2025 ഡിസംബർ 6, ശനിയാഴ്‌ച
കവിമോക്ഷം....
2025 നവംബർ 1, ശനിയാഴ്‌ച
ഒരു പുഴ
2025 ജൂലൈ 27, ഞായറാഴ്‌ച
തൂണു പോലൊരിടം
2024 ഡിസംബർ 28, ശനിയാഴ്‌ച
എന്നിലേക്കുള്ള വഴി
ഒരു യാത്ര ഞാൻ തുടങ്ങുന്നു....
ഭ്രൂണത്തിൽ നിന്ന്
ഇന്നിലെയിലെ എന്നിലേക്ക്
ഒരു യാത്ര....
സമരസങ്ങളില്ലാതെ
തീർപ്പുകളില്ലാതെ നേർവഴി
കാട്ടിയ അച്ഛൻ
ബലഹീനതകൾ ചുട്ടെടുത്ത
ബാല്യമോരു കാഞ്ഞിര കയ്പ്പ്
എരിയ വേനൽ പോലെ
കൗമാരം......
തണൽ പോലെ അണയ്കാൻ
സൗഹൃദം തേടിയ ....
കടുത്ത വേനനിലേ ദാഹ ചുണ്ടിലേക്ക്,
മരീചിക പോലെ....
ഉറവ കാണിച്ചു മറഞ്ഞ
സൗഹൃദങ്ങൾ
ആരുമില്ലാത്തവൻറെ
ഉയിർപ്പിലേക്ക്
കാലം കൈനീട്ടിയെടുത്തു
വച്ച കൈശേഷിപ്പുകൾ....
ഘനം കൊണ്ടിരുമ്പിനെ
മഞ്ഞായി മാറ്റിയ പ്രയത്‌നം...
നന്മ വിതച്ചു
ഉന്മ കൊയ്യുന്നവൻറെ
തിരുശേഷിപ്പുകൾ.....
ഞാനാണോ നീയല്ലേ
നീയാണോ ഞാനല്ലേ
എന്നളവിൽ സ്നേഹം
പങ്കുവച്ച സൗഹൃദങ്ങൾ....
ചുവടുകൾ പിഴക്കാതിരിക്കാൻ,-
വാക്കും നോക്കുമായി-
ഹൃദയത്തിലച്ഛൻ
ഞാനിപ്പോൾ യാത്രയിലാണ്....
തിരിച്ചു എന്നച്ഛനിലേക്ക്....
തിരിച്ചു ചെല്ലാൻ പറ്റാത്ത
വേറിട്ട വഴിയിലൂടെ.....
അപ്പോൾ മാത്രമേ
എന്നിലേ അച്ഛനും
ഞാനും ഒന്നായ് തീർന്ന്
ഒരു പുഴയായ് തീർന്ന്
മഹാ സാഗരത്തിലലിയൂ....
2024 ഫെബ്രുവരി 9, വെള്ളിയാഴ്‌ച
രാജ ആവുന്നവർ
2023 ഫെബ്രുവരി 6, തിങ്കളാഴ്‌ച
മഴയും ഞാനും
2022 നവംബർ 15, ചൊവ്വാഴ്ച
നായ
തല, ഉടൽ, വാൽ
ഇവ ചേർന്നതത്രേ....
"നായ"
മുഖവുര
മാന്യതയുള്ള നായ
മടിയേതുമില്ലാതെ നന്ദിയോർക്കും.
നായക്ക് തലകുനിക്കാതെ
നന്ദിയുരച്ചീടാൻ വാലാട്ടാം
കൂടുതലായി ഒത്തിരി സ്നേഹിക്കാൻ
മുൻകാലുകൾ മുന്നിലേക്ക് നീട്ടി
അമർത്തിയ ഓളിലോടെ
യജമാനന്റെ പാദങ്ങളിൽ നക്കാം.
പിന്നേയും പിന്നേയും വാലാട്ടാം....
അപ്പോൾ യജമാനൻ ഇല്ലാത്ത നായയോ..????
ഉടൽ
യജമാനൻ നായയോട്
ആജ്ഞാപിച്ചു.
നായ തലകുടഞ്ഞ്
വാലിനോട് കൽപ്പിച്ചു
കൽപ്പനയേൽക്കാതെ,
കാറ്റു പിടിക്കാതെ നിൽക്കുന്ന
വാലിനെ നോക്കി
നീട്ടിയൊന്നു മുരണ്ടതിന്
കഴുത്താവോളം നീട്ടി
തല വശത്തേക്ക് തിരിച്ചു കൊണ്ട്
നായ അരിശത്തോടെ,
വാലു കുടിക്കാനായി
തിരിഞ്ഞു തുടങ്ങി.
വഴങ്ങാത്ത വാലിനെ കടിക്കാൻ
നായ മുരണ്ടു കൊണ്ട് തിരിഞ്ഞു
തലയ്ക്കും വാലിനുമിടയിൽ
ഒരു അച്ചുതണ്ടിലെന്നോണം
ഉടൽ വെറുതെ തിരിഞ്ഞു കൊണ്ടിരുന്നു
തലയ്ക്കും വാലിനുമിടയിലെ
കടിപിടിക്ക് കൈയ്യും കാലുമുള്ള
ഉടലെന്തിന് തിരിയണം....????
സമാപ്തി
നായ കടി കൊണ്ടപ്പോഴാണ്
നാട്ടാര് പറഞ്ഞത്
യജമാനന് മനസ്സിലായത്.
വന്നും പോയുമിരുന്ന
പ്രജ്ഞയുടെ നേർത്ത
നിലാവിടുവിൽ,
മനുഷ്യന് നടുവിൽ
നിൽക്കാൻ ആഗ്രഹിച്ചു കൊണ്ട്
യജമാനൻ അനന്തതയിലേക്ക്
മുഖമുയർത്തി പേപ്പതയൊലിപ്പിച്ചു നിന്നു.
യജമാനനും, നായയ്ക്കും,
കൽപ്പനയ്ക്കും പേയിളകി
ഇനി പേയിളകാൻ
ബാക്കി ചങ്ങലയ്ക് മാത്രം....!!!!!
(ആരെങ്കിലും കുറിച്ചോ എന്തിനേയെങ്കിലും കുറിച്ച് സാദൃശ്യം തോന്നിയാൽ വായനക്കാരൻ്റെ മാത്രം ഉത്തരവാദിത്വം ആണ്....)
2021 ജൂൺ 27, ഞായറാഴ്‌ച
ഉത്തരം തേടുന്നവർ
ഉമ്മയുടെ മരണവുമറിഞ്ഞ് നാട്ടിലെത്തിയ സലീമിനെ പെൺവീട്ടുകർ പിടികൂടി. മധ്യസ്ഥതക്ക് ശ്രമിച്ചവരുടെ വാക്കുകൾ കേൾക്കാതെ അവർ അപ്പോൾ തന്നെ പോലീസിൽ ഏൽപ്പിച്ചു. സ്റ്റേഷനിൽ വച്ച് നടന്ന ഒത്തുതീർപ്പ് പ്രകാരം പണവും സ്വർണവും തിരിച്ചു നൽകാൻ ഒരു വർഷത്തെ സമയം സലീം ചോദിച്ചു. ന്യായമായ ആവശ്യം ആയതിനാൽ തന്നെ പെൺവീട്ടുകാർക്കും അംഗീകരിക്കേണ്ടി വന്നു. അവിടെ വച്ച് തന്നെ വിവാഹ മോചനത്തിന് വേണ്ട പേപ്പറുകളിൽ ഒപ്പ് ഇടുവിച്ചതിന് ശേഷമാണ് സലീമിനെ വിട്ടത്. വിവാഹ മോചനത്തിന് വേണ്ട പേപ്പറുകളിൽ ഒപ്പ് ഇടുവിച്ചെങ്കിലും അതുമായവർ മുന്നോട്ട് പോയിരുന്നില്ല.നാട്ടിൽ നിന്നും കുറച്ചു നാളുകൾക്ക് ശേഷം വയനാട്ടിലെത്തിയ സലിം ജോലിക്ക് പോയി തുടങ്ങി. സലീം താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള വിധവയായ ആയിഷാത്തയുടെ മകൾ റംലയെ വിവാഹം കഴിച്ചു. ആൺതുണയില്ലാത്ത വീട്ടിൽ നിന്നും സലീം കെട്ടിയത് ആയിഷാത്തയുടെ പത്തു സെൻ്റിൽ കണ്ണും വച്ചായിരുന്നു. ബാവലി പുഴയ്ക്കക്കരയുള്ള കർണ്ണാടകത്തിൽ കൂടുതൽ സ്ഥലം കിട്ടുമെന്ന് പറഞ്ഞ് പലപ്പോഴും ഈ പത്ത് സെന്റ് വിൽക്കാൻ പ്രേരിപ്പിക്കാറുണ്ടായിരുന്നു.
