കണ്ണുകളിലെ പേടി എന്നെ നോവിച്ചു.അവൻറെ നോട്ടം എന്നെ കീറിമുറിച്ചു. ഞാനവന്റെ കവർ പിടിച്ചിരുന്ന കൈയ്യിൽ പിടിച്ചു പറഞ്ഞു

"വേഗം വാ ... നിന്നെ കാണാതെയവര് വിഷമിച്ചു നിൽക്കുകയാണ്"

"ഞാനിവനേ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോവുയാണ്.... ദാ അവിടെ കരഞ്ഞ് കൊണ്ട് നിൽക്കുകയായിരുന്നു.... നിങ്ങൾ പൊയ്ക്കോ.... "അവന്റെ കൈപിടിച്ചിരുന്നയാൾ എന്നോടായി പറഞ്ഞു. ഞാനവനേ തീർത്തും അവഗണിച്ച് കൊണ്ട് കുഞ്ഞിനെ എന്നിലേക്കടുപ്പിച്ച് കൊണ്ട് പറഞ്ഞു ....

"വാ അനിയാ പോകാം...."

അതിനു മറുപടി എന്റെ കൈ തട്ടിമാറ്റി കൊണ്ട് അയാളാണ് തന്നത്.

"നിന്നോടെല്ലേ പറഞ്ഞത് ഇവനേയും കൊണ്ട് പോലീസ് സ്റ്റേഷനിൽ പോവുകയാണെന്ന്....പോടാ പോ.... "

ഒരു നിമിഷം കൊണ്ട് എന്റെ കൺട്രോൾ തെറ്റി. ഞങ്ങൾക്ക് എതിർവശത്തേക്ക് കുറച്ചു വലത്തേക്ക് മാറി കൈ ചൂണ്ടി കൊണ്ട് ഞാനവനോട് ചൂടായി.

"അവിടേയുള്ള പോലീസ് സ്റ്റേഷനിലേക്ക് നീ എന്തിനാ കുട്ടിയേയും കൊണ്ട് എതിർവശത്തേക്ക് പോകുന്നത് .... കൈവിടെടാ കുട്ടീടെ..."

റോഡിൽ പോകുന്ന രണ്ടുമൂന്നു ശ്രദ്ധിക്കാന് തുടങ്ങിയതോടെ അവന്റെ കൈ പെട്ടെന്ന് ഇത്തിരി ബലം പ്രയോഗിച്ച് തന്നെ ഞാൻ വിടുവിച്ചെടുത്തു. എന്നിട്ട് കുട്ടിയോടായി പറഞ്ഞു

"ഗിരിയപ്പാ..... നിന്റെ അമ്മയും ഏട്ടനും റെയിൽവേ സ്റ്റേഷനിൽ നിന്നേം കാത്ത് കരഞ്ഞു കൊണ്ട് നിൽക്കുന്നു .... വേഗം വാ"