ഒരു വർഷം പെട്ടെന്ന് കടന്ന് പോയി. റംല ഇതിനകം തന്നെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.സലീം അന്ന് വന്നതിന് ശേഷം നാട്ടിലേക്ക് പോയിട്ടില്ല.നാട്ടിലെ ഒത്തുതീർപ്പിൻ പ്രകാരം ഒരു വർഷമായിട്ടും സ്ത്രീധനമായി നൽകിയ തുകകിട്ടാത്തതിനാൽ ആദ്യത്തെ പെൺവീട്ടുകാർ സലീമിന്റെ വീട്ടിൽ ചെന്ന് ബഹളമുണ്ടാക്കി. സലീം നൽകിയ മേൽവിലാസം സലീമിന്റെ ബാപ്പ അവർക്ക് നൽകി. വയനാട്ടിൽ വന്നെങ്കിലും മേൽവിലാസം വ്യാജമായതിനാൽ കണ്ടെത്താൻ കഴിയാതെ മടങ്ങിപ്പോയി. പിന്നെയും പലവട്ടം നടത്തിയ അന്വേഷണത്തിന് അവസാനം സലീമിനെ കണ്ടെത്തി. വീണ്ടും വിവാഹിതനാണെന്നറിഞ്ഞ് കുപിതരായ അവർ വന്ന വാഹനത്തിൽ സലീമുമായി നാട്ടിലേക്ക് തിരിച്ചു. സ്റ്റേഷനിൽ എത്തുന്നതിന് മുമ്പും പിമ്പുമായി അത്യാവശ്യം ദേഹോപദ്രവം ഏറ്റിരുന്നു സലീമിന്. ഇത്തവണ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒരു അവധി കൂടീ നൽകാൻ തീരുമാനിച്ചു. ആറുമാസത്തിനപ്പുറമുള്ള ഡിസംബർ ഇരുപത്താറിന് ആണ് അവസാന തീയതിയായി തീരുമാനിച്ചു. മഹല്ല് കമ്മിറ്റിയുടെ മുമ്പിൽ വച്ച് സ്ത്രീധനമായി വാങ്ങിയ പണവും പിന്നെ വാങ്ങിയ അത്രയും സ്വർണ്ണത്തിന്റെ തുകയും ചേർത്ത് നൽകണം അഥവാ അതിന് കഴിയാത്ത പക്ഷം സലീമിന്റെ പിതാവിന്റെ പേരിലുള്ള വീടും സ്ഥലവും എഴുതി നൽകേണ്ടി വരും. അതായിരുന്നു വ്യവസ്ഥ. അതിന് സമ്മതമാണെന്ന് സലീം സമ്മതമാണെന്ന് ഒപ്പിട്ടു കൊടുത്തു. മകൻ ചെയ്തു കൂട്ടിയതിൻ്റെ പേരിൽ ആരും തന്റെ പക്ഷം പറയാനില്ലാതെ വന്നപ്പോൾ സലീമിന്റെ ബാപ്പക്കും ഒപ്പിട്ടു നൽകേണ്ടി വന്നു. ആ വ്യവസ്ഥ പോലീസ് സ്റ്റേഷനിൽ വച്ചും ആവർത്തിക്കപ്പെടുകയും സലീമിനും ബാപ്പക്കും സമ്മതിക്കേണ്ടി വരികയും ചെയ്തു.
പിറ്റേദിവസം വയനാട്ടിലേക്ക് പോകാനിറങ്ങിയ സലീമിനോട് ബാപ്പ പറഞ്ഞു. "....യ്യ് നശിപ്പിച്ചത് ഇയ്യന്നെ തിരിച്ചു കൊടുത്താളാ..... ഞാൻ നയിച്ചുണ്ടാക്കിയ മണ്ണിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ ഞാനെൻ്റെ പെൺമക്കളേയും കൊന്ന് ഈ പുരക്ക് തീ വയ്ക്കും...." ഒന്നും മിണ്ടാതെ സലീം അവിടുന്നിറങ്ങി. വയനാട്ടിലെ ഭാര്യയുടെ മാതാവിന്റെ സ്ഥലം വിറ്റു കടം വീടാനെത്തിയ സലീമിനെ റംലയും മാതാവും സുഖകരമായല്ല സ്വീകരിച്ചത്. മുമ്പ് വിവാഹിതനാണെന്ന് മറച്ചു വച്ചതിൻ്റെ ദേഷ്യം വന്നപ്പോൾ തന്നെ സലീമിന് വേണ്ടുവോളം രണ്ടുപേരും നൽകി.തനിക്കും മകൾക്കും തുണയാകുമെന്ന് കരുതിയവൻ മറ്റൊരു തട്ടിപ്പുകാരനാണെന്നറിഞ്ഞപ്പോൾ ആയിഷാത്ത തകർന്നു പോയി. അതിൻ്റെ കൂടെ സ്ഥലം വിറ്റു പണം നൽകണമെന്ന് ആവശ്യപ്പെട്ടതും കേട്ടപ്പോൾ ആയിഷാത്തക്ക് കലികയറി.ആയിഷാത്ത നിർദ്ദാക്ഷിണ്യം സലീമിനോട് വീട്ടിൽ നിന്നും ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു . അവസാനകാലത്ത് കേറിക്കിടക്കാൻ വേണ്ടി ഭർത്താവ് ബാക്കി വച്ച മണ്ണും വീടും വിൽക്കില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. വഴക്കുകൾ അതിരു കടന്നപ്പോൾ നാട്ടുകാർ പലരും ഇടപെട്ടു.അവർ ആയിഷാത്തയുടെ ഒപ്പം നിന്നു. സലീമിന് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. സലീമിനൊപ്പം റംലയും കുഞ്ഞും ആയിഷാത്തായെ വിട്ടു സലീമിന്റെ കൂടെ പോകാൻ തയ്യാറായി. എൻ്റെ കുഞ്ഞിന്റെ ബാപ്പയല്ലേ എന്ന ന്യായമാണ് സ്വന്തം മാതാവിനോട് റംല പറഞ്ഞത്. അതിനെ ചൊല്ലിയും വഴക്കുണ്ടായി. റംല തന്റെ ഭർത്താവിനൊപ്പം പോകാൻ തന്നെ തീരുമാനിച്ചു. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ താൻ വളർത്തിയ മകളും പേരക്കുട്ടിയും പോകുന്നത് ആയിഷാത്ത നോക്കിനിന്നു.
ബാംഗ്ലൂരിലെ ബൊമ്മനഹള്ളിയിലെ സുഹൃത്തിനടുത്താണ് സലീം കുടുംബത്തേയും കൂട്ടി എത്തിയത്.സുഹൃത്തിൻ്റേയും കൂട്ടുകരുടേയും കൊണ്ട് പിടിച്ച ശ്രമത്തിൻ്റെ ഫലമായി അവർക്കൊരു ജീവിതോപാധി രണ്ടു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്തു. റംലയുടെ കഴുത്തിലെ ആയിഷാത്ത ഉണ്ടാക്കി കൊടുത്ത മാല വിറ്റു കൂടൽഗേറ്റിൽ ഒരു ചെറിയ ഒറ്റമുറി ഹോട്ടലിന് അഡ്വാൻസ് കൊടുത്തു.തൊട്ടു പിറകിൽ താമസിക്കാനായൊരു ഷീറ്റ് മേഞ്ഞ റൂം പിന്നീട് അഡ്വാൻസ് കൊടുത്താൽ മതി എന്ന വ്യവസ്ഥയിലും എടുത്തു. റംലയുടെ അധ്വാനവും സലീം വാക്ചാതുര്യവും കൂടി ആയപ്പോൾ അത്യാവശ്യം ജീവിക്കാനുള്ള വക ഹോട്ടലിൽ നിന്ന് കിട്ടിത്തുടങ്ങി. ഒരു വയസ്സിനടുത്ത് പ്രായമുള്ള ആ കുട്ടി ബെഞ്ചിൽ പിടിച്ചു എണീക്കാനും,പിച്ചവയ്ക്കാനും തുടങ്ങിയത് റംലയെ സന്തോഷവതിയാക്കിയിരുന്നു. ജീവിതത്തിന്റെ നിറമുള്ള നാളുകൾക്ക് വേണ്ടി അധ്വാനിക്കാനുള്ള അവളുടെ മനസ്സാണ് സലീമിൻ്റെ ജീവിതത്തിന് കാരണമായത്.
*************** ***************** *************** ********** **********
************""""""""""*****†********"""”""*"***********""""""""********""""""*******"""""
**********""*‡*******‡****‡*******†*******†*****†****†**†*****†*****†*****†*****†
കുറച്ചു കാലത്തെ അമ്പാലയിലെ ജോലിക്ക് ശേഷം ബാംഗ്ലൂരിലേക്ക് ഞാൻ തിരിച്ചെത്തിയ കാലം. താമസം കൂടൽ ഗേറ്റിൽ. ബാച്ചിലർ ലൈഫിൻ്റെ സുവർണ്ണ ദിനങ്ങൾ.മധുവും സുദർശനൻ ചേട്ടനും, മനോജും അടങ്ങുന്ന സംഘം. ഗന്ധർവനും, മന്ത്രവാവാദിയും, രാജവെമ്പാലയുമായി മാറുന്ന അസാമാന്യ കഴിവുള്ള സഹമുറിയന്മാർ. രാത്രിയിലെ മദ്യപാനത്തിന് ശേഷം ആഹാരത്തിനായി പുതിയതായി തുറന്ന സലീമിൻ്റെ ഹോട്ടലിലേക്ക് പോകും. അത്യാവശ്യം നല്ല രീതിയിൽ ആഹാരം കിട്ടുമിയിരുന്നു. സലീമിൻ്റെ കേരള ഭക്ഷണം കിട്ടുന്ന കടയിലെ പറ്റുകാരാണ് ഞങ്ങൾ.മലയാളി എന്ന നിലയിൽ ഹോട്ടലിന് ഞങ്ങളും പ്രചാരണം കൊടുത്തു. വയനാട്ടിൽ നിന്നും വന്ന് മാന്യമായി ആധ്വാനിച്ചു ജീവിക്കുന്ന കുടുംബത്തിന് നമ്മളാൽ കഴിയുന്ന പിന്തുണ നൽകുക. അത്രയേ ഞങ്ങളും കരുതിയുള്ളൂ. സലീമിന്റെ കടയിലേക്ക് ഞങ്ങളു കാരണം ഞങ്ങളുടെ ബാർമേറ്റ്സായ മലയാളികൾ പലരും വന്ന് തുടങ്ങി.ആ കൂട്ടത്തിൽ അച്ചായനും എത്തി. രാവിലെ ഇൻഷേർട്ട് ചെയ്തു ബുൾഗാൻ താടിയിൽ വിരിയുന്ന അച്ചായൻ വൈകുന്നേരം മദ്യത്തിൽ വാടി അവസാനിപ്പിക്കും. അച്ചായൻ വൈകുന്നേരം ആഹാരം കഴിക്കാൻ തുടങ്ങിയത് സലീമിന്റെ കടയിലേക്ക് ഞങ്ങൾ കൂട്ടി കൊണ്ട് പോയ ശേഷമാണ്. ബുധനാഴ്ചകളിലെ ബീഫുള്ള ചില ആഴ്ചകൾ ഷട്ടർ താഴ്ത്തി അച്ചായനും ഞങ്ങളും സലീമിൻ്റെ കടയിൽ കൂടും. ആ സമയം ഒരു ബിയറടിക്കാൻ സലീമും ഉണ്ടാവും.
ആഘോഷങ്ങൾക്ക് കാരണം വേണ്ടാത്ത ബാച്ചിലർ ലൈഫിൽ ക്രിസ്മസ് കൂടി വന്നാലോ.... സലാമിൻ്റെ കടയിലെ ബിഫും മദ്യവുമായി ക്രിസ്മസ് ഭൂമിയിലേക്ക് ഇറങ്ങി വന്നു. ആഘോഷത്തിൻ്റെ അവസാനത്തെ പടക്കത്തിന് തിരി കൊളുത്തി ബാറിൽ നിന്നിറങ്ങുമ്പോൾ അച്ചായൻ പെട്ടെന്ന് ഭൂമിയിലേക്ക് അവതരിച്ചു. ബാർ അടയ്ക്കുന്ന സമയം ആയതിനാൽ പാഴ്സലായി ഫുൾ ബോട്ടിൽ ഒരെണ്ണം വാങ്ങി. അച്ചായൻ വാങ്ങിയ ഫുൾ ബോട്ടിൽ പൊട്ടിച്ച് ഒഴിച്ചത് സലീമിന്റെ വീടിന് മുമ്പിൽ റോഡ് സൈഡിൽ വച്ചാണ്. സലീമിൻ്റെ വീട്ടിലെ അച്ചാറും തൊട്ടു നക്കി കുപ്പി കാലിയാക്കി ഉപചാരം ചൊല്ലി പിരിയുമ്പോൾ ഒരുമണി കഴിഞ്ഞിരുന്നു. നക്ഷത്രങ്ങൾ ഉറങ്ങാതെ കാവൽ നിൽക്കുകയായിരുന്നു. റൂമിൽ ചെന്ന് ഊണു കഴിഞ്ഞ് ഉറക്കത്തിലേക്ക് മൂക്കും കുത്തി വീഴുമ്പോഴാണ് റംല നിലവിളിയോടെ ഞങ്ങളുടെ വാതിലിൽ ഇടിക്കുന്ന ശബ്ദം കേട്ടത്. വാതിൽ തുറന്നപ്പോൾ നിലവിളിച്ച് കൊണ്ട് റംല പറഞ്ഞു.
സലീംക്ക എന്തോ കാട്ടീക്കണ് വീട് മൊത്തം കുലുങ്ങണുന്ന്.
കള്ള് മൂത്തതിൻ്റെ ആവും കുറച്ചു മോരെടത്ത് കൊടുക്കാൻ പറഞ്ഞു
ഞാൻ. അതല്ല ചേട്ടാ.... എന്നെ അടിച്ച് പുറത്താക്കീട്ട് കുഞ്ഞിനേം കൊണ്ട് സലീംക്കാ ഉള്ളിൽ കേറി കതകടച്ച് എന്തോ കാട്ടീക്കണ് വീട് മൊത്തം കുലുങ്ങണണ്ട്.....
പെട്ടെന്ന് തന്നെ എന്തോ അപകടം മണത്തു. ഞാനോടി എനിക്ക് പിന്നിൽ മധു അതിന് പിന്നിൽ സുദർശനൻ പിന്നെ മനോജും . ഓടിയെത്തിയ ഞാൻ വാതിൽ ശക്തിയായ തള്ളി നോക്കി. തുറക്കാൻ കഴിഞ്ഞില്ല.ഉള്ളിൽ ലൈറ്റ് കത്തുന്നുണ്ട്. വെയിലേറ്റ് വളഞ്ഞ വാതിലിനിടയിൽ കൂടി വെളിച്ചം വരുന്നുണ്ട്. പക്ഷേ അതിലൂടെ നോക്കിയാൽ ഒന്നും കാണാനാവുന്നില്ല.പലതവണ ഞാൻ തള്ളി വാതിലിൽ തള്ളി നോക്കി. മധു വാതിലിന് കുറച്ചുമാറി ഭയന്ന് നിൽക്കുന്നു. സുദർശനനും, മനോജും,റംലയും റോഡിൽ നിൽക്കുന്നു. മറ്റൊരു വഴിയും കാണാതെ താക്കോൽ ദ്വാരത്തിലൂടെ നോക്കിയ ഞാൻ ഞെട്ടി പോയി. കുറച്ചു മുമ്പ് വരെ ഞങ്ങളോടൊപ്പം ആഘോഷിച്ചിരുന്ന സലീം ചലനമറ്റ് തൂങ്ങി നിൽക്കുന്നു.
എനിക്ക് പിന്നാലെ മധുവും താക്കോൽ പഴുതിലൂടെ ആ കാഴ്ച നോക്കികണ്ടു. വിറച്ച് കൊണ്ട് നിൽക്കുന്ന മധുവിന്റെ കൈയ്യിൽ ഞാൻ പിടിച്ചു.മധു തളർന്ന് നിലത്തിരുന്നു. മനോജിനോട് റംലയെ മാറ്റി നിർത്താൻ പറഞ്ഞു. സുധർശനൻ ചേട്ടൻ വാതിൽ ചവിട്ടി പൊളിക്കാൻ പറഞ്ഞപ്പോൾ ഞാനെതിർത്തു. രക്ഷപ്പെടുത്താൻ ചെറിയൊരു സാദ്ധ്യത പോലുമില്ലത്ത വിധം അനക്കമറ്റ് തൂങ്ങി നിൽക്കുകയായിരുന്നു. പിന്നൊരു കാര്യം കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കുന്നുണ്ട്. പക്ഷേ മുറിയുടെ ഏത് ഭാഗത്ത് നിന്നാണെന്ന് അറിയാൻ കഴിയില്ലായിരുന്നു. അളവിനധികം കഴിച്ചിരുന്ന മദ്യം ആവിയായി പോയിരുന്നു. കാഴ്ചക്കാരായി അയൽവാസികൾ പലരും എത്തി നോക്കി തുടങ്ങി.പെട്ടെന്ന് പോലീസിന് ഫോൺ ചെയ്തു. ഹോയ്സാല അഞ്ചു മിനിറ്റിനുള്ളിൽ എത്തി. ഞങ്ങളോടും റംലയോടും കാര്യങ്ങൾ ചോദിച്ചു. റംല മലയത്തിൽ പറഞ്ഞത് ഞാനവർക്ക് കന്നഡയിൽ പറഞ്ഞു കൊടുത്തു . വാതിൽ തുറക്കാൻ വേണ്ടി അവരും അഞ്ഞുതള്ളി പരിശ്രമിച്ചു നോക്കി. പെട്ടെന്നാണ് അജാനബഹു ആയ മനുഷ്യൻ കൈയ്യിലോരു അഗ്രം പരന്ന കമ്പനിയുമായി പോലീസ് ജീപ്പിൻ്റെ മുൻവശത്ത് നിന്നിറങ്ങി വന്നത്. കട്ടിളയുടേയും വാതിലിൻ്റേയും വിടവിലേക്ക് പരന്ന അഗ്രഭാഗം തിരുകി കയറ്റി വേറൊരു പോലീസുകാരനെ കൊണ്ട് പിടിപ്പിച്ചിട്ട് വാതിലിൽ ആഞ്ഞ് ചവിട്ടി.
"അള്ളോ.... എൻ്റെ മോൾ...." എന്നോരു അലർച്ച ഞാൻ കേട്ടു.
മധുവും,, സുദർശനനും 'അയ്യോന്ന് ' നിലവിളിച്ചു.മനോജും ഞാനും നടുങ്ങി നിന്നു.
ഒറ്റചവിട്ടിന് തുറന്ന വാതിൽ ഭിത്തിയിൽ പോയിടിച്ച് പിന്നെയും അടഞ്ഞപ്പോൾ ആ പോലീസുകാർ വീണ്ടും ചവിട്ടി തുറന്നു. പാൻ്റസും ബനിയനുമിട്ട് റംലയുടെ ഷാളിൽ തുങ്ങി നിന്നാടുന്ന സലീം.കഴുത്തൊടിഞ്ഞ് നെഞ്ചിലേക്ക് തൂങ്ങിയിരിക്കുന്നു.
സലീമിൻ്റെ കാലിൽ കെട്ടിപ്പിടിച്ച് നിന്ന് കരയുന്ന കുഞ്ഞ്. രക്തം മരവിപ്പിക്കുന്ന കാഴ്ച. കുഞ്ഞിനെ ഓടി ചെന്നെടുത്ത പോലീസുകാരൻ റംല റംലക്ക് കൈ മാറി. കുഞ്ഞിനെ വാരിയെടുത്ത റംല അലറി കരഞ്ഞു. സുദർശനൻ ചേട്ടൻ റംലയെ കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി. സുദർശനൻ ചേട്ടൻ റംലയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.സലീമിൻ്റെ പോക്കറ്റിൽ നിന്നെടുത്ത നമ്പറിൽ നിന്നും ബൊമ്മനഹള്ളിയിലെ സുഹൃത്തുക്കളെ വിളിച്ചു. അവരും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എത്തി. അവരുടെ കൂട്ടത്തിലെ സ്ത്രീകൾ റംലയേയും കുഞ്ഞിനേയും കൊണ്ട് പ്പോയി.