പേര് വിളിച്ചതും, അവന്റെ അമ്മയേയും ഏട്ടനേയും കുറിച്ച് പറഞ്ഞതും കേട്ടപ്പോൾ കുഞ്ഞ് എന്റെ കാലിനോട് ചേർന്ന് നിന്നു. അവന്റെ നെഞ്ചിടിപ്പ് എന്നെ സങ്കടപ്പെടുത്തി. നടുക്കടലിൽ ഒറ്റപ്പെട്ടവൻറെ ഹൃദയമിടിപ്പായിരുന്നത്. കുട്ടിയുടെ കൈ പിടിച്ചവനേ ഞാൻ രൂക്ഷമായി നോക്കി നിന്നത് കണ്ടിട്ടാവണം അവനെന്തോ പുലഭ്യം പറഞ്ഞു തിരിഞ്ഞു നടന്നു. അടുത്ത നിമിഷം തന്നെ ഗിരിയപ്പനേയും കൊണ്ട് രണ്ടു മുറിച്ച് നടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അവനേ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ഞാനെന്റെ മക്കളെ ഓർത്തു. അവരേയും ഇങ്ങനെ ചേർത്ത് പിടിച്ചു നടക്കാൻ തോന്നി. ഞാനെന്റെ പോക്കറ്റിൽ നിന്നും മക്കൾക്ക് വാങ്ങിയ ചോക്ലേറ്റ് അവന് കൊടുത്തു. എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവനാ ചോക്കലേറ്റ് വാങ്ങി. അവന്റെ മനസ്സിനെ കൂടുതൽ ധൈര്യം പകരാനായി കുറച്ചുകൂടെ ചേർത്ത് പിടിച്ചു.
റെയിൽവേ സ്റ്റേഷന് കുറച്ചു ദൂരം വച്ചേ കണ്ടു. നാലഞ്ച് പേർ കാത്ത് നിന്നപോലെ ഞങ്ങളെ കൈചൂണ്ടി പ്ലാറ്റ്ഫോമിൻറെ ഭാഗത്തേക്ക് വിളിച്ചു പറയുന്നു. ബാരിക്കേഡുകൾ കയറി മുകളിലെത്തുമ്പോഴേക്കും ഗർഭിണിയുടെ അടുത്ത് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏട്ടൻ പയ്യൻ. എന്റെ കൈയിൽ പിടിച്ചു നടന്നുവരുന്ന അനിയനേ കണ്ടതും കരച്ചിലോടെ ഏട്ടനോടി വന്നു കെട്ടിപിടിച്ചു. എന്റെ കൈ വിട്ടു ഏട്ടനേ കെട്ടിപ്പിടിച്ചു കരയുന്ന അനിയനും. രണ്ടു പേരേയും സമാധാനിപ്പിച്ചു ചേർത്ത് പിടിച്ചു ഞാനവരെ ഫോൺ ചെയ്തു കൊണ്ടിരുന്ന ഗർഭിണിയായ സ്ത്രീയുടെ അടുത്തേക്ക് നടന്നു.
സ്നേഹാത്മകമായ ചിരിയോടെ അവരെനിക്ക് നന്ദി പറഞ്ഞു. പിന്നെ കുറുമ്പനെന്നും പറഞ്ഞു കണ്ണീർ തുടച്ച് കൊണ്ട് ആ പയ്യന്റെ തലയിൽ തലോടി. ഒരു കൈയിൽ തന്റെ വയറും താങ്ങി മറുകൈയ്യിൽ മറ്റോരമ്മ പെറ്റ മകനേ തലോടുമ്പോൾ സന്തോഷ കണ്ണീർ വരുന്ന മാതൃത്വം.

"ദാ... ഇവരുടെ അമ്മ വരുന്നൂ..."

ആ സ്ത്രീ കൈചൂണ്ടിയ ഭാഗത്ത് നോക്കിയപ്പോൾ,ഒരു കൈയിൽ സാരിയും വാരിപ്പിടിച്ചു.മറുകൈ ഉയർത്തി കാട്ടി എന്തോ വിളിച്ചു പറഞ്ഞു കൊണ്ട് ഒരു സ്ത്രീ ഓടി വരുന്നുണ്ട്. പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ടു അന്ന് ഓടി വരുന്ന അമ്മയെ നോക്കി നിൽക്കുന്ന മക്കൾ. എനിക്ക് പോകാനുള്ള ട്രെയിൻ വന്നു കഴിഞ്ഞു ഇനി മിനിറ്റിനുള്ളിൽ ട്രെയിൻ പുറപ്പെടും.

എന്റെ റോൾ കഴിഞ്ഞു.