ഇരുട്ടിലേക്ക് നോക്കി കരഞ്ഞു കൊണ്ട്, കരയുന്ന തൻ്റെ മകൾക്ക് മുലയൂട്ടുന്ന റംല. കളിപ്പാവയെ വലിച്ചെറിഞ്ഞു ഷാളിൽ തൂങ്ങിയാടുന്ന സലീമിന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് നിൽക്കുന്ന ആ പിഞ്ച് കുഞ്ഞ്. കണ്ണിന് മുന്നിൽ മാറി മാറി തെളിയുന്ന മായാത്ത കാഴ്ചയായി നിൽക്കുന്നു. എൻ്റെ കാഴ്ചകൾ കണ്ണീരു മറച്ചു. ഞാൻ ആ റൂമിന് പുറത്തേക്കിറങ്ങി.നക്ഷത്രങ്ങൾ കരഞ്ഞലിഞ്ഞില്ലാതായ ആകാശത്തിൽ ഇരുട്ടിൻ്റെ ജഡം തൂങ്ങിയാടുന്നുണ്ടായിരുന്നു. ബോഡി അഴിച്ചിറക്കാൻ സഹായത്തിനു പോലീസുകാർ വിളിച്ചു. കണ്ണോന്നു അടച്ചു തുറക്കുമ്പോൾ റംലയുടെ ചുവന്ന ഷാളിൽ തൂങ്ങി കഴുത്തൊടിഞ്ഞു തല നെഞ്ചിലേക്ക് തൂങ്ങിയ സലീമും. കളിപ്പാവയെ കളഞ്ഞ് സലീമിന്റെ കാലിൽ കെട്ടിപ്പിടിച്ച് നിന്ന് കരയുന്ന കുഞ്ഞിനെയാണ് കാണുന്നത്. തലയൊന്ന് കുടഞ്ഞു കാഴ്ചകളിൽ നിന്ന് രക്ഷപ്പെടുവാൻ ശ്രമിച്ചു. ഹൃദയത്തിൽ ഒരു തീക്കൊള്ളി വച്ചു വരഞ്ഞ പോലെ ആ കുട്ടിയുടെ കരച്ചിൽ ചെവിയിൽ നീറിപൊള്ളിച്ചു കൊണ്ട് വീണ്ടും വീണ്ടും കേട്ടു. എനിക്ക് സലീമിനോട് വെറുപ്പാണ് തോന്നിയത്.മധുവും സുദർശനനും മനോജും പിന്നിൽ നിന്നും വിളിച്ചു. വിളിച്ചത് കേൾക്കാത്തത് പോലെ ഇരുട്ടിലൂടെ ഞാൻ റൂമിലേക്ക് നടന്നു. നെഞ്ച് നീറി ഇറങ്ങി വരുന്ന എന്നെ ഇരുട്ട് കെട്ടിപ്പിടിച്ചു
2020 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച
മേഘങ്ങൾ കാത്തിരുന്നു
2020 മേയ് 28, വ്യാഴാഴ്‌ച
തണ്ടൊടിഞ്ഞ താമര.....
2020 ഏപ്രിൽ 17, വെള്ളിയാഴ്‌ച
അപ്പു..... നിനക്കായ്
2020 മാർച്ച് 25, ബുധനാഴ്‌ച
ഒരിക്കൽ കൂടി
2020 ഫെബ്രുവരി 22, ശനിയാഴ്‌ച
....കുറുമ്പന്മാർ....
രണ്ടു മണിക്ക് ഡ്യൂട്ടി തീർന്നാൽ നാലുമണിയുടെ ട്രെയിനിൽ വീട്ടിലെത്താനുള്ള മരണപ്പാച്ചിൽ.
അപ്പുവിനെ അടുത്തു കിടത്തിയിട്ട് അവന്റെ തലയിൽ തലോടാൻ, കുഞ്ചൂനെ നെഞ്ചിൽ കിടത്തി കളിപ്പിക്കാൻ അവരറിയാതെ അവരുടെ കുസൃതികൾ കാണാൻ, അവരെപ്പറ്റിയുള്ള കുറ്റപത്രം അവരുടമ്മ പറയുമ്പോൾ ചെറുചിരിയോടെ കേട്ടിരിക്കാൻ, എന്തിനേറെ എവിടെയോ വച്ച് മറന്നു പോയ എന്റെ കുട്ടിക്കാലത്തിൻറെ ഓർമ്മപൊതി തേടാനായിട്ടുള്ള ഓട്ടപ്പാച്ചിൽ.അത്യാവശ്യം പരുക്കനായ അച്ഛനാകാൻ ഞാൻ ശ്രമിക്കാറെങ്കിലും മക്കളുടെ കാര്യത്തിൽ ഭീരുവായ അച്ഛനാണ് ഞാനെന്ന് എനിക്കറിയാം. ചില കാര്യങ്ങളിൽ മക്കളുടെ കാര്യത്തിൽ കൂടുതൽ ധൈര്യം അവരുടെയമ്മക്കാണ്.
കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ അപ്പുവിനെ അവൻറമ്മ വിട്ടാൽ എനിക്ക് ശ്വാസം മുട്ടൽ തുടങ്ങും. കണ്ണിൽ നിന്ന് മറയുന്നത് വരെ അവനറിയാതെ ഞാൻ നോക്കി നിൽക്കും. പിന്നൊരു തരം എരിപൊരി സഞ്ചാരമാണ് ഇടക്കിടെ പെണ്ണുമ്പിള്ള കാക്ക കണ്ണിട്ടു നോക്കി എന്നെ എരിവ് കേറ്റും. ഇത് കാണുമ്പോൾ എനിക്ക് കണ്ട്രോൾ തെറ്റും. (ഇതിന് വേണ്ടി തന്നെയാണോ അവളീപ്പണി കാണിക്കുന്നത് എന്നൊരു സംശയം ഇപ്പോൾ ഇല്ലാതില്ല)
"നിനക്ക് കടയിൽ പോയിക്കൂടേ ....."
എന്നൊരു ചോദ്യം എന്റെ വായീന്ന് പുറത്തോട്ടിറങ്ങേണ്ട താമസം അവളിലെ പെൺപുലി പുറത്തിറങ്ങി ചീറും....
""കുട്ടികളായാൽ പുറത്തിറങ്ങി കടയിൽ പോയി സാധനങ്ങൾ വാങ്ങിച്ചും മറ്റു കുട്ടികളുടെ കൂടെ കളിച്ചും ഒക്കെ തന്നെയാണ് വളരേണ്ടത്.അതല്ലാതെ വീട്ടിലടച്ചിട്ടല്ല.ഞങ്ങളൊക്കെ അങ്ങനെയാണ് വളർന്നത്""
ശരിയാണ്.... എനിക്ക് മക്കളെ പുറത്ത് ഒറ്റയ്ക്ക് വിടാൻ ഭയമാണ്. അവർക്ക് ഫുട്ബോൾ കളിക്കാനും,സൈക്കിളോടിക്കാനും, ക്രിക്കറ്റ് കളിക്കാനും കൂടെ ഞാനും പോകും. എന്തെങ്കിലും പറ്റിയാൽ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതെന്റെ ഭയം . എന്നാൽ അവന്മാരുടമ്മ അവന്മാരെ കളിക്കാൻ വിട്ട് മുകളിൽ നിന്നും നോക്കി നിൽക്കും.അവനമാര് വിണാലും,ഇടിച്ചാലും,മുറിഞ്ഞാലും സാധാരണമാണ് എന്നാണ് ഭാവം.നീ ശ്രദ്ധിക്കാത്തത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നുപറഞ്ഞ് കലമ്പിയാൽ
"മക്കളായാൽ കളിക്കുകയും, വീഴുകയും,മുറിയുകയും ഒക്കെ ചെയ്യുന്നത് പതിവാണ്....."തുടർച്ച പിന്നാലെ വരും
"ഇല്ലെങ്കിൽ ഒരു കാര്യം ചെയ്യൂ.... നാളെ മുതൽ മക്കളുടെ കൂടെ നിന്നോ.... " അത്രയും ക്ഷമ എനിക്കില്ലെന്നറിയാവുന്ന എന്റെ സ്വന്തം ഭാര്യാവ് വജ്രായുധം പുറത്തെടുക്കും.
ഞാനൊതുങ്ങും, ചുമ്മാ ഇവളോട് പറഞ്ഞിട്ട് കാര്യമുണ്ടോ...
മിണ്ടാതിരിക്കാം... അതാ നല്ലത്.... നമ്മളുടെ പഴേ തരികിട കേട്ടാൽ ഇവരൊക്കെ ഓടിയവഴിക്ക് പുല്ല് മുളക്കില്ല. ഇങ്ങനെയൊരുത്തനെയാണല്ലോ കെട്ടിയത് എന്നറിഞ്ഞ് ഡൈവേഴ്സ് വല്ലതും തന്നാൽ അടുത്തൊരു കുരിശിനെ തേടേണ്ടത് പങ്കപ്പാടാണെന്നത് കൊണ്ട് നമ്മുടെ ഡയലോഗ് കടിച്ചമർത്തി ചെക്കന് പോയ ദിക്ക് നോക്കി ലക്ക് കെട്ട് നിൽക്കുമ്പോൾ ...
"അവനല്ലെങ്കിലും പേടിയാണ്. ഞാം പോയി നോക്കട്ടെ അച്ഛാ..."
അടിപൊളി....!!!
ഇത് ലവനാണ്...
ലവന്റെ അനിയനാണ്....
കുശനാണ്....
എന്റെ കുഞ്ചുവാണ്...
സംഭവം കടുകിൻറത്രേ ഉള്ളെങ്കിലും വായിൽ നിന്നും വരുന്നത് കുറഞ്ഞത് കടുവടത്രേം മാത്രേ പുറത്തു വരത്തൊള്ളൂ..... കൈയ്യിലിരിപ്പും അതുപോലെതന്നെ ,ലോകത്താരേം മൈൻഡ് ചെയ്യാത്ത തെരുവ് പട്ടികൾ കുഞ്ചപ്പനെ ഒന്ന് നോക്കിയേ പോകാറുള്ളൂ. ചോദ്യചിഹ്നം പോലുള്ള വാലോ, കൂർത്ത പല്ലോ അവന് വിഷയമല്ല കൈയിൽ കിട്ടിയത് വച്ച് വീക്കും കുഞ്ചു.
നാലാം വയസ്സിലെ നട്ടഭ്രാന്തിൻറെ നടപ്പിലാണ് കുഞ്ചു. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വരുന്ന വഴി ഷൂ കാലിലിട്ട് ബോറടിച്ച കുഞ്ചപ്പൻ ഒരു ചെയ്ഞ്ചിന് വേണ്ടി ഷൂ അഴിച്ച് കൈയിൽ പിടിച്ച് വെറും സോക്സ് വോക്ക് നടത്തി.
അടിപൊളി.......
ഷൂ കൈയിൽ കേറിയതിൻറെ ആവേശത്തിൽ അഞ്ചാറ് പഞ്ച് ചളുക്കോ പളുക്കോന്ന് വായുവിൽ പഞ്ചി ഹാപ്പിയായി. ഇതെല്ലാം കണ്ട് റോഡരികിൽ നിൽക്കുകയായിരുന്ന കുറുമ്പത്തി പെണ്ണ് അവളുടെ ബോറടി മാറ്റാൻ വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
"അമ്മേ.... ഒരു ചെക്കനെന്നേ ഷൂ ഊരി തല്ലാൻ വരുന്നു,....."
കേൾക്കണ്ട താമസം കുറുമ്പത്തിയുടെ മാതാശ്രീ ശൂർപ്പണഖ ഒന്ന് പ്രത്യക്ഷപ്പെട്ടു. പ്രതിയോഗി ഒരു ശിശുവായതിനാൽ ഉടൻ തന്നെ "കെട്ടിപ്പോട്ടിടുവേൻ..." എന്നലറി....
അലർച്ച കേട്ട് താടക വേറോന്ന് പുറത്തു ചാടി ഗ്വാ.. ഗ്വാ ... തുടങ്ങി... ഇതെല്ലാം കണ്ട് എന്താണ് സംഭവിച്ചതെന്ന് പിടകിട്ടാതെ കിളിപോയി വാ പൊളിച്ചു നിൽക്കുന്ന കുഞ്ചപ്പനേം പൊക്കിയെടുത്ത് എന്റെ പാവം ഭാര്യ ഓടി തടി കയിച്ചിലാക്കി. അവസാനം ഇപ്പോൾ എളുപ്പവഴി വിട്ട് കിലോമീറ്ററു ചുറ്റി പോകാൻ തുടങ്ങി.
വെറുതെ പോകുന്ന മാരണം ഏണി വച്ചു പിടിച്ചോണ്ടു വരുന്ന കുഞ്ചൂവിനെ അപ്പൂനേ തേടാൻ വിട്ടാൽ മിക്കവാറും ഒരു പഞ്ചായത്ത് മുഴുവൻ പരാതിയുമായെത്തും എന്ന് ചിന്തിച്ചു കൊണ്ടിരിക്കേ, അപ്പു റോഡിന്റെ വളവിൽ നിന്ന് പ്രത്യക്ഷപ്പെടും.ഭയന്ന് ഭയന്നാണ് വരവ്, റോഡിന് വലത് വശം നിൽക്കുന്ന പശുവിന് നൂറ് മീറ്റർ മുമ്പേ വച്ചേ അപ്പൂട്ടൻ ഇടത് വശം ചേർന്ന് നടക്കാൻ തുടങ്ങും.ഒരു വയസ്സുള്ള കൊച്ച് ഉറക്കെ തുമ്മിയാൽ നാല് കാലും പറിച്ചോടുന്ന ഉണക്കപശു പുരികമുയർത്തി അപ്പുവിനെ നോക്കും.എന്നിട്ട് വേണോങ്കിൽ കണ്ടോടാ ലോകത്തിൽ എന്നെ പേടിക്കാനും ഒരുത്തനുണ്ടെടാ എന്ന് ഭാവത്തോടെ ചുറ്റും നോക്കും.അപ്പു പ്രാണനും കൊണ്ടോടി വീട്ടിലെത്തും.അതല്ല പശുവിന് പകരം പട്ടിയാണെങ്കിൽ അപ്പൂം പട്ടിയും മുഖത്തോട് മുഖം നോക്കി കുറച്ചു നേരം നിൽക്കും. പട്ടിക്ക് കൺഫ്യൂഷൻ എന്താണെന്നാൽ തിരിഞ്ഞോടിയാൽ എറിയുമോ നേരെ ഓടിയാൽ എറിയുമോന്നാണ്.അപ്പൂന് കൺഫ്യൂഷൻറെ പ്രശ്നമില്ല ,പട്ടി നോട്ടം മാറ്റിയാൽ തന്നെ ഓടി വീട്ടിലെത്താന്നാണ് തീരുമാനം .ഏറെ നേരത്തെ നിൽപ്പിന് ശേഷം ധൈര്യവാനായ പട്ടി ഒരു സ്റ്റെപ്പ് മുന്നോട്ട് വച്ച് അലസമായി അങ്ങോട്ടുമിങ്ങോട്ടും നോക്കും. അപ്പു അപ്പോഴേക്കും ഓൺ യുവർ മാർക്സ് പറഞ്ഞിട്ടുണ്ടാവും. ഒരു ചുവട് മുന്നോട്ട് വച്ചിട്ടും കല്ലിന് കാറ്റു പിടിച്ച പോലെ ധൈര്യവാനേ കണ്ട പട്ടിയുടെ കിളി കൂടടക്കം പറന്നു പോയതോടെ ഒരു ചുവട് കൂടി വച്ച് ഏത് വഴി ഓടാമെന്ന് ചുറ്റും നോക്കി.അപ്പു കണ്ണൊന്നു കൂർപ്പിച്ചു ചെരുപ്പിൽ കാലൊന്ന് തള്ളി തിരുകി 'സെറ്റ് ' പറഞ്ഞു കഴിഞ്ഞു.ഇനി നിന്നാൽ പന്തികേടാണെന്ന് തോന്നിയ പട്ടി ഒന്ന് മോങ്ങി കൊണ്ട് വാല് കാലിന്നടിയിലേക്ക് താഴ്ത്തി റോഡിനു വലത് വശത്ത് കൂടേ പ്രാണനും കൊണ്ട് പാഞ്ഞു. ഏതാണ്ടാ സമയം തന്നെ അപ്പു അലറി കൊണ്ട് ഇടത് വശം വഴി ഓട്ടം തുടങ്ങി കഴിഞ്ഞു. അലർച്ച കേട്ട് നല്ല ജീവൻ പോയ പട്ടി റോക്കറ്റ് വേഗത്തിൽ പൊടി പറത്തി വളവ് തിരിഞ്ഞ് കാണാതാവും.ഗേറ്റടച്ച് കിതാപ്പാറ്റി കൊണ്ട് വരുന്ന അപ്പൂട്ടനെ ഉള്ളിലെ കോപം മറച്ച് ഞാൻ നോക്കും. ബീഫ് സ്റ്റാളിൽ വച്ച ഐസ്ക്രീം പോലെ ,എനിക്കുണ്ടായ കന്നി സന്താനത്തിന് ധൈര്യം പകരാൻ എന്താ ചെയ്യേണ്ടതെന്നറിയാതെ ഞാനവന്റെ തലമുടിയിലുടെ തലോടി ചേർത്ത് പിടിക്കും.
തിളച്ചു മറിയുന്ന ദേഷ്യത്തോടെ ഭാര്യാവിനോട് ഞാൻ തട്ടിക്കയറും.
"ഇപ്പോ തന്നെ ആ പട്ടി കടിച്ചിട്ടുണ്ടാവും",
അല്ലെങ്കിൽ
"പശു കുത്തിയിട്ടുണ്ടാവുമായിരുന്നു" എന്നു പറഞ്ഞാൽ
ഉദാസീനത ഭാവത്തോടെ മറുപടി അടുക്കളയിൽ നിന്ന് പൊഴിയും
"ആ കറുത്ത പട്ടിയല്ലേ..... അതിനെ ആരും കടിക്കല്ലേന്നും പറഞ്ഞാ അത് നടക്കണത്..... അവനാ പട്ടിയെ കണ്ട് ഓടിയിട്ടുണ്ടാവും....."
അല്ലെങ്കിൽ
"ആ ചാവാലിപശുവല്ലേ..... താഴത്തെ ചെറിയ കൊച്ച് ... വാ..വാ... എന്ന് വിളിച്ചാലേ അപ്പുറം വഴി ഓടി പോകണതാ അത്, അതിനെ പേടിച്ചോടാൻ അവനോട് ഞാൻ പറഞ്ഞോ....."
വളരെ നിസ്സാരമായി ഇവളിത് പറയുന്നത് കേൾക്കുമ്പോൾ പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. ഇവൾക്കുള്ള പാതി ധൈര്യം എനിക്കില്ലേ.... ഒരു സംശയം. പലപ്പോഴും ഫോൺ ചെയ്യുമ്പോൾ ചോദിക്കും
"മക്കളെന്തിയേ...?"
"അവരവിടെ കളിക്കുന്നു...."
എന്നുത്തരം എന്നെ വല്ലാതെ അരിശം പിടിപ്പിക്കും. വീണ്ടും ഞാൻ നിർത്തി നിർത്തി ചോദിക്കും എന്താണ് ചെയ്യുന്നത് എന്ന്.... അത് നോക്കിയിട്ട് പറയാം എന്നാവും അപ്പോഴാണ് മക്കൾസ് കളിക്കുക എന്നപേരിൽ നടത്തുന്ന വിക്രസുകൾ ആളുടെ ശ്രദ്ധയിൽ പെടുക.പിന്നവിടെ ലാത്തിച്ചാർജ്, കണ്ണീർ വാതകം, ജലപീരങ്കി ...മൊത്തത്തിൽ എല്ലാരും ബിസിയാകും...
ഇതൊക്കെയാണ് മിക്കവാറും കലാപരിപാടികൾ.ഇതെല്ലാം കാണാനും, കേൾക്കാനും, അനുഭവിക്കാനും, പിന്നെ ഒറ്റക്ക് കിടക്കുമ്പോൾ ഓർത്തോർത്തു ചിരിക്കാനും,ജീവിക്കാനുള്ള കൈമുതലുകളാണ്. ഇതൊക്കെ അനുഭവിക്കാനുള്ള. ഓട്ടപ്പാച്ചിലാണ് ഞാറാഴ്ചയിലേത് .
അപ്പോൾ പറഞ്ഞു വന്നത് പറയാം.....
ഏറ്റവും ഉറക്കെ വോളിയത്തിൽ പാട്ടും വച്ച് ഇയർസെറ്റും തിരുകി, തോളിൽ ബാഗും തട്ടിക്കയറ്റി,ഇടംവലം നോക്കാതെ പരാമാധി സ്പീഡിൽ വച്ച് പിടിക്കും. മിക്കവാറും ടൈം ഷെഡ്യൂൾ വച്ചാണ് പോകുന്നതും വരുന്നതും.ഏതെങ്കിലും ഒരിടത്തും മിസ്സായാൽ എല്ലാം പാളം തെറ്റും.വിചാരിച്ച സമയത്ത് എത്താൻ കഴിയില്ല. ആയത് കൊണ്ട് തന്നെ ശ്രദ്ധ തിരിയുന്നിടത്ത് നിന്ന് കഴിവതും നോട്ടമെത്തിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്.പിന്നെ ഞാനെവിടെ പോയാലും എന്നെ തേടി എന്തെങ്കിലും ഒരു മാരണം എട്ടിന്റെ പണിയുടെ രൂപത്തിൽ എന്നെ കാത്തിരിക്കുന്നുണ്ടാവും.