ഇനി ഇവിടെ ആ അമ്മയുടേയും മക്കളുടേയും സ്പെയിസാണ്. അവരുടെ അമ്മ പാളം കടന്ന് നടുവിലെ പ്ലാറ്റ്ഫോമിലേക്ക് കയറി ഓടി വരുന്നുണ്ട്. ഗർഭിണിയോട് ചേർന്ന് കുഞ്ഞുങ്ങൾ നിൽക്കുന്നു. ആരോ വന്ന് എനിക്ക് നന്ദി പറഞ്ഞു കൈ തന്നു. ഞാൻ എന്റെ ട്രെയിനിനടുത്തേക്ക് നടന്നു. കുഞ്ഞുങ്ങൾ നിൽക്കുന്നതിന് എതിരിലുള്ള ബോഗിയിലാണ് കയറിയത്. സീറ്റില്ല നാലഞ്ച് പേർ നിൽക്കുന്നു. ബോഗിയിലെ ചെറിയൊരു ഓട്ടപ്രദക്ഷിണത്തിന് ശേഷം ഇനി ശരണം വാതിലിലേയുള്ളെന്ന് മനസ്സിൽ കരുതി വാതിലിനടുത്തേക്ക് നടന്നു . അവിടേയും ഒരുത്തൻ വട്ടമിടുന്നു. എന്റെ ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി. ഞാൻ വാതിലിനടുത്തുള്ള കൈപിടിയിൽ പിടിച്ചു പുറത്തേക്ക് തലയിട്ടു കുഞ്ഞുങ്ങളെ നോക്കി. അവിടെ ആ മക്കളെ രണ്ടുപേരേയും അടുത്തടുത്തായി നിർത്തി ആരോ ചൂണ്ടിക്കാട്ടിയതിനാൽ ആ അമ്മ എന്റെ ബോഗിക്കു നേരെ കൈകൂപ്പി തൊഴുന്നു. പെട്ടെന്നാണ് ഇത്തിരി കുഞ്ഞൻ എന്നെ കണ്ടതും അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു.അവരപ്പോൾ എന്റെ നേരെ കൈകൂപ്പി തൊഴുതു. ഞാനവർക്ക് നേരെ കൈവീശി കാണിച്ചു.അവർ എനിക്കും കൈവീശി. ട്രെയിനിന് വേഗത കൂടി. എനിക്കായി കാത്തിരിക്കുന്ന എന്റെ കുറുമ്പാമാന്മാർക്കടുത്തേക്ക് വേഗത്തിലെത്തിക്കാൻ തീവണ്ടി പുക തുപ്പി പാഞ്ഞു തുടങ്ങി.



2019 ഡിസംബർ 3, ചൊവ്വാഴ്ച

കൈ തൊഴാം........

ഹൗ ൻറപ്പോ...!!!!

 ന്തായിരുന്നാക്രാന്തം ന്നാ.....????

മൂട്ടില് വെടികൊണ്ട പന്നീൻറെ ചേൽക്കൊരു പാച്ചില്...

സഡൻ ബ്രേക്ക് ചറുപറാന്ന് നാലെഞ്ചെണ്ണം ഇട്ടത്കൊണ്ട് കൗണ്ടറിടിച്ചു പൊളിച്ചതിറപ്പുറമുള്ള ഷെൽഫിൽ പടമാവാതെ കയിച്ചിലായി..... 

കവലയിൽ നിര്യാതനായി എന്ന ഫ്ലെക്സിൽ കേറിയിരുന്നു ചിരിച്ചേനെ......

കൗണ്ടറിൽ കൈത്താങ്ങി തല മുന്നോട്ടാഞ്ഞു നയനമനോഹരമായ നയാഗ്ര വെള്ളച്ചാട്ടം കാണുന്ന ഉന്മാദത്തോടെ നോക്കി നിന്നു..... !!!!

ആ കാഴ്ചയുടെ കൗതുകം, മെല്ലെമെല്ലെ  ഷക്കീലപ്പടം കണ്ട പതിനാറുകാരനെ പോലെ പല പോസിൽ കുനിഞ്ഞും ചരിഞ്ഞും ഷെൽഫിലേക്ക് നോക്കി വികാരതരളിതനായി കോൾമയിർ കൊണ്ടു......

വിവേകം,  വേണ്ടാ.... വേണ്ടെന്ന് പറഞ്ഞെങ്കിലും വികാരത്തിനടിമപ്പെടുകയായിരുന്നു......മനുഷ്യനല്ലേ സഹജം.... സ്വാഭാവികം.....

സുതാര്യതയിൽ കൂടി കാണുന്ന വളവുകൾ നിറയുന്ന അളവുകളുടെ ആഴങ്ങളിലേക്ക് കണ്ണുകൾ ആണ്ടിറങ്ങി.....

 നിർലജ്ജം തുറിച്ചു നോക്കി......

ഇരുണ്ട നിറത്തേക്കാളും തെളിഞ്ഞ കാട്ടുതേനിൻറെ നിറം ആവേശം കോരിനിറച്ചു.......

എഴുപതുകളിലെ ടി.ജി രവിയെ പോലെ ഹൃദയം ചുര മാന്തി.... 