നൈസ് റോഡ് വഴി കെങ്കേരി ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴേ മൂന്നേമുക്കാൽ. ബാക്ക്ഗേറ്റ് വഴി നടന്നെത്തിയാൽ തന്നെ പത്ത് മിനിറ്റ് സമയമുണ്ട് ട്രെയിൻ വരാൻ.തോളിലെ ബാഗ് ശരിയാക്കി ലിബർട്ടി ഷോറൂമിന്റെ ഇടത് വശം വഴിയുള്ള റോഡിലേക്ക് തിരിയുന്നതിനിടക്കാണ് വലത് വശത്തുള്ള ഓട്ടോ സ്റ്റാൻഡിനടുത്ത് ഒരു പയ്യൻ കരഞ്ഞോണ്ട് നിൽക്കുന്നത് കണ്ടത് ഏകദേശം അപ്പുൻറെത്രയുണ്ട് പയ്യൻ.കൈയിൽ ഒരു കവറ് പിടിച്ചിട്ടുണ്ട്. മനസ്സിലൊരു മുള്ള് കോറിയെങ്കിലും ഒറ്റ നോട്ടത്തിനപ്പുറം നിന്നാൽ പണിപാളുമെന്നുറപ്പുള്ളതിനാൽ കാൽ വലിച്ച് വച്ച് തന്നെ നടന്നു.ആ പയ്യനടുത്ത് ആരേയും കണ്ടില്ലല്ലോ ഞാനോർത്തു കൊണ്ടൊരിക്കൽ തിരിഞ്ഞു നോക്കി. ഇല്ല ... ആരുമില്ല.....
ആദ്യത്തെ വളവ് തിരിഞ്ഞപ്പോൾ തന്നെ ഫോൺ റിംഗ് ചെയ്തു . ഭാര്യയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയോ എന്നറിയാൻ വിളിച്ചതാണ്.സംസാരിച്ചു കൊണ്ട് തന്നെ സ്റ്റേഷനടുത്തെത്തി.കോൾ കട്ട് ചെയ്തു റെയിൽവേ സ്റ്റേഷൻ ബാക്ക് ഗെയിറ്റിൻറെ ബാരിക്കേഡുകൾ കടക്കുമ്പോഴേ കണ്ടും നാലാമത്തെ പ്ലാറ്റ് ഫോമിൽ നിന്നും ഒന്നുരണ്ട് പേർ രണ്ടും മൂന്നും ഒന്നിച്ചുള്ള പ്ലാറ്റ്ഫോം നോക്കി സ്റ്റേഷൻറെ അങ്ങേത്തലയിലേക്ക് കൈചൂണ്ടി ഉച്ചത്തിൽ സംസാരിക്കുന്നു.ഞാനാദ്യം കരുതിയത് ആരോ ഇപ്പോൾ പോയ ട്രൈനിന് തല വച്ചെന്നാണ്.ഒറ്റ നോട്ടത്തിൽ പാളത്തിൽ ബോഡി ഒന്നും കാണാത്തത് കൊണ്ടും, പിന്നെ മരണമാണ് നടന്നെതെന്നാൽ സാധാരണ കന്നഡികരുടെ ശബ്ദം താഴുകയാണ് ചെയ്യാറ് എന്നുള്ളത് കൊണ്ടും സംഭവം തല വച്ച കേസല്ലെന്നുറപ്പായി. ഇനി കൈ വച്ച കേസാണോ.സ്ത്രീകൾ ആരുംതന്നെ വളരെ ശബ്ദത്തിൽ സംസാരിച്ചു കൊണ്ട് നിൽക്കാത്തത് കൊണ്ട് ഉണ്ട് അതല്ല ഉറപ്പായി.
പ്ലാറ്റ്ഫോമിൻറെ അവസാനത്തിൽ പേരക്കയും മറ്റും വിൽക്കുന്ന ഒരു വയസ്സായ സ്ത്രീയുണ്ട്.അവരുടെ സ്ഥിരം കസ്റ്റമർ ആണ് ഞാൻ. ആ സ്ത്രീയും കാര്യഗൗരവമായ എന്തോ ചർച്ചയിൽ മുഴുകിയതിനാൽ ഞാൻ എത്രയും പെട്ടെന്ന് ഇന്ന് പ്ലാറ്റ്ഫോമിൽ നടു ഭാഗത്തേക്ക് നടന്നു. കെങ്കേരി എന്നെഴുതിയ ബോർഡും കടന്ന് മുന്നോട്ടു പോകുമ്പോൾ ഒരു ഒരു ഗർഭിണിയായ സ്ത്രീ നിൽക്കുന്നു. തൊട്ടടുത്തുതന്നെ വേറൊരു പയ്യനും ഏകദേശം പത്തു വയസ്സിനു മുകളിൽ പ്രായമുള്ള ഒരു പയ്യൻ കയ്യിൽ ഒരു കവറും പിടിച്ചിട്ടുണ്ട്. ചുറ്റും ഒരുപാട് പേർ ഉണ്ടെങ്കിൽ തന്നെയും അവരെല്ലാം അവരവരുടേതായ ലോകത്താണ്. കുറച്ചുപേർ വട്ടം കൂടിയിരുന്നു അവരുടെ കുടുംബവിശേഷങ്ങൾ മറ്റു കൈമാറുന്നു.കുറച്ചുപേർ ഉദാസീനമാരി കടല കൊറിച്ച് ചെവിയിൽ ഹെഡ് സെറ്റും തിരുകി അവരുടെ ലോകത്താണ്. വേറെ ചിലർ പേരക്കയും തിന്നു ട്രൈനോളം ക്ഷമയറ്റ് ട്രൈനിനായ് കാത്തിരിക്കുന്നു. ഈ ലോകത്ത് തന്നെയാണ് നിറഞ്ഞ അങ്കലാപ്പുമായി ഒരു ഗർഭിണിയുംകരഞ്ഞു കൊണ്ട് ഒരു പയ്യനും നിൽക്കുന്നത്. ഒന്നോ രണ്ടോ പേർ മാത്രമാണ് അവരിൽ നിന്നും കുറെ ദൂരം വിട്ടു നിന്നു കൊണ്ട് അവരോടായി സംസാരിക്കുന്നത്.എന്തോ സംഭവിച്ചിട്ടുണ്ട്. പയ്യനേ ചൂണ്ടിക്കാട്ടി ഗർഭിണി മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ട്.കരച്ചിലിനിടക്കും ആ പയ്യൻ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഏങ്ങലോടെ മറുപടി പറയുന്നത് കണ്ടു.
യതൊന്നും ശ്രദ്ധിക്കാതെ കടന്ന് പോകാൻ വിവേകം പറഞ്ഞെങ്കിലും പ്രശ്നങ്ങളെ അങ്ങോട്ട് തേടി ചെല്ലാനുള്ള സഹജമായ സ്വഭാവം എന്നെ അവരുടെ അടുത്തേക്കാണ് കൂട്ടികൊണ്ട് പോയത്. ചെവിയിൽ നിന്നും ഹെഡ്സെറ്റ് എടുത്തു മാറ്റി. കരയുന്ന പയ്യൻ ഏതോ അദൃശ്യ കരം കൊണ്ട് എന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. ഒരുപക്ഷേ കുഞ്ഞുങ്ങളിൽ എല്ലാം തന്നെ എന്റെ മക്കളെ കാണാൻ കഴിയുന്നത് കൊണ്ടാവണം.എവിടെയോ എന്തോ ഒന്ന് ഹൃദയത്തിൽ കൊളുത്തി വലിക്കുന്നുണ്ട്.പക്ഷേ അതെന്താണെന്ന് തിരിച്ചറിയാൻ കഴിയാതെ ഒരു ഭാരമായി എന്നിൽ വീർപ്പുമുട്ടുന്നുണ്ട്.വേണമെങ്കിൽ എനിക്ക് ഇതെന്നെ ബാധിക്കുന്നതല്ലെന്ന് കരുതി മുന്നോട്ട് പോകാം, പക്ഷേ കഴിയുന്നില്ല. കഴിയാവുന്ന രീതിയിൽ സൗമ്യതയോടെ ഞാൻ ഗർഭിണിയോടായി കാര്യങ്ങൾ ചോദിച്ചു.
മണ്ഡ്യയിൽ നിന്നും കയറിയ രണ്ടാൺമക്കളും അമ്മയും.
തൊട്ടയൽ ഗ്രാമക്കാരായ ഗർഭിണിയും ഭർത്താവും.ട്രൈയിൻ യാത്രയുടെ വിരസച്ചൂടിനെ കൊച്ചു കുസൃതികൾ കൊണ്ട് രസകരമാക്കുന്ന രണ്ടാൺമക്കളും അവരുടെ അമ്മയുമായി ഗർഭിണിയും ഭർത്താവും സ്നേഹാത്മകമായ ആത്മബന്ധം ഉടലെടുക്കുന്നു.അങ്ങനെ മനോഹരമായ യാത്രക്ക് അവസാനം കെങ്കേരിയിൽ എല്ലാവരും ഇറങ്ങുന്നു. ഇപ്പോഴിവിടെ കരഞ്ഞ് കൊണ്ട് നിൽക്കുന്ന ഏട്ടനരികിൽ തന്നെയാണ് അനിയനും ട്രൈനിറങ്ങി നിന്നതും, ഒന്നിച്ചു പ്ലാറ്റ്ഫോമിലൂടെ നടക്കാൻ തുടങ്ങിയതും.ഏകദേശം പ്ലാറ്റ്ഫോമിൻറെ അവസാനത്തിൽ എത്തിയപ്പോഴാണ് അനിയൻ കൂടെയില്ലെന്ന് ഏട്ടൻ തിരിച്ചറിയുന്നതും, എല്ലാവരേയും അറിയിക്കുന്നതും.ഒരു നിമിഷത്തേ അന്ധാളിപ്പിനു ശേഷം എല്ലാവരും കുഞ്ഞിനേ പ്ലാറ്റ്ഫോമിൽ അങ്ങോളമിങ്ങോളം തേടിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ തകർന്ന മനസ്സോടെ മൂത്തമകനെ കെട്ടിപ്പിടിച്ചു വലിയ വായിൽ നിലവിളിച്ച് കരയുന്ന ആ പാവം അമ്മ കാണികളിൽ ആരുടെയോ വാക്കും കേട്ട് മുത്തമകനേ ഗർഭിണിയേ ഏൽപ്പിച്ചു റെയിൽവേ പോലീസിൽ പരാതിപ്പെടാൻ പോയിരിക്കുന്നു കൂടെ ഗർഭിണിയുടെ ഭർത്താവും.
ജീവിതത്തിൽ ആദ്യമായി റെയിൽവെയുടെ മൈക്കിൽ നിന്നും തീവണ്ടിയുടെ അറിയിപ്പല്ലാതെ വേറൊരു അറിയിപ്പു കേട്ടു.മണ്ഡ്യയിൽ നിന്നുള്ള എട്ടുവയസ്സുകാരൻ ഗിരിയപ്പനേ കാത്ത് അമ്മ ടിക്കറ്റ് കൗണ്ടറിനടുത്ത് നിൽക്കുന്നു എന്നായിരുന്നു അറിയിപ്പ്. വല്ലാത്തൊരു നീറ്റലോടെയാണ് അറിയിപ്പ് കേട്ടത്.അതിലെ എട്ടുവയസുകാരൻ എന്നുള്ള എന്റെ കാതിൽ വല്ലാത്തൊരു മുഴക്കത്തോടെയാണ് കേട്ടത്.
ഞാൻ കരഞ്ഞ് കൊണ്ട് നിന്ന ആ പയ്യനോട് അനിയൻ ഏത് ഡ്രസ്സാണ് ഇട്ടിരിക്കുന്നത് എന്ന് ചോദിച്ചു.നീല ജീന്സും വെള്ള ടീഷർട്ടും, എട്ട് വയസ്സ്..... സത്യത്തിൽ എന്റെ തലയിൽ ഒരു ഇടിമിന്നൽ പതിച്ചത് പോലെ തോന്നി .ആ കുട്ടി നിന്നെ മാതിരിയാണോ, കൈയ്യിൽ കവറുണ്ടോ എന്ന ചോദ്യത്തിന് അവൻ അതെയെന്നുത്തരം നൽകി. ഗർഭിണിയായ ആ സ്ത്രീയോട് ഞാനിപ്പോൾ വരാം എന്ന് പറഞ്ഞു ബാക്ക്ഗേറ്റ് ബാരിക്കേഷനടുത്തേക്ക് ഓടീ...
ബാരിക്കേഡ് താണ്ടി റോഡിറങ്ങി ഞാനോടുമ്പോൾ എന്റെ മനസ്സിൽ ഇനി വരുന്ന ട്രെയിനിൽ ഞാൻ പോകേണ്ടതാണെന്നോ, ഇത് കഴിഞ്ഞാൽ ഇനി രണ്ടു മണിക്കൂർ കഴിഞ്ഞാലെ അടുത്ത ട്രെയിൻ ഉള്ളൂ എന്നോ, എന്റെ കുടുംബം കാത്തിരുന്നു എന്നോ ഓർത്തില്ല.
എന്റെ കൺമുന്നിൽ എന്റെ അപ്പൂട്ടൻ വഴിയറിയാതെ ആരോരുമില്ലാതെ നിന്ന് കരയുന്നതായാണ് കൺമുന്നിൽ തെളിയുന്നത്. അല്ലാതെ ആ പയ്യനേ അല്ല...
ആ നിമിഷത്തെ ഞാൻ ശപിച്ചു.....
റോഡ് തിരിയുമ്പോൾ. കരഞ്ഞ് നിൽക്കുന്ന ആ ബാലനേ കണ്ടിട്ടും എന്താണെന്ന് അന്വേഷിക്കാതെ പോന്ന ആ നിമിഷത്തേ ശപിച്ചു.......
ഏകദേശം ഒരു കിലോമീറ്റർ മീറ്റർ ദൂരം തോളിലേ ബാഗിന്റെ ഭാരം, നട്ടെല്ലിൽ കൊരുത്തുച്ചേർത്ത റാഡിൻറെ കിരുകിരുപ്പ് പിൽവീസിലെ പൊട്ടിചിതറിയ എല്ലുകളിലെ വേദന ഒന്നും ഞാനറിയുന്നുണ്ടായിരുന്നില്ല.ഓടാവുന്ന അവസ്ഥയിലേക്ക് ഇനിയും എത്താനുണ്ടെന്ന് മറന്ന് പോയി അമ്പത് മീറ്ററിൽ കൂടുതൽ ഓടിയ കാലം മറന്നു. ഇതൊന്നും എനിക്ക് ഓർമ്മ വന്നില്ല വന്നത് ഒന്ന് മാത്രം ഒന്ന് എന്റെ മക്കളുടെ മുഖവും, പിന്നെ കരയുന്ന ആ പയ്യന്റെ മുഖവും.അറിയാതെയെങ്കിലും ദൈവത്തെ വിളിച്ചിരിക്കും .ആ കുട്ടി അവിടെ തന്നെ ഉണ്ടാവാൻ പ്രാർത്ഥിച്ചിട്ടുണ്ടാവാം. എന്റെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ട്.
ഓട്ടോ സ്റ്റാൻഡിന് കാണാവുന്ന ദൂരത്തിൽ എത്തിയപ്പോഴേ നെഞ്ചിൻ എന്തോ കുത്തിയിറക്കിയ പോലെ ഭാരം തോന്നി.ആ കുഞ്ഞിനെ അവിടെ കാണാനില്ല. സ്റ്റാന്റിനടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും എന്റെ ഞാൻ മനസ്സും കൊണ്ടും തളർന്നിരുന്നു. ഒരടി വയ്ക്കാൻ ഭൂമിയില്ലാത്ത അവസ്ഥ. കെങ്കേരിയിലെ ഹെവി ട്രാഫിക് എന്നെ ഏശിയില്ല. കാറ്റും പോലെ റോഡ് മുറിച്ച് കടന്നു ഡിവൈഡറിൻറെ ഉയരത്തിൽ നിന്ന് ചുറ്റും നോക്കി . ഓരോ കുഞ്ഞുമുഖങ്ങളിലും ഞാൻ ആ കരഞ്ഞു നിന്നിരുന്ന വട്ടമുഖം കാണാൻ ശ്രമിച്ചു.ഒരു നിമിഷം കൈ വിട്ടു പോയാൽ എന്തായാലും തിരിച്ചു കിട്ടാത്ത കടലാണ് ബാംഗ്ലൂർ.എന്താണ് ചെയ്യേണ്ടത് എന്നൊരു തീരുമാനം എടുക്കാനാവാതെ മനസ്സ് ഉഴറി.ഞാനൊന്നു കൂടി ചുറ്റിലും നോക്കി. പ്രതീക്ഷയുടെ കിരണം പോലെ ഒരാളുടെ കൈയിൽ ഇടതു കൈ കൊണ്ട് പിടിച്ച്, വലത് കൈയ്യിൽ ഒരു കവറും പിടിച്ചു ഒരു പയ്യൻ ഇലക്ട്രോണിക് സിറ്റിയിൽ പോകാനുള്ള വഴിയിലേക്കു തിരിഞ്ഞു റോഡ് ക്രോസ് ചെയ്യുന്നു.ഞാനും അവരുമായുള്ള ദൂരം വാഹനങ്ങൾ ഒരേ സ്പീഡിൽ ഒഴുകി കൊണ്ടിരിക്കുന്ന രണ്ടു റോഡുകളാണ്.
ആ കുട്ടി തന്നെയാണുന്ന് ഉറപ്പ് പറയാൻ കഴിയാത്തത് എന്നെ കുഴക്കി. ഒരിക്കലെങ്കിലും അവൻ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ഞാനോടിയെത്തിയേനേ.ാ ആത്മാർത്ഥമായി അവനൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ മനസ്സിൽ വിചാരിക്കുന്ന സമയത്ത് കവറും പിടിച്ചിരിക്കുന്ന വലം കൈയുടെ പുറം ഭാഗം കൊണ്ട് കണ്ണ് തുടച്ചു. മതി..... അത് മതിയായിരുന്നു എനിക്ക്. അടുത്ത നിമിഷം റോഡ് ക്രോസ് ചെയ്തു . പിന്നിൽ ആരെക്കെയൊ വണ്ടിക്കാർ ചീത്തവിളിക്കുന്നുണ്ടായിരുന്നു.അതൊന്നിനും ചെവി കൊടുക്കാതെ ഞാനോടി രണ്ടാമത്തെ റോഡും ക്രോസ് ചെയ്തു. കുട്ടിയേയും വലിച്ച് കൊണ്ട് ധൃതിയിൽ നടന്നു പോകുന്ന അയാളുടെ ചുമലിൽ പിടിച്ചു നിർത്തി. അയാൾക്കൊപ്പം ആ കുഞ്ഞും എനിക്കഭിമുഖമായി തിരിഞ്ഞപ്പോഴാണ് ഞാനവന്റെ മുഖം കണ്ടത്. അതവനായിരുന്നു കരഞ്ഞകലങ്ങിയ കണ്ണുകളിലെ പേടി എന്നെ നോവിച്ചു.അവൻറെ നോട്ടം എന്നെ കീറിമുറിച്ചു. ഞാനവന്റെ കവർ പിടിച്ചിരുന്ന കൈയ്യിൽ പിടിച്ചു പറഞ്ഞു
"വേഗം വാ ... നിന്നെ കാണാതെയവര് വിഷമിച്ചു നിൽക്കുകയാണ്"
"ഞാനിവനേ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോവുയാണ്.... ദാ അവിടെ കരഞ്ഞ് കൊണ്ട് നിൽക്കുകയായിരുന്നു.... നിങ്ങൾ പൊയ്ക്കോ.... "അവന്റെ കൈപിടിച്ചിരുന്നയാൾ എന്നോടായി പറഞ്ഞു. ഞാനവനേ തീർത്തും അവഗണിച്ച് കൊണ്ട് കുഞ്ഞിനെ എന്നിലേക്കടുപ്പിച്ച് കൊണ്ട് പറഞ്ഞു ....
"വാ അനിയാ പോകാം...."
അതിനു മറുപടി എന്റെ കൈ തട്ടിമാറ്റി കൊണ്ട് അയാളാണ് തന്നത്.