അഴകൊത്ത കഴുത്തിന്  താഴേക്ക്  കണ്ണെത്തുമ്പോൾ ആർത്തി മൂത്ത്  കേറുന്നുണ്ടായിരുന്നു......

ചെറിയ ചെറിയ അളവുകളിൽ നിന്നും കണ്ണുകൾ വലുതിലെത്തുമ്പോൾ  ചുവപ്പ് കണ്ട കാളക്കൂറ്റനെ പോലെ  മുക്രയിട്ട് ആവേശം സിരകളിൽ പടർന്നു. അളവുകൾക്കും നിറങ്ങൾക്കുമപ്പുറം ഓരോരൊ പേരുകളും ഹൃദയത്തിൽ കോരത്തരിപ്പ് പടർത്തി... വരും നിമിഷങ്ങളിൽ പടരുന്ന അനിർവചനീയമായ ആനന്ദത്തിന് കാതോർത്തു ഹൃദയം അതിദ്രുതമിടിച്ചു..... 

"""ഒരു കോട്ടറ്....... സോവനീർ  ബ്രാൻഡി ...."""

വെളുത്ത ടെട്ട്രാപാക്കിലെ അമൃത്,  നീളൻ ചില്ല് ഗ്ലാസ്സിൽ വീത്തുമ്പം തന്നെ പടക്കം പോലെ സോഡ പൊട്ടി.....  സുരയും സോഡയും ചേർന്നൊരുക്കിയ കുമിളയുടെ മായാപ്രപഞ്ചം നോക്കി നിൽക്കുമ്പോൾ, കൈ തൊടാവുന്നകലത്തിൽ സ്വർഗ്ഗകവടത്തിലെത്തി നിൽക്കുന്നതറിയാം....

     തൊണ്ണൂറിൻറെ പതപ്പ് ഒറ്റ വലിക്ക് പിടിപ്പിച്ചു ഗ്ലാസ് താഴ്ത്തിയപ്പോഴെ  അടിവയറ്റിൽ നിന്ന്  കിളി രണ്ടെണ്ണം ചിൽ ചില്ലെന്ന്  ചെന്നി വഴി പറന്നു പോയി.... 

ചെവിയിൽ ചൂളം മുഴക്കി തീവണ്ടി അന്നനാളത്തിലൂടെ പോയി....

എതിലെയോ വന്ന വാളിനെ ഒരു പിടി മിക്ചർ വാരിയിട്ടരച്ചൊതുക്കി..... പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ..... നമ്മളോടാ കളി.... 

നിൽപ്പനാ സുഖം ...... ട്വൻറി ട്വന്റി  ക്രിക്കറ്റ്  പോലെയാണ്. പെട്ടെന്ന്  റിസൾട്ട്  അടിച്ചു  കൈയിൽ  തരും.പിന്നെ  നിൽപ്പനാവുമ്പോൾ ഏതു  പൊസിഷനിലും മാറാം....കളിക്കാം....ഇരുന്നടി  ടെസ്റ്റ് ക്രിക്കറ്റ് പോലെയാണ്.... വെറുതെ  കുറെ നേരം  ഇരുന്നു  അടിക്കും .....അവസാനം  സമനിലയിൽ പിരിയും,ഓവറും തീർന്നു  ജയിക്കാനും പറ്റീലെന്ന മട്ടിൽ. കാശും തീർന്നു ഫിറ്റാവാതെ മാനം നോക്കി  മണ്ടക്കു തല്ലാനേ ഇരുന്നടി  കൊണ്ട്  നടക്കൂ...... 

              സങ്കടങ്ങളെ ശൂന്യാകാശത്തേക്കയക്കാൻ വയറ്റിൽ ഇന്ധനം ശേഖരിക്കുന്ന കന്നഡത്തുകാരന് സ്നേഹത്താൽ പൊതിഞ്ഞൊരു ചിരി കൊടുത്തു കൊണ്ടൊരു സിഗരറ്റിന് തീ കൊളുത്തി...... 

വയറ്റിൽ......ഒരെരിച്ചിൽ....ആഹാ,
പുകച്ചിൽ ...... ആഹഹാ......

ചന്ദ്രയാൻ മെല്ലെ പൊങ്ങാൻ തുടങ്ങി.ചന്ദ്രയാൻ ഇച്ചിരി സ്ലോ മോഷനിലാ പൊങ്ങിയതെങ്കിലും, തേനീച്ച പോലെ മൂളി തലക്ക് രണ്ടു റൗണ്ടും ചുറ്റി ഒറ്റ പോക്കായിരുന്നു......

               പോയിട്ടെന്തോ അത്യാവശ്യം ഉള്ളത് കൊണ്ട് രണ്ടാമത്തെ തൊണ്ണൂറു  ഒഴിച്ചു പിന്നാലെ സോഡയും. ബ്രാൻഡിയും സോഡയുമായി ഇഴുകി ചേർന്ന് കുമിളകൾ വിട്ടു..... വിടും.... കുമിള വിടും ..... എനിക്ക് പണ്ടേ അറിയായിരുന്നു..... സോഡ ആള് ശെരിയല്ലെന്ന്  !!!!

ഈ തൊണ്ണൂറ്.....  

വിക്ഷേപണത്തിൻറെ രണ്ടു ഘട്ടങ്ങളിലൂടെ കടന്നു പോയി..... തലയൊന്നു കുടഞ്ഞ് അടുത്ത് നിന്ന കന്നഡത്തുകാരന് ഒരു പുളിച്ച ചിരി കൊടുക്കാൻ വേണ്ടി കഴുത്ത് തിരിച്ചു....

ങ്ഹെ!!!! 

ഞെട്ടിപ്പോയി.... ലാണ്ടവിടെ നിൽക്കുന്നു ഒരു ഹിന്ദിക്കാരൻ..... !!!!!

നിന്ന നിൽപ്പിൽ സംസ്ഥാനം  മാറിപ്പോയതു പോലുമറിഞ്ഞില്ല..... 

അടിപൊളി..... 

വാ പിളർത്തി ബിയറൊഴിച്ച് വിഴുങ്ങി അവനൊരു കാവി ചിരി തന്നു..... അവന് തിരിച്ചു കൊടുക്കാൻ  ഞാനൊരു ചുവപ്പൻ ചിരി തപ്പി... കിട്ടിയില്ല......... ആ ക്ഷീണം മാറ്റാൻ അവനോടായി അലറി

""എനിക്കുമുണ്ട്രാ പിടി ഡൽഹിയിൽ"""

  ഹിന്ദിക്കാരൻറ നോട്ടത്തിൽ  ഇന്ത്യയിൽ മുഴുവനുമുണ്ട് പിടി എന്ന ഭാവം...    

ഞാൻ   പിടി വിട്ടു.....(ഹിന്ദിക്കാരൻ..... പോട്ടെ പുല്ല്.... വെറുതെ  എന്തിനാ  അവൻറെ കൈയിൽ നിന്നും വല്ലതും   വാങ്ങുന്നത് )

ബോജ്പുരി കടിച്ചു കുടഞ്ഞു ബിയറിൽ മൂക്കും കുത്തി വടക്കോട്ട് പോയി അവൻ.....(അതോണ്ടു  നന്നായി.....ഇല്ലെങ്കീ ഇവിടൊരു ലോഡ്  ശവം വീണേനെ....)
 
പെരടിക്കൊന്നമർത്തി തിരുമ്മി;കണ്ണൊന്നു തിരുമ്മി  ഭ്രമണപഥം ലക്ഷ്യമാക്കി ഞാനും  പ്രയാണം തുടങ്ങി..... 

മൊത്തത്തിൽ ഒരു സുഖം.... നല്ല റോഡിൽ ടോപ് ഗിയറിൽ പോകുന്ന ഫീൽ.വണ്ടി നമ്മളേയും കൊണ്ട് പായുന്നു.....മൊത്തത്തിൽ ഒരു  ഗുമ്മുണ്ട്.....

മൂന്നാമത്തെ തൊണ്ണൂറു ഇപ്പോഴത്തെ ജലക്ഷാമം പരിഗണിച്ച് കുറച്ചു സോഡ മാത്രം ചേർത്ത്  തൊണ്ട തൊടാതെ വിഴുങ്ങി..... കണ്ണു തള്ളിച്ചു കൊണ്ട് തീയുണ്ടയൊന്ന്  വയറ്റിൽ കലാപം തീർത്തു.എരിച്ചിൽ, പുകച്ചിൽ.....