"നിന്നോടെല്ലേ പറഞ്ഞത് ഇവനേയും കൊണ്ട് പോലീസ് സ്റ്റേഷനിൽ പോവുകയാണെന്ന്....പോടാ പോ.... "
ഒരു നിമിഷം കൊണ്ട് എന്റെ കൺട്രോൾ തെറ്റി. ഞങ്ങൾക്ക് എതിർവശത്തേക്ക് കുറച്ചു വലത്തേക്ക് മാറി കൈ ചൂണ്ടി കൊണ്ട് ഞാനവനോട് ചൂടായി.
"അവിടേയുള്ള പോലീസ് സ്റ്റേഷനിലേക്ക് നീ എന്തിനാ കുട്ടിയേയും കൊണ്ട് എതിർവശത്തേക്ക് പോകുന്നത് .... കൈവിടെടാ കുട്ടീടെ..."
റോഡിൽ പോകുന്ന രണ്ടുമൂന്നു ശ്രദ്ധിക്കാന് തുടങ്ങിയതോടെ അവന്റെ കൈ പെട്ടെന്ന് ഇത്തിരി ബലം പ്രയോഗിച്ച് തന്നെ ഞാൻ വിടുവിച്ചെടുത്തു. എന്നിട്ട് കുട്ടിയോടായി പറഞ്ഞു
"ഗിരിയപ്പാ..... നിന്റെ അമ്മയും ഏട്ടനും റെയിൽവേ സ്റ്റേഷനിൽ നിന്നേം കാത്ത് കരഞ്ഞു കൊണ്ട് നിൽക്കുന്നു .... വേഗം വാ"
പേര് വിളിച്ചതും, അവന്റെ അമ്മയേയും ഏട്ടനേയും കുറിച്ച് പറഞ്ഞതും കേട്ടപ്പോൾ കുഞ്ഞ് എന്റെ കാലിനോട് ചേർന്ന് നിന്നു. അവന്റെ നെഞ്ചിടിപ്പ് എന്നെ സങ്കടപ്പെടുത്തി. നടുക്കടലിൽ ഒറ്റപ്പെട്ടവൻറെ ഹൃദയമിടിപ്പായിരുന്നത്. കുട്ടിയുടെ കൈ പിടിച്ചവനേ ഞാൻ രൂക്ഷമായി നോക്കി നിന്നത് കണ്ടിട്ടാവണം അവനെന്തോ പുലഭ്യം പറഞ്ഞു തിരിഞ്ഞു നടന്നു. അടുത്ത നിമിഷം തന്നെ ഗിരിയപ്പനേയും കൊണ്ട് രണ്ടു മുറിച്ച് നടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അവനേ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ഞാനെന്റെ മക്കളെ ഓർത്തു. അവരേയും ഇങ്ങനെ ചേർത്ത് പിടിച്ചു നടക്കാൻ തോന്നി. ഞാനെന്റെ പോക്കറ്റിൽ നിന്നും മക്കൾക്ക് വാങ്ങിയ ചോക്ലേറ്റ് അവന് കൊടുത്തു. എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവനാ ചോക്കലേറ്റ് വാങ്ങി. അവന്റെ മനസ്സിനെ കൂടുതൽ ധൈര്യം പകരാനായി കുറച്ചുകൂടെ ചേർത്ത് പിടിച്ചു.
റെയിൽവേ സ്റ്റേഷന് കുറച്ചു ദൂരം വച്ചേ കണ്ടു. നാലഞ്ച് പേർ കാത്ത് നിന്നപോലെ ഞങ്ങളെ കൈചൂണ്ടി പ്ലാറ്റ്ഫോമിൻറെ ഭാഗത്തേക്ക് വിളിച്ചു പറയുന്നു. ബാരിക്കേഡുകൾ കയറി മുകളിലെത്തുമ്പോഴേക്കും ഗർഭിണിയുടെ അടുത്ത് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏട്ടൻ പയ്യൻ. എന്റെ കൈയിൽ പിടിച്ചു നടന്നുവരുന്ന അനിയനേ കണ്ടതും കരച്ചിലോടെ ഏട്ടനോടി വന്നു കെട്ടിപിടിച്ചു. എന്റെ കൈ വിട്ടു ഏട്ടനേ കെട്ടിപ്പിടിച്ചു കരയുന്ന അനിയനും. രണ്ടു പേരേയും സമാധാനിപ്പിച്ചു ചേർത്ത് പിടിച്ചു ഞാനവരെ ഫോൺ ചെയ്തു കൊണ്ടിരുന്ന ഗർഭിണിയായ സ്ത്രീയുടെ അടുത്തേക്ക് നടന്നു.
സ്നേഹാത്മകമായ ചിരിയോടെ അവരെനിക്ക് നന്ദി പറഞ്ഞു. പിന്നെ കുറുമ്പനെന്നും പറഞ്ഞു കണ്ണീർ തുടച്ച് കൊണ്ട് ആ പയ്യന്റെ തലയിൽ തലോടി. ഒരു കൈയിൽ തന്റെ വയറും താങ്ങി മറുകൈയ്യിൽ മറ്റോരമ്മ പെറ്റ മകനേ തലോടുമ്പോൾ സന്തോഷ കണ്ണീർ വരുന്ന മാതൃത്വം.
"ദാ... ഇവരുടെ അമ്മ വരുന്നൂ..."
ആ സ്ത്രീ കൈചൂണ്ടിയ ഭാഗത്ത് നോക്കിയപ്പോൾ,ഒരു കൈയിൽ സാരിയും വാരിപ്പിടിച്ചു.മറുകൈ ഉയർത്തി കാട്ടി എന്തോ വിളിച്ചു പറഞ്ഞു കൊണ്ട് ഒരു സ്ത്രീ ഓടി വരുന്നുണ്ട്. പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ടു അന്ന് ഓടി വരുന്ന അമ്മയെ നോക്കി നിൽക്കുന്ന മക്കൾ. എനിക്ക് പോകാനുള്ള ട്രെയിൻ വന്നു കഴിഞ്ഞു ഇനി മിനിറ്റിനുള്ളിൽ ട്രെയിൻ പുറപ്പെടും.
എന്റെ റോൾ കഴിഞ്ഞു.
ഇനി ഇവിടെ ആ അമ്മയുടേയും മക്കളുടേയും സ്പെയിസാണ്. അവരുടെ അമ്മ പാളം കടന്ന് നടുവിലെ പ്ലാറ്റ്ഫോമിലേക്ക് കയറി ഓടി വരുന്നുണ്ട്. ഗർഭിണിയോട് ചേർന്ന് കുഞ്ഞുങ്ങൾ നിൽക്കുന്നു. ആരോ വന്ന് എനിക്ക് നന്ദി പറഞ്ഞു കൈ തന്നു. ഞാൻ എന്റെ ട്രെയിനിനടുത്തേക്ക് നടന്നു. കുഞ്ഞുങ്ങൾ നിൽക്കുന്നതിന് എതിരിലുള്ള ബോഗിയിലാണ് കയറിയത്. സീറ്റില്ല നാലഞ്ച് പേർ നിൽക്കുന്നു. ബോഗിയിലെ ചെറിയൊരു ഓട്ടപ്രദക്ഷിണത്തിന് ശേഷം ഇനി ശരണം വാതിലിലേയുള്ളെന്ന് മനസ്സിൽ കരുതി വാതിലിനടുത്തേക്ക് നടന്നു . അവിടേയും ഒരുത്തൻ വട്ടമിടുന്നു. എന്റെ ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി. ഞാൻ വാതിലിനടുത്തുള്ള കൈപിടിയിൽ പിടിച്ചു പുറത്തേക്ക് തലയിട്ടു കുഞ്ഞുങ്ങളെ നോക്കി. അവിടെ ആ മക്കളെ രണ്ടുപേരേയും അടുത്തടുത്തായി നിർത്തി ആരോ ചൂണ്ടിക്കാട്ടിയതിനാൽ ആ അമ്മ എന്റെ ബോഗിക്കു നേരെ കൈകൂപ്പി തൊഴുന്നു. പെട്ടെന്നാണ് ഇത്തിരി കുഞ്ഞൻ എന്നെ കണ്ടതും അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു.അവരപ്പോൾ എന്റെ നേരെ കൈകൂപ്പി തൊഴുതു. ഞാനവർക്ക് നേരെ കൈവീശി കാണിച്ചു.അവർ എനിക്കും കൈവീശി. ട്രെയിനിന് വേഗത കൂടി. എനിക്കായി കാത്തിരിക്കുന്ന എന്റെ കുറുമ്പാമാന്മാർക്കടുത്തേക്ക് വേഗത്തിലെത്തിക്കാൻ തീവണ്ടി പുക തുപ്പി പാഞ്ഞു തുടങ്ങി.
കവിമോക്ഷം....
നാലുവരിക്കവിത തന്നാൽ അച്ചടിമഷിയിൽ പുരട്ടി, മനോജ്ഞമാംത്താളാൽ ചേർത്തൊരുപുസ്തകത്തിൻ രണ്ടു കോപ്പി തന്നേക്കാം. വാഗ്ദാനപ്പെരുമഴയിൽ നനഞ്ഞൊട്ടു പുള...
-
അയ്യപ്പന്റെമ്പലം കഴിഞ്ഞു താഴേക്ക് വീട്ടിലേക്കുള്ള ഒതുക്ക് കല്പടവുകളില് പാദത്തിന്റെ മുൻവശമൂന്നി ചാടി ചാടി ഇ റങ്ങുമ്പോഴേ കേട്ടു; വീട്ടില്...
-
മായ കാഴ്ചകള്..... കാഴ്ചമറച്ച മനസ്സിന്റെ ഇരുട്ടില് നിന്നും യാഥാർത്ഥ്യത്തിന്റെ പകല് വെളിച്ചം മനസ്സിന്റെ നന്മയെ ഊതിയണര്ത്തി. ...
-
മല കയറി ,മുകില് തൊട്ടു,അലറിപ്പൊളിച്ച് ...മലയിറങ്ങുമ്പോള് സൂര്യനും ചൂടായിരുന്നു എനിക്കും ചൂടായിരുന്നു ...സൂര്യനും ദേഷ്യമായിരുന്നു......... ...