ആഹാ... ആഹഹാ.... ലോകത്തോട് മൊത്തം പുച്ഛം തോന്നി...... അടിപൊളി ...... ഇപ്പോഴാണ് ട്രാക്കിൽ വന്നത്.....

 അടുത്ത് നിൽക്കുന്നവൻ മറ്റവനോട് പറയുന്നത് ശരിയല്ല.അവനെ രൂക്ഷമായി ഞാൻ നോക്കി. 
അവനെന്നെ പോടാ എന്ന്  നോക്കി...
ഞാനവനേ വാടാ എന്ന്  നോക്കി......  

സൂപ്പർ... 

ഇപ്പോഴാണ് റങ്കായത്... 

കൗണ്ടർ ഒന്ന് ചരിഞ്ഞോ.... ????
ഇല്ല.!!!

ചുമരൊന്നിളകിയോ .....????
ഏയില്ല...!!!

കണ്ണിനാണോ തലക്കാണോ ഭാരം. 

 തല പൊക്കി നോക്കിയപ്പോഴാണ് അറിയുന്നത് ബാക്കി മൊത്തം ചുറ്റും കറങ്ങികൊണ്ടിരിക്കുകയാണെന്ന്..... 

ഇനിയും ഒരു തൊണ്ണൂറിനപ്പുറമാണ് പഴയ ഭ്രമണപഥം.  

കണ്ണുകളിൽ മൂടൽ മഞ്ഞിറങ്ങി. കറങ്ങുന്ന പ്രപഞ്ചത്തിൽ നിന്നൊരു കസേര പിടിച്ചു വച്ച് അതിലേക്ക് ഞാനെന്നെ പ്രതിഷ്ഠിച്ചു .....

കറങ്ങുന്ന ലോകത്തിൽ കറങ്ങാത്തത് ഞാൻ മാത്രം....
മെല്ലെ മെല്ലെ ഭൂമിയുടെ കറക്കം നിൽക്കുകയും ഞാൻ കറങ്ങാൻ തുടങ്ങുകയും ചെയ്തു.

വളരെ പതുക്കെ ശബ്ദയാനമായ നിശബ്ദതയിലേക്ക് തല ചെരിച്ചു കാലും നീട്ടിയിരുന്നു.

പിരി വെട്ടിയ അടപ്പ് മാതിരി തല കഴുത്തിൽ കിടന്നു കറങ്ങി.
------++++----+++++++++-------++++++-----++++++-----+±+--

""""അപ്പൂ... കുഞ്ചു .....എണീക്കടാ.....ഏഴു മണിയായി""""

സ്വന്തം ഭാര്യയുടെ കളഗർജ്ജനം കേട്ട് ചാടിയെണീറ്റു പോയി....

നല്ലൊരു സ്വപ്നം വീണുടഞ്ഞു നറുനാശമായി. 

യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നെങ്കിലും കുറച്ചു നേരം അങ്ങിനിരിക്കാൻ തോന്നി..... 

         അഞ്ഞൂറ് കോടിയുടെ ലോട്ടറി അടിച്ചിട്ട്, അത് വാങ്ങാൻ പോകുമ്പോൾ ഹെലികോപ്റ്റർ തകർന്നു മരിച്ചവൻറെ അവസ്ഥ.....

 ഞെട്ടിയുണർന്നപ്പോൾ  സങ്കടം തോന്നി.....

വെറുതെ കലണ്ടറിൽ നോക്കിയപ്പോൾ കിളിപോയി. അടിപൊളി..... ജീവിതത്തിൽ നിന്നും മദ്യം വിട പറഞ്ഞിട്ട് പതിനാല് മാസം പൂർത്തിയാക്കിയ ദിവസം......

ഈ നിമിഷവും മനസ്സിൽ നിന്നുള്ള വിറയൽ മാറിയില്ല.... 

ഇനിയൊരു തിരിച്ചു പോക്കില്ലന്ന് ഒരിക്കൽ കൂടി മനസ്സിലെഴുതി ചേർത്തു.....

2019 നവംബർ 1, വെള്ളിയാഴ്‌ച

കണക്കും ഞാനും

കണക്ക് പിഴച്ചതെപ്പോൾ-
ജീവിതമെന്നോട് ചോദിച്ചു......?????

ഉത്തരമില്ലാത്ത ചോദ്യമാണല്ലോ ഞാൻ......!!!!

കണക്ക് പിഴച്ചതെപ്പോൾ-
ഞാൻ കണക്കിനോട് ചോദിച്ചു.......?????

ചുണ്ടൊന്ന് കോട്ടി;
ഭൂതത്തിലേക്ക് നോക്കി-
പുച്ഛചിരിയാലൊന്നളന്ന്;
ജീവിതത്തിൻറെ തോളിൽ-
കൈയ്യിട്ട് ;

കണക്കും ജീവിതവും
ഭാവിയിലേക്ക് നടന്നു......

മന്ദിച്ച തലയും;
മന്തുള്ള കാലും വലിച്ചു ഞാന-
വർക്കൊപ്പമെത്താൻ
വലിഞ്ഞു നടക്കുന്നു........

2019 ഒക്‌ടോബർ 30, ബുധനാഴ്‌ച

ജീവിതം

ഉച്ചി തിളക്കുന്ന
ഉച്ചവെയിലില്‍
പച്ചനോട്ടിനായ്
ഇച്ഛയില്ലാതെ
മ്ലേച്ഛനായ്
പച്ചിരിമ്പിനോടു
കൊമ്പുകോര്‍ക്കുന്നു ഞാൻ......,

#   ജീവിതം #
-----------------------------

2019 മാർച്ച് 24, ഞായറാഴ്‌ച

ഭാവങ്ങൾ

മധുരമാണ് ജീവിതം
ചിലപ്പോള്‍ സ്വപ്നം പോലെ.....

കയ്പ്പാണ് ജീവിതം
യാഥാര്‍ദ്ധ്യം പോലെ.......

സ്നേഹമാണ് ജീവിതം
ദൂരം കൂടും പോലെ.....

വിരസമാണ് ജീവിതം
സ്നേഹമനസ്സുകളുടെ ദൂരം പോലെ....

സരസ്സമാണ് ജീവിതം
സൗഹൃദം അരങ്ങിലുയരുന്ന പോലെ....

ആടി തീര്‍ക്കേണ്ട മനുഷ്യജന്മത്തില്‍
നിരവധി ഭാവങ്ങള്‍......

2019 മാർച്ച് 4, തിങ്കളാഴ്‌ച

കുരുതി

മല കയറിയെത്തുന്ന
യക്ഷിക്കു മുന്നില്‍
കുരുതികളത്തില്‍
ചുവപ്പില്‍  മുക്കി
എന്നെ ഇരുത്തിയിരിക്കുന്നു

ഒന്നു കുതറിപ്പിടയുവനാവാതെ
എന്നെ ആമത്തില്‍
ബന്ധിച്ചിരക്കുന്നു

ഇനിയെന്‍റെ ഗളഛേദം

നിന്‍റെ  മധുപാര്‍ക്കം

നീലരാശി പടര്‍ന്ന
കരിഞ്ചുവപ്പധരങ്ങള്‍ക്കിടയിലെ
ക്രൂര ദൃംഷ്ട്രങ്ങളില്‍
നിന്നിറ്റു വീഴുന്നതെന്‍
ജീവ രക്തം........

ഞാനെന്‍റെ ഹൃദയം ചേര്‍ത്തുറക്കുന്ന
എന്‍ സ്വന്തം മഹാവൃക്ഷത്തിന്‍റെ
ജീവ രക്തം.....

അതെന്‍റെ തായ് വേരാണ്......
അതെന്‍റെ സ്വത്വമാണ്.....
അതുതന്നെയാണു ഞാൻ......

കവിമോക്ഷം....

നാലുവരിക്കവിത തന്നാൽ  അച്ചടിമഷിയിൽ പുരട്ടി, മനോജ്ഞമാംത്താളാൽ ചേർത്തൊരുപുസ്തകത്തിൻ രണ്ടു കോപ്പി തന്നേക്കാം. വാഗ്ദാനപ്പെരുമഴയിൽ നനഞ്ഞൊട്ടു പുള